വെള്ളം കോരുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണു; പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം

വെള്ളം കോരുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണു; പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: തറവാട്ടു വീട്ടിലെ ആവശ്യത്തിനായി വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകൻ മരിച്ചു. പെരിയ വടക്കേക്കരയിലെ നടുവിൽവീട്ടിൽ പുരുഷോത്തമൻ നായർ (64) ആണ് ദാരുണമായി മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു അപകടം.രാവിലെ തറവാട്ടു വീട്ടിലേക്ക് ആവശ്യമായ വെള്ളം കോരാനായി പോയതായിരുന്നു പുരുഷോത്തമൻ നായർ. ഏറെ നേരം കഴിഞ്ഞിട്ടും ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ അന്വേഷിച്ച് എത്തിയപ്പോഴാണ് വെള്ളം കോരുന്ന കയർ കിണറ്റിലേക്ക് താഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടത്.

അപകടം മനസ്സിലാക്കിയ വീട്ടുകാർ ഉടൻതന്നെ നാട്ടുകാരെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കിണറ്റിലിറങ്ങി നടത്തിയ തിരച്ചിലിനൊടുവിലാണ് പുരുഷോത്തമൻ നായരുടെ മൃതദേഹം കണ്ടെത്തി പുറത്തെടുത്തത്. ഭാര്യ: ശോഭ. മക്കൾ: സച്ചിൻ കൃഷ്ണ, ശ്വേത.

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

കണ്ണൂർ: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അഴീക്കോട് നുച്ചിത്തോട് ആയങ്കി ഹൗസിൽ അർജുൻ ആയങ്കിക്കെതിരെ (29) കാപ്പ ചുമത്തി ഉത്തരവിറങ്ങി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നൽകിയ റിപ്പോർട്ടും ശുപാർശയും പരിഗണിച്ച് ജില്ലാ കളക്ടർ പി. വിഷ്ണുരാജാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഒൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള അർജുൻ ആയങ്കി പൊതുസമൂഹത്തിന് ഭീഷണിയാണെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയാൽ വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാനാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറുടെ നിർദ്ദേശം.

മഹാത്മാ ഗാന്ധിയുടെ കൈയെഴുത്തു കുറിപ്പുകൾക്ക് ലേലത്തിൽ റെക്കോർഡ് വില; വിറ്റുപോയത് 16.20 കോടി രൂപയ്ക്ക്

മഹാത്മാ ഗാന്ധിയുടെ കൈയെഴുത്തു കുറിപ്പുകൾക്ക് ലേലത്തിൽ റെക്കോർഡ് വില; വിറ്റുപോയത് 16.20 കോടി രൂപയ്ക്ക്

ഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അപൂർവ്വ ദിനക്കുറിപ്പുകൾ അടങ്ങിയ കൈയെഴുത്തു കുറിപ്പുകൾക്ക് ലേലത്തിൽ റെക്കോർഡ് വില. ഇന്ത്യയിൽ നടന്ന ലേലത്തിൽ 1.70 ദശലക്ഷം ഡോളറിനാണ് (ഏകദേശം 16.20 കോടി രൂപ) ഈ ചരിത്രരേഖകൾ വിറ്റുപോയത്. ഇതോടെ ഇന്ത്യൻ ചരിത്രരേഖകളിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലത്തിൽ പോകുന്ന അപൂർവ്വ ശേഖരമായി ഇത് മാറി.

ഗാന്ധിജിയുടെ അടുത്ത അനുയായിയും സുഹൃത്തുമായിരുന്ന ആനന്ദ് ടി. ഹിംഗോറാണിയുടെ ഭാര്യ വിദ്യയുടെ വിയോഗത്തെത്തുടർന്ന് അദ്ദേഹത്തിന് ആത്മീയ വഴികാട്ടലും സാന്ത്വനവും പകരുന്നതിനായി രണ്ട് വർഷക്കാലയളവിൽ ഗാന്ധിജി സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ കുറിപ്പുകളാണ് ഈ ശേഖരത്തിലുള്ളത്. പിൽക്കാലത്ത് ‘എ തോട്ട് ഫോർ ദ ഡേ’ (A Thought for the Day) എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രശസ്തമായ പുസ്തകമായി മാറിയതും ഗാന്ധിജിയുടെ ജീവിതദർശനങ്ങളും വ്യക്തിബന്ധങ്ങളും വ്യക്തമാക്കുന്നതുമായ കുറിപ്പുകളാണിത്.

