ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എച്ച് പി വി വാക്‌സിൻ ആരംഭിച്ചു

ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എച്ച് പി വി വാക്‌സിൻ ആരംഭിച്ചു

ആറ്റിങ്ങൽ വലിയകുന്നു താലൂക്ക് ആശുപത്രിയിൽ എച്ച് പി വി വാക്‌സിനേഷൻ ആരംഭിച്ചു. സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന സെർവിക്സ്‌ ക്യാൻസർ തടയുന്നതിന്റെ ഭാഗമായി എച്ച് പി വി വാക്സിൻ നൽകുവാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളതിനാൽ 14 വയസ്സ് മുതൽ 15 വയസ്സും മൂന്നുമാസം വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്.

ഈ വാക്സിൻ രജിസ്റ്റർ ചെയ്യുന്നതിന് വാർഡിലെ ആരോഗ്യപ്രവർത്തകരായിട്ടുള്ള ആശാവർക്കർ അറിയിക്കേണ്ടതാണ്. വലിയകുന്ന് ആശുപത്രിയിൽ ഞായർ ഒഴികെ തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ ഒരു മണി വരെ വാക്‌സിൻ നൽകുന്നതാണ്. ആധാർ കാർഡ്, ആധാർ കാർഡ് ലിങ്ക് ചെയ്ത ഫോൺ നമ്പറുമായി രക്ഷകർത്താവ് കുട്ടിയെ കൊണ്ട് വരേണ്ടതാണ്.

മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രീത സോമന്റെ നേതൃത്വത്തിൽ 16 കുട്ടികൾക്ക് ഇന്ന് വാക്സിൻ നൽകിയിട്ടുണ്ട്. ബാക്ക് എടുത്ത കുട്ടികൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റും നൽകിയിട്ടുള്ളതാണ്. പീഡിയാട്രിക് വിഭാഗം ഡോക്ടർ മഞ്ജു വാക്സിൻ എടുക്കുന്നേണ്ടുന്ന ഗുണങ്ങളെ കുറിച്ച് ബോധ വൽക്കരണം നൽകി. ഗൈനറ്റ് വിഭാഗം ഡോക്ടർ ഗീത വേണുഗോപാൽ ഡോക്ടർ രാഹിത ജി. JPHN മാർ ആശാവർക്കർ മറ്റ് ആരോഗ്യ പ്രവർത്തക പങ്കെടുത്തു. ഈ വാക്‌സിൻ ഗർഭാശയമുഖ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള വളരെ സുരക്ഷിതമായ മാർഗ്ഗമാണ്ണ്.

വാക്‌സിനേഷൻ ആരംഭിച്ച തീയതി: 2026 ഫെബ്രുവരി 28.

​വാക്സിൻ്റെ പേര്:ഗാർഡസിൽ 4 (Gardasil ) ഇത് ഒറ്റ ഡോസ് (0.5 ml) ആയി ഇടത് മേൽക്കൈയ്യിലാണ് നൽകുന്നത്.

​14 വയസ്സ് തികഞ്ഞ പെൺകുട്ടികൾക്ക് (14-ാം ജന്മദിനം ആഘോഷിച്ചവർ, എന്നാൽ 15 വയസ്സ് തികയാത്തവർ).
​ക്യാമ്പയിൻ ആരംഭിച്ച് 90 ദിവസത്തിനുള്ളിൽ 15 വയസ്സ് തികയുന്ന പെൺകുട്ടികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

ആർക്കെല്ലാം വാക്സിൻ നൽകരുത്…….

1 ​കഠിനമായ അസുഖമുള്ളവർക്ക് സുഖം പ്രാപിച്ച ശേഷം വാക്സിൻ നൽകാം

2 ​മുമ്പ് വാക്സിൻ എടുത്തപ്പോൾ അലർജി ഉണ്ടായവർ അല്ലെങ്കിൽ ഈസ്റ്റ് (Yeast) അലർജി ഉള്ളവർക്ക് വാക്സിൻ നൽകരുത്.

​3 ഗർഭിണികൾ.

​4 നിശ്ചിത പ്രായപരിധിയിൽ അല്ലാത്തവർ.

