രാഹുലിനെ അയോ​ഗ്യനാക്കാന്‍ നിയമസഭയ്ക്ക് അധികാരം, സ്പീക്കറുടെ നിലപാട് നിര്‍ണായകം

രാഹുലിനെ അയോ​ഗ്യനാക്കാന്‍ നിയമസഭയ്ക്ക് അധികാരം, സ്പീക്കറുടെ നിലപാട് നിര്‍ണായകം

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിയമസഭയുടെ നടപടിയില്‍ നിയമോപദേശം നിര്‍ണായകമാകും. അറസ്റ്റ് നടപടി റിപ്പോർട്ട് എസ്ഐടി സ്പീക്കർക്ക് കൈമാറി. വിഷയം നിയമസഭയുടെ പ്രവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് സ്പീക്കര്‍ വിട്ടാല്‍, തീരുമാനമെടുക്കുക സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ അടക്കമുള്ളവരാണ്. രാഹുലിനെ അയോഗ്യനാക്കുന്നത് അടക്കമുള്ള നടപടിയില്‍ എത്തിക്‌സ് കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്യേണ്ടത്.

സിപിഎം പ്രതിനിധി മുരളി പെരുനെല്ലിയാണ് നിയമസഭ പ്രവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിയുടെ അധ്യക്ഷന്‍. കമ്മിറ്റിയില്‍ എം വി ഗോവിന്ദന്‍, ടിപി രാമകൃഷ്ണന്‍, കെ കെ ശൈലജ, എച്ച് സലാം എന്നീ സിപിഎം എംഎല്‍എമാരും, സിപിഐയില്‍ നിന്ന് പി ബാലചന്ദ്രന്‍, ജെഡിഎസിന്റെ മാത്യു ടി തോമസ്, യുഡിഎഫിലെ റോജി എം ജോണ്‍ ( കോണ്‍ഗ്രസ്), യു എ ലത്തീഫ് ( മുസ്ലിം ലീഗ് ) എന്നിവര്‍ അംഗങ്ങളാണ്.

രാഹുലിനെ നീക്കണമെന്ന തീരുമാനം കമ്മിറ്റി ശുപാര്‍ശ ചെയ്യുകയും നിയമസഭ അംഗീകരിക്കുകയും ചെയ്താല്‍, സംസ്ഥാന നിയമസഭയില്‍ നിന്നും പുറത്താക്കപ്പെടുന്ന ആദ്യ എംഎല്‍എയാകും രാഹുല്‍ മാങ്കൂട്ടത്തില്‍. അറസ്റ്റ് ചെയ്ത വിവരം അറിയിച്ചുകൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ടിന്മേല്‍ അച്ചടക്ക നടപടി ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ സ്പീക്കര്‍ക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്താം. ഏതെങ്കിലും എംഎല്‍എ സമര്‍പ്പിക്കുന്ന പരാതിയിലും തുടര്‍നടപടിയാകാം.

കമ്മിറ്റി പരാതിക്കാരില്‍ നിന്നും തെളിവെടുപ്പ് നടത്തി ശുപാര്‍ശ അടക്കം നല്‍കുന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കും. തുടര്‍ന്ന് റിപ്പോര്‍ട്ടിലെ നിര്‍ദേശം മുഖ്യമന്ത്രി പ്രമേയമായി സഭയില്‍ അവതരിപ്പിക്കണം. പ്രമേയത്തില്‍ താക്കീതോ, സസ്‌പെന്‍ഷനോ, പുറത്താക്കലോ ശുപാര്‍ശ ചെയ്യാം. ഇതു നിയമസഭ അംഗീകരിക്കുന്നതോടെ നടപടി പ്രാബല്യത്തിലാകും. എംഎല്‍എ സ്ഥാനത്തു നിന്നും പുറത്താക്കിയാലും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് തടസ്സമില്ല.

കണ്ഠര് രാജീവര് ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം, ജയിലിലേക്ക് മാറ്റി

കണ്ഠര് രാജീവര് ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം, ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വണക്കൊള്ളക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവര് ആശുപത്രിവിട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് കണ്ഠര് രാജീവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യം മെച്ചപ്പെട്ടതിന് പിന്നാലെ ഞായറാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്.

വെള്ളിയാഴ്ച രാത്രിയോടെയാണ് ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജീവരെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സി എസ് മോഹിതിന്റെ വീട്ടില്‍ ഹാജരാക്കിയത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.

പിന്നാലെ തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയ അദ്ദേഹത്തിന് ശനിയാഴ്ച രാവിലെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. ഇതോടെ ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും ശേഷം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ കാര്‍ഡിയാക് ഇഷ്യൂ കണ്ടതോടെയാണ് കൂടുതല്‍ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ ഉച്ചയോടെ ഐസിയുവില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യം മെച്ചപ്പെട്ടതിന് പിന്നാലെ ഞായറാഴ്ച വൈകീട്ട് മുന്ന് മണിയോടെയാണ് ഡിസ്ചാർജ് ചെയ്തത്. ഒബ്സര്‍വേഷനുവേണ്ടിയാണ് രാജീവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചത് എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം. പിന്നാലെ ജയിലിലേക്ക് മാറ്റുകയായിരുന്നു.

ബി. സരസ്വതി (80) അന്തരിച്ചു

ബി. സരസ്വതി (80) അന്തരിച്ചു

ആറ്റിങ്ങൽ അമ്പലംമുക്ക് ആർ പി ഭവനിൽ ബി. സരസ്വതി (80) അന്തരിച്ചു.

ഭർത്താവ്: പരമേശ്വരൻ
മക്കൾ: കുമാരി ശോഭന (8 ആം വാർഡ് മെമ്പർ), ഗിരിജ, അരവിന്ദാക്ഷൻ, ഷീല, അനിൽ കുമാർ, ഗീത, അജിത്, ലത, വിക്രമൻ

പോറ്റിയെ കേറ്റിയത് കെ സി വേണുഗോപാൽ ? സ്വർണക്കൊള്ളയുടെ ആസൂത്രകൻ ശബരിമലയിൽ എത്തിയത് 2004 ൽ

പോറ്റിയെ കേറ്റിയത് കെ സി വേണുഗോപാൽ ? സ്വർണക്കൊള്ളയുടെ ആസൂത്രകൻ ശബരിമലയിൽ എത്തിയത് 2004 ൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനെതിരെ കോൺഗ്രസ് ആക്രമണം ശക്തമാക്കുമ്പോൾ, കൊള്ളയുടെ മുഖ്യ സൂത്രധാരൻ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയത് എന്നെന്ന ചോദ്യം ചർച്ചയാവുന്നു. കോൺഗ്രസ് നേതാക്കളായ ജി കാർത്തികേയനും കെ സി വേണുഗോപാലും ദേവസ്വം മന്ത്രിമാരായിരുന്ന കാലയളവിലാണ് പോറ്റി ശബരിമലയിൽ എത്തിയതെന്നാണ് വിവരം.

തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. 2004ലാണ്, ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയായി ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിയത്. ഈ സമയത്ത് ശബരിമലയിലെ താന്ത്രികച്ചുമതല കണ്ഠരര് രാജീവരായിരുന്നു. വളരെപ്പെട്ടെന്നു തന്നെ പരികര്‍മികളില്‍ പ്രധാനിയായി ഉണ്ണികൃഷ്ണന്‍ പോറ്റി മാറി. കണ്ഠരര് രാജീവരും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ 2004 ന് മുമ്പേ തന്നെ ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

2004 നു മുമ്പ് ഉണ്ണികൃഷ്ണന്‍ പോറ്റി ബംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു. ഈ ക്ഷേത്രത്തിലെ തന്ത്രി കണ്ഠരര് രാജീവരാണ്. ഈ സമയത്ത് ഇരുവരും തമ്മില്‍ അടുപ്പം തുടങ്ങിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. കീഴ്ശാന്തിയുടെ സഹായിയായി തുടങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റി, വളരെപ്പെട്ടെന്നു തന്നെ സന്നിധാനത്തെ പ്രധാനികളിലൊന്നായി വളര്‍ന്നു. 2007-ലെ ഉത്സവച്ചടങ്ങുകളില്‍ തന്ത്രിയുടെ പിന്നില്‍ പ്രധാന റോളില്‍ ഉണ്ണികൃഷ്ണന്‍ നില്‍ക്കുന്ന ചിത്രവും പുറത്തു വന്നിരുന്നു.

വര്‍ഷങ്ങള്‍ക്കുള്ളില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും ദേവസ്വം മന്ത്രി അടക്കമുള്ള ഉന്നതരുടെയും അടുത്തയാളായി മാറുന്ന പോറ്റിയെയാണ് എല്ലാവരും കണ്ടത്. ഇടക്കാലത്ത് പൂജകളില്‍ നിന്നു മാറിയ പിന്നീട് സ്‌പോണ്‍സറായി വീണ്ടും ശബരിമലയില്‍ രംഗത്തെത്തി. ആദ്യം ശബരിമലയില്‍ സ്വര്‍ണം പൊതിഞ്ഞ വാതില്‍ മാറ്റി പുതിയ വാതില്‍ നിര്‍മ്മിച്ച് സ്വര്‍ണം പൂശി നല്‍കി. മറ്റു സംസ്ഥാനങ്ങളിലെ സമ്പന്നരെ ശബരിമലയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി വളര്‍ന്നു. തന്ത്രിയും പോറ്റിയുംതമ്മില്‍ അടുത്തബന്ധം ഉണ്ടായിരുന്നതായും, കാലാകാലങ്ങളായി ഇരുവരും ഈ ബന്ധം കാത്തുസൂക്ഷിച്ചിരുന്നതായും എസ്ഐടി സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ മേല്‍പ്പാലം, അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണം അവസാന ഘട്ടത്തില്‍

