by Midhun HP News | Feb 13, 2026 | Latest News, ജില്ലാ വാർത്ത
പതിനൊന്നാമത് സത്യജിത് റേ ഇന്റർനാഷണൽ ചിൽഡ്രൻസ് മൂവി പുരസ്കാരം സുൽജിത്തിന്.
നാവായിക്കളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ എസ് ജി സുൽജിത്ത് തിരക്കഥയും സംവിധാനവും നിർവഹിച്ച വെളിച്ചത്തിലേക്ക് എന്ന ഷോർട്ട് ഫിലിമിനാണ് ഏറ്റവും മികച്ചകുട്ടികളുടെ ഫിലിമിനുള്ള അവാർഡ്. തിരുവനന്തപുരം എ കെ ജി സ്മാരക ഹാളിൽ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ.അനിൽ ഉദ്ഘാടനം ചെയ്ത വേദിയിൽ വച്ച് പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗാനരംഗത്തെ പ്രമുഖർ പങ്കെടുത്തു.


by Midhun HP News | Feb 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായുള്ള, എസ്ഐആർ ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ 100 ശതമാനം ഹിയറിങ് പൂർത്തിയായി.
ഇതിനോടകം 36,89,057 പേർ ഹിയറിങ് നടപടിക്രമങ്ങളുടെ ഭാഗമായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനം പുറത്തുവിട്ട കണക്കുകൽ വ്യക്തമാക്കുന്നു. കരട് പട്ടികയിൽ ഉൾപ്പെട്ടവരിൽ ഹിയറിങ്ങിലൂടെ 28,158 പേർ പുറത്തുപോയി. 3,522 മരിച്ചവരെയും വിദേശ പൗരത്വം സ്വീകരിച്ച 1361 പേരെയും താമസം മാറിയ 23,275 പേരെയുമാണ് കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
കേരളത്തിലെ ഏക ഗോത്രവർഗ്ഗ ഗ്രാമപഞ്ചായത്ത് ആയ ഇടമലക്കുടിയിലെ മൂന്ന് പോളിങ് സ്റ്റേഷനുകളിലെയും നോട്ടീസ് നൽകിയ മുഴുവൻ വോട്ടർമാരുടെയും ഹിയറിങ്ങ് നടപടി പൂർത്തീകരിച്ച് അർഹരായ മുഴുവൻ വോട്ടർമാരെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 21ന് എസ്ഐആർ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. എസ്ഐആർ അന്തിമ പട്ടിക പ്രകാരമായിരിക്കും ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.


by Midhun HP News | Feb 13, 2026 | Latest News, കേരളം
മലപ്പുറം: പതിനാറുകാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പിടിയിലായി. ചൈൽഡ് ലൈന് നൽകിയ പരാതിയെ തുടർന്നാണ് കേസിൽ നിയമനടപടികൾ ആരംഭിച്ചത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തുടർന്ന് നടത്തിയ പരിശോധനകളും തെളിവെടുപ്പുകളും അടിസ്ഥാനമാക്കി പ്രതിയെ നിലമ്പൂരിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി മുൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതും, കേസിന്റെ മറ്റ് വശങ്ങൾ പരിശോധിക്കുന്നതുമാണ് അന്വേഷണ സംഘത്തിന്റെ അടുത്ത ഘട്ടം.


by Midhun HP News | Feb 13, 2026 | Latest News, കേരളം
കൊല്‍ക്കത്ത: ഐഎസ്എല്‍ ഫുട്ബോള്‍ പുതിയ സീസണിന് നാളെ തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ കളിക്കും. എഫ്സി ഗോവയും ഇന്റര്‍ കാശിയും തമ്മിലാണ് ആദ്യദിനത്തിലെ രണ്ടാംകളി.
വൈകുന്നേരം അഞ്ചിന് കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. സ്പോണ്‍സര്‍മാരില്ലാത്തതിനാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ നേരിട്ടാണ് ലീഗ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സീസണ്‍ തുടങ്ങേണ്ടിയിരുന്നത്. ആകെ 14 ടീമുകള്‍ പങ്കെടുക്കും. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ആദ്യ മത്സരം 22നാണ്. കേരള ബ്ലാസ്റ്റേഴ്സ് അന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. 2025-26 സീസണ്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനുള്ള 13 മത്സരങ്ങളില്‍ ഒമ്പത് എണ്ണവും ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ്. എഫ്സി ഗോവയ്ക്കെതിരേ മേയ് 17നാണ് അവസാന മത്സരം. കന്നിക്കിരീടമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.