ഇന്ത്യൻ ലേല സ്ഥാപനമായ സഫ്രോൺആർട്ട് സംഘടിപ്പിച്ച ‘ഗാന്ധി: ഫ്രം ദ കളക്ഷൻ ഓഫ് ആനന്ദ് ടി. ഹിംഗോറാണി’ എന്ന പ്രത്യേക ലേലത്തിലെ പ്രധാന ആകർഷണമായിരുന്നു ഈ കൈയെഴുത്തുപ്രതികൾ. പതിറ്റാണ്ടുകളായി ഹിംഗോറാണി കുടുംബം സൂക്ഷ്മമായി കാത്തുസൂക്ഷിച്ച ഈ വിപുലമായ ശേഖരത്തിൽ ഗാന്ധിജിയുടെ ജീവിതത്തിലെ ഇരുപതിലേറെ വർഷങ്ങളിലെ അനുഭവങ്ങളും വ്യക്തിപരമായ കത്തിടപാടുകളും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകളും ഉൾപ്പെടുന്നുണ്ട്. ഇന്ത്യൻ ചരിത്രത്തിൽ ഗാന്ധിജിയുടെ ചിന്തകൾക്കും ആശയങ്ങൾക്കും ഇന്നുമുള്ള ആഴത്തിലുള്ള സാംസ്കാരിക മൂല്യം അടിവരയിടുന്നതാണ് ഈ ലേല റെക്കോർഡ്.

ഡി സുധാകരൻ (59) അന്തരിച്ചു

ഡി സുധാകരൻ (59) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് കിഴക്കേവിള വീട്ടിൽ ദേവദാസൻ-തങ്കമ്മ ദമ്പതികളുടെ മകൻ ഡി സുധാകരൻ (59) അന്തരിച്ചു.

സഹോദരങ്ങൾ: ഡി വിശ്വംഭരൻ, ഡി സുശീലൻ.

ക്രിമിനൽ കേസിൽ 22 വർഷം പ്രതി! മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഒടുവിൽ ‘കുറ്റവിമുക്തൻ’

ക്രിമിനൽ കേസിൽ 22 വർഷം പ്രതി! മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഒടുവിൽ ‘കുറ്റവിമുക്തൻ’

ഡൽഹി: ക്രിമിനൽ കേസിൽ നിന്നു 22 വർഷത്തിനു ശേഷം കുറ്റവിമുക്തനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും വഡോദര സ്വദേശിയുമായ ജേക്കബ് മാർട്ടിൻ. 2004ൽ ചുമത്തപ്പെട്ട കേസുകളിൽ നിന്നാണ് മോചനം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് മുൻ താരത്തെ കുറ്റവിമുക്തനാക്കിയത്. യുകെ ഇമ്മി​ഗ്രേഷൻ വ്യാജ സ്റ്റാംപിങ്, യാത്ര ക്രമീകരണങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജേക്കബ് മാർട്ടിനെതിരായ ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ല. സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ അജ്‍വ സ്പോർട്സ് ക്ലബിന്റെ ഉടമസ്ഥതയോ നിയന്ത്രണമോ സംബന്ധിച്ച വിശ്വസനീയ തെളിവുകളൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. സാക്ഷികൾക്കൊന്നും ആരോപണങ്ങളെ സാധൂകരിക്കാനും കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

വലം കൈയൻ ബാറ്ററായ ജേക്കബ് മാർട്ടിൽ ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 22.57 ശരാശരിയിൽ അദ്ദേഹം 158 റൺസ് നേടുകയും ചെയ്തു.

