ഖേംചന്ദ് സിങ് മുഖ്യമന്ത്രി, രണ്ട് ഉപമുഖ്യമന്ത്രിമാര്‍; മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു

ഖേംചന്ദ് സിങ് മുഖ്യമന്ത്രി, രണ്ട് ഉപമുഖ്യമന്ത്രിമാര്‍; മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു

ഇംഫാല്‍: രാഷ്ട്രപതി ഭരണം പിന്‍വലിച്ചതിന് പിന്നാലെ മണിപ്പുരില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. ബിജെപി നേതാവ് വൈ. ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് ഇംഫാലിലെ ലോക്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

മുഖ്യമന്ത്രിക്ക് പുറമേ രണ്ട് ഉപമുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞചെയ്തു. ബിജെപിയുടെ നെംചാ കിപ്ജെന്‍, നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ ലോസി ദിഖോ എന്നിവരാണ് പുതിയ ഉപമുഖ്യമന്ത്രിമാര്‍. കുക്കി വിഭാഗത്തില്‍ നിന്ന് ആദ്യമായി ഉപമുഖ്യമന്ത്രിയാകുന്ന ആളാണ് നെംചാ.

ബിജെപിയുടെ ഗോവിന്‍ദാസ് കൊന്‍തൗജം, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഖേ ലോകേന്‍ എന്നിവര്‍ മന്ത്രിമാരായും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപി എംഎല്‍എമാരും സംസ്ഥാനത്തെ മുതിര്‍ന്ന പാര്‍ട്ടി ഭാരവാഹികളും എന്‍ഡിഎ നേതാക്കളും പങ്കെടുത്തു.

ഒമ്പത് വയസുകാരിയെ നിര്‍ബന്ധിച്ച് ഉമ്മ വെപ്പിച്ചു; പ്രതിക്ക് 14 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

ഒമ്പത് വയസുകാരിയെ നിര്‍ബന്ധിച്ച് ഉമ്മ വെപ്പിച്ചു; പ്രതിക്ക് 14 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

തിരുവനന്തപുരം: ഒന്‍പത് വയസ്സുകാരിയെ നിര്‍ബന്ധിച്ച് ഉമ്മ വെപ്പിക്കുകയും കടന്നുപിടിക്കുകയും ചെയ്ത കേസിലെ പ്രതിയും വെട്ടുകാട് സ്വദേശി ബേസില്‍ ജോസഫിനെ(54) വിവിധ വകുപ്പുകളിലായി 14 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. 26,000 രൂപ പിഴയും വിധിച്ചു. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷ വിധിച്ചത്.

പിഴ അടയ്ക്കാത്ത പക്ഷം 3 വര്‍ഷം 3 മാസം തടവ് കൂടുതലായി അനുഭവിക്കണം. വിവിധ വകുപ്പുകളില്‍ ഏറ്റവും കുറഞ്ഞ ശിക്ഷയായ അഞ്ച് വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴത്തുകയും ലീഗല്‍ സര്‍വിസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്കു നല്‍കണം എന്ന് കോടതി വിധിന്യായത്തില്‍ പറയുന്നു.

2024 ഒക്ടോബര്‍ 20ന് വൈകിട്ടാണ് സംഭവം നടന്നത്. വീട്ടിലെ ടെറസില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അയല്‍വാസിയായ പ്രതി കൈകാട്ടി അടുത്തേക്ക് വിളിക്കുകയായിരുന്നു. അടുത്ത് ചെന്ന കുട്ടിയോട് അവിടെ ഇരിക്കുന്ന പൂച്ചട്ടി എടുത്ത് തരാന്‍ പ്രതി ആവശ്യപ്പെട്ടു. പൂച്ചട്ടി എടുത്ത് കൊടുത്ത കുട്ടിയുടെ കയ്യില്‍ പ്രതി കടന്ന് പിടിക്കുകയും ഉമ്മ വച്ചാല്‍ മാത്രമേ കൈവിടൂ എന്ന് പറഞ്ഞ് ബലപ്രയോഗം നടത്തുകയും ചെയ്തു. ഭയന്നുപോയ കുട്ടി ഉമ്മ നല്‍കി. വീട്ടിലെത്തിയ കുട്ടി കരഞ്ഞുകൊണ്ട് പിതാവിനോട് കാര്യം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിതാവ് വീടിന് പുറത്തേക്ക് വരുന്നത് കണ്ട പ്രതി ഓടി രക്ഷപെട്ടു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