by Midhun HP News | Feb 13, 2026 | Latest News, കായികം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടം ജയിച്ചു കയറി ഇന്ത്യ. 210 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നമീബിയയെ 18.2 ഓവറില്‍ 116 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ഇന്ത്യ 93 റണ്‍സ് ജയം പിടിച്ചെടുത്തു. ജയത്തോടെ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. നെറ്റ് റണ്‍ റേറ്റ് 3.050. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് കണ്ടെത്തിയത്.
ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നമീബിയ തുടക്കത്തില്‍ ഇന്ത്യയെ ഒന്നു ഞെട്ടിച്ചെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായി. മധ്യനിരയും വാലറ്റവും പൊരുതാന്‍ പോലും മിനക്കെടാതെ കീഴടങ്ങി.
20 പന്തില്‍ 29 റണ്‍സടിച്ച ഓപ്പണര്‍ ലോറന്‍ സ്റ്റീന്‍കാംപാണ് അവരുടെ ടോപ് സ്‌കോറര്‍. താരം കത്തിക്കയറുന്നതിനിടെ പന്തെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
നമീബിയയുടെ ആദ്യ വിക്കറ്റ് സ്‌കോര്‍ 33ല്‍ നില്‍ക്കെ അര്‍ഷ്ദീപ് വീഴ്ത്തിയിരുന്നു. യാന്‍ ഫ്രിലിങ്കാണ് ആദ്യം മടങ്ങിയത്. താരം 15 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 22 റണ്‍സെടുത്തു.
7 ഓവര്‍ പിന്നിടുമ്പോള്‍ നമീബിയ 1 വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലായിരുന്നു. ചക്രവര്‍ത്തി പന്തെറിയാനെത്തി ആദ്യ പന്തില്‍ തന്നെ താരം സ്റ്റീന്‍കാംപിനെ മടക്കി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നു.
പിന്നീട് നമീബിയ ക്യാപ്റ്റന്‍ ഇറാസ്മസും യാന്‍ നിക്കോള്‍ ഈറ്റനും ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെ വരുണ്‍ വീണ്ടും ആഞ്ഞടിച്ചു. തന്റെ രണ്ടാം ഓവറിന്റെ രണ്ടാം പന്തില്‍ ഈറ്റനേയും നാലാം പന്തില്‍ ജെജെ സ്മിറ്റിനേയും പുറത്താക്കി വരുണ്‍ നമീബിയക്ക് ഇരട്ട പ്രഹരം നല്‍കി. 86ല്‍ നില്‍ക്കെ അവര്‍ക്ക് തുടരെ രണ്ട് വിക്കറ്റുകളാണ് നഷ്ടമായത്. ഈറ്റന്‍ 13 റണ്‍സുമായി സ്മിറ്റ് റണ്ണില്ലാതെയും മടങ്ങി. വരുണ്‍ 2 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകളുമായി മായാജാലം തുടര്‍ന്നു.
പിന്നാലെ പൊരുതി നിന്ന ഇറാസ്മസും വീണു. നമീബിയ ക്യാപ്റ്റന്‍ 11 പന്തില്‍ 2 സിക്‌സുകള്‍ സഹിതം 18 റണ്‍സെടുത്തു നില്‍ക്കെ അക്ഷര്‍ പട്ടേല്‍ മടക്കി. പിന്നീട് നമീബിയക്ക് നിലയുറപ്പിക്കാന്‍ സാധിച്ചില്ല. 19 പന്തുകള്‍ ചെറുത്ത് 11 റണ്‍സുമായി സയ്ന്‍ ഗ്രീനും 16 പന്തില്‍ 6 റണ്‍സുമായി റുബന്‍ ട്രംപ്ള്‍മാനും പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും അതൊന്നും കാര്യമായി ഫലം കാണാന്‍ ഉതകിയില്ല. അതിവേഗമാണ് പിന്നീട് അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായത്.
