by Midhun HP News | Apr 6, 2026 | Latest News, കേരളം
തൃശ്ശൂര്‍: വാടാനപ്പള്ളിയില്‍ ബിജെപിക്കെതിരായ കിറ്റ് വിവാദത്തില്‍ കഴമ്പില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കിറ്റ് ആരോപണത്തില്‍ സത്യമില്ല. അതുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു. നിങ്ങള്‍ കുറേ പേരെ ലക്ഷ്യം വയ്ക്കുന്നുവെന്ന് ആരോപിച്ച സുരേഷ് ഗോപി, എന്നെ കുറെനാള്‍ കേസിന്റെ പേരില്‍ നടത്തിയതല്ലേ എന്നും ചോദിച്ചു. ഒളരിക്ക് പിന്നാലെ തൃശൂര്‍ വാടാനപ്പള്ളിയിലും ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നതോടെയാണ് തൃശൂരില്‍ കിറ്റ് വിവാദം സജീവ ചര്‍ച്ചയായത്.
വാടാനപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വോട്ടര്‍മാര്‍ക്ക് നല്‍കാനായി കിറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയായിരുന്നു. ബിജെപി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം വിളിച്ചു. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.

കിറ്റുകള്‍ ഉള്ളതായി ആരോപണമുയര്‍ന്ന ഗോഡൗണിന്റെ മുകളിലെ മുറിയില്‍ നിന്നും ബിജെപി നേതാവും നടനുമായ ദേവനും ഉണ്ടായിരുന്നു. ദേവനെ അറസ്റ്റ് ചെയ്യണം എന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അറസ്റ്റ് ചെയ്യാന്‍ തെളിവില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്.
അതേസമയം, ഇത്തവണ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ അത്ഭുതം സംഭവിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ എന്‍ഡിഎക്ക് കഴിയുന്നു. കേരളം എന്തിനും തുനിഞ്ഞിറങ്ങുന്ന തെരഞ്ഞെടുപ്പാണിത്. തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു. അത് പടരും, പേരുകള്‍ എണ്ണിക്കോളൂവെന്നും കേന്ദ്ര സഹമന്ത്രി തൃശൂരില്‍ പറഞ്ഞു.

by Midhun HP News | Apr 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ച് 2026 ഏപ്രിൽ 6 മുതൽ മേയ് 25 വരെ സമ്മർ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു. റസ്റ്റ്‌ലിംഗ്, ഖോ-ഖോ, ബോക്സിംഗ്, ഫുട്ബോൾ,
അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങളിൽ ആണ് പരിശീലനം നൽകുന്നത്.
വിശദ വിവരങ്ങൾക്ക്:
9495521112, 9847150128, 9744691701


by Midhun HP News | Apr 6, 2026 | Latest News, ജില്ലാ വാർത്ത
വർക്കല: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധനാ നടപടികളുടെ ഭാഗമായി വർക്കല എക്സൈസ് സർക്കിൾ സംഘം നടത്തിയ വാഹന പരിശോധനയിൽ മദ്യം അനധികൃതമായി വിൽപ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.
വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം കടമ്പാട്ടുകോണം ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെ KL 81 A 9145 നമ്പർ ആക്ടീവ സ്കൂട്ടറിൽ ആവശ്യക്കാരിലേക്ക് മദ്യം എത്തിച്ച് വിൽപ്പന നടത്തിയിരുന്ന വിഷ്ണു എന്ന് വിളിക്കുന്ന വിനീഷ് (39) എന്നയാളെയാണ് പിടികൂടിയത്.
പ്രതിയുടെ കൈവശം നിന്നും ഏകദേശം 4 ലിറ്റർ മദ്യവും, മദ്യവിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും എക്സൈസ് സംഘം പിടിച്ചെടുത്തു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനു, പ്രിവന്റീവ് ഓഫീസർ മഞ്ജുനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, സമവർണൻ, ഗിരീശൻ എന്നിവർ പങ്കെടുത്തു.


by Midhun HP News | Apr 6, 2026 | Latest News, ജില്ലാ വാർത്ത
വർക്കല മാന്തറ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 19 കാരി തിരയിൽപെട്ടു മരിച്ചു.
ഒഡീഷ്യ സ്വദേശിയായ 19 വയസ്സുള്ള പ്രിയങ്കയാണ് മരിച്ചത്. ബാംഗ്ലൂരിൽ വിവിധ എഞ്ചിനീയറിങ് കോഴ്സുകൾക്ക് പഠിക്കുന്ന നാല് യുവതികളാണ് വർക്കലയിൽ മാന്തറ ബീച്ചിൽ ഇന്ന് വൈകുന്നേരത്തോടെ കുളിക്കാൻ എത്തിയത്. കടലിൽ കുളിക്കുന്നതിനിടയിൽ വലിയ തിരമാലയിൽപ്പെട്ട് പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന യുവതികൾ ഇത് കണ്ട് ബഹളം വെച്ച് പ്രദേശവാസികളെ അറിയിച്ചു.
വിവരമറിഞ്ഞ വർക്കല ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും ലൈഫ് ഗാർഡുകൾ പെൺകുട്ടിയെ കരയ്ക്ക് എത്തിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ആംബുലൻസിൽ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാംഗ്ലൂരിൽ പൈലറ്റ് കോഴ്സിന് പഠിക്കുന്ന പെൺകുട്ടിയാണ് മരണപ്പെട്ട പ്രിയങ്ക.


by Midhun HP News | Apr 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വീട്ടുകാര്‍ അറിയാതെ കിടപ്പുമുറിയില്‍ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു. കട്ടിലിനടിയില്‍ നവജാത ശിശുവിനെ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മണ്ഡപത്തിന്‍കടവ് പൂഴനാട് പ്ലാവിളപുത്തന്‍വീട്ടില്‍ അല്‍ത്താഫ് ഷാനിന്റെ ഭാര്യ ഷമീന(23) പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്.
ജോലി കഴിഞ്ഞ് ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ ഷമീനയുടെ ഭര്‍ത്താവാണ് കിടപ്പുമുറിയില്‍ രക്തം വാര്‍ന്ന നിലയില്‍ അവശയായി കിടക്കുന്ന ഭാര്യയെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനുവേണ്ടി തുണി എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കട്ടിലിനടിയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിശുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുവര്‍ഷം മുമ്പാണ് അല്‍ത്താഫിന്റെയും ഷമിനയുടെയും വിവാഹം നടന്നത്. ഇവര്‍ക്ക് രണ്ടുവയസ്സുള്ള ഒരു കുഞ്ഞുണ്ട്. എന്നാല്‍ രണ്ടാമത് ഷമീന ഗര്‍ഭിണിയായ വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. യുവതിയെ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.


by Midhun HP News | Apr 6, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഴയ്‌ക്കൊപ്പം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്.
വ്യാഴാഴ്ച വരെയാണ് ഇടിമിന്നലോട് കൂടിയ മഴ പ്രവചിക്കുന്നത്. മഴയ്‌ക്കൊപ്പം 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Recent Comments