​5 നേരത്തെ തന്നെ HPV വാക്സിൻ (Gardasil/Cervarix/Cervavac) ഒന്നോ അതിലധികമോ ഡോസ് എടുത്തവർ.

എവിടെ വെച്ച് ലഭിക്കും?…..

​സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രം (PHC, CHC, മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ തുടങ്ങിയവ).

സ്വീകരിക്കേണ്ട മുൻകരുതലുകൾ……

1 ​വാക്സിനേഷന് മുമ്പ്: പെൺകുട്ടികൾ ആഹാരം കഴിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

2 വെറും വയറ്റിൽ വാക്സിൻ നൽകരുത്.

വാക്സിനേഷന് ശേഷം:…….

1 വാക്സിൻ എടുത്ത ശേഷം 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരിക്കണം.

പ്രധാന വിവരങ്ങൾ……

​1. പാർശ്വഫലങ്ങളും പരിഹാരങ്ങളും (AEFI Management)

​HPV വാക്സിൻ സുരക്ഷിതമാണ്. കുത്തിവെപ്പെടുത്ത ഭാഗത്ത് ചെറിയ വേദന, ചുവപ്പ്, അല്ലെങ്കിൽ തടിപ്പ് എന്നിവ ഉണ്ടാകാം. ചിലപ്പോൾ പനി, തലവേദന, തലകറക്കം എന്നിവ അനുഭവപ്പെട്ടേക്കാം. ഇത് സാധാരണയായി രണ്ട് ദിവസത്തിനുള്ളിൽ മാറുന്നതാണ്.

​ധാരാളം വെള്ളം കുടിക്കുക, പനിയുണ്ടെങ്കിൽ പാരാസെറ്റമോൾ കഴിക്കുക,
​എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളും അടുത്തുള്ള ആശുപത്രികളുമായി ബന്ധിപ്പിച്ചിരിക്കും. അടിയന്തര സാഹചര്യങ്ങൾക്കായി ഹെൽപ്പ് ലൈൻ നമ്പറുകളും ലഭ്യമായിരിക്കും.

2. സമ്മതപത്രം

​പെൺകുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് മുമ്പ് രക്ഷിതാക്കളുടെ സമ്മതം നിർബന്ധമാണ്.

​U-WIN പോർട്ടൽ വഴിയോ അല്ലെങ്കിൽ നേരിട്ട് രേഖാമൂലമോ (Hard copy) സമ്മതം അറിയിക്കാം.

​3. വാക്സിനേഷൻ കാലാവധി
​ പ്രത്യേക ക്യാമ്പയിൻ വഴി 3 മാസം (90 ദിവസം) വാക്സിൻ ലഭ്യമാകും. അതിനുശേഷം ഇത് സാധാരണ പ്രതിരോധ കുത്തിവെപ്പ് ദിവസങ്ങളിൽ ലഭ്യമായിരിക്കും.

4. രജിസ്ട്രേഷൻ രീതി……

​ U-WIN പ്ലാറ്റ്ഫോം വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
​ രക്ഷിതാക്കൾക്ക് സ്വയം രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകരുടെ സഹായം തേടാം.
​ നേരിട്ട് വാക്സിനേഷൻ കേന്ദ്രത്തിലെത്തിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.

​ 5. മറ്റ് കാര്യങ്ങൾ

വിരലിൽ അടയാളം: വാക്സിൻ എടുത്ത ശേഷം ഇടത് കൈയിലെ ചൂണ്ടുവിരലിൽ മഷി കൊണ്ട് അടയാളപ്പെടുത്തും.
സർട്ടിഫിക്കറ്റ്: വാക്സിനേഷൻ പൂർത്തിയായാൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് U-WIN പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

‘സത്യം പറ ചേട്ടാ, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ’; സഞ്ജു സാംസണെ പ്രശംസിച്ച് സിനിമാ ലോകവും

‘സത്യം പറ ചേട്ടാ, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ’; സഞ്ജു സാംസണെ പ്രശംസിച്ച് സിനിമാ ലോകവും

ലോകം മുഴുവനിപ്പോൾ ഒറ്റ പേരിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഒറ്റയാൾ പോരാട്ടത്തിലൂടെ ‌ടി20 ലോകകപ്പിൽ ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ച സഞ്ജു സാംസൺ. ആരാധകരുടെ സ്വന്തം ചേട്ടനും ചേട്ടായിയുമൊക്കെയായ സഞ്ജുവിന് അഭിനന്ദനപ്രവാ​ഹമാണ്. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വരെ വാനോളം പുകഴ്ത്തുകയാണ് സഞ്ജുവിനെ.