ഇന്ത്യക്കായി പന്തടെുത്ത എല്ലാവരും വിക്കറ്റ് വീഴ്ത്തി. വരുണ്‍ 3 വിക്കറ്റെടുത്തപ്പോള്‍ ഹര്‍ദിക്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഹര്‍ദിക് അര്‍ധ സെഞ്ച്വറിക്കൊപ്പം ബൗളിങിലും തിളങ്ങി. 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് ഹര്‍ദിക് 2 വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ടോസ് നേടി നമീബിയ ബൗളിങ് എടുക്കുകയായിരുന്നു. പോരാട്ടത്തിന്റെ അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഘോഷയാത്രയാണ് കണ്ടത്. ഇന്ത്യയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 209ല്‍ ഒതുക്കാന്‍ നമീബിയക്കു സാധിച്ചു. ഒരു ഘട്ടത്തില്‍ ഇതിലും വലിയ സ്‌കോറിലേക്ക് നീങ്ങിയ ഇന്ത്യയെ നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസ് 19ാം ഓവറില്‍ മികച്ച ബൗളിങുമായി പിടിച്ചു നിര്‍ത്തി. 20ാം ഓവറില്‍ ജെജെ സ്മിത്തും ഇന്ത്യയെ ഞെട്ടിച്ചതോടെ ഇന്ത്യ 209ല്‍ ഒതുങ്ങി.
അഞ്ചാം വിക്കറ്റായി ഹര്‍ദിക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 205 റണ്‍സായിരുന്നു. പിന്നീട് നാല് റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകളാണ് ഇന്ത്യക്ക് തുടരെ നഷ്ടപ്പെട്ടത്. രണ്ട് പേര്‍ റണ്ണൗട്ടയാണ് പുറത്തായത്. ചുരുക്കത്തില്‍ 4 റണ്‍സിനിടെ ഹര്‍ദിക്കിന്റേതടക്കം നിലം പൊത്തിയത് 5 വിക്കറ്റുകള്‍!
ക്യാപ്റ്റന്‍ ഇറാസ്മസ് നമീബിയക്കായി ബൗളിങില്‍ തിളങ്ങി. ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചുയരുന്നത് തടഞ്ഞത് താരത്തിന്റെ മികവാണ്. 4 ഓവറില്‍ 20 റണ്‍സ് വഴങ്ങി ഇറാസ്മസ് 4 വിക്കറ്റുകള്‍ സ്വന്തമാക്കി.
ഇന്ത്യക്കായി ഓപ്പണര്‍ ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. തുടക്കത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇഷാന്‍ കത്തിക്കയറിയത് ഇന്ത്യക്ക് തുണയായി. 7 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 104ല്‍ എത്തിയിരുന്നു. പിന്നീട് പക്ഷേ സ്‌കോറിങ് വേഗം കുറഞ്ഞതും അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ തുരുതുരെ വീണതും തിരിച്ചടിയായി.
അഭിഷേക് ശര്‍മയ്ക്കു പകരം കന്നി ലോകകപ്പ് പോരാട്ടത്തിനു ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ 8 പന്തില്‍ 22 റണ്‍സുമായി പുറത്തായി. മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന് അതു മുതലെടുക്കാനായില്ല. ഇഷാനൊപ്പം ഓപ്പണിങായി എത്തിയ സഞ്ജു ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മടങ്ങിയത്. 3 സിക്‌സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്‌സടിക്കാനുള്ള ശ്രമം പാളി.
പിന്നീട് ഇഷാന്‍ കിഷന്‍ കത്തിക്കയറി. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി താരം കളം വാണു. 20 പന്തില്‍ താരം 50 റണ്‍സിലെത്തി. ജെജെ സ്മിറ്റ് ആറാം ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ ഇഷാന്‍ 14 പന്തില്‍ 22 റണ്‍സായിരുന്നു. സ്മിറ്റിന്റെ ആദ്യ പന്തില്‍ റണ്ണില്ല. പിന്നീടുള്ള അഞ്ച് പന്തുകളില്‍ നിന്നു ഇഷാന്‍ 28 റണ്‍സ് വാരിയാണ് 20 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. സ്മിറ്റിന്റെ 2, 3, 4 5 പന്തുകള്‍ സിക്‌സര്‍ തൂക്കി 46ല്‍ എത്തിയ ഇഷാന്‍ ആറാം പന്തില്‍ ഫോറടിച്ചാണ് അര്‍ധ ശതകത്തിലെത്തിയത്.
