വർക്കലയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി മർദനം; അറസ്റ്റ്

വർക്കലയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി മർദനം; അറസ്റ്റ്

വർക്കലയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി കാറിൽ ഉണ്ടായിരുന്നവരെ മർദ്ദിക്കുകയും കാറിൽ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുക്കുകയും ചെയ്ത 6അംഗം സംഘത്തിലെ മൂന്നു പേരെ വർക്കല പോലീസ് പിടികൂടി. നടയറ സ്വദേശിയായ വൈശാഖ്,
വടശ്ശേരി കോണം സ്വദേശികളായ അമീർഖാൻ, ഹിലാൽ എന്നിവരാണ് പോലീസിന്റെ പിടിയിൽ ആയത്.

കഴിഞ്ഞ ദിവസം (11ആം തീയതി) രാത്രി 10. 35ന് വർക്കല വെട്ടൂർ ആശാൻ മുക്ക് സ്വദേശിയായ ജവാദും കുടുംബവും സഞ്ചരിച്ചിരുന്ന കാർ വടശ്ശേരിക്കോണം ജുമാത്ത് മസ്ജിദിന്റെ സമീപത്ത് വച്ച് KL 16 P 45 58 ബോലോറോ ജീപ്പ് ൽസഞ്ചരിച്ച 6അംഗം സംഘം ജവാദിന്റെ കാർ ഓവർടേക്ക് ചെയ്ത് തടഞ്ഞുനിർത്തി അസഭ്യം വിളിക്കുകയും പുറത്തിറങ്ങിയ സംഘം ജവാദിന്റെ വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ് ഇടിവള കൊണ്ട് ഇടിച്ചു തകർക്കുകയും ചെയ്തു.

തുടർന്ന് വാഹനത്തിൻറെ ഡോർ വലിച്ചു തുറന്നു ജവാദിനെ ക്രൂരമായി മർദ്ദിക്കുകയും കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന 6000രൂപയും വിദേശ പണം 350 ദിർഹവും എമിറൻസ് ഐഡി കാർഡും സംഘം എടുത്തുകൊണ്ടുപോയി. ആ സമയം ജവാദിന്റെ വാഹനത്തിൽ കുട്ടികളും ഉണ്ടായിരുന്നു. ഇവരുടെ മുന്നിൽ വച്ചാണ് ക്രൂരമായി മർദ്ദിക്കുകയും പണം അപഹരിക്കുകയും ചെയ്തത്. മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.

പരാതിയെ തുടർന്ന് വർക്കല എസ് എച്ച് ഒയും സംഘവും പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വീരപ്പന്റെ മകളും ഭാര്യയും കളത്തില്‍; തമിഴ്‌നാട്ടില്‍ 4023 സ്ഥാനാര്‍ഥികള്‍

വീരപ്പന്റെ മകളും ഭാര്യയും കളത്തില്‍; തമിഴ്‌നാട്ടില്‍ 4023 സ്ഥാനാര്‍ഥികള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടികയായി. 4023 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത്.മുന്‍മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ എംആര്‍ വിജയ ഭാസ്‌കര്‍ മത്സരിക്കുന്ന കരൂരിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത്. 79 പേര്‍. ഡിഎംകെ പ്രസിഡന്റും മുഖ്യമന്ത്രിയുമായ സ്റ്റാലിനെതിരെ കൊളത്തൂരില്‍ 34 പേരാണ് മത്സരിക്കുന്നത്. നടന്‍ വിജയ്‌ക്കെതിരെ പെരുമ്പാവൂരില്‍ 46 പേര്‍ രംഗത്തുണ്ട്. സ്റ്റാലിന്റെ മകന്‍ ഉദയനിധിക്കെതിരെ ചെപ്പോക്കില്‍ 25 പേരാണ് മാറ്റുരയ്ക്കുന്നത്. ഡിഎംകെ നേതാവും മന്ത്രിയുമായ പികെ ശേഖര്‍ ബാബുവിനെതിരെ 22 പേര്‍ മത്സരിക്കുന്നുണ്ട്.

