പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000 ഒഴിവുകൾ; ഡിഗ്രി യോഗ്യത, കേരളത്തിലും അവസരം, ശമ്പളം 85,920 രൂപ വരെ

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000 ഒഴിവുകൾ; ഡിഗ്രി യോഗ്യത, കേരളത്തിലും അവസരം, ശമ്പളം 85,920 രൂപ വരെ

പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് & സിന്ധ് ബാങ്കിൽ ജോലി നേടാൻ അവസരം. ലോക്കൽ ബാങ്ക് ഓഫീസർ (JMGS-I) തസ്തികയിൽ 1000 ഒഴിവുകളാണ് ഉള്ളത്.ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിലും ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 20.

യോഗ്യതാ മാനദണ്ഡങ്ങൾ

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. കൂടാതെ, ഷെഡ്യൂൾഡ് കോമേഴ്ഷ്യൽ ബാങ്ക് അല്ലെങ്കിൽ റീജണൽ റൂറൽ ബാങ്കിൽ ഓഫീസറായി കുറഞ്ഞത് 18 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി

2026 മാർച്ച് 1ന് കുറഞ്ഞ പ്രായം 20 വയസും പരമാവധി 30 വയസും ആയിരിക്കണം.
(ജനനത്തിയതി 1996 മാർച്ച് 2നും 2006 മാർച്ച് 1നും ഇടയിൽ). സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവുകളുണ്ട്.

തെരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്ത് പരീക്ഷ,സ്ക്രീനിങ്,വ്യക്തിഗത അഭിമുഖം,പ്രാദേശിക ഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ അന്തിമ മെറിറ്റ് ലിസ്റ്റ് പ്രഖ്യാപിക്കും. എഴുത്ത് പരീക്ഷ ഓൺലൈനായി ആകും നടത്തുക. 120 ചോദ്യങ്ങളാകും പരീക്ഷയിൽ ഉണ്ടാകുക. ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതം ആയിരിക്കും. അകെ 120 മിനിറ്റ് സമയം ലഭിക്കും. പരീക്ഷയുടെ പാറ്റേൺ ഇങ്ങനെ ആണ്.

ഇംഗ്ലീഷ് – 30 ചോദ്യങ്ങൾ

ബാങ്കിങ് നോളജ് – 40 ചോദ്യങ്ങൾ

ജനറൽ അവയർനെസ്/ഇക്കണോമി – 30 ചോദ്യങ്ങൾ

കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് – 20 ചോദ്യങ്ങൾ

അപേക്ഷകൾ മാർച്ച് 31 മുതൽ ഏപ്രിൽ 20 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://punjabandsind.bank.in/system/uploads/recruitment.pdf

ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീ ഹനുമദ്ദ് ജയന്തി ആഘോഷം ഏപ്രിൽ 2ന്

ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീ ഹനുമദ്ദ് ജയന്തി ആഘോഷം ഏപ്രിൽ 2ന്

ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീ ഹനുമദ്ദ് ജയന്തി ആഘോഷം ഏപ്രിൽ രണ്ടിന്. അന്നേദിവസം രാവിലെ 5. 30ന് നടതുറപ്പ്, അഭിഷേകം, ഉച്ചപൂജ, നിവേദ്യ സമർപ്പണം, കന്നിസദ്യ, വൈകിട്ട് അഞ്ചിന് ഹനുമദ്ദ് ചാലിസ പാരായണം, ഭഗവാന്റെ വിഗ്രഹവുമായി നാമജപ പ്രദക്ഷിണം, ആരതി പ്രസാദ വിതരണവും നടത്തും.

‘എന്തോ ഭാ​ഗ്യം സഞ്ജു ഭയ്യ ഔട്ടായത്, പാളിയിരുന്നെങ്കിൽ ഇളിഭ്യനായേനെ’; മുൻ ക്യാപ്റ്റനെ കുരുക്കിയ തന്ത്രം

‘എന്തോ ഭാ​ഗ്യം സഞ്ജു ഭയ്യ ഔട്ടായത്, പാളിയിരുന്നെങ്കിൽ ഇളിഭ്യനായേനെ’; മുൻ ക്യാപ്റ്റനെ കുരുക്കിയ തന്ത്രം

ഗുവാഹത്തി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായുള്ള അരങ്ങേറ്റം മലയാളി താരം സഞ്ജു സാംസണു നിരാശപ്പെടുത്തുന്നതായിരുന്നു. സഞ്ജുവിനെ പുറത്താക്കിയത് കൃത്യമായ പ്ലാനിങ്ങോടെയെന്നു വെളിപ്പെടുത്തുകയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പ​രാ​ഗ്. മത്സരത്തിൽ ബാറ്റിങിലും ബൗളിങിലും രാജസ്ഥാന്റെ സർവാധിപത്യമാണ് മൈതാനത്ത് കണ്ടത്.

