എക്‌സൈസ് കമ്മീഷണര്‍ എംആര്‍ അജിത് കുമാറിനെ മാറ്റി

എക്‌സൈസ് കമ്മീഷണര്‍ എംആര്‍ അജിത് കുമാറിനെ മാറ്റി

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും എംആര്‍ അജിത് കുമാറിനെ മാറ്റി. അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ക്കാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്. സംസ്ഥാനത്തെ കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പൊലീസ് എഡിജിപിയാണ് എംആര്‍ അജിത് കുമാര്‍. അജിത് കുമാറിന് തിരികെ പൊലീസില്‍ നിയമനം നല്‍കിയേക്കുമെന്നാണ് സൂചന. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അപ്പീല്‍ നല്‍കുന്നതിനു മുമ്പായിട്ടാണ് മാറ്റം.

ഐ എ എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സിഎടി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഐ എ എസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. 2014 ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. ബി അശോകിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകള്‍ കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

പൂരം കലക്കൽ അടക്കം നിരവധി ആരോപണങ്ങളാണ് എഡിജിപി അജിത് കുമാറിനെതിരെ ഉയർന്നിരുന്നത്. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി എക്സൈസ് കമ്മീഷണറായി നിയമിക്കുന്നത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. എംആർ അജിത് കുമാറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പിവി അൻവർ ആരോപിച്ചിരുന്നു.

അച്ഛനോടുള്ള വിയോജിപ്പ് കടുപ്പിച്ച് ജെയ്‌സണ്‍ സഞ്ജയ്; അമ്മയെ ചേര്‍ത്തുപിടിച്ച് പേര് മാറ്റം

അച്ഛനോടുള്ള വിയോജിപ്പ് കടുപ്പിച്ച് ജെയ്‌സണ്‍ സഞ്ജയ്; അമ്മയെ ചേര്‍ത്തുപിടിച്ച് പേര് മാറ്റം

നടന്‍ വിജയ്‌യുടെ വിവാഹമോചനം തമിഴ് സിനിമാ ലോകത്ത് മാത്രമല്ല കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. വിജയ്‌യുടെ രാഷ്ട്രീയ ഭാവിയെ വിവാദം എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഇതിനിടെ വിജയ്‌യുടേയും സംഗീതയുടേയും മക്കളുടെ നിലപാടുകളും പക്ഷം ചേരലുമെല്ലാം വാര്‍ത്തകളില്‍ നിറയുന്നുണ്ട്.

വിജയ്-സംഗീത വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് നടനെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തത് നേരത്തെ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ അച്ഛനോടുള്ള തന്റെ പ്രതിഷേധവും അമ്മയോടുള്ള സ്‌നേഹവും ജെയ്‌സണ്‍ സഞ്ജയ് ഒരിക്കല്‍ കൂടെ ഉറപ്പിക്കുകയാണ്.റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്റെ പേരില്‍ നിന്നും വിജയ് യുടെ സര്‍നെയിമും ഇനീഷ്യലും ജെയ്‌സണ്‍ സഞ്ജയ് ഔദ്യോഗികമായി ഒഴിവാക്കായിരിക്കുകയാണ്. നേരത്തെ തന്നെ ജെയ്‌സണ്‍ സഞ്ജയ് എന്ന് മാത്രമേ താരുപുത്രന്‍ ഉപയോഗിച്ചിരുന്നുള്ളൂ. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോള്‍ ജെയ്‌സണ്‍ സഞ്ജയ് എസ് എന്നാണ് ഉപയോഗിക്കുന്നത്. എസ് എന്നത് അമ്മ സംഗീതയുടെ ഇനീഷ്യല്‍ ആണ്.

താരപുത്രന്റെ ഈ നീക്കം താന്‍ ഏത് പക്ഷത്താണെന്ന് വിളിച്ചു പറയുന്നതാണെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ ജെയ്‌സണ്‍ സഞ്ജയ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. കാമറയ്ക്ക് പിന്നിലൂടെയാണ് താരപുത്രന്റെ തുടക്കം. സിഗ്മ എന്ന ചിത്രം സംവിധാനം ചെയ്താണ് ജെയ്‌സണ്‍ സഞ്ജയ് അരങ്ങേറുന്നത്.

അതേസമയം വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ വിജയ് നടി തൃഷയോടൊപ്പം വിവാഹ റിസപ്ഷനില്‍ പങ്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു. തൃഷയും വിജയ്‌യും തമ്മിലും അടുപ്പമാണ് വിവാഹമോചനത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു സംഭവം.