മലയാള സിനിമയുടെ കരുത്തരായ മമ്മൂട്ടിയും മോഹൻലാലും സഞ്ജുവിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. പൃഥ്വിരാജ്, നിവിൻ പോളി, ഇന്ദ്രജിത്ത്, നസ്രിയ, ബേസിൽ ജോസഫ്, ദുൽഖർ സൽമാൻ തുടങ്ങി നിരവധിപ്പേരാണ് സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് സാമൂഹികമാധ്യമങ്ങളിൽ എത്തിയത്.

“സഞ്ജു, നീ ഞങ്ങളെ വീണ്ടും അഭിമാനിപ്പിച്ചു” എന്ന് മമ്മൂട്ടി കുറിച്ചപ്പോൾ, സഞ്ജുവിന്റെ ഇന്നിംഗ്സ് ഓരോ മലയാളിക്കും അഭിമാന നിമിഷമാണെന്ന് മോഹൻലാൽ പ്രതികരിച്ചു. ‘‘ക്ലാസ്. തനി ആധിപത്യം. ഏറ്റവും വലിയ വേദിയിൽ ഭയമില്ലാത്ത ഒരു പ്രഖ്യാപനം. സെമി ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ.’’- മമ്മൂട്ടി കുറിച്ചു.

‘സഞ്ജുവിനെ ഇത്രയും ഉജ്ജ്വലമായ ഫോമിൽ കാണുന്നത് ആവേശകരമാണ്! അദ്ദേഹത്തിന്റെ സ്വഭാവത്തെയും കഴിവിനെയും വിളിച്ചോതുന്ന, തികച്ചും മാസ്റ്റർഫുൾ ആയ ഒരു ഇന്നിങ്സ്. സെമി ഫൈനലിലേക്ക് കുതിച്ചെത്തിയ ഇന്ത്യൻ ടീമിന് ഒന്നടങ്കം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നമ്മുടെ പതാക എപ്പോഴും ഉയരത്തിൽ പാറട്ടെ.’- മോഹൻലാലിന്റെ വാക്കുകൾ. ‘എന്റെ മാൻ ഒരിക്കലും തോറ്റു കൊടുക്കില്ല!! ! തീർച്ചയായും ഒരു ഇന്നിംഗ്‌സിന്റെ പ്രസ്താവന!’- ബേസിൽ കുറിച്ചു. ആഷിക് അബു ചിത്രം ‘റൈഫിള്‍ ക്ലബ്ബിലെ’ വിജയരാഘവന്‍റെ രംഗത്തിലെ ഡയലോഗും ഇന്നലെ ട്രെന്‍ഡായി.

‘സത്യം പറ ചേട്ടായി, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ’, സഞ്ജുവിന്‍റെ ചിത്രത്തിനൊപ്പം ഈ ഡയലോഗും വൈറലായി കൊണ്ടിരിക്കുകയാണ്. ലോകവേദിയിൽ സഞ്ജുവിന്റെ ബാറ്റ് ശബ്ദിക്കുമ്പോൾ അത് കേരളത്തിന്റെ കായിക ചരിത്രത്തിലെ തന്നെ സുവർണ്ണ അധ്യായമായി മാറുകയാണ്.

യുകെയ്ക്ക് എതിരെ ഇറാന്‍, സൈപ്രസിലെ സൈനിക താവളത്തിന് നേരെ ആക്രമണം

യുകെയ്ക്ക് എതിരെ ഇറാന്‍, സൈപ്രസിലെ സൈനിക താവളത്തിന് നേരെ ആക്രമണം

ടെഹ്റാന്‍: യുഎസ് – ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളം ആക്രമിച്ചതായി റിപ്പോര്‍ട്ട്. സൈനികതാവളം സ്ഥിതി ചെയ്യുന്ന സൈപ്രസ് ലക്ഷ്യമാക്കി രണ്ട് മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചതെന്ന് യുകെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു. ഇറാന്റെ നടപടി സഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കുമെന്നാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്. ഇപ്പോഴുണ്ടായിരിക്കുന്ന നീക്കം ഗൗരവമേറിയതാണ്. ഇന്നലെ, ഇറാന്‍ ആക്രമിച്ച ബഹ്റൈന്‍ താവളത്തില്‍ തങ്ങളുടെ 300 സൈനികര്‍ ഉണ്ടായിരുന്നു. മിസൈലുകളും ഡ്രോണുകളും പതിച്ച സ്ഥലത്തുനിന്ന് ഏതാനും നൂറ് വാര അകലെയായിരുന്നു അവര്‍ എന്നും യു കെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു.

