എസ്‌ഐആര്‍: അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; ബംഗാളില്‍ 58 ലക്ഷം പേര്‍ പുറത്തെന്ന് സൂചന

എസ്‌ഐആര്‍: അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; ബംഗാളില്‍ 58 ലക്ഷം പേര്‍ പുറത്തെന്ന് സൂചന

ഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയില്‍ ( എസ്‌ഐആര്‍ ) അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രസിദ്ധീകരിക്കും. പഞ്ചിമബംഗാള്‍, രാജസ്ഥാന്‍, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എസ്‌ഐആര്‍ കരട് പട്ടികയാണ് പുറത്തിറക്കുന്നത്. കരട് പട്ടികയില്‍ നിന്നും ബംഗാളില്‍ 58 ലക്ഷം പേര്‍ പുറത്തായതായാണ് സൂചന.

ബംഗാളില്‍ ആകെ 58,20,897 ലക്ഷത്തിലധികം (മൊത്തം വോട്ടര്‍മാരുടെ 7.6%) പേരുകള്‍ നീക്കം ചെയ്യപ്പെടുമെന്നാണ് റിപ്പോർട്ട്. 31,39,815 ലേറെ പേര്‍ ഹിയറിങ്ങിനായി ഹാജരാകേണ്ടി വരും. ഏതാണ്ട് 13. 74 ലക്ഷം പേരുകള്‍ ( സ്ഥലത്തില്ലാത്തവര്‍, മരിച്ചവര്‍, ഇരട്ട വോട്ടര്‍മാര്‍ ) എന്നിങ്ങനെ വോട്ടര്‍ പട്ടികയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

ഗോവയില്‍ 8.5 ശതമാനവും രാജസ്ഥാനില്‍ 8 ശതമാനം പേരുകളും നീക്കം ചെയ്തുവെന്നാണ് സൂചന. ഏറ്റവും കുറവ് പേരുകള്‍ നീക്കം ചെയ്തിട്ടുള്ളത് ലക്ഷദ്വീപിലാണ്. 2.5 ശതമാനം പേരുകള്‍ മാത്രമാണ് ലക്ഷദ്വീപില്‍ നിന്നും നീക്കം ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നീട്ടിവെച്ചിട്ടുണ്ട്. ഡിസംബര്‍ നാലിനാണ് എസ്‌ഐആര്‍ നടപടികള്‍ ആരംഭിച്ചത്. ഡിസംബര്‍ 11 വരെ പ്രക്രിയ തുടര്‍ന്നു. ഡിസംബര്‍ 16 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നത്. കരട് പട്ടികയില്‍ എതിര്‍പ്പുള്ളവര്‍ക്ക് 2026 ജനുവരി 17 വരെ അപേക്ഷിക്കാം. ഹിയറിങ് പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരിയില്‍ പ്രസിദ്ധീകരിക്കും.

ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ; സ്വര്‍ണവില 99,000ല്‍ താഴെ

ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ; സ്വര്‍ണവില 99,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് പവന് 1120 രൂപയാണ് കുറഞ്ഞത്. 98,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 12,270 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രണ്ടു തവണകളായി ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇന്നലെ വൈകീട്ട് രേഖപ്പെടുത്തിയ 99,280 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇന്ന് ഒരു ലക്ഷവും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ആയിരത്തിലധികം രൂപ കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.

കേരളത്തിന് കേന്ദ്ര സഹായം; 260 കോടി അനുവദിച്ചു

കേരളത്തിന് കേന്ദ്ര സഹായം; 260 കോടി അനുവദിച്ചു

ഡൽഹി: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. നടപ്പ് സാമ്പത്തിക വർഷത്തിൽ 15ാം ധനകാര്യ കമ്മീഷൻ ​ഗ്രാൻഡിന്റെ ആദ്യ ​ഗഡുവായാണ് തുക അനുവദിച്ചത്.

അൺടൈഡ് ഗ്രാൻഡുകളുടെ ആദ്യ ഗഡു സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്കുകൾക്കും 941 ഗ്രാമപ്പഞ്ചായത്തുകൾക്കുമാണ് അനുവദിച്ചതെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം അറിയിച്ചു.ശമ്പളവും മറ്റ് സ്ഥാപന ചെലവുകളും ഒഴികെ ഭരണഘടനയുടെ പതിനൊന്നാം പട്ടികയിലെ 29 വിഷയങ്ങൾക്ക് കീഴിൽ പ്രത്യേക പ്രാദേശിക ആവശ്യങ്ങൾക്കായി വിനിയോഗിക്കാവുന്ന തുകയാണിത്‌.

മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26 ന്; പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്

മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26 ന്; പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഈ മാസം 26 ന് നടക്കും. രാവിലെ 10.30 നാകും തെരഞ്ഞെടുപ്പ് നടക്കുക. ഉച്ചയ്ക്ക് 2.30 ന് ശേഷം ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍മാരെയും തെരഞ്ഞെടുക്കും. തദ്ദേശ തെരഞ്ഞടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21 ന് (ഞായറാഴ്ച) നടക്കും.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും. വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയാണ് ക്വാറം വേണ്ടത്. ക്വാറമില്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം യോഗം ചേര്‍ന്ന ക്വാറം ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്താവുന്നതാണ്.

തദ്ദേശതെരഞ്ഞെടുപ്പു നടപടികൾ പൂർത്തിയായതോടെ മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് മൂന്നു വാർഡുകളിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. അതിനാല്‍ മലപ്പുറം ജില്ലയിലെ മൂത്തേടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമ പഞ്ചായത്തുകളിലും, തിരുവനന്തപുരം കോര്‍പ്പറേഷനിലെ 66-ാം ഡിവിഷനായ വിഴിഞ്ഞത്തും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ മാതൃകാപെരുമാറ്റചട്ടം നിലനില്‍ക്കും.

കണ്ണൂര്‍ ജയിലിനകത്തേക്ക് പറന്നെത്തി മദ്യക്കുപ്പികളും പാക്കറ്റ് സിഗരറ്റുകളും; അന്വേഷണം

കണ്ണൂര്‍ ജയിലിനകത്തേക്ക് പറന്നെത്തി മദ്യക്കുപ്പികളും പാക്കറ്റ് സിഗരറ്റുകളും; അന്വേഷണം

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ മദ്യവും സിഗരറ്റ് പാക്കറ്റകളും കണ്ടെത്തി. മൂന്ന് കുപ്പി മദ്യവും മൂന്ന് പാക്ക് സിഗരറ്റുകളുമാണ് അധികൃതര്‍ കണ്ടെത്തിയത്. നേരത്തെയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഹോസ്പിറ്റല്‍ ബ്ലോക്കിന് സമീപത്തുനിന്നാണ് മദ്യവും സിഗരറ്റ് പാക്കുകളും കണ്ടെത്തിയതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. മദ്യക്കുപ്പി വീണ ശബ്ദം കേട്ട് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് മൂന്ന് പാക്ക് സിഗരറ്റും മൂന്ന് കുപ്പി മദ്യവും കണ്ടെത്തിയത് എറിഞ്ഞ് കൊടുത്തപ്പോഴുണ്ടായ ശബ്ദം കേട്ടാണ് ജയില്‍ അധകൃതര്‍ അവിടെയെത്തിയത്.

സെന്‍ട്രല്‍ ജയിലിനോടു ചേര്‍ന്നുള്ള സ്‌പെഷല്‍ സബ് ജയിലിന്റെ മതിലിനു പുറത്തെ വഴിയില്‍ നിന്നു ജയിലിനകത്തേക്കു മദ്യം, ബീഡി തുടങ്ങിയവ എറിഞ്ഞുനല്‍കുന്ന സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിരുന്നു. ഈ ഭാഗത്ത് കൂടുതല്‍ വാര്‍ഡര്‍മാരെ കാവലിനു നിയോഗിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പതിവായി ഇങ്ങനെ ചെയ്യുന്ന ഒരുസംഘത്തെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പരീക്ഷയെഴുതാനായി സ്‌കൂളിലേക്ക് പോകുന്നതിനിടെ എട്ടാംക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ചുമരിച്ചു

പരീക്ഷയെഴുതാനായി സ്‌കൂളിലേക്ക് പോകുന്നതിനിടെ എട്ടാംക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ചുമരിച്ചു

പാലക്കാട്: പട്ടാമ്പിയില്‍ എട്ടാം ക്ലാസുകാരന്‍ ട്രെയിന്‍ ഇടിച്ചുമരിച്ചു. ഏലംകുളം സ്വദേശി അശ്വിന്‍ കൃഷ്ണയാണ് മരിച്ചത്. കുന്നക്കാവ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അശ്വിന്‍ കൃഷ്ണ.

രാജു – വിനീത ദമ്പതികളുടെ എകമകനാണ് അശ്വിന്‍ കൃഷ്ണ. സ്‌കൂളില്‍ പോകാനുള്ള സൗകര്യാര്‍ഥം വല്ലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്നാണ് വിദ്യാര്‍ഥി സ്‌കൂളില്‍ പോയിരുന്നത്.സാധാരണയായി 7.20ന്റെ ട്രെയിനിനാണ് കുട്ടി പതിവായി സ്‌കൂളിലേക്ക് പോയിരുന്നത്. ഇന്ന് പരീക്ഷയായതിനാല്‍ അതിനുശേഷുമുളള ട്രെയിനില്‍ പോകാനായി സ്‌റ്റേഷനിലേക്ക് എത്തുന്നതിനിടെ ട്രെയിന്‍ ഇടിക്കുയായിരുന്നു. സംഭവസ്ഥലത്തുവച്ച മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.