മെസി വിവാദം: പ്രത്യേക അന്വേഷണ സംഘം വരും, സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെസി വിവാദം: പ്രത്യേക അന്വേഷണ സംഘം വരും, സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക, ഭരണ ക്രമക്കേടുകളിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി.

കായിക വകുപ്പ് തയ്യാറാക്കി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് വിഷയത്തിൽ ഉന്നതതല അന്വേഷണം അനിവാര്യമാണെന്ന നിലപാടിലേക്ക് മുഖ്യമന്ത്രി എത്തിയത്. മെസിയെ കേരളത്തിലെത്തിക്കുന്നത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ച ഘട്ടം മുതലുള്ള എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും ഉത്തരവുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും. നടന്ന മുഴുവൻ പണമിടപാടുകളും സാമ്പത്തിക ഉറവിടങ്ങളും പരിശോധിക്കും.

സർക്കാർ തലത്തിലും കായിക വകുപ്പിലും നടന്നിട്ടുള്ള വീഴ്ചകളും ക്രമക്കേടുകളും ഫയൽ നീക്കങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ഫയൽ ഔദ്യോഗികമായി ആഭ്യന്തര വകുപ്പിന് കൈമാറിയ സാഹചര്യത്തിൽ, അന്വേഷണ സംഘത്തിന്റെ ഘടന, ചുമതലപ്പെടുത്തേണ്ട ഉദ്യോഗസ്ഥർ, അന്വേഷണ പരിധി എന്നിവ സംബന്ധിച്ച അന്തിമ തീരുമാനം ആഭ്യന്തര വകുപ്പ് ഉടൻ കൈക്കൊള്ളും. അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും.

പെട്രോളിൽ എത്ര ശതമാനം എഥനോളുണ്ട്?; ബില്ലിൽ രേഖപ്പെടുത്തണമെന്ന ഹർജി തള്ളി സുപ്രീം കോടതി

പെട്രോളിൽ എത്ര ശതമാനം എഥനോളുണ്ട്?; ബില്ലിൽ രേഖപ്പെടുത്തണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ഡൽഹി: ഇന്ധന പമ്പുകളിൽ വിതരണം ചെയ്യുന്ന പെട്രോളിൽ എത്ര ശതമാനം എഥനോൾ ചേർത്തിട്ടുണ്ടെന്ന വിവരം പമ്പുകളിലെ നോസിലുകളിലും ബില്ലുകളിലും നിർബന്ധമായും രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. വിഷയത്തിൽ പരാതിയുണ്ടെങ്കിൽ ഹർജിക്കാരനായ അഡ്വക്കേറ്റ് എൻ.കെ. ഗോസ്വാമിക്ക് ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.

വാങ്ങുന്ന ഇന്ധനത്തിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് അറിയാനുള്ള അവകാശം രാജ്യത്തെ ഓരോ ഉപഭോക്താവിനുമുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചു. ഇന്ധനം അടിച്ച ശേഷം നൽകുന്ന രസീതുകളിൽ എവിടെയും എഥനോളിന്റെ അനുപാതം രേഖപ്പെടുത്തുന്നില്ലെന്നും ഇത് പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിൽ നിന്ന് ഇതിൽ വ്യക്തമായ ഉറപ്പ് വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

പഴയ വാഹനങ്ങൾക്ക് ഉയർന്ന തോതിലുള്ള എഥനോൾ ഇന്ധനം ദോഷകരമാകുന്നതിനാൽ, ഓരോ വാഹന മോഡലിനും അനുയോജ്യമായ എഥനോൾ മിശ്രിതം കണ്ടെത്താൻ പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്ന ഡാറ്റാബേസ് തയ്യാറാക്കണമെന്നും, വിവിധ മന്ത്രാലയങ്ങളുടെയും വിദഗ്ദ്ധരുടെയും സമിതി രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ഹർജിയെ ശക്തമായി എതിർത്തു. ഹർജിക്കാരൻ കേന്ദ്ര സർക്കാരിനെ തനിക്ക് മുന്നിൽ ഉത്തരവാദിയാക്കാൻ ശ്രമിക്കുകയാണെന്നും, ഇതൊരു ‘പ്രോക്സി ഹർജി’യാണെന്നും അദ്ദേഹം വാദിച്ചു. സമാനമായ ഒരു ഹർജി കഴിഞ്ഞ വർഷം സുപ്രീം കോടതി തള്ളിക്കളഞ്ഞ കാര്യവും അറ്റോർണി ജനറൽ ഓർമ്മിപ്പിച്ചു.