വനംകൊള്ളക്കാരന്‍ വീരപ്പന്റെ ഭാര്യക്ക് പിന്നാലെ മകളും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങുന്നു. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി കൃഷ്ണഗിരിയില്‍ മത്സരിക്കുമ്പോള്‍ മകള്‍ വിദ്യാറാണി മേട്ടൂരില്‍ നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ഥിയാണ്. 35 കാരിയായ വിദ്യാറാണി അഭിഭാഷകയാണ്. വീരപ്പനെ കൊടുംകുറ്റവാളിയായല്ല, മറിച്ച് തമിഴ് അവകാശങ്ങളുടെ സംരക്ഷനായാണ് അമ്മയും മകളും ചിത്രീകരിക്കുന്നത്.

ക്ഷേത്രത്തില്‍ മോഷണത്തിനെത്തി: പൂട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല; ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍

ക്ഷേത്രത്തില്‍ മോഷണത്തിനെത്തി: പൂട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല; ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍

തിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായി. കുടപ്പനമൂട് കോവില്ലൂര്‍ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്.വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണത്തിനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ചുറ്റമ്പലത്തിലെ വാതില്‍പൂട്ട് പൊട്ടിക്കാനായിരുന്നു ആദ്യ ശ്രമം. എന്നാല്‍ ആ ശ്രമം നടന്നില്ല. പിന്നീട് മുന്‍വശത്തുള്ള ക്ഷേത്ര കമ്മിറ്റി ഓഫീസിലെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ സെന്തില്‍ അവിടെയിരുന്ന് ഉറങ്ങുകയായിരുന്നു.

രാവിലെ ക്ഷേത്രപൂജാരിയെത്തിയപ്പോഴാണ് കമ്മിറ്റി ഓഫീസ് തുറന്നു കിടക്കുന്നത് കണ്ടത്. തുടര്‍ന്നാണ് അകത്തിരുന്ന് ഉറങ്ങുന്ന മോഷ്ടാവിനെ കണ്ടത്. വിവരമറിഞ്ഞ് കമ്മിറ്റിക്കാരെത്തി വെള്ളറട പൊലീസിനെ വിവരം അറിയിച്ചു. ക്ഷേത്രത്തില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇയാളുടെപേരില്‍ സംസ്ഥാനത്ത് കാണിക്കവഞ്ചി കവര്‍ച്ചയ്ക്കുള്‍പ്പെടെ നിരവധി മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇറാന്‍-യുഎസ് സമാധാന ചര്‍ച്ച പരാജയം

ഇറാന്‍-യുഎസ് സമാധാന ചര്‍ച്ച പരാജയം

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ 21 മണിക്കൂറോളം നീണ്ട യുഎസ്-ഇറാന്‍ മാരത്തണ്‍ ചര്‍ച്ച ഫലം കണ്ടില്ല. ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കന്‍ നിബന്ധനകള്‍ ഇറാന്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്, സമാധാന കരാറില്ലാതെ ചര്‍ച്ചകള്‍ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തിയ വാന്‍സ്, ഇറാനുമായുള്ള ചര്‍ച്ചകളില്‍ ഒരു ഉടമ്പടിയില്ലാതെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പാകിസ്ഥാനില്‍ നിന്ന് മടങ്ങിപ്പോകുകയാണെന്നും അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ക്കിടെ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

ആണവായുധവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച തടസപ്പെട്ടത്. ഞങ്ങള്‍ക്ക് ഒരു ഉടമ്പടിയിലെത്താന്‍ കഴിഞ്ഞില്ല എന്നത് ദുഃഖകരമായ വാര്‍ത്തയാണ്. ഇത് അമേരിക്കയെക്കാള്‍ ഇറാനാണ് കൂടുതല്‍ ബാധിക്കുക എന്ന് ഞാന്‍ കരുതുന്നു. അതിനാല്‍, ഞങ്ങള്‍ ഒരു ഉടമ്പടിയിലെത്താതെ അമേരിക്കയിലേക്ക് മടങ്ങുകയാണ്. ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ചര്‍ച്ചകളില്‍ എന്തെങ്കിലും കുറവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പാകിസ്ഥാനികളുടെ ഭാഗത്തുനിന്നല്ല. അവര്‍ ഒരു അത്ഭുതകരമായ ജോലി ചെയ്യുകയും ഇറാനികള്‍ക്കും ഞങ്ങള്‍ക്കും ഇടയിലുള്ള വിടവ് നികത്തി ഒരു കരാറിലെത്താന്‍ സഹായിക്കാന്‍ തീവ്രമായി ശ്രമിക്കുകയും ചെയ്തു. ഞങ്ങള്‍ ഇപ്പോള്‍ 21 മണിക്കൂറായി ഇത് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്, ഇറാനികളുമായി ധാരാളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അതാണ് നല്ല വാര്‍ത്ത. ഞങ്ങള്‍ക്ക് ഒരു ഉടമ്പടിയിലെത്താന്‍ കഴിഞ്ഞില്ല എന്നതാണ് ദുഃഖകരമായ വാര്‍ത്ത’ -വാന്‍സ് പറഞ്ഞു.

അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ കരാറില്ലാതെ അവസാനിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികളും സ്ഥികരിച്ചു.

യുഎസിന്റെ ‘അമിതമായ ആവശ്യങ്ങള്‍ പൊതുവായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന് തടസ്സമുണ്ടാക്കി’ ഇറാന്‍ അധികൃതര്‍ പറഞ്ഞു. ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള ഗതാഗത അവകാശങ്ങള്‍, ഇറാന്റെ ആണവ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഇറാന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച പരാജയപ്പെട്ടതോടെ ഇറാനും യുഎസും തമ്മിലുണ്ടാക്കിയ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലും അനിശ്ചിതത്വത്തിലാവും.

‘അതിരുകളില്ലാത്ത സംഗീതം’; ആശാ ഭോസ്‌ലെ അന്തരിച്ചു

‘അതിരുകളില്ലാത്ത സംഗീതം’; ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: ഇന്ത്യന്‍ സംഗീതരംഗത്തെ വിസ്മയ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ​ഭോസ് ലെയുടെ മരണത്തിൽ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ അനുശോചനം അറിയിച്ചു.

പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ലതാ മങ്കേഷ്‌കരുടെ സഹോദരിയാണ്‌. ഒപി നയ്യാർ, ബോംബൈ രവി, എസ്ഡി.ബർമൻ, ആർഡി ബർമൻ, നൗഷാദ്‌, ഇളയരാജ, റഹ്മാൻ, ജയ്‌ദേവ്, ശങ്കർ–ജയ്കിഷൻ, നനൌ അനുമാലിക്ക് തുടങ്ങി ബോളിവുഡ് ലോകത്തെ പ്രശസ്തരായ നിരവധി സംഗീതസംവിധായകരുടെ ഈണങ്ങൾക്ക്‌ ആശ പാടിയിട്ടുണ്ട്‌.

മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇൻഡോറിലാണ് ആശ ജനിച്ചത്. ലതാ മങ്കേഷ്‌കർ, ഹൃദ്യനാഥ് മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നിവരാണ് സഹോദരങ്ങൾ. പ്രശസ്ത നടനും ഗായകനുമായ ദീനാനാഥ് മങ്കേഷ്‌കറിന്റെ പുത്രിമാരായ ആശയും ലതയും അച്ഛന്റെ ശിക്ഷണത്തിലായിരുന്നു സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചത്.1943 ൽ മജാബാൽ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല’ എന്ന ഗാനം പാടിക്കൊണ്ട് പിന്നണി ഗാനരംഗത്ത് അരങ്ങേറി.

