എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്‍ അവതരണം മാറ്റി കേന്ദ്രസര്‍ക്കാര്‍; പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം

എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്‍ അവതരണം മാറ്റി കേന്ദ്രസര്‍ക്കാര്‍; പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം

ഡല്‍ഹി: വിദേശ ഫണ്ട് വിനിയോഗത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിവാദ എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്‍ ഉടൻ അവതരിപ്പിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ബില്ലിനെതിരെ ക്രൈസ്തവ സഭകള്‍ അടക്കം ശക്തമായ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതു കൂടി പരിഗണിച്ചാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് നീട്ടിവെക്കുന്നതെന്നാണ് സൂചന.

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ, വിവാദ എഫ്‌സിആര്‍എ ബില്‍ ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇന്ന് ചര്‍ച്ചയ്ക്ക് എടുക്കില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. എന്നാല്‍ നാളെയോ അടുത്ത ദിവസങ്ങളിലോ ബില്‍ പരിഗണിക്കുമോയെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടില്ല.

പ്രതിപക്ഷത്തെ വിമര്‍ശിച്ച മന്ത്രി കിരണ്‍ റിജിജു ബില്ലിനെ ന്യായീകരിച്ചു. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും വിദേശ ഫണ്ടിന്റെ ദുരുപയോഗം തടയുന്നതിനുമാണ് ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ബില്‍ ഒരു മതത്തെയോ സംഘടനയെയോ ലക്ഷ്യം വച്ചുള്ളതല്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും റിജിജു ആരോപിച്ചു.

രാവിലെ ചോദ്യോത്തര വേള ആരംഭിച്ചതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ എംപിമാര്‍ വിവാദ ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. ബഹളം രൂക്ഷമാവുകയും അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങുകയും ചെയ്തതോടെ സ്പീക്കര്‍ ഓം ബിര്‍ള ഉച്ചയ്ക്ക് 12 മണി വരെ ലോക്‌സഭ നിര്‍ത്തിവച്ചു. ബില്ലിനെതിരെ പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചിരുന്നു.

ലൈം​ഗികാതിക്രമ കേസ്: ഫെഫ്കയിൽ നിന്ന് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തു

ലൈം​ഗികാതിക്രമ കേസ്: ഫെഫ്കയിൽ നിന്ന് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തു

കൊച്ചി: ലൈം​ഗികാതിക്രമ പരാതിയെ തുടർന്ന് അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഫെഫ്ക. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നുമാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് രഞ്ജിത്തിന് സസ്പെൻഡ് ചെയ്തതായി പ്രസിഡന്റ് രൺജി പണിക്കർ, ജനറൽ സെക്രട്ടറി ജി എസ് വിജയൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ പുറത്താക്കിയതായി പ്രസിഡന്റ് ബാലചന്ദ്രൻ ചുള്ളിക്കാടും ജനറൽ സെക്രട്ടറി ബെന്നി പി നായരമ്പലവും അറിയിച്ചത്.

രഞ്ജിത്തിനെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. നിലവിൽ അറസ്റ്റിലായ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തിനെ പാര്‍പ്പിക്കുക. കൊച്ചിയില്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തിച്ചാണ് സംവിധായകനെ പൊലീസ് റിമാന്‍ഡ് ചെയ്തത്.

ജാമ്യാപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. തൊടുപുഴയില്‍ നിന്നും കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ രാത്രിയാണ് പൊലീസ് കൊച്ചിയിലെത്തിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രഞ്ജിത്തിനെ രാവിലെ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചു.

മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് മറ്റ് നടപടിക്രമങ്ങളിലേക്ക് പൊലീസ് കടന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് പിടിയിലായത്. കാരവാനില്‍ വെച്ച് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

പെരുമ്പാവൂരില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; ആറ് പേര്‍ കസ്റ്റഡിയില്‍

പെരുമ്പാവൂരില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; ആറ് പേര്‍ കസ്റ്റഡിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയില്‍ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ആറ് അതിഥി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും അതിഥി തൊഴിലാളിയാണ്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ആസം സ്വദേശികളാണ് കസ്റ്റഡിയിലായവരെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ; കമ്പനിയില്‍ ജോലിക്ക് കയറുന്ന സമയത്ത് തൊഴിലാളികള്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ ഒരു ബോക്‌സില്‍ നിക്ഷേപിക്കുയാണ് പതിവ്. ജോലി കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ അതില്‍ രണ്ടുപേരുടെ മൊബൈല്‍ ഫോണുകള്‍ കാണാനില്ലായിരുന്നു. അതിന് സമീപത്ത് മറ്റൊരു യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെ മോഷണം ആരോപിച്ച് ആറംഗ സംഘം ക്രുരമായി മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തില്‍ പരിക്കേറ്റ് യുവാവ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇതോടെ ഇവര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ആറംഗസംഘത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളും അസം സ്വദേശിയായ അതിഥി തൊഴിലാളിയാണെന്നാണ് സൂചന. കാണാതായ മൊബൈല്‍ ഫോണുകള്‍ കമ്പനി പരിസരത്തുനിന്ന് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