തുടർന്ന് ഹർജി പരിഗണിക്കാൻ വിസമ്മതിച്ച ബെഞ്ച്, ഉചിതമായ നിയമനടപടികൾക്കായി ഹൈക്കോടതിയെ സമീപിക്കാൻ അനുമതി നൽകി കേസ് അവസാനിപ്പിക്കുകയായിരുന്നു.

സ്കൂൾ ബസ് ഡ്രൈവറെആവശ്യമുണ്ട്

സ്കൂൾ ബസ് ഡ്രൈവറെആവശ്യമുണ്ട്

ഗവൺമെന്റ് എൽപിഎസ് ഇളമ്പയിൽ സ്കൂൾ ബസ് ഡ്രൈവർ തസ്തികയിൽ ഒഴിവുണ്ട്. പരിചയസമ്പന്നരായ ഡ്രൈവർമാർക്ക് മുൻഗണന. താല്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം 2026 സെപ്റ്റംബർ ഏഴാം തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

സുലോചനയ്ക്ക് പിന്നാലെ വിജയരാഘവനും വിടവാങ്ങി; രാമവർമ്മപുരത്തെ ആ സാന്ത്വനപ്രണയം ഇനി ഓർമ്മ

സുലോചനയ്ക്ക് പിന്നാലെ വിജയരാഘവനും വിടവാങ്ങി; രാമവർമ്മപുരത്തെ ആ സാന്ത്വനപ്രണയം ഇനി ഓർമ്മ

തൃശൂർ: വാർദ്ധക്യത്തിന്റെ ഏകാന്തതയിൽ പരസ്പരം താങ്ങും തണലുമാവുകയും 79-ാം വയസ്സിൽ വിവാഹിതരായി നാടിന് മാതൃകയാവുകയും ചെയ്ത വിജയരാഘവനും വിടവാങ്ങി. ജീവിതത്തിന്റെ സായാഹ്നത്തിൽ കൈപിടിച്ച പ്രിയതമ സുലോചന വിടപറഞ്ഞ് ആഴ്ചകൾക്കകമാണ് വിജയരാഘവനും യാത്രയായത്. ഇവരുടെ വിയോഗത്തോടെ രാമവർമ്മപുരം സർക്കാർ വൃദ്ധസദനം കണ്ണീരണിഞ്ഞു.

79 വയസ്സുകാരൻ വിജയരാഘവനും 75 വയസ്സുകാരി സുലോചനയും 2025 ജൂലൈ 7-നാണ് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായത്. മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ വൃദ്ധസദനത്തിൽ വെച്ച് നടന്ന ഈ അപൂർവ്വ വിവാഹം കേരളത്തിലുടനീളം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

വൃദ്ധസദനത്തിലെ സൗഹൃദം പ്രണയമായപ്പോൾ
തൃശൂർ പേരാമംഗലം സ്വദേശിയായ വിജയരാഘവൻ 2019-ലാണ് രാമവർമ്മപുരം വൃദ്ധസദനത്തിലെത്തുന്നത്. സ്വന്തമായി ചെടികളുടെ നഴ്സറി നടത്തിയിരുന്ന അദ്ദേഹം ഉപഭോക്തൃ മാസികയിൽ ലേഖകനായും പ്രവർത്തിച്ചിരുന്നു. ടൈപ്പിസ്റ്റായിരുന്ന ആദ്യഭാര്യ വിലാസിനി മസ്തിഷ്കാഘാതം ബാധിച്ച് മരിച്ചതോടെയാണ് ഒറ്റയ്ക്കായ വിജയരാഘവൻ സർക്കാർ മന്ദിരത്തിലേക്ക് മാറിയത്. ഇവർക്ക് മക്കളുണ്ടായിരുന്നില്ല.