സഞ്ജു സാംസൺ നേരിട്ട ആദ്യ നാല് പന്തുകൾ നിരീക്ഷിച്ച ശേഷമാണ് തന്ത്രം നടപ്പാക്കിയതെന്നു റിയാൻ പ​രാ​ഗ് പറയുന്നു. നിരന്തരം കളിക്കുന്ന ഷോട്ട് മാറ്റി മറ്റൊരു ഷോട്ട് കളിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു നീക്കമെന്നും റിയാൻ വ്യക്തമാക്കി.

‘സഞ്ജു ഭയ്യ ആദ്യ നാല് പന്തുകൾ എങ്ങനെയാണ് കളിക്കുന്നത് എന്നു ഞങ്ങൾ നോക്കി. അതിനനുസരിച്ച് ഫീൽഡിങ് വിന്യസിച്ചു. അദ്ദേഹത്തിനു പ്രിയപ്പെട്ട ഷോട്ടിനു പകരം മറ്റൊരു ഷോട്ട് കളിക്കാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അതൊരു ചൂതാട്ടം പോലെ ഉറപ്പില്ലാത്ത പരിപാടിയാണ്. കിട്ടിയാൽ കിട്ടി. പക്ഷേ കാര്യങ്ങൾ ഞങ്ങളുടെ വഴിക്കു തന്നെ വന്നു.’

‘സഞ്ജു ഭയ്യ പുൾ ഷോട്ടുകൾ കളിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. അതു കളിക്കാൻ സമ്മതിക്കാതെ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്ന തരത്തിൽ പന്തെറിയാനാണ് ഞാൻ ബൗളർമാരോട് പറഞ്ഞത്. ഔട്ടായ ആ ഷോട്ടില്ലേ അതു അദ്ദേ​ഹം കളിക്കണമെന്നു ഞങ്ങൾ അതിയായി ആ​ഗ്രഹിച്ചിരുന്നു. അതിനാൽ ഷോട്ട് പിച്ച് പന്തുകൾ എറിഞ്ഞ് പുൾ ചെയ്യാൻ അനുവദിക്കാതെ അസ്വസ്ഥതനാക്കുകയായിരുന്നു ലക്ഷ്യം. ആ തന്ത്രം ശരിക്കും ഫലിച്ചു. അതെങ്ങാനും പാളിപ്പോയെങ്കിൽ ഇളിഭ്യനായി ഇരിക്കേണ്ടി വന്നേനെ’- റിയാൻ പരാ​ഗ് വ്യക്തമാക്കി.

തന്റെ മുൻ ടീമിനെതിരായ പോരാട്ടത്തിൽ സഞ്ജു 7 പന്തുകൾ നേരിട്ട് 6 റൺസുമായി പുറത്തായി. നാന്ദ്രെ ബർ​ഗർ എറിഞ്ഞ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡാകുകയായിരുന്നു.

മുപ്പത്തിമുക്കോടി ദേവകളും വന്നു, യക്ഷിഗന്ധര്‍വ്വ കിന്നരന്‍മാരും; ഭൂലോകവൈകുണ്ഠമായി ആറാട്ടുപുഴ പൂരം

മുപ്പത്തിമുക്കോടി ദേവകളും വന്നു, യക്ഷിഗന്ധര്‍വ്വ കിന്നരന്‍മാരും; ഭൂലോകവൈകുണ്ഠമായി ആറാട്ടുപുഴ പൂരം

തൃശൂര്‍: പൂരങ്ങളുടെ മാതാവായി അറിയപ്പെടുന്ന ആറാട്ടുപുഴ പൂരത്തിന് സമാപനം. അടുത്തവര്‍ഷത്തെ പൂരം കുറിച്ച് ആറാട്ടുപുഴ ശാസ്താവ് ഉപചാരം ചൊല്ലിയതോടെ ഇന്നു രാവിലെയാണ് പൂരത്തിന് സമാപനമായത്. അടുത്ത വര്‍ഷം 1445ാമത് ആറാട്ടുപുഴ പൂരമാണ് നടക്കുക. 1202 മീനം 6 (2027 മാര്‍ച്ച് 20) ശനിയാഴ്ചയാണ് അടുത്തപൂരം.

തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച പുരം ഇന്നു പുലര്‍ച്ചെ മന്ദാരം കടവിലെ ആറാട്ടോടെയാണ് സമാപിച്ചത്. രാത്രി പന്ത്രണ്ടരയോടെ കടലാശേരി പിഷാരിക്കല്‍ ഭഗവതിയാണ് ആദ്യമായി ആറാടിയത്. വിഷഹാരിയായ ദേവി ആറാടുന്നതോടെ പുഴയിലെ വിഷമാലിന്യങ്ങള്‍ നീങ്ങും എന്നാണ് വിശ്വാസം. തുടര്‍ന്ന് മറ്റു ദേവീദേവന്‍മാരും ആറാടി.

അവസാനമായി തൃപ്രയാര്‍ തേവരും ചേര്‍പ്പ് ഭഗവതിയും കൂടിയാറാടിയതോടെ തൃപ്രയാര്‍തേവര്‍ മടക്കയാത്ര ആരംഭിച്ചു. പൂരത്തിന്റെ അധ്യക്ഷനായ ആറാട്ടുപുഴ ശാസ്താവ് തേവരെ ഏഴുകണ്ടം വരെ അനുഗമിച്ച് യാത്രയാക്കി. ദേവിമാര്‍ക്ക് അഞ്ചുകണ്ടം വരെ ചെന്ന് യാത്രയയപ്പുനല്‍കി.

മേളങ്ങളുടേയും ആചാരവിശേഷങ്ങളുടെ സംഗമഭൂമിയാണ് ആറാട്ടുപുഴപാടം. പൂരത്തിനായി മുപ്പത്തിമുക്കോടി ദേവകളും യക്ഷോരഗരാക്ഷസന്‍മാരും യക്ഷിഗന്ധര്‍വ്വകിന്നരന്‍മാരും പരേതാത്മക്കളും കൂടി എത്തിച്ചേരുമെന്നാണ് വിശ്വാസം.

പേഴ്സ് നഷ്ടപ്പെട്ടു

പേഴ്സ് നഷ്ടപ്പെട്ടു

ആറ്റിങ്ങൽ: രഞ്ജിത്ത് എസ് എന്ന പേരിലുള്ള ആധാർകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, എ ടി എം കാർഡ് എന്നിവ അടങ്ങുന്ന ഒരു പേഴ്സ് ആറ്റിങ്ങൽ നാലുമുക്കിനും അവനവഞ്ചേരിക്കും ഇടയിൽ വച്ചു നഷ്ട്ടപ്പെട്ടു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ 8281030103 ബന്ധപ്പെടേണ്ടതാണ്.

ബിഹാറില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും എട്ടു മരണം; നിരവധി പേര്‍ക്ക് പരിക്ക്

ബിഹാറില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും എട്ടു മരണം; നിരവധി പേര്‍ക്ക് പരിക്ക്

പട്‌ന: ബിഹാറിലെ നളന്ദയില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടുപേര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചതെല്ലാം സ്ത്രീകളാണ്. മഘ്രയിലെ ഷീട്ല മാതാ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ച ആയിരുന്നതിനാൽ, ധാരാളം ഭക്തർ ക്ഷേത്രത്തിൽ ആരാധനയ്ക്കായി എത്തിയിരുന്നു. നിയന്ത്രണാതീതമായി ഭക്തർ തടിച്ചുകൂടിയതാണ് വൻ തിക്കിനും തിരക്കിനും കാരണമായതെന്ന് പൊലീസ് പറയുന്നു.

ക്ഷേത്രത്തിൽ തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനം അധികൃതർ ഒരുക്കിയിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഭക്തർ ക്യൂ നിൽക്കാതെ ആദ്യം തന്നെ ദർശനം നടത്തുക എന്ന തരത്തിൽ തിരിക്കുകൂട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ ബിഹാർ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.