കെ.എസ്.ആർ.ടി.സി കൊല്ലത്ത് നിന്നും അഞ്ചുതെങ്ങ് വഴി ആറ്റിങ്ങലിലേക്ക് സർവ്വീസ് ആരംഭിച്ചു

കെ.എസ്.ആർ.ടി.സി കൊല്ലത്ത് നിന്നും അഞ്ചുതെങ്ങ് വഴി ആറ്റിങ്ങലിലേക്ക് സർവ്വീസ് ആരംഭിച്ചു

കെഎസ്ആർടിസി കൊല്ലത്ത് നിന്നും അഞ്ചുതെങ്ങ് വഴി ചിറയിൻകീഴിലേക്ക് സർവീസ് ആരംഭിച്ചു. കൊല്ലത്ത് നിന്ന് പള്ളിമുക്ക് ഇരവിപുരം തീരദേശ പാത വഴി അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള തീരദേശ മേഖല വഴി ആറ്റിങ്ങൽ വരെയുള്ളതാണ് പുതിയ സർവ്വീസ്.

കൊല്ലം ഡിപ്പോയിൽ നിന്നും പള്ളിമുക്ക്, ഇരവിപുരം, പൊഴിക്കര, കാപ്പിൽ, ഇടവ, വർക്കല, അയന്തി, ഒന്നാംപാലം, അഞ്ചുതെങ്ങ്, ചെക്കാലവിളാകം, കടക്കാവൂർ, തെക്കുംഭാഗം, ചിറയിൻകീഴ്, ആറ്റിങ്ങൽ എന്നിങ്ങനെയാണ് സർവ്വീസ്.

▪️കൊല്ലത്ത് നിന്നും പുറപ്പെടുന്ന സമയം.

രാവിലെ 5:40 ന് (ഡിപ്പോ)
രാവിലെ 11 ന് (കളക്ട്രേറ്റ്)
വൈകിട്ട് 4 : 45 ന് (കളക്ട്രേറ്റ്)

▪️അഞ്ചുതെങ്ങിൽ എത്തിച്ചേരുന്ന സമയം.

രാവിലെ : 7:30 (ആറ്റിങ്ങൽ)
ഉച്ചയ്ക്ക് : 1:00 (ചിറയിൻകീഴ്)
വൈകിട്ട് : 6:35 (ആറ്റിങ്ങൽ)

▪️ആറ്റിങ്ങൽ/ചിറയിൻകീഴ് നിന്നും കൊല്ലത്തേക്ക് പുറപ്പെടുന്ന സമയങ്ങൾ.

രാവിലെ : 8:20 (ആറ്റിങ്ങൽ)
ഉച്ചയ്ക്ക് : 2:00 (ചിറയിൻകീഴ്)
രാത്രി : 7:10 (ആറ്റിങ്ങൽ – NH വഴി കൊല്ലം)

▪️അഞ്ചുതെങ്ങിൽ എത്തിച്ചേരുന്ന സമയങ്ങൾ.

രാവിലെ 8:30 (കൊല്ലം കളക്ട്രേറ്റ്)
ഉച്ചയ്ക്ക് : 2:20 (കൊല്ലം കളക്ട്രേറ്റ്)

എന്നിങ്ങനെയാണ് സമയ ക്രമം. കഴിഞ്ഞ ദിവസമാണ് കൊല്ലം – ആറ്റിങ്ങൽ ഓർഡിനറി സർവീസിന് തുടക്കം കുറിച്ചത്.

‘ഒന്ന് തുമ്മിയതേ ഓർമയുള്ളൂ’; പിന്നാലെ ഛര്‍ദ്ദിയും വിറയലും, ബോധവും പോയി; കാര്‍ത്തിക് സൂര്യയ്ക്ക് സംഭവിച്ചത്!

‘ഒന്ന് തുമ്മിയതേ ഓർമയുള്ളൂ’; പിന്നാലെ ഛര്‍ദ്ദിയും വിറയലും, ബോധവും പോയി; കാര്‍ത്തിക് സൂര്യയ്ക്ക് സംഭവിച്ചത്!

മരണം മുന്നില്‍ കണ്ട അനുഭവം പങ്കിട്ട് സോഷ്യല്‍ മീഡിയ താരം കാര്‍ത്തിക് സൂര്യ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ടെലിവിഷന്‍ അവതാരകനുമായ കാര്‍ത്തിക് സൂര്യ മലയാളികള്‍ക്ക് ഏറെ പരിചിതനാണ്. കഴിഞ്ഞ ദിവസം തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവമാണ് പുതിയ വിഡിയോയില്‍ കാര്‍ത്തിക് സൂര്യ പങ്കുവെക്കുന്നത്.

