by Midhun HP News | Mar 26, 2026 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ സ്വകാര്യ ബസ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം.
ഹൈദരാബാദില്‍നിന്ന് പാമുരുവിലേക്ക് പോയ ഹരികൃഷ്ണ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. മാര്‍ക്കാപുരത്തിനു സമീപം വച്ച് ബസ് മണ്ണ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങള്‍ക്കും തീപിടിച്ചു. വാഹനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


by Midhun HP News | Mar 26, 2026 | Latest News, കേരളം
കോട്ടയം: കൈവശം 84 രൂപ, സ്വന്തമായി ഭൂമിയില്ല, തൊഴിലില്ല. ഏറ്റുമാനൂരിലെ എസ്‌യുസിഐ (കമ്യൂണിസ്റ്റ്) സ്ഥാനാര്‍ഥിയായ ആഷ്‌ന തമ്പി പണക്കൊഴുപ്പിന്റെ തെരഞ്ഞെടുപ്പ് ഗോദയില്‍ വ്യത്യസ്തയാണ്. 26 വയസുകാരിയായ ആഷ്‌ന സംസ്ഥാനത്ത് മത്സരിക്കുന്ന ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥിയാണ്.
സമര മുഖങ്ങളില്‍ സജീവമായിട്ടുള്ള മനുഷ്യരോട് അടുത്തു നിന്നിട്ടുള്ള പൊതു പ്രവര്‍ത്തക എന്ന നിലയില്‍ മനുഷ്യനെ സഹായിക്കാനുള്ള കഴിവാണ് പൊതു പ്രവര്‍ത്തിനത്തിന് വേണ്ടതെന്ന ആത്മവിശ്വാസത്തിലാണ് ആഷ്‌ന തമ്പിയുടെ തെരഞ്ഞെടുപ്പ് പോരാട്ടം. വെറും 40 രൂപ ആയിരുന്നു പത്രിക നല്‍കിയ ദിവസം കൈയില്‍ ഉണ്ടായിരുന്നത്. അക്കൗണ്ടില്‍ 44 രൂപയും. ഇതാണ് പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച ആസ്തി വിവരത്തിന്റെ വിശദാംശങ്ങള്‍.
ആശവര്‍ക്കര്‍മാര്‍ തിരുവനന്തപുരത്ത് നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ആഷ്ന മുടിമുറിച്ച് പ്രതിഷേധിച്ചിരുന്നു. മഹാരാജാസ് കോളജില്‍ എ.ഐ.ഡി.എസ്.ഒ.യെ പ്രതിനിധീകരിച്ച് മത്സരിച്ചതാണ് നേരത്തെയുള്ള തെരഞ്ഞെടുപ്പ് അനുഭവം. ജേണലിസം പി.ജി. ഡിപ്ലോമയുള്ള ആഷ്‌ന പാര്‍ട്ടിയുടെ മീഡിയ കോഓര്‍ഡിനേറ്റർ , പാർട്ടി ജില്ലാ കമ്മിറ്റി അംഗം, തിരുവാര്‍പ്പ് ലോക്കല്‍ കമ്മിറ്റി അംഗം, എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടേറിയേറ്റംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നു. മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകരാണ് എറണാകുളം അരയന്‍കാവ് സ്വദേശികളായ ആഷ്‌നയുടെ മാതാപിതാക്കളും.
സംസ്ഥാനത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലം കൂടിയാണ് ഇത്തവണ ഏറ്റുമാനൂര്‍. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആതിര ഡി നായര്‍ ആണ് സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി. 25 വയസാണ് ആതിരയുടെ പ്രായം. ട്വന്റ് 20 പ്രതിനിധിയായാണ് ആതിര ഡി നായര്‍ മണ്ഡലത്തില്‍ വോട്ട് തേടുന്നത്. സൈബര്‍ ഫോറന്‍സിക്കില്‍ ഡിഗ്രിയും കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തരബിരുദവും സ്വന്തമായുള്ള ആതിര നിലവില്‍ ഓണ്‍ലൈന്‍ സംരംഭക കൂടിയാണ് ആതിര. പ്രായമല്ല, പ്രവര്‍ത്തനത്തിലാണ് മികവെന്നും, മണ്ഡലത്തിനായി പദ്ധതികള്‍ മനസിലുണ്ടെന്നുമാണ് ആതിര പറയുന്നത്.