ഇരിങ്ങാലക്കുട സ്വദേശിയായ സുലോചന 2024-ലാണ് ഇവിടെ അന്തേവാസിയായി എത്തിയത്. കരിങ്കൽ തൊഴിലാളിയായിരുന്ന ഭർത്താവ് വേലായുധൻ 26 വർഷം മുൻപ് ക്യാൻസർ ബാധിച്ച് മരിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി വീടുവിറ്റ് വാടകവീട്ടിലും മറ്റുമായി ഒറ്റയ്ക്ക് കഴിയുകയായിരുന്നു അവർ. സുലോചനയ്ക്കും മക്കളുണ്ടായിരുന്നില്ല.

വൃദ്ധസദനത്തിലെ ഒത്തുചേരലുകളിലൂടെ തുടങ്ങിയ ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിലേക്കും ഒടുവിൽ വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. തുടർന്ന് സർക്കാർ സംവിധാനങ്ങളുടെ പൂർണ്ണ പിന്തുണയോടെ ഇരുവരും ഒരുമിച്ചു ജീവിക്കാൻ തുടങ്ങി.

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി: എസ്എഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് സിപിഎം

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി: എസ്എഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് സിപിഎം

കണ്ണൂര്‍: യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ എസ്എഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എസ്എഫ്‌ഐ നേതാവ് കെ നവനീതിനെതിരെയാണ് നടപടി. നവനീതിനെ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും പുറത്താക്കിയതായി സിപിഎം ചുഴലി ലോക്കല്‍ കമ്മിറ്റി അറിയിച്ചു.

പാര്‍ട്ടിയോ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തികളോ നവനീതിന് ഒരു തരത്തിലുള്ള സഹായവും ചെയ്ത് കൊടുത്തിട്ടില്ലെന്നും ലോക്കല്‍ കമ്മിറ്റി അറിയിച്ചു.പൈസക്കരി ദേവമാതാ കോളേജിലെ യുയുസിയാണ് നവനീത്. കഴിഞ്ഞ 20 നാണ് നവനീത് മൊബൈലില്‍ കുളിമുറിദൃശ്യം പകര്‍ത്തിയത്.

വീടിന് പുറത്തുള്ള കുളിമുറിയില്‍ കുളിക്കുന്നതിനിടെയാണ് ഭിത്തിയിലെ വിടവിലൂടെ മൊബൈല്‍ ഫോണ്‍ കണ്ടത്. യുവതി ബഹളംവെച്ചതോടെ ബന്ധുക്കളെത്തി നവനീതിനെ തടഞ്ഞുവെച്ചു. ഫോണ്‍ പരിശോധിച്ചപ്പോള്‍ കുളിക്കുന്ന ദൃശ്യങ്ങളും നേരത്തേ യുവതിയുടെ വീടിന് സമീപത്തുനിന്ന് പകര്‍ത്തിയ മറ്റുദൃശ്യങ്ങളും കണ്ടെത്തിയിരുന്നു.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസം 21 ന് ബാലസംഘം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയും എസ്എഫ്‌ഐ ഏരിയ കമ്മിറ്റിയും അടിയന്തര ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് നവനീതിനെ പുറത്താക്കി. 22 ന് ബ്രാഞ്ച് യോഗം ചേര്‍ന്ന് സിപിഎമ്മില്‍നിന്നു പുറത്താക്കി. പാര്‍ട്ടി ഇയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രചാരണം അസംബന്ധമാണെന്നും സിപിഎം വ്യക്തമാക്കി.

മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം

മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഡി സതീശൻ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതൽ 5.30 വരെയാണ് സന്ദർശന സമയം. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസില്‍ സന്ദര്‍ശകരെ കാണുക.

മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവര്‍ക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും. മറ്റു ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് മുഖ്യമന്ത്രിയെ വേഗത്തില്‍ കണ്ട് പരാതി നല്‍കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം. വൈകുന്നേരം 3.00 മുതല്‍ 5.00 വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കും. നിലവിൽ സാധാരണ സന്ദർശന സമയത്ത് എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു.