കരുത്തായി കോഹ്‌ലി; ന്യൂസിലന്‍ഡിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം

കരുത്തായി കോഹ്‌ലി; ന്യൂസിലന്‍ഡിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം

വഡോദര: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം. 91 പന്തില്‍ നിന്ന് 93 റണ്‍സ് നേടിയ വിരാട് കോഹ് ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ ആറ് പന്തുകള്‍ ശേഷിക്കെ ഇന്ത്യ മറികടന്നു.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഗില്‍- കോഹ് ലി സഖ്യമാണ് മികച്ച കൂട്ടുകെട്ടൊരുക്കിയത്. 118 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ഗില്‍(56) പുറത്തായ ശേഷം ശ്രേയസുമായി ചേര്‍ന്ന് കോഹ് ലി സ്‌കോറിങ് വേഗത്തിലാക്കിയെങ്കിലും സെഞ്ച്വറിക്കരികെ വീണു. എട്ട് ഫോറും ഒരു സിക്‌സുമാണ് താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

പിന്നീടെത്തിയ ജഡേജ 4 റണ്‍സ് എടുത്ത് മടങ്ങിയെങ്കിലും അയ്യരും, രാഹുലും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിച്ചു. അര്‍ധ സെഞ്ച്വറിക്കരികെ ശ്രേയസ് പുറത്തായി. പിന്നീട് 23 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയ ഹര്‍ഷിത് റാണയുടെ ഇന്നിങ്‌സ് ഇന്ത്യയെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. 47 മത്തെ ഓവറിലാണ് റാണ പുറത്താകുന്നത്. രാഹുലും(21 പന്തില്‍ 29) വാഷിങ്ടണ്‍ സുന്ദറും(7) ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ(29 പന്തില്‍ 26), ശുഭ്മാന്‍ ഗില്‍(71 പന്തില്‍ 56), ശ്രേയസ് അയ്യര്‍(47 പന്തില്‍ നിന്ന് 49) ഹര്‍ഷിത് റാണ(23 പന്തില്‍ 29) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

യുവതി യുവാക്കൾക്ക് മുഖ്യമന്ത്രിയുടെ ‘കണക്ട്  ടു വർക്ക്’ പദ്ധതി : അപേക്ഷ ക്ഷണിച്ചു

യുവതി യുവാക്കൾക്ക് മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതി : അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ യുവതീ-യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000/- രൂപ സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വീസ് വകുപ്പ് മുഖേനെയാണ് പദ്ധതി നടപ്പാക്കുന്നത്.

eemployment.kerala.gov.in പോർട്ടൽ മുഖേന ഓൺലൈനായി മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്.

* കേരളത്തിൽ സ്ഥിരതാമസക്കാരായ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ.
* ⁠കുടുംബ വാർഷിക വരുമാനം അഞ്ചു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
* ⁠കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധസ്ഥാപനങ്ങൾ/ രാജ്യത്തെ അംഗീകൃത സർവകലാശാലകൾ/ ‘ഡീംഡ്’ സർവകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ,
* ⁠യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി., സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റെയിൽവേ, മറ്റ് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ റിക്രൂട്ടിമെന്റ് ഏജൻസികളോ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് മത്സര പരിക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ.

അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുൻഗണന ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. നൈപുണ്യ പരിശിലനം, മത്സര പരീക്ഷാ പരിശീലനം എന്നിങ്ങനെ ഏത് വിഭാഗത്തിലായാലും ഒരു വ്യക്തിക്ക് ഒരു തവണ പരമാവധി ആകെ 12 (പന്ത്രണ്ട്) മാസത്തേക്ക് മാത്രമേ ഈ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ.

വിധവാ പെൻഷൻ, വികലാംഗ പെൻഷൻ മുതലായ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷനുകൾ, വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമ നിധി ബോർഡുകളിൽ നിന്നുള്ള കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങൾ തുടങ്ങി വിതരണം ചെയ്യുന്ന മറ്റൊരു സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല. കൂടാതെ നൈപുണ്യ വികസന പരിശീലന കോഴ്സ്/ മൽസര പരീക്ഷാ പരിശീലനങ്ങൾക്കല്ലാതെ മറ്റ് കോഴ്സുകളായ JEE, NEET, SET, NET തുടങ്ങിയ പ്രവേശന/ എലിജിബിലിറ്റി ടെസ്റ്റുകൾക്ക് പരിശീലിക്കുന്നവർക്കും കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ, കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.

അപേക്ഷ സമർപ്പിക്കുന്നവർ ജനനസർട്ടിഫിക്കറ്റ്/എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, വോട്ടർ ഐ.ഡി/ സ്കൂൾ സർട്ടിഫിക്കറ്റ്/പാസ്‌പോർട്ട്/ഡ്രൈവിംഗ് ലൈസൻസ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർ പരിശീലനസ്ഥാപന മേധാവി നൽകുന്ന സർട്ടിഫിക്കറ്റ്/ സത്യവാങ്മൂലം, മൽസര പരീക്ഷക്ക് തയ്യാറെടുക്കുന്നവർ മൽസര പരീക്ഷയ്ക്ക് അപേക്ഷിച്ച വിവരം എന്നിവ സമർപ്പിക്കണം. അപേക്ഷയോടൊപ്പം അപേക്ഷകർ പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന നൽകണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക.

ആറ്റിങ്ങൽ ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് പരിധിയിൽ ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക :

☎️ 0470 2622237

📲 8921941498

പദ്ധതിയുടെ വിശദമായ വിവരം അറിയുവാനും ഓൺലൈൻ ആയി അപേക്ഷിക്കുവാനും താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.

eemployment.kerala.gov.in

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ മോഷണം; 15 പവൻ മോഷ്ടിച്ച കള്ളൻ 10 പവൻ മറന്നു വച്ചു

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ മോഷണം; 15 പവൻ മോഷ്ടിച്ച കള്ളൻ 10 പവൻ മറന്നു വച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ മോഷണം. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. ആളില്ലാത്ത വീട് കുത്തിത്തുറന്ന് 15 പവനാണ് കള്ളൻ കവർന്നത്. എന്നാൽ 10 പവൻ വീട്ടിൽ മറന്നുവച്ചിട്ടാണ് കള്ളൻ പോയത്.

പിൻവാതിൽ വഴി രക്ഷപ്പെടുന്നതിനിടെ അടുക്കളയിലാണ് കള്ളൻ സ്വണ്ണം മറന്നുവെച്ചത്. ഊരൂട്ടമ്പലം ഗോവിന്ദമംഗലം കട്ടറക്കുഴി നന്ദാവനത്തിൽ വർക്‌ഷോപ്പ് ജീവനക്കാരൻ പ്രതാപചന്ദ്രൻനായരുടെ വീട്ടിലാണ് മോഷണം നടന്നത്. സംഭവം നടന്ന സമയം വീട്ടിൽ ആളില്ലായിരുന്നു.

മക്കൾ പഠിക്കുന്ന സ്കൂളിലെ വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു കുടുംബം. തിരികെ വീട്ടിലെത്തിയപ്പോഴായാണ് മോഷണ വിവരം അറിഞ്ഞത്. രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ പിൻവാതിൽ തുറന്നു കിടക്കുന്നത് കണ്ടത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണവും ഒരുലക്ഷം രൂപയും നഷ്ടപ്പെട്ടതായി മനസിലായത്. സ്ഥിരമായി ഉപയോഗിക്കുന്ന ആഭരണങ്ങൾ അലമാരയിൽ ഒരിടത്തും പത്തുപവൻ തുണിയിൽ കെട്ടി മറ്റൊരിടത്തുമാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് അടുക്കളയിലെത്തി നോക്കിയപ്പോളാണ് 10 പവൻ സ്വർണം അവിടെയിരിക്കുന്നത് കാണുന്നത്. കുടുംബം പോലീസിൽ പരാതി നൽകി.

രാധാകൃഷ്ണൻ (കൊച്ചുമണി, 82) നിര്യാതനായി

രാധാകൃഷ്ണൻ (കൊച്ചുമണി, 82) നിര്യാതനായി

മൂലൈതോട്ടം ഒന്നാംപാലം മണലിൽ വീട്ടിൽ G രാധാകൃഷ്ണൻ(കൊച്ചുമണി,82 വയസ്സ്) നിര്യാതനായി. സംസ്കാര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 10 മണിക്ക്. മക്കൾ – പ്രമീള, ആശ, ബിന്ദു, സജീവ്

തിരുവാഭരണ ഘോഷയാത്ര ഇന്ന്; ഭക്തിസാന്ദ്രമായി ശബരിമല; മകരവിളക്ക് 14ന്

തിരുവാഭരണ ഘോഷയാത്ര ഇന്ന്; ഭക്തിസാന്ദ്രമായി ശബരിമല; മകരവിളക്ക് 14ന്

ശബരിമല: മകരവിളക്കിന് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനു വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മയാണ് നയിക്കുക. ജനുവരി 14നാണ് മകര ജ്യോതിയും മകര സംക്രമ പൂജയും.

26 പേരാണ് സംഘത്തില്‍ ഉള്ളത്. ഘോഷയാത്ര മൂന്നാം നാള്‍ ശബരിമലയില്‍ എത്തും. തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന അന്ന് വൈകിട്ട് ആറരയോടുകൂടി നടക്കും. ജനുവരി 18ന് കൊട്ടാരം വക കളഭാഭിഷേകവും, 19ന് ഗുരുതിയും രാജപ്രതി തിധിയുടെ സാന്നിധ്യത്തില്‍ നടക്കും. ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് 19 ന് രാത്രി വരെയെ ദര്‍ശനം ഉണ്ടായിരിക്കുള്ളു. ജനുവരി 20 ന് രാവിലെ 6 മണിയോടുകൂടി നട അടച്ച് തിരുവാഭരണവുമായി രാജപ്രതിനിധി പടി ഇറങ്ങി മടക്കയാത്ര ആരംഭിക്കും.

ഘോഷയാത്ര കടന്നുപോകുന്ന പാതയിൽ 11 സ്ഥലങ്ങളിൽ ആഭരണപ്പെട്ടികൾ തുറന്ന് ദർശനമുണ്ടാകും. കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂർ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമൺ അയ്യപ്പക്ഷേത്രം, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തിൽ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളിലാണ് ദർശനം.

പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന ഘോഷയാത്രയ്ക്ക് 1.15ന് മണികണ്ഠനാൽത്തറ ക്ഷേത്രത്തിൽ ആദ്യ സ്വീകരണം. കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം-1.30, കുളനട ഭഗവതി ക്ഷേത്രം-2.00, ഉള്ളന്നൂർ ഭദ്രാദേവീക്ഷേത്രം-3.00, പറയങ്കര ഗുരുമന്ദിരം-3.20, കുറിയാനിപ്പള്ളി ദേവീക്ഷേത്രം-3.30, കാവുംപടി ക്ഷേത്രം-4.00, കിടങ്ങന്നൂർ ജംക്‌ഷൻ-4.30, നാൽക്കാലിക്കൽ സ്കൂൾ ജംക്‌ഷൻ-5.00, ആറന്മുള കിഴക്കേനട-5.30, പൊന്നുംതോട്ടം ക്ഷേത്രം-5.45, പാമ്പാടിമണ്ണ്-7.00, ചെറുകോൽപ്പുഴ ക്ഷേത്രം-8.30, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം-9.30, വിശ്രമം.

പുലർച്ചെ രണ്ടിന് പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് മൂക്കന്നൂർ-3.40, ഇടപ്പാവൂർ-3.50, പേരൂർചാൽ-4.00, ആയിക്കപ്പാറ-4.15, ഇടക്കുളം അയ്യപ്പക്ഷേത്രം-4.30, വടശേരിക്കര ചെറുകാവ് ക്ഷേത്രം-8.00, പ്രയാർ മഹാവിഷ്ണു ക്ഷേത്രം-9.30, മാടമൺ ഋഷികേശ ക്ഷേത്രം-10.30, പൂവത്തുമൂട്-11.00, കൂടക്കാവ്-12.00, കൊട്ടാരത്തിൽ-12.30, പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രം-1.30, പെരുനാട് രാജേശ്വരീ മണ്ഡപം-3.30, ളാഹ വനംവകുപ്പ് സത്രം-8.00, വിശ്രമം.

പുലർച്ചെ രണ്ടിന് ളാഹയിൽ നിന്നും ഘോഷയാത്ര പുറപ്പെടും. പ്ലാപ്പള്ളി-5.00, ഇലവുങ്കൽ-6.30, നിലയ്ക്കൽ ക്ഷേത്രം-9.00, അട്ടത്തോട്-10.00, കൊല്ലമൂഴി-10.30, ഒലിയമ്പുഴ-11.30, വലിയാനവട്ടം-12.30, ചെറിയാനവട്ടം-1.00, നീലിമല-2.30, ശബരിപീഠം-4.30, ശരംകുത്തി-5.30, സന്നിധാനം-6.00.

തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനും ശുചീകരണത്തിനുമായി പകല്‍ 12 മുതല്‍ സന്നിധാനത്ത് കര്‍ശന നിയന്ത്രണമുണ്ടാകും. പതിനെട്ടാംപടിക്ക് മുകളിലുള്ള ഭാഗത്ത് (ഫ്ലൈ ഓവര്‍ ഉള്‍പ്പെടെ) 5000 പേരില്‍ കൂടുതല്‍ പാടില്ല. 13നും 14നും എരുമേലി വഴിയുള്ള കാനനപാതയിലൂടെ 1000 തീര്‍ഥാടകരെയും സത്രം- പുല്ലുമേടുവഴി 1500 പേരേയും മാത്രമേ അനുവദിക്കൂ. അപ്പാച്ചിമേട് -ബെയ്‌ലി ബ്രിഡ്ജ് വനപാതയിലൂടെ ആരെയും പ്രവേശിപ്പിക്കില്ല.

മകരവിളക്ക് ദര്‍ശിക്കാന്‍ പുല്ലുമേട്ടില്‍ പാസുള്ള 5000 പേരില്‍ കൂടുതല്‍ ഇല്ലെന്ന് ഉറപ്പാക്കണം. പൊന്നമ്പലമേട്ടില്‍ മകരജ്യോതി ചടങ്ങിന് ചുമതലപ്പെട്ടവര്‍മാത്രമേ പാടുള്ളൂ. തീര്‍ഥാടകരുടെ മടക്കയാത്രയ്ക്കായി പമ്പാ ഹില്‍ടോപ്പില്‍ ആവശ്യമെങ്കില്‍ പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുന്നു; പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 1,240രൂപ

സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുന്നു; പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 1,240രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. പവന് 1,240 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 1,04,240 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന്റെ വില 13,030 രൂപയാണ്

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവിലയിലാണ് ഇപ്പോള്‍ ചാഞ്ചാട്ടം തുടരുന്നത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.