by Midhun HP News | Mar 26, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 480 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,720 രൂപയായി. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 13,465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 3400 രൂപയാണ് വര്‍ധിച്ചത്.
ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ കാരണം. എന്നാല്‍ ഇന്ന് എണ്ണവില വീണ്ടും ബാരലിന് നൂറ് ഡോളറിന് മുകളില്‍ എത്തി നില്‍ക്കുകയാണ്. ഇതാണ് ഇന്ന് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 23ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 27000 രൂപയാണ് കുറഞ്ഞത്.
എന്നാല്‍ ആഗോള വിപണിയില്‍ എണ്ണവില കുറയാന്‍ തുടങ്ങിയതോടെ നഷ്ടപ്പെട്ട ഉയരങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ കണ്ടത്. രണ്ടുദിവസത്തിനിടെ 8000 രൂപയിലധികമാണ് വര്‍ധിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച ആരംഭിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവില കുറഞ്ഞത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Mar 26, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: എല്‍പിജി നിയന്ത്രണം മുതലെടുത്ത് ഭക്ഷണ ബില്ലുകളില്‍ അധിക ചാര്‍ജ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. എല്‍പിജി ചാര്‍ജ്, ഗ്യാസ് സര്‍ചാര്‍ജ് തുടങ്ങിയ പേരുകളില്‍ ബില്ലില്‍ അധിക തുക ചുമത്തുന്നത് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് കാണിച്ച് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്.
ചില റെസ്റ്റോറന്റുകള്‍ ബില്ലില്‍ അധിക ചാര്‍ജ് ചുമത്തിയതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സിസിപിഎയ്ക്കും ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചു. ഇത്തരം ചാര്‍ജുകള്‍ മുന്‍പു കേന്ദ്രം വിലക്കിയ സര്‍വീസ് ചാര്‍ജിനു തുല്യമാണെന്നും സിസിപിഎ വിലയിരുത്തി. റെസ്റ്റോറന്റുകള്‍ ചാര്‍ജ് ചുമത്തിയാല്‍ ബില്ലില്‍ നിന്ന് ഇതൊഴിവാക്കണമെന്ന് ഉപയോക്താവിന് ആവശ്യപ്പെടാം. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ചാണ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്.
സേവന ചാര്‍ജുമായി ബന്ധപ്പെട്ട് നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറികടക്കുന്നതിനാണ് ഇത്തരം ചാര്‍ജുകള്‍ ചുമത്തുന്നതെന്ന് അതോറിറ്റി വിലയിരുത്തി. ഇത് നിയമവിരുദ്ധമായ വ്യാപാര രീതിയായതിനാല്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയോ സ്വമേധയാ അല്ലാത്ത ഏതെങ്കിലും അധിക ചാര്‍ജ് അടയ്ക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യരുത്. അത്തരം രീതികള്‍ നേരിടുന്ന ഉപഭോക്താക്കള്‍ക്ക് ഹോട്ടലിനോടോ റെസ്റ്റോറന്റിനോടോ ബില്ലില്‍ നിന്ന് ചാര്‍ജ് നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കാവുന്നതാണ്. 1915 എന്ന നമ്പറില്‍ വിളിച്ചോ അതിന്റെ ആപ്പ് വഴിയോ പരാതി നല്‍കാമെന്നും ഇ-ജാഗ്രിതി പോര്‍ട്ടല്‍ വഴി ഉപഭോക്തൃ കമ്മീഷന് മുമ്പാകെ പരാതി നല്‍കാമെന്നും അതോറിറ്റി അറിയിച്ചു.