ഇറാന് എതിരായ സൈനിക നടപടികള്‍ക്ക് മേഖലയിലെ ബ്രിട്ടിഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യര്‍ഥന രാജ്യം അംഗീകരിച്ചെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ അറിയച്ചതിന് പിന്നാലെയാണ് സൈപ്രസിലെ ആക്രണം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ആക്രമണത്തില്‍ യുകെ പങ്കെടുക്കില്ല. ഇറാന്‍ മിസൈലുകള്‍ തൊടുക്കുന്നത് തടയുക എന്ന പ്രതിരോധ ലക്ഷ്യത്തോടെയാണ് യുഎസിന് താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്ന് എക്‌സിലെ വിഡിയോ സന്ദേശത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി പറഞ്ഞു. ശനിയാഴ്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട യുഎസ്-ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ബ്രിട്ടന്‍ പങ്കെടുത്തിട്ടില്ലെന്നും ഇനി നടക്കാനിരിക്കുന്ന ആക്രമണങ്ങളിലും പങ്കുചേരില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ വിലയില്‍ ട്വിസ്റ്റ്: ആഗോള വിപണിയില്‍ വന്‍ കുതിപ്പ്, കേരളത്തില്‍ ഇടിവ്

സ്വര്‍ണ വിലയില്‍ ട്വിസ്റ്റ്: ആഗോള വിപണിയില്‍ വന്‍ കുതിപ്പ്, കേരളത്തില്‍ ഇടിവ്

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെ കേരളത്തില്‍ ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില. സംസ്ഥാനത്ത് പവന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയുമായി. വില ഇനിയും കൂടുമെന്ന് പ്രതീക്ഷിച്ചപ്പോഴാണ് ഇടിവുണ്ടായത്.

ആഗോള വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 5363 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 97.82 എന്ന നിരക്കിലേയ്ക്ക് ഉയര്‍ന്നു. വെള്ളി 1.46 ഡോളര്‍ വര്‍ധിച്ച് 93.86 ഡോളറിലുമാണ്. ഇന്നലെ ആഗോള വിപണികള്‍ അവധിയായിട്ടും കേരളത്തില്‍ സ്വര്‍ണവില വര്‍ധിപ്പിച്ചതിനാലാണ് വ്യാപാരികള്‍ക്ക് ഇന്ന് വില കുറയ്‌ക്കേണ്ടി വന്നത്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ടുമാത്രം 8440 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. അതിനിടെയാണ് ഇന്ന് പവന് 2400 രൂപ കുറഞ്ഞത്.

കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്. ഇന്നലെ പവന് 1,26,920 രൂപയായിരുന്നു. പവന് 3200 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. ശനിയാഴ്ച രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്.

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറിലെത്തി. മൂന്ന് ദിവസം മുമ്പ് വരെ എഴുപത് ഡോളറിന് താഴെയായിരുന്നു വില. ഇന്ത്യന്‍ ഓഹരി വിപണിയിലും തകര്‍ച്ച ഉണ്ടായി. വ്യാപാരം തുടഭങ്ങിയപ്പോള്‍ തന്നെ സെന്‍സെക്‌സും നിഫ്റ്റിയും തകര്‍ച്ചയിലായി.

