കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഭ സംഗമം സംഘടിപ്പിച്ചു

കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഭ സംഗമം സംഘടിപ്പിച്ചു

കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഭ സംഗമം സംഘടിപ്പിച്ചു.
കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണക്കോടിയും ഓണക്കിറ്റും ഉന്നത വിദ്യാഭ്യാസ പുരസ്കാരങ്ങളും വിതരണം ചെയ്തു. അഞ്ചുതെങ്ങ് കായിക്കര ആശാൻ സ്മാരകത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിൻസി ഐവിൻ നിർവ്വഹിച്ചു. ചടങ്ങിൽ ഷൈജു ശിവൻ, ഷിംന പ്രമോദ്, ചിന്നു, ദീപു ചന്ദ്രൻ, സബിത ബിജു, ബ്രീസ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.

‘വീണ എന്റെ മകളായതുകൊണ്ട് മാത്രമാണ് ഇഡി അന്വേഷണം; കൈകൾ ശുദ്ധമാണ്’: ആരോപണങ്ങൾ തള്ളി പിണറായി വിജയൻ

‘വീണ എന്റെ മകളായതുകൊണ്ട് മാത്രമാണ് ഇഡി അന്വേഷണം; കൈകൾ ശുദ്ധമാണ്’: ആരോപണങ്ങൾ തള്ളി പിണറായി വിജയൻ

തൃശൂർ: സിഎംആർഎൽ – എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് മകൾ വീണയ്‌ക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീണ തന്റെ മകളായതുകൊണ്ട് മാത്രമാണ് ഈ അന്വേഷണമെന്നും, തനിക്കോ മകൾക്കോ യാതൊരുവിധ ഹവാല ഇടപാടുകളുമായും ബന്ധമില്ലെന്നും അദ്ദേഹം തൃശൂരിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വീണ എന്ന ചെറുപ്പക്കാരി ഭയങ്കര സ്വത്തിന് ഉടമയൊന്നുമല്ല. എൻറെ മകളാണ് എന്നതിൻറെ പേരിലാണല്ലോ പ്രശ്നവും വിചിത്ര നടപടിയും. വീണ റിയാസിൻറെ അക്കൌണ്ടിലേക്ക് പണം കൈമാറി എന്ന വാർത്ത എന്ത് തെളിവിൻറെ അടിസ്ഥാനത്തിലാണ് നൽകിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പിഎ. മുഹമ്മദ് റിയാസിനെതിരെയും അടിസ്ഥാനരഹിതമായ വാർത്തകൾ സൃഷ്ടിക്കുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു. ഇഡിയുടെ വാർത്താക്കുറിപ്പിൽ തന്റെ പേര് മുൻ മുഖ്യമന്ത്രി എന്ന് പ്രത്യേകം പരാമർശിച്ചതിന് പിന്നിലും ചില മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കുന്നതിന് പിന്നിലും പ്രത്യേക താല്പര്യങ്ങളുണ്ട്. ഇ.ഡി അന്വേഷണവുമായി വീണ ഇതുവരെ പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും അത് ഇനിയും തുടരുമെന്നും വ്യക്തമാക്കിയ അദ്ദേഹം, തന്റെ കൈകൾ പൂർണ്ണമായും ശുദ്ധമാണെന്നും കൂട്ടിച്ചേർത്തു.

മുൻ സ്പീക്കറും സിപിഎം നേതാവുമായ എ.എൻ. ഷംസീറിനെതിരായ വിവാദ പരാമർശത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞു. വെള്ളാപ്പള്ളിയുടേത് അസംബന്ധമായ പ്രസ്താവനയാണെന്നും സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴികളിലൂടെയോ ചുളുവിലോ നേതാവായി മാറിയവരല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ഷംസീറിന്റേത് മുസ്ലിം ലീഗിന്റെ മനസ്സാണെന്നും ചുളുവിൽ നേതാവായ ആളാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം. പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുകയും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ. രാഗേഷ് ഉൾപ്പെടെയുള്ള നേതാക്കൾ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് പിണറായി വിജയനും വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

അഞ്ച് മാസമായി തൊഴിലുമില്ല കൂലിയുമില്ല; ഓണക്കാലത്ത് പട്ടിണിയിലായി തൊഴിലുറപ്പ് തൊഴിലാളികൾ