by Midhun HP News | Mar 26, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്‌തെന്ന പരാതിയില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന് (ഐആര്‍സിടിസി) പിഴ ചുമത്തി റെയില്‍വേ. ഐആര്‍സിടിസി പത്ത്‌ലക്ഷം രൂപ പിഴയൊടുക്കണം എന്നാണ് നിര്‍ദേശം. പട്ന-ടാറ്റാനഗര്‍ വന്ദേ ഭാരത് എക്സ്പ്രസില്‍ മാര്‍ച്ച് 15 ന് വിതരണം ചെയ്ത ഭക്ഷണത്തെ കുറിച്ചുള്ള പരാതിയാണ് നടപടിക്ക് ആധാരം.
ഐആര്‍സിടിസിക്ക് പുറെ ട്രെയിനില്‍ ഭക്ഷണം വിതരണത്തിന് കരാറെടുത്ത സ്ഥാപനത്തിന് എതിരെയും നടപടിയുണ്ട്. കരാര്‍ കമ്പനിയില്‍ നിന്നും 50 ലക്ഷം രൂപ പിഴ ഈടാക്കാനും കരാര്‍ അവസാനിപ്പിക്കാനും റെയില്‍വെ ഉത്തരവിട്ടു. യാത്രക്കാരുടെ സുരക്ഷയും ഗുണനിലവാരവുമാണ് പ്രധാന മുന്‍ഗണനയെന്ന് ഇന്ത്യന്‍ റെയില്‍വേ വക്താവ് നടപടി വിശദീകരച്ച് കൊണ്ട് വ്യക്തമാക്കി.
പരാതികള്‍ ഒറ്റപ്പെട്ട സംഭവമാണ്, മികച്ച സേവനമാണ് റെയില്‍വെ നല്‍കുന്നത് എന്നും അധികൃതര്‍ വിശദീകരിച്ചു. ഇന്ത്യന്‍ റെയില്‍വേ അതിന്റെ ട്രെയിനുകളിലുടനീളം പ്രതിവര്‍ഷം ഏകദേശം 58 കോടി പേര്‍ക്ക് ഭക്ഷണം വിളമ്പുന്നുണ്ട്. ഇതില്‍ അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ഉള്‍പ്പെടെ ശരാശരി 0.0008 ശതമാനം മാത്രമാണ് പരാതികളുടെ തോത് എന്നും മന്ത്രാലയം പറഞ്ഞു. ഇത്തരം പരാതികളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 2.6 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. 2025-ല്‍, പാന്ട്രി കാര്‍ ജീവനക്കാര്‍ റെയില്‍വേ യാത്രക്കാരെ ആക്രമിച്ച 3 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാന്ട്രി കാര്‍ ജീവനക്കാര്‍ക്കെതിരെ അതത് സര്‍ക്കാര്‍ റെയില്‍വേ പോലീസ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.


by Midhun HP News | Mar 26, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കായംകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു. പ്രതിഭയ്ക്ക് എതിരായ മുസ്ലീം ലീഗ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു. വിഷയം പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പരാതി നല്‍കി. അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. വിഷയത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ യു രത്തല്‍ ഖേല്‍ക്കല്‍ നിര്‍ദേശിച്ചു.
യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ യുഡിഎഫ് കണ്‍വീനറും മുസ്ലിംലീഗ് നേതാവുമായ ഇര്‍ഷാദ് നടത്തിയ പരാമര്‍ശം സംബന്ധിച്ച വിഷയം കമ്മീഷന്‍ സ്വമേധയാ പരിശോധിച്ച് വരികയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാമര്‍ശം നടന്ന കണ്‍വെന്‍ഷനിലെ വിഡിയോ പരിശോധിക്കും. പുറത്തുവന്ന പരാമര്‍ശങ്ങള്‍ക്ക് പുറമെ മറ്റ് പ്രതികരങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
അതിനിടെ, യു പ്രതിഭയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പരാതിയുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും ഇന്ന് പരാതി നല്‍കും. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി വരണാധികാരിക്കും കൈമാറും. പരാമര്‍ശത്തില്‍ മഹിള അസോസിയേഷന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. എ ഇര്‍ഷാദിനെതിരെയാണ് നടപടി ആവശ്യപ്പെട്ട് പികെ ശ്രീമതിയാണ് പരാതി നല്‍കിയിരിക്കുന്നത്. വീഡിയോ അടക്കം പങ്കുവെച്ചാണ് പരാതി നല്‍കിയത്.
അതേസമയം, വിവാദ പരാമര്‍ശം നടത്തിയ ലീഗ് നേതാവ് എ ഇര്‍ഷാദിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് വിഷയത്തില്‍ പ്രതിരോധം തീര്‍ക്കാനാണ് യുഡിഎഫ് നീക്കം. വിവാദങ്ങള്‍ക്ക് പിന്നാലെ മുസ്ലിംലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എ ഇര്‍ഷാദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. യുഡിഎഫ് കായംകുളം കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തിരുന്നു.


Recent Comments