റഷ്യന്‍ ഫോട്ടോഗ്രാഫറുടെ ഫോട്ടോഷൂട്ട്, ആനയ്ക്ക് പിങ്ക് ചായമടിച്ചു, പിന്നാലെ ചരിഞ്ഞു, വിവാദം

റഷ്യന്‍ ഫോട്ടോഗ്രാഫറുടെ ഫോട്ടോഷൂട്ട്, ആനയ്ക്ക് പിങ്ക് ചായമടിച്ചു, പിന്നാലെ ചരിഞ്ഞു, വിവാദം

ജയ്പുര്‍: ഫോട്ടോഷൂട്ടിനായി ഉപയോഗിച്ച പിങ്ക് ചായമടിച്ച ആന ചരിഞ്ഞ സംഭവത്തില്‍ വിവാദം. റഷ്യന്‍ ഫോട്ടാഗ്രാഫറായ ജൂലിയ ബുറുലേവ കഴിഞ്ഞ ഡിസംബറിലാണ് പിങ്ക് നിറം പെയിന്റുചെയ്ത ആനയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. നവംബറില്‍ രാജസ്ഥാനിലെ ജയ്പുരില്‍ നടത്തിയ ഷൂട്ടില്‍ ചഞ്ചല്‍ എന്ന പിടിയാനയും യശസ്വി എന്ന മോഡലുമാണ് പങ്കെടുത്തത്.

ഫോട്ടോഷൂട്ടിനായി ആനയുടെ ദേഹത്ത് പിങ്ക് ചായമടിച്ചിരുന്നു. ഇതോടെ, ചായംപൂശിയതാണ് ചരിയാന്‍ കാരണമെന്ന വാദവുമായി മൃഗസ്‌നേഹികള്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ പ്രായാധിക്യത്തെത്തുടര്‍ന്നാണ് ആന ചരിഞ്ഞതെന്ന് ഉടമ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞെങ്കിലും ആനയോടു ചെയ്ത ക്രൂരതയാണിതെന്ന വാദവുമായാണ് മൃഗസ്‌നേഹികള്‍ രംഗത്തുവന്നത്.

ഫെബ്രുവരിയിലാണ് ആന ചരിഞ്ഞത്. ഹോളി ആഘോഷത്തിലും മറ്റും ഇങ്ങനെ ആനകളുടെ പുറത്ത് ചായംപൂശാറുണ്ടെന്നും അത് അപകടത്തിന് കാരണമാകില്ലെന്നും ആനകളെ പരിപാലിക്കുന്നവര്‍ പറയുന്നു.

ഒരുഭാഗം മാത്രമേ ചായമടിച്ചുള്ളൂയെന്നും ഫോട്ടോയെടുത്ത് പത്തുമിനിറ്റിനകം നിറം കഴുകിക്കളഞ്ഞെന്നും അനയുടെ ഉടമ സാദിഖ് ഖാന്‍ പറഞ്ഞു. എന്നാല്‍ മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം വേണമെന്നാണ് മൃഗസംരക്ഷണസംഘടനയുടെ ആവശ്യം.

സുരേഷ് ഗോപിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി, വിചാരണ നേരിടണം

സുരേഷ് ഗോപിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി, വിചാരണ നേരിടണം

കൊച്ചി: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മതവികാരം ഇളക്കിവിട്ടെന്ന ഹര്‍ജിയില്‍, തൃശൂരിലെ ബിജെപി ലോക്സഭാംഗം സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം ജസ്റ്റിസ് കൗസർ എടപ്പഗത്ത് തള്ളി. എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡന്‍റ് എ എസ് ബിനോയ് ആണ് സുരേഷ് ഗോപിയുടെ വിജയത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്നും വിജയിച്ച സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും അത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ചിത്രങ്ങളും ദൃശ്യങ്ങളുമടക്കം ഹര്‍ജിക്കാരന്‍ കൈമാറിയിരുന്നു. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം ഹൈക്കോടതി തള്ളിയതോടെ വിചാരണ നേരിടേണ്ടി വരും.