ശബരിമല ആടിയ ശിഷ്ടം നെയ് ക്രമക്കേട്: കീഴ് ശാന്തി അറസ്റ്റില്‍

ശബരിമല ആടിയ ശിഷ്ടം നെയ് ക്രമക്കേട്: കീഴ് ശാന്തി അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ആടിയ ശിഷ്ടം നെയ് വില്‍പ്പന ക്രമേക്കേടില്‍, കൗണ്ടര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍. ആലപ്പുഴ അരൂര്‍ സ്വദേശി സുനില്‍ കുമാര്‍ പോറ്റിയാണ് പിടിയിലായത്. മണ്ഡല മകരവിളക്ക് മഹോത്സവ സമയത്തെ ശബരിമലയില്‍ ആടിയ ശിഷ്ടം നെയ് വില്‍പ്പന ചുമതലക്കാരന്‍ ആയിരുന്നു സുനില്‍ കുമാര്‍. ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിലെ കീഴ് ശാന്തിയായിരുന്ന സുനിലിനെ വിജിലന്‍സ് പത്തനംതിട്ട യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ശബരമലയിലെ ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടില്‍ 36 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അഭിഷേകത്തിന് ശേഷമുള്ള ആടിയ ശിഷ്ടം നെയ്യ് പായ്ക്കറ്റിലാക്കി വില്‍പ്പന നടത്തിയിരുന്നു. ഇതിനായി ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ ലഭിച്ച മുഴുവന്‍ തുകയും ബോര്‍ഡില്‍ അടയ്ക്കാതെ ജീവനക്കാര്‍ സ്റ്റോക്കില്‍ ക്രമക്കേട് നടത്തുകയായിരുന്നു. ഇതിലൂടെ ദേവസ്വം ബോര്‍ഡിന് 36,24,400 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായെന്നാണ് കണക്കാക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ക്രമക്കേട് അന്വേഷിക്കാന്‍ തുടങ്ങിയത്. കേരള ഹൈക്കോടതി പുറപ്പെടുവിച്ച നിരീക്ഷണങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു നടപടി.

ഒറ്റയടിക്ക് 3680 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ന് മുകളില്‍ തന്നെ, വെള്ളിയിലും ഇടിവ്

ഒറ്റയടിക്ക് 3680 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ന് മുകളില്‍ തന്നെ, വെള്ളിയിലും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 3680 രൂപയാണ് കുറഞ്ഞത്. 1,13,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് ആനുപാതികമായി 460 രൂപയാണ് കുറഞ്ഞത്. 14,155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ പവന് അയ്യായിരത്തോളം രൂപ കൂടിയ സ്വര്‍ണവില ഉച്ചയോടെ 800 രൂപയാണ് കുറഞ്ഞത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഇരുചക്ര വാഹന മോഷ്ടാക്കൾ പോലീസ് പിടിയിൽ

ഇരുചക്ര വാഹന മോഷ്ടാക്കൾ പോലീസ് പിടിയിൽ

വർക്കലയിൽ ഇരുചക്ര വാഹന മോഷ്ടാക്കളെ വാഹന ഉടമയും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിന് കൈമാറി.

ഇടുക്കി സ്വദേശി രാഹുൽ,
വക്കം സ്വദേശിയും ഇപ്പോൾ വർക്കല പാളയംകുന്ന് ഫാക്ട് ജംഗ്ഷന് സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന വിഷ്ണുവുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

ഇക്കഴിഞ്ഞ ദിവസം വർക്കല ബീച്ച് റോഡിന് സമീപത്ത് കിളിത്തട്ട് മുക്ക് ക്ഷേത്രത്തിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്കാണ് മോഷണം പോയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് വർക്കല പോലീസ് സ്റ്റേഷനിൽ വാഹന ഉടമ പരാതി നൽകിയിരുന്നു. എന്നാൽ നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം വാഹന ഉടമയും സുഹൃത്തുക്കളും രാത്രിയിൽ വാഹനം അന്വേഷിച്ച് ഇറങ്ങിയിരുന്നു. വർക്കലയിലെ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരവേ വർക്കല ടൗണിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ മോഷ്ടാക്കൾ വാഹനവുമായി എത്തി. വാഹനത്തിൻറെ രൂപരേഖകൾ മാറ്റിയാണ് മോഷ്ടാക്കൾ എത്തിയത് ഉടമയ്ക്ക് സംശയം തോന്നിയതിനെ തുടർന്ന് വാഹനം പരിശോധന നടത്തി. ഉടമ വാഹനം തിരിച്ചറിഞ്ഞതോടെ മോഷ്ടാക്കൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.

തുടർന്ന് നാട്ടുകാരും വാഹന ഉടമയും മോഷ്ടാക്കളെ പിടികൂടി വർക്കല പോലീസിന് കൈമാറുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻചെയ്തു