എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു

എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ തിയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും.

പരീക്ഷകൾ രാവിലെ 9.30നാണ് ആരംഭിക്കുക. ഐടി മോഡൽ പരീക്ഷകൾ ജനുവരി 12 മുതൽ 22 വരെ നടക്കും. ഫെബ്രുവരി 2 മുതൽ 13 വരെയാണ് എസ്എസ്എൽസി ഐടി പരീക്ഷ. മോഡൽ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ 20 വരെ. 2025 നവംബർ 12 മുതൽ 19 വരെ പിഴയില്ലാതെ ഫീസ് അടയ്ക്കാം. പിഴയോടു കൂടി നവംബർ 21 മുതൽ 26 വരെ അപേക്ഷ സ്വീകരിക്കും. ഏപ്രിൽ 7 മുതൽ 25 വരെയാണ് മൂല്യനിർണയം.

ഫലപ്രഖ്യാപനം മെയ് 8ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൾഫ് മേഖലയിൽ 7 കേന്ദ്രങ്ങളും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും അടക്കം 3,000 കേന്ദ്രങ്ങളിലായി 4,25,000 കുട്ടികൾ ഇത്തവണ പരീക്ഷയെഴുതും.

ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പൊതുപരീക്ഷ മാർച്ച് 5 മുതൽ 27 വരെയാണ്. രണ്ടാം വർഷ പരീക്ഷ മാർച്ച് 6 മുതൽ 28 വരെ. ഒന്നാം വർഷ പരീക്ഷകൾ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷകൾ രാവിലെ 9.30നും ആരംഭിക്കും. വെള്ളിയാഴ്‌ച 9.15ന് ആരംഭിച്ച് ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ. മാർച്ച് 27 നുള്ള ഒന്നാം വർഷ പൊതു പരീക്ഷകളിൽ ഒരു സെഷൻ രാവിലത്തെ സമയക്രമത്തിലും മറ്റൊരു സെഷൻ ഉച്ചക്കുള്ള സമയക്രമത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്.

സ്കോൾ കേരള മുഖേന അഡീഷണൽ മാത്തമാറ്റിക്സിന് രജിസ്റ്റർ ചെയ്‌ത നൂറ്റി ഇരുപത്തിയഞ്ച് വിദ്യാർഥികൾക്ക് മാത്രമാണ് അന്ന് രണ്ട് സെഷനിലും പരീക്ഷയുള്ളത്.

രണ്ടാം വർഷ വിദ്യാർഥികളുടെ പ്രായോഗിക പരീക്ഷകൾ ജനുവരി 22 ന് ആരംഭിക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകൾക്ക് മുന്നോടിയായിട്ടുള്ള മാതൃകാ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 26 വരെയുള്ള ദിവസങ്ങളിൽ നടക്കും.

സി ജെ റോയിയുടെ മരണം കര്‍ണാടക സിഐഡി അന്വേഷിക്കും, ആദായ നികുതി വകുപ്പിനെതിരെ പൊലീസില്‍ പരാതി

സി ജെ റോയിയുടെ മരണം കര്‍ണാടക സിഐഡി അന്വേഷിക്കും, ആദായ നികുതി വകുപ്പിനെതിരെ പൊലീസില്‍ പരാതി

ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും മലയാളി വ്യവസായിയുമായ സി ജെ റോയിയുടെ മരണം കര്‍ണാടക സിഐഡി അന്വേഷിക്കും. ഇത് സംബന്ധിച്ച് കര്‍ണാടക ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങള്‍ ഉള്‍പ്പെടെ അന്വേഷണത്തിന്റെ പരിധിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, സി ജെ റോയിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കോണ്‍ഫിഡന്റ് ഗ്രൂപ് പരാതി നല്‍കി. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ ജോസഫ് ആണ് പരാതി നല്‍കിയിരിക്കുന്നത്. അഞ്ച് പേജുകളുള്ള പരാതിയാണ് ടി ജെ ജോസഫ് പൊലീസില്‍ നല്‍കിയിട്ടുണ്ട്. ആദായ നികുതി പരിശോധനയുടെ പേരില്‍ റോയ് വലിയ സമ്മര്‍ദത്തില്‍ ആയിരുന്നു എന്നുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അടങ്ങുന്ന പരാതി അശോക് നഗര്‍ പൊലീസില്‍ നല്‍കിയ പരാതിയും സിഐഡി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

റോയിയുടെ മരണത്തില്‍ ആദായ നികുതി വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രതികരണമാണ് കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഉയരുന്നത്. ഇന്ന് ദുബായില്‍ നിന്നെത്തിയ റോയിയുടെ സഹോദരന്‍ സി ജെ ബാബു മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും സമാനമായ സൂചനകളാണ് നല്‍കിയത്. കേരളത്തില്‍ നിന്നുള്ള ആദായനികുതി സംഘം നടത്തിയ മൂന്ന് ദിവസത്തെ പരിശോധനയും ചോദ്യം ചെയ്യലുമാണ് സഹോദരനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് സി.ജെ. ബാബു രോപിച്ചു.