വിധി കേട്ട ശേഷം മാർട്ടിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘2004ൽ എന്റെ നേതൃത്വത്തിൽ യുകെയിൽ ക്രിക്കറ്റ് പോരാട്ടങ്ങൾക്കായി പോയിരുന്നു. ആ ടീമിലെ എല്ലാവരും മത്സര ശേഷം നാട്ടിലേക്ക് തിരിച്ചെത്തി. എന്നാൽ ഒരു താരം മാത്രം അന്ന് യുകെയിൽ തന്നെ തുടർന്നു. അദ്ദേഹത്തിന്റെ വിസയ്ക്ക് 6 മാസ കാലവധിയുണ്ടായിരുന്നു. എന്നാൽ അദ്ദേഹം 6 മാസത്തിനു ശേഷവും അവിടെ തങ്ങി. മറ്റൊരാളുടെ സഹായത്തോടെ വ്യാജ സ്റ്റാംപിങും നടത്തി. പിന്നീട് ഈ വിസയുമായി ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ താരത്തെ ഐജിഐ വിമാനത്താവളത്തിൽ പിടികൂടി. ചോദ്യം ചെയ്തു.’

‘അന്വേഷണം തുടങ്ങിയ ഘട്ടത്തിലൊന്നും എന്റെ പേര് എഫ്ഐആറിൽ പോലും ഇല്ലായിരുന്നു. പിടിക്കപ്പെട്ട താരത്തെ ചോദ്യം ചെയ്തതിനു ശേഷമാണ് അവർ ഈ കേസിലെ എന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റ് താരമെന്ന നിലവിലെ അവർ അനാവശ്യമായി എന്നെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഈ 22 വർഷത്തിനിടെ ബിസിസിഐയിൽ നിന്നു പോലും ഒരു മറുപടിയും എനിക്കു കിട്ടിയിട്ടില്ല. റെയിൽവേയിലുണ്ടായിരുന്നു ജോലി പോലും എനിക്ക് നഷ്ടപ്പെട്ടു. 22 വർഷത്തിനു ശേഷം ഞാൻ നിരപരാധി ആണെന്ന അനുകൂല വിധി ജീവിതത്തിലെ വലിയ യു ടേൺ ആണ്’- മുൻ താരം വ്യക്തമാക്കി.

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദന്‍ അടക്കം നാലു പ്രതികളുടേയും ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദന്‍ അടക്കം നാലു പ്രതികളുടേയും ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഗീതാനന്ദന്‍ അടക്കമുള്ളവരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷാ വിധിക്കെതിരെ ഒന്നാം പ്രതി ഗീതാനന്ദന്‍, മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശന്‍, 11-ാം പ്രതി അനില്‍കുമാര്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി നടപടി. പ്രതികള്‍ക്ക് 5 വര്‍ഷം ശിക്ഷയാണ് കല്‍പ്പറ്റ സെഷന്‍സ് കോടതി വിധിച്ചിരുന്നത്.

നാലു പ്രതികളുടേയും ശിക്ഷ മരവിപ്പിച്ചു. പ്രതികള്‍ ഓരോരുത്തരും 46,000 രൂപ വീതം കെട്ടിവെയ്ക്കണം. ശിക്ഷ മരവിപ്പിച്ചതിനെത്തുടര്‍ന്ന് പ്രതികള്‍ക്ക് ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങാനാകും. ഗീതാനന്ദന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീലില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അബ്ദുള്‍ സലാം എന്ന പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

മുത്തങ്ങയില്‍ പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ശിക്ഷാ വിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഗൂഢാലോചന പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു എന്നത് അന്തിമ വിധിയുടെ ഭാഗമാക്കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. കീഴ്‌ക്കോടതി വിധി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. വധശ്രമക്കേസ് നിലനില്‍ക്കില്ല, വിധി തന്നെ റദ്ദാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.