1956ൽ ഒ.പി.നയ്യാറിന്റെ സംഗീതസംവിധാനത്തിൻ കീഴിൽ സിഐഡി എന്ന ചിത്രത്തിൽ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് 1974ൽ വഴിപിരിയുന്നതുവരെ ഈ സംഗീതജോഡി നിരവധി ഹിറ്റുകൾ സമ്മാനിച്ചു (ഹൗറ ബ്രിഡ്ജ്, കശ്മീർ കി കലി, തുംസാ നഹി ദേഖാ, ഏക് മുസാഫിർ ഏക് ഹസീന, മേരെ സനം). ബിആർ ബാനറിന്റെ പ്രമുഖ ചിത്രങ്ങളിലെല്ലാം പാടാൻ ആശയ്ക്ക് അവസരം ലഭിച്ചു. 1966 ൽ പുറത്തിറങ്ങിയ തീസിരി മൻസിലിൽ പാടിക്കൊണ്ടായിരുന്നു ആശാ ഭോസ്‌ലെ – ആർഡി ബർമൻ കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് ആർ.ഡി.ബർമന്റെ പ്രിയപ്പെട്ട ഗായികയായി മാറി. ആർഡി ബർമന്റെ കീഴിലാണ് ആശ ഒരു സമ്പൂർണ ഗായികയായി തീരുന്നത്. ആ കൂട്ടുകെട്ട് വിവാഹം വരെ എത്തി. 1990 കളിൽ സിനിമയിൽനിന്ന് പതിയെ പിൻവാങ്ങിയ ആശയെ എആർ റഹ്മാനാണ് തിരിച്ചുകൊണ്ടുവന്നത്. 1995 ൽ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രത്തിൽ ഊർമിള മണ്ഡോദ്കറിന് വേണ്ടി പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായി. തുടർന്ന് താൽ, ലഗാൻ, ദൗഡ്, ഇരുവർ, ലഗാൻ തുടങ്ങി നിരവധി റഹ്മാൻ ചിത്രങ്ങളിൽ ആശ പാടിയിട്ടുണ്ട്

ഗ്രാമിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയാണ് ആശാ ഭോസ‌്‌ലെ. 2000ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ഗായികയെ ആദരിച്ചു. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ ആശ പാടിയിട്ടുണ്ട്.

അയ്യനെ കണികാണാന്‍ ഭക്തര്‍; സന്നിധാനത്ത് വിഷുക്കണി 15ന്

അയ്യനെ കണികാണാന്‍ ഭക്തര്‍; സന്നിധാനത്ത് വിഷുക്കണി 15ന്

ശബരിമല: ഐശ്വര്യ സമൃദ്ധിക്കും സൗഭാഗ്യത്തിനുമായി ഭക്തര്‍ കാത്തിരുന്ന വിഷുക്കണി ദര്‍ശനം 15ന്. ഭക്തര്‍ക്ക് കണികണ്ട് തൊഴുന്നതിനൊപ്പം ശ്രീകോവിലില്‍ നിന്ന് വിഷു കൈനീട്ടവും ലഭിക്കും. അയ്യപ്പസന്നിധിയില്‍ വിഷുക്കണി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

15ന് പുലര്‍ച്ചെ നാലുമുതല്‍ ഏഴുമണിവരെയാണ് വിഷുക്കണി ദര്‍ശനം. പതിനാലിന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം മേല്‍ശാന്തി, കീഴ്ശാന്തി പരികര്‍മികള്‍ എന്നിവര്‍ ചേര്‍ന്നു ശ്രീകോവിലില്‍ വിഷുക്കണി ഒരുക്കിയ ശേഷമാണ് രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നത്. പുലര്‍ച്ചെ നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ചു ആദ്യം ശബരീശനെയാണ് കണി കാണിക്കുന്നത്. അതിനുശേഷമാണ് ഭക്തര്‍ക്ക് വിഷുക്കണിക്ക് അവസരം.

തിരക്ക് നിയന്ത്രണത്തിന് വിപുലമായ പൊലീസ് ക്രമീകരണമാണ് ഒരുക്കുന്നത്. കൂടുതല്‍ പൊലീസും എത്തുന്നുണ്ട്. പമ്പയില്‍ കെഎസ്ആര്‍ടിസി താത്കാലിക ഡിപ്പോ തുടങ്ങി. പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 76 ബസ് എത്തിയിട്ടുണ്ട്. ഇതിനുപുറമെ തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, കുമളി എന്നിവടങ്ങളില്‍ നിന്ന് പമ്പയിലേക്ക് പ്രത്യേക സര്‍വീസും തുടങ്ങി.