ഹൈക്കോടതി ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി എസ് സുനില്‍കുമാര്‍ പ്രതികരിച്ചു. മതത്തെ ദുരുപയോഗിച്ചും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും ഉപഹാരങ്ങളും നല്‍കിയുമാണ് സുരേഷ് ഗോപി പ്രചാരണം നടത്തിയത്. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ എല്ലാ തെളിവുകളും കോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. തുടര്‍നടപടികളില്‍ ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സുനില്‍കുമാര്‍ പറഞ്ഞു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു തൃശൂരില്‍ നിന്ന് സുരേഷ് ഗോപി വിജയിച്ചത്.

‘ദ് കേരള സ്റ്റോറി 2 വിനെതിരെ എന്തുകൊണ്ട് പ്രതികരിച്ചില്ല ?’; ചോദ്യത്തിന് ടൊവിനോയുടെ ഉ​ഗ്രൻ മറുപടി

‘ദ് കേരള സ്റ്റോറി 2 വിനെതിരെ എന്തുകൊണ്ട് പ്രതികരിച്ചില്ല ?’; ചോദ്യത്തിന് ടൊവിനോയുടെ ഉ​ഗ്രൻ മറുപടി

കേരളത്തിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവച്ച സിനിമയായിരുന്നു 2023 ൽ പുറത്തിറങ്ങിയ ദ് കേരള സ്റ്റോറി. ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട ആയിരക്കണക്കിന് പെൺകുട്ടികളെ മുസ്‌ലിം ചെറുപ്പക്കാർ വിവാഹത്തിലൂടെ മതപരിവർത്തനം നടത്തുകയും തുടർന്ന് തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

കേരളത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയെന്ന പേരിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ വൻതോതിൽ പ്രതിഷേധവുമുയർന്നിരുന്നു. അടുത്തിടെ കേരള സ്റ്റോറി രണ്ടാം ഭാ​ഗവും റിലീസ് ചെയ്തിരുന്നു.

എന്നാൽ സിനിമ കാണാൻ ഒരാളുപോലും എത്താതിരുന്നതിനെ തുടർന്ന് കേരളത്തിലെ പല തിയറ്ററുകളിൽ നിന്നും ഷോ റദ്ദാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പള്ളിച്ചട്ടമ്പി സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ കേരള സ്റ്റോറി 2വിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് നടൻ ടൊവിനോ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

‘2023 ൽ പുറത്തിറങ്ങിയ ദ് കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരെ മലയാളത്തിലെ ഒരു നടൻമാരും പ്രതികരിച്ചില്ല. കേരളത്തെക്കുറിച്ച് വളരെ തെറ്റായ ഒരു വിവരം നൽകിയ സിനിമയാണത്. അടുത്തിടെ ആ സിനിമയുടെ രണ്ടാം ഭാ​ഗവും പുറത്തിറങ്ങിയിരുന്നു. എന്തുകൊണ്ടാണ് കേരള സ്റ്റോറി 2 വിനെതിരെയും നിങ്ങൾ പ്രതികരിക്കാതെ ഇരുന്നത്’ എന്നായിരുന്നു ടൊവിനോയോടുള്ള ചോദ്യം.

“ഞാൻ അതിന്റെ ആദ്യ ഭാ​ഗം കണ്ടിരുന്നു. അപ്പോൾ തന്നെ എനിക്ക് മനസിലായി, ഞാൻ ഒരു പോസ്റ്റ് ആ സിനിമയെ കുറിച്ച് പങ്കുവച്ചാൽ അത് അവർക്കൊരു പ്രൊമോഷനായി മാറുമെന്ന്. അപ്പോൾ ഞാൻ തീരുമാനിച്ചു ഒരിക്കലും ഞാൻ അത് ചെയ്യില്ലെന്ന്.

ഞാൻ അത് ഒഴിവാക്കി വിട്ടു. കേരളത്തിൽ ആരും ആ സിനിമ കണ്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല”.- ടൊവിനോ പറഞ്ഞു. ടൊവിനോയുടെ മറുപടിയ്ക്ക് കയ്യടിക്കുകയാണ് ആരാധകരിപ്പോൾ. അതേസമയം വിഷു റിലീസായി ഏപ്രിൽ 10 നാണ് പള്ളിച്ചട്ടമ്പി റിലീസ് ചെയ്യുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കയാദു ലോഹർ ആണ് നായിക. ചിത്രത്തിന്റെ ട്രെയ്‌ലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.