രാജ്യത്തെ ഏറ്റവും വലിയ മേല്‍പ്പാലം, അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണം അവസാന ഘട്ടത്തില്‍

കൊച്ചി: ദേശീയപാത 66ലെ അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഉയരപ്പാത നിര്‍മാണം അവസാന ഘട്ടത്തില്‍. 86 ശതമാനം പണികള്‍ പൂര്‍ത്തിയായി. നാലിടത്തായി 40 ഗര്‍ഡറുകള്‍ മാത്രമാണ് സ്ഥാപിക്കാനുള്ളത്. 2605 ഗര്‍ഡറുകള്‍ ഇതിനകം സ്ഥാപിച്ചു. 374 ഒറ്റത്തൂണുകളിലാണ് 12 കിലോമീറ്റര്‍ ആറുവരിപ്പാത കടന്നുപോകുന്നത്.

രാജ്യത്തെ ഏറ്റവും വലിയ മേല്‍പ്പാലമാണ് അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ ഒരുങ്ങുന്നത്. ഇനി അരൂര്‍ പള്ളി ജംഗ്ഷനില്‍ 10 ഗര്‍ഡറുകള്‍ ഉയര്‍ത്താനുണ്ട്. ഇവിടെ ജോലികള്‍ പുരോഗമിക്കുകയാണ്.

രാഹുലിനെ അയോ​ഗ്യനാക്കാന്‍ നിയമസഭയ്ക്ക് അധികാരം, സ്പീക്കറുടെ നിലപാട് നിര്‍ണായകം

ഫോണുകള്‍ കസ്റ്റഡിയില്‍, ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി എസ്‌ഐടി; പൊലീസിനോട് നിസ്സഹകരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട : ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചോദ്യം ചെയ്യലിനോട് നിസ്സഹകരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തനംതിട്ട എ ആര്‍ ക്യാംപില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ഡിഐജി ജി പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ ഐ ഫോണിന്റെ പാസ് വേര്‍ഡ് രാഹുല്‍ മാങ്കൂട്ടത്തില്‍ പൊലീസിനോട് വെളിപ്പെടുത്താന്‍ വിസമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ട്.

പരാതിക്കാരിയെ അറിയില്ലെന്നും, വിദേശത്തു നിന്നും ഇമെയിലായി വന്ന പരാതിയില്‍ കഴമ്പില്ലെന്നുമാണ് രാഹുല്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നിരത്തിയാണ് എസ്‌ഐടി ചോദ്യം ചെയ്തത്. ഇതോടെ രാഹുലിന് ചോദ്യങ്ങളില്‍ മറുപടിയുണ്ടായില്ല. പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ പൊലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്ന് കൃത്യമായ തെളിവുകള്‍ എല്ലാം പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ശേഖരിച്ചിരുന്നു.

തെളിവുകള്‍ നിരത്തിയുള്ള നിരന്തര ചോദ്യം ചെയ്യലില്‍ യുവതിയെ അറിയാമെന്ന് രാഹുല്‍ സമ്മതിച്ചു. ബലാത്സംഗം ചെയ്തിട്ടില്ല. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നത്. ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിച്ചിട്ടില്ല. സാമ്പത്തിക ചൂഷണം ഉണ്ടായിട്ടില്ലെന്നും രാഹുല്‍ എസ്‌ഐടിയോട് പറഞ്ഞുവെന്നാണ് സൂചന. 2024 ഏപ്രില്‍ മാസത്തിലാണ് ക്രൂര പീഡനം നടന്നത്. ഗര്‍ഭിണിയായപ്പോള്‍ കുഞ്ഞ് തന്റേതല്ല, മറ്റാരുടേതായിരിക്കും എന്ന് രാഹുല്‍ പറഞ്ഞുവെന്നും യുവതി പരാതിയില്‍ പറഞ്ഞു.

സൈബര്‍, ഫോറന്‍സിക്, വിരലടയാള വിദഗ്ധരെയെല്ലാം രാഹുലിനെ ചോദ്യം ചെയ്യുന്ന പത്തനംതിട്ട എ ആര്‍ ക്യാംപിലെത്തിച്ചിരുന്നു. ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്തത് അടക്കമുള്ള തെളിവുകള്‍ പരിശോധിക്കാനാണ് സംഘത്തെയെത്തിച്ചത്. രാഹുലിന്റെ ഫോണുകളെല്ലാം വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യലിനുശേഷം ഇന്നു തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് എസ്‌ഐടിയുടെ നീക്കം.

മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലില്‍ നിന്നും രാത്രി 12.30 ഓടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതി അടുത്ത ദിവസം നാട്ടിലെത്തി അന്വേഷണ സംഘത്തിനു നേരിട്ട് മൊഴി നല്‍കുമെന്നാണ് സൂചന.