അഞ്ച് മാസമായി തൊഴിലുമില്ല കൂലിയുമില്ല; ഓണക്കാലത്ത് പട്ടിണിയിലായി തൊഴിലുറപ്പ് തൊഴിലാളികൾ

ഉദുമ: പുതിയ സാമ്പത്തിക വർഷം ആരംഭിച്ച് അഞ്ച് മാസം പിന്നിട്ടിട്ടും തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികൾ ആരംഭിക്കാത്തതിനെ തുടർന്ന് ഓണക്കാലത്ത് പട്ടിണിയിലായി ലക്ഷക്കണക്കിന് ഗ്രാമീണ തൊഴിലാളികൾ. എല്ലാ വർഷവും ചിങ്ങമാസത്തിലെ ഓണമെത്തുമ്പോഴേക്കും 40 മുതൽ 50 വരെ തൊഴിൽദിനങ്ങൾ പൂർത്തിയാക്കി മികച്ചൊരു വരുമാനം കൈപ്പറ്റിയിരുന്ന തൊഴിലാളികളാണ് ഇത്തവണ കടുത്ത ഉപജീവന പ്രതിസന്ധിയിലായിരിക്കുന്നത്.

സാധാരണയായി ഏപ്രിൽ ഒന്നിന് ആരംഭിക്കേണ്ട തൊഴിലുകൾ ഇത്തവണ ഒരിടത്തും തുടങ്ങിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബാക്കി പണികൾ പൂർത്തിയാക്കിയ ചുരുക്കം ചിലർക്കൊഴികെ മറ്റാർക്കും ഇത്തവണ ഒരു ദിവസത്തെ പണി പോലും ലഭിച്ചിട്ടില്ല. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസംഘടിപ്പിച്ച് ജൂലൈ ഒന്ന് മുതൽ വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ ഗ്രാമീൺ എന്ന് പേര് മാറ്റിയെങ്കിലും, പുതിയ തൊഴിലുകൾ അനുവദിക്കുന്നതിലോ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലോ യാതൊരു വ്യക്തതയും അധികൃതർക്കില്ല.

കുളത്തൂപ്പുഴയിൽ നിർത്തിയിട്ട ലോറി ഉരുണ്ടുമാറി ഡ്രൈവർക്ക് ദാരുണാന്ത്യം

കുളത്തൂപ്പുഴയിൽ നിർത്തിയിട്ട ലോറി ഉരുണ്ടുമാറി ഡ്രൈവർക്ക് ദാരുണാന്ത്യം

​കുളത്തൂപ്പുഴ: നിർത്തിയിട്ടിരുന്ന ലോറി പിന്നോട്ട് ഉരുണ്ടുമാറി ഡ്രൈവർ മതിലിനും ലോറിക്കുമിടയിൽ കുടുങ്ങി ദാരുണമായി മരിച്ചു. കൊട്ടാരക്കര തലച്ചിറ മുസ്ലിം പള്ളിക്ക് സമീപം നമ്പാളി അയ്യത്ത് അൽ അമീൻ (45) ആണ് മരിച്ചത്.
​തിരുവനന്തപുരം – ചെങ്കോട്ട പാതയിൽ കുളത്തൂപ്പുഴ അയ്യൻപിള്ള വളവിനു സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. തലച്ചിറയിൽ നിന്നും വീട് നിർമ്മാണത്തിനുള്ള തടിയുമായി എത്തിയതായിരുന്നു ലോറി. അയ്യൻപിള്ള വളവിന് സമീപമുള്ള വീട്ടിലേക്ക് തടി ഇറക്കുന്നതിനായി വാഹനം ഇടറോഡിലേക്ക് തിരിക്കുന്നതിനിടയിലാണ് അപകടം നടന്നത്.