ഭക്ഷണം കഴിക്കുമ്പോള്‍ തുമ്മിയതും തുടര്‍ന്ന് ബോധരഹിതനാവുകയും ചെയ്തതിനെക്കുറിച്ചാണ് കാര്‍ത്തിക് വിഡിയോയില്‍ പറയുന്നത്. ഭാര്യ വര്‍ഷയും സുഹൃത്തുക്കളുമുണ്ട് വിഡിയോയില്‍. കാര്‍ത്തിക്കിനുണ്ടായ അവസ്ഥ നേരില്‍ കണ്ടതിന്റെ ഭീതി വര്‍ഷയും പങ്കുവെക്കുന്നുണ്ട്. ”ഇപ്പോള്‍ ഷൂട്ടില്‍ നില്‍ക്കേണ്ട ഞാനാണ്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍, ഭക്ഷണം വായില്‍ വച്ചതും ഞാനൊന്ന് തുമ്മി. തുമ്മിയത് മാത്രമേ എനിക്ക് ഓര്‍മയുള്ളൂ. കുറച്ച് നേരം കഴിഞ്ഞ് നോക്കിയപ്പോള്‍ കാണുന്നത് ഇവള്‍ എന്റെ മുതുകില്‍ തടവി എന്നെ ഛര്‍ദ്ദിപ്പിക്കുന്നതാണ്” കാര്‍ത്തിക് പറയുന്നു.

”ഇന്നലെ കഴിച്ചോണ്ടിരിക്കുമ്പോള്‍ മൂന്ന് വട്ടം തുമ്മി. വെള്ളം എടുത്ത് തിരികെ വന്നപ്പോള്‍ കുഴഞ്ഞു വീണു. ഞാന്‍ പേടിച്ചുപോയി. ഞാന്‍ പിടിച്ചപ്പോഴേക്കും എന്റെ ദേഹത്തേക്ക് വീണു. അനക്കമൊന്നുമില്ല. ഞാന്‍ അവിടെ ഉണ്ടായിരുന്ന രണ്ട് ചേട്ടന്മാരെ വിളിച്ചു. അവര്‍ പിടിച്ചിട്ടൊന്നും കിട്ടുന്നില്ല. വായില്‍ കൂടെ ഒലിക്കുന്നൊക്കെ ഉണ്ടായിരുന്നു. കൈ ഒക്കെ വിറച്ചു. ഞാന്‍ പേടിച്ചു. ആ ചേട്ടന്മാര്‍ നെഞ്ചില്‍ തടവിയപ്പോള്‍ ഛര്‍ദ്ദിച്ചു തുടങ്ങി. ഭയങ്കര ഛര്‍ദ്ദിയായിരുന്നു. കണ്ണൊന്നും തുറന്നിരുന്നില്ല. ബോധമുണ്ടായിരുന്നില്ല.” എന്ന് വര്‍ഷയും പറയുന്നു.

”എനിക്കൊന്നും ഓര്‍മയില്ല. ആശുപത്രിയില്‍ പോകാം എന്ന് പറഞ്ഞത് മാത്രം ഓര്‍മയുണ്ട്. പോകുന്ന വഴിയിലും മൂന്നാല് വട്ടം ഛര്‍ദ്ദിച്ചു. എങ്ങനെയൊക്കയോ ആശുപത്രിയിലെത്തി. അവിടെ കുറേ നേരം കിടന്നു. അവര്‍ എക്‌സ് റേയും എക്കോയുമെടുത്തു. രക്തം പരിശോധിച്ചു. അവസാനം മനസിലായി, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണല്ലോ തുമ്മിയത്. ശ്വാസ കോശത്തിലേക്ക് അതിന്റെ പാര്‍ട്ടിക്കള്‍ കയറി തലച്ചോറിലേക്കുള്ള ഒക്‌സിജന്‍ കട്ടായതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അവസാനം ഛര്‍ദ്ദിച്ചപ്പോഴേക്കും തൊണ്ട മുറിഞ്ഞ് കുറച്ച് ചോര വന്നിരുന്നു” എന്നും കാര്‍ത്തിക് പറയുന്നു.

അത്ര ടെന്‍ഷനുള്ള അവസ്ഥയായിട്ടും തന്നെ ആശുപത്രിയിലെത്തിച്ചതും സമയോചിതമായി ഇടപെട്ടതുമെല്ലാം വര്‍ഷയാണെന്നും കാര്‍ത്തിക് സൂര്യ പറയുന്നു. ഇപ്പോഴും ആ സമയങ്ങള്‍ ഓര്‍ക്കാന്‍ ഭയമാണെന്നും കാര്‍ത്തിക് സൂര്യ പറയുന്നു.