റോയിക്ക് കടങ്ങളോ, മറ്റ് പ്രശ്‌നങ്ങളോ പുറമെ നിന്നുള്ള ഭീഷണികളോ ഇല്ലായിരുന്നു. ശത്രുക്കള്‍ ഉള്ളതായും അറിയിവില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ റോയ് വിളിച്ചിരുന്നു. ആദായനികുതി ഉദ്യോഗസ്ഥര്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്ന് പറഞ്ഞു. ഇന്ന് രാവിലെ കാണാം എന്നാണ് അറിയിച്ചത്. എന്നാല്‍ അതിന് മുന്‍പ് റോയ് ജീവനൊടുക്കി. എന്നായിരുന്നു ബാബുവിന്റെ പ്രതികരണം.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടെയായിരുന്നു സി ജെ റോയ് ആത്മഹത്യ ചെയ്തത്. ബംഗളൂരുവിലെ ഓഫീസില്‍ ആദായ നികുതി പരിശോധന നടക്കുന്നതിനിടെ റോയ് ക്യാബിനില്‍ കയറി സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് റോയ് ഓഫീസില്‍ എത്തിയത്. ഏകദേശം 90 മിനിറ്റോളം അഹേത്തെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇതിന് ശേഷം ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടു. നല്‍കാമെന്ന് പറഞ്ഞ് തന്റെ ചേംബറില്‍ പോയി റോയ് ജീവനൊടുക്കുകയായിരുന്നു.

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ സെമിനാർ സംഘടിപ്പിച്ചു

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ സെമിനാർ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: കുടവൂർക്കോണം ഗവ. ഹൈസ്കൂളിൽ കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ സെമിനാർ നടന്നു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.ദേവി ഗായത്രി കുട്ടികളുമായി സംവദിച്ചു. കൗമാരകാലത്തിൻറ്റെ ശാരീരിക മാനസിക സവിശേഷതകളെക്കുറിച്ചും കൗമാര വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടർ കുട്ടികളോട് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ.എസ്, സീനിയർ അസിസ്റ്റന്റ് ജോയ്.ജി, സ്റ്റാഫ് സെക്രട്ടറി ഷെറിൻ.എസ്, സംഗീത എന്നിവർ സംസാരിച്ചു.

ആറ്റിങ്ങൽ ഗവ. മോഡൽ  ബോയ്സ്  വോക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിൽ പി ടി എ പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു

ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് വോക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിൽ പി ടി എ പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു

ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് വോക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 26 അധ്യായന വർഷത്തെ പി ടി എ പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. പി ടി എ പ്രസിഡന്റ് സന്തോഷ് എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ജവാദ് എസ് സ്വാഗതം ആശംസിച്ചു.

ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം പ്രദീപ് യോഗം ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനൂപ് ആർ എസ് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ പിടിഎ പ്രവർത്തന റിപ്പോർട്ടും
സ്കൂൾ വൈസ് പ്രിൻസിപ്പൽ അനിൽകുമാർ കെ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹസീന ആശംസ അർപ്പിച്ചു.

തുടർന്ന് നടന്ന പി ടി എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ 21 അംഗ പുതിയ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു, ആദ്യ യോഗം ചേർന്ന പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി സന്തോഷ് എസിനെ പി ടി എ പ്രസിഡന്റ് ആയും ബാബു രാജീവിനെ വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു.

9 അംഗ മദർ പി ടി എ അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ഡോ.സൗമ്യ എൽ നെ മദർ പി ടി എ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ കൃതജ്ഞത രേഖപ്പെടുത്തി.

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് 6320 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് 6320 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ഇടിവ്. പവന് ഒറ്റയടിക്ക് 6320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,17,760 രൂപ. ഗ്രാമിന് 790 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,720 രൂപ.

റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വന്‍ഇടിവുണ്ടായത്. ഇന്നലെ പവന് ഒറ്റയടിക്ക് 5240 രൂപയാണ് കുറഞ്ഞത്. ഇന്ന് 6320 രൂപയാണ് കുറഞ്ഞത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്ക ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം.

സി ജെ റോയിയുടെ മരണം കര്‍ണാടക സിഐഡി അന്വേഷിക്കും, ആദായ നികുതി വകുപ്പിനെതിരെ പൊലീസില്‍ പരാതി

കോൺഫിഡന്റ് ഗ്രൂപ്പ്‌ ഉടമ സി ജെ റോയ് ജീവനൊടുക്കി

ബാംഗ്ലൂർ: ഇന്ന് ഇന്‍കംടാക്‌സ് റെയ്ഡിനിടെയാണ് ലൈസന്‍സുള്ള സ്വന്തം തോക്ക് ഉപയോഗിച്ചു വെടിയുതിര്‍ത്ത് ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗളുരുവിലെ അശോക് നഗറിലെ കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ ഓഫീസില്‍ വെച്ചാണ് സംഭവം.

റോയി ആത്മഹത്യ ചെയ്‌തെന്ന വിവരം വ്യവസായ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ റോയിയെ നാരായണ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും സാന്നിധ്യമുള്ള പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ഈ വ്യവസായ ഗ്രൂപ്പിന്റെ സ്ഥാപനകനും ചെയര്‍മാനുമാണ് ഡോ. റോയ് സി.ജെ. കേരളത്തിലും കര്‍ണാടകയിലുമായി നിരവധി ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്.
റിയല്‍ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, എന്റര്‍ടെയ്ന്‍മെന്റ്, എഡ്യൂക്കേഷന്‍, ഇന്റര്‍നാഷണല്‍ ട്രേഡിംഗ് എന്നീ മേഖലകളിലും സജീവമായിരുന്നു കോൺഫിഡൻ്റ് ഗ്രൂപ്പ്.