പാതയ്ക്ക് ആവശ്യത്തിന് വീതിയുണ്ടോ എന്ന് ഇറങ്ങി പരിശോധിക്കുന്നതിനായി അൽ അമീൻ വാഹനം നിർത്തി പുറത്തിറങ്ങി. ഈ സമയം ലോറി അപ്രതീക്ഷിതമായി പിന്നോട്ട് ഉരുണ്ടു നീങ്ങുകയും, സമീപത്തെ വീടിന്റെ മതിലിനും ലോറിക്കുമിടയിൽ ഡ്രൈവർ ഞെരിഞ്ഞു അമരുകയുമായിരുന്നു. അപകട സമയത്ത് വാഹനത്തിൽ അൽ അമീൻ മാത്രമാണ് ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നെഹ്റു ട്രോഫി വള്ളംകളി: ജലമേളയ്ക്ക് ഒരുങ്ങി ആലപ്പുഴ; ജില്ലയില്‍ ഇന്ന് അവധി

നെഹ്റു ട്രോഫി വള്ളംകളി: ജലമേളയ്ക്ക് ഒരുങ്ങി ആലപ്പുഴ; ജില്ലയില്‍ ഇന്ന് അവധി

ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പുന്നമടക്കായലില്‍ പൂര്‍ത്തിയായി. 22 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ മൊത്തം 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് മുഖ്യമന്ത്രി വിഡി സതീശന്‍ ജലമേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ശേഷം വള്ളങ്ങളുടെ മാസ് ഡ്രില്ലും തുടര്‍ന്ന് ചുണ്ചന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ്, ഫൈനല്‍ മത്സരങ്ങള്‍ നടക്കും. കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കും.

ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധിയാണ്. കെഎസ്ഇബി ക്യാഷ് കൗണ്ടറുകളും പ്രവര്‍ത്തിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

ആലപ്പുഴ നഗരത്തില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കോടതിപ്പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് ആറ് മണിവരെ കെഎസ്ആര്‍ടിസി ബസുകള്‍ ആലപ്പുഴ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കില്ല. വള്ളംകളി കാണാനെത്തുന്നവര്‍ക്കായി റിക്രിയേഷന്‍ ഗ്രൗണ്ടിലും, ആലപ്പുഴ ബീച്ച് പോലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിനു താഴെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാണികളുടെ യാത്രാസൗകര്യത്തിനായി പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആര്‍ടിസി പ്രത്യേക ഫീഡര്‍ സര്‍വീസുകള്‍ നടത്തും. എറണാകുളം, കൊല്ലം, ചങ്ങനാശ്ശേരി ഭാഗങ്ങളില്‍ നിന്നെത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്കായി പ്രത്യേക യാത്രാവഴികളും ക്രമീകരിച്ചിട്ടുണ്ട്.

അഭിമന്യു വധക്കേസ്: വിചാരണ ഒക്ടോബര്‍ 15ന് ആരംഭിക്കും; 4 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

അഭിമന്യു വധക്കേസ്: വിചാരണ ഒക്ടോബര്‍ 15ന് ആരംഭിക്കും; 4 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വിചാരണ കോടതി സമയക്രമം നിശ്ചയിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെകെ ബാലകൃഷ്ണന്‍ പരിഗണിക്കുന്ന കേസില്‍, പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് ഹാജരാകും.

കേസില്‍ ആകെ 156 സാക്ഷികളാണുള്ളത്. അവധി ദിവസങ്ങള്‍ ഒഴികെ തുടര്‍ച്ചയായി നടക്കുന്ന വിസ്താരം 18 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഒക്ടോബര്‍ 15ന് ഒന്നും രണ്ടും സാക്ഷികളെ വിസ്തരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലായി മറ്റ് സാക്ഷികളുടെ വിസ്താരം നടക്കും. ഇത് നവംബര്‍ 12നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രതിഭാഗം ആവശ്യപ്പെട്ട 209 രേഖകളില്‍ 112 എണ്ണം പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

2018 ജൂലൈ 2നാണ് മഹാരാജാസ് കോളജില്‍ ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യു കൊല്ലപ്പെടുന്നത്. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് കേസ്. ആദ്യഘട്ടത്തില്‍ 16 പ്രതികളാണ് വിചാരണ നേരിടുന്നത്. കൊലക്കുറ്റം, മാരകായുധങ്ങള്‍ ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കലാപശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

കുറ്റപത്രം സമര്‍പ്പിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിചാരണ അനന്തമായി നീണ്ടുപോയതിനെതിരെ അഭിമന്യുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയില്‍ കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന ചില രേഖകള്‍ നഷ്ടപ്പെട്ടതും അന്വേഷണത്തിലെ കാലതാമസവും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്നാണ് വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.