കാട്ടാന ആക്രമണം, ചികിത്സയിലായിരുന്ന ആദിവാസി മരിച്ചു

കാട്ടാന ആക്രമണം, ചികിത്സയിലായിരുന്ന ആദിവാസി മരിച്ചു

തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി മരിച്ചു. പെരിങ്ങല്‍കുത്ത് ആദിവാസി ഉന്നതിയിലെ കാടര്‍ വിഭാഗത്തില്‍ സുന്ദരന്‍(50) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ സുന്ദരനെ ഉടൻ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

ഞായര്‍ വൈകീട്ട് 5.45ഓടെ പെരിങ്ങല്‍കുത്ത് ഉള്‍വനത്തിലായിരുന്നു സംഭവം നടന്നത്. വനവിഭവങ്ങൾ ശേഖരിക്കാനാണ് ഇയാൾ ഉൾകാട്ടിലേക്ക് പോയത്. വനത്തില്‍ വെച്ച് സുന്ദരനെ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. ആന തുമ്പികൈ കൊണ്ട് വലിച്ചെറിഞ്ഞ സുന്ദരന്റെ വാരിയെല്ലിനും നട്ടെല്ലിനും പൊട്ടലേറ്റിരുന്നു.

ആനയെ കണ്ട് ഭയന്നോടിയ സുന്ദരന്റെ ഭാര്യയാണ് വിവരം വനംവകുപ്പ് ഓഫീസില്‍ അറിയിച്ചത്. തുടര്‍ന്നാണ് സുന്ദരനെ ചാലക്കുടി താലൂക്ക് അശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. എന്നാൽ യാത്രാമധ്യേ രാത്രി 11 മണിയോട് കൂടി മരണം സംഭവിക്കുക ആയിരുന്നു.

തിരിച്ചടി തുടര്‍ന്ന് ഇറാന്‍, സല്‍മാന്‍ തുറമുഖം ആക്രമിച്ചു; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ത്തെന്ന് അമേരിക്ക

തിരിച്ചടി തുടര്‍ന്ന് ഇറാന്‍, സല്‍മാന്‍ തുറമുഖം ആക്രമിച്ചു; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ത്തെന്ന് അമേരിക്ക

ടെഹ്‌റാന്‍: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ വധത്തിനു പിന്നാലെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതിരൂക്ഷമായി തുടരുന്നു. ഇസ്രയേലിലേക്കും ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്റെ ആക്രമണം തുടരുന്നു. ബഹ്‌റൈനില്‍ സല്‍മാന്‍ തുറമുഖത്തിന് സമീപത്തെ തന്ത്രപ്രധാന കേന്ദ്രത്തില്‍ ഇറാന്‍ ആക്രമണം നടത്തി.

ആക്രമണത്തിന് പിന്നാലെ തീപിടിത്തമുണ്ടായതായി ബഹറൈന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കുകയും അടുത്തുള്ള വെയര്‍ഹൗസുകളിലേക്കും മറ്റും തീ പടരുന്നത് തടയുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഡ്രോണുകളോ ബാലിസ്റ്റിക് മിസൈലുകളോ ആവാം തൊടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇറാനില്‍ നിന്നും ഇസ്രയേലിലേക്കും ആക്രമണം തുടരുകയാണ്. ഇറാനില്‍ നിന്നും തൊടുത്ത റോക്കറ്റ് ജറുസലേമിലും പതിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ അടിയന്തരാവസ്ഥ ഈ മാസം 12 വരെ നീട്ടി. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍ ശക്തമായ തിരിച്ചടി നല്‍കി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം ബി2 ബോംബര്‍ പോര്‍വിമാനം ഉപയോഗിച്ച് തകര്‍ത്തതായി യുഎസ് അവകാശപ്പെട്ടു. ആക്രമണത്തിന് 2000 പൗണ്ട് ബോംബ് പ്രയോഗിച്ചെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയത്.

മിസൈൽ ആക്രമണ ഭീഷണിയെ തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനിലെ എംബസി യുഎഇ അടച്ചുപൂട്ടി.അംബാസിഡർ ഉൾപ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാനും തീരുമാനിച്ചു. ഇറാൻ സാധാരണ ജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം.

അമേരിക്കയുടെ പടുകൂറ്റൻ വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണെ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് എബ്രഹാം ലിങ്കണെ ആക്രമിച്ചതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി കോർ (ഐആർജിസി) വ്യക്തമാക്കി. അതേസമയം ഐആർജിസിയുടെ അവകാശവാദം അമേരിക്ക തള്ളി. പച്ചക്കള്ളമാണ് ഇറാൻ പ്രചരിപ്പിക്കുന്നത് എന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.