വേടന്റെ പരിപാടിക്കിടെ മകന്‍ ട്രെയിന്‍ തട്ടി മരിച്ചു; മനംനൊന്ത് രക്ഷിതാക്കള്‍ ജീവനൊടുക്കി

വേടന്റെ പരിപാടിക്കിടെ മകന്‍ ട്രെയിന്‍ തട്ടി മരിച്ചു; മനംനൊന്ത് രക്ഷിതാക്കള്‍ ജീവനൊടുക്കി

കാസര്‍കോട്: കാസര്‍കോട് പൊയ്നാച്ചി പറമ്പില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേണുഗോപാലന്‍ നായര്‍ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്. മകന്റെ മരണത്തെ തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ദമ്പതികളുടെ മരണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ വീടിന്റെ സെന്‍ട്രല്‍ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ഡിസംബര്‍ 29നാണ് ദമ്പതികളുടെ മകന്‍ ശിവാനന്ദ് (19) ട്രെയിന്‍ തട്ടി മരിച്ചത്. ബേക്കലില്‍ നടന്ന റാപ്പര്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍ തട്ടിയായിരുന്നു ശിവാനന്ദിന്റെ മരണം. ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ സംഗീതപരിപാടിക്കിടെ ആയികുന്നു സംഭവം.

സംഗീതപരിപാടി നടന്ന ബീച്ച് പാര്‍ക്കിലേക്ക് ബേക്കല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അനധികൃതമായി കയറാനുള്ള വഴികളെല്ലാം റെയില്‍വേ അടച്ചിരുന്നു. എന്നാല്‍, ഇതു മറികടന്ന് പാര്‍ക്കിലെത്താനുള്ള ശ്രമമാണ് അപകടത്തിനു കാരണമായതെന്നാണ് നിഗമനം. മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന തിരുനെല്‍വേലി ജാംനഗര്‍ എക്‌സ്പ്രസ് ഇടിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം. രാത്രി പത്തോടെ ഇതുവഴി പോയ ട്രെയിനിലെ ലോക്കോപൈലറ്റായിരുന്നു മൃതദേഹം കണ്ടത്.

‘ഹോർമുസിലൂടെ ഒരു ലിറ്റർ എണ്ണ പോലും കടത്തിവിടില്ല’: ഇറാൻ വിപ്ലവ ഗാർഡ്

‘ഹോർമുസിലൂടെ ഒരു ലിറ്റർ എണ്ണ പോലും കടത്തിവിടില്ല’: ഇറാൻ വിപ്ലവ ഗാർഡ്

അമേരിക്കയും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധം ആഗോള ഊര്‍ജ്ജ വിപണിയെ പിടിച്ചുലയ്ക്കുന്ന സാഹചര്യത്തില്‍, ഹോര്‍മുസ് കടലിടുക്കിലൂടെ ‘ഒരു ലിറ്റര്‍ എണ്ണ പോലും’ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വ്യക്തമാക്കി.

ബുധനാഴ്ച കഞഏഇയുടെ ഖാത്തം അല്‍-അന്‍ബിയ ആസ്ഥാനത്ത് നിന്നുള്ള വക്താവ് നടത്തിയ പ്രസ്താവനയില്‍, അമേരിക്കയുമായോ ഇസ്രായേലുമായോ അവരുടെ സഖ്യകക്ഷികളുമായോ ബന്ധമുള്ള ഏത് കപ്പലും ‘നിയമപരമായ ലക്ഷ്യമായി’ കണക്കാക്കുമെന്ന് അറിയിച്ചു. ‘എണ്ണവില കൃത്രിമമായി കുറയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ബാരലിന് 200 ഡോളര്‍ വരെ വില പ്രതീക്ഷിക്കാം. എണ്ണവില ഈ മേഖലയിലെ സുരക്ഷയെ ആശ്രയിച്ചിരിക്കും, നിങ്ങളാണ് ഈ മേഖലയിലെ അസ്ഥിരതയുടെ പ്രധാന ഉറവിടം,’ വക്താവ് കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം തുടരുന്നതിനിടയില്‍ ആഗോള എണ്ണവിലയില്‍ വലിയ മാറ്റങ്ങളാണ് ഈ ആഴ്ച ഉണ്ടായത്. ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് മറുപടിയായി മിഡില്‍ ഈസ്റ്റിലെ വിവിധ ലക്ഷ്യങ്ങളിലേക്ക് ഇറാന്‍ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടിട്ടുണ്ട്.

ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചതും ഗള്‍ഫ് രാജ്യങ്ങളിലെ ഉല്‍പാദന മാന്ദ്യവും വലിയ ആശങ്കകള്‍ക്ക് കാരണമാകുന്നു. ബുധനാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ ആക്രമിക്കപ്പെട്ടു. ഇതില്‍ ഒമാന് വടക്ക് 11 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ആക്രമിക്കപ്പെട്ട തായ്ലന്‍ഡ് കപ്പലും ഉള്‍പ്പെടുന്നു.