പിന്നാലെ താരം പുറത്താകുകയും ചെയ്തു. 24 പന്തില്‍ 6 ഫോറും 5 സിക്‌സും സഹിതം ഇഷാന്‍ 61 റണ്‍സ് അടിച്ചാണ് മടങ്ങിയത്. താരത്തിന്റെ മികവില്‍ ഇന്ത്യന്‍ സ്‌കോര്‍ 7 ഓവറില്‍ 104 റണ്‍സിലെത്തി. ഇറാസ്മസിനാണ് വിക്കറ്റ്.
പിന്നീടെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു തിളങ്ങാനായില്ല. ക്യാപ്റ്റന്‍ 13 പന്തില്‍ 12 റണ്‍സുമായി മടങ്ങി. തൊട്ടു പിന്നാലെ തിലക് വര്‍മയും പുറത്തായി. തിലക് മികവിലേക്കു ഉയരുന്നതിനിടെയാണ് മടങ്ങിയത്. 21 പന്തില്‍ 25 റണ്‍സാണ് തിലകിന്റെ സംഭാവന.
അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹര്‍ദിക് പാണ്ഡ്യ- ശിവം ദുബെ സഖ്യമാണ് അതിനു ശേഷം ഇന്ത്യക്ക് കരുത്തായത്. സഖ്യമാണ് സ്‌കോര്‍ 200 കടത്തിയത്. ഹര്‍ദിക് 28 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 52 റണ്‍സ് അടിച്ചെടുത്തു. പിന്നാലെ ഇറാസ്മസിന്റെ പന്തില്‍ ഹര്‍ദിക് മടങ്ങുകയും ചെയ്തു.
ശിവം ദുബെ മികവില്‍ നില്‍ക്കെ റിങ്കു സിങുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായി. സ്‌കോര്‍ 205ല്‍ എത്തിയപ്പോഴാണ് ഹര്‍ദികിനു പിന്നാലെ അതേ സ്‌കോറില്‍ ശിവം ദുബെയും മടങ്ങിയത്. താരം 16 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 23 റണ്‍സെടുത്തു. സ്‌കോര്‍ 206ല്‍ അക്ഷര്‍ പട്ടേല്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഇറാസ്മസ് അക്ഷറിനെ ക്ലീന്‍ ബൗള്‍ഡാക്കി. ഇതേ സ്‌കോറിലാണ് റിങ്കുവിന്റെ ഔട്ടും. താരം ക്യാച്ചായി പുറത്ത്. 6 പന്ത് നേരിട്ടെങ്കുലം പൂജ്യനായി റിങ്കു പുറത്തായി. രണ്ടാം റണ്ണിനോടി അര്‍ഷ്ദീപ് സിങ് റണ്ണൗട്ടായതോടെ ഇന്ത്യ 209ല്‍ ഒതുങ്ങി.
by Midhun HP News | Feb 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തിലേക്ക്. ആറ് ജില്ലകളില്‍ ഹിയറിങ്ങ് നടപടികള്‍ 100 ശതമാനം പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.
തിരുവനന്തപുരം, എറണാകുളം, കോട്ടയം, ആലപ്പുഴ, കാസര്‍കോട്, പാലക്കാട് ജില്ലകളാണ് ഹിയറിങ്ങ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഈ ജില്ലകള്‍ക്കൊപ്പം 101 നിയോജക മണ്ഡലങ്ങളിലും ഹിയറിങ്ങ് ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. തൃശ്ശൂര്‍ (0.01%), പത്തനംതിട്ട (0.01%), വയനാട് (0.11%), കൊല്ലം (0.15%), മലപ്പുറം (0.17%), കോഴിക്കോട് (0.23%), ഇടുക്കി ( (0.74%), കണ്ണൂര്‍ (0.75%) എന്നിങ്ങനെയാണ് ബാക്കി ജില്ലകളിലെ ശേഷിക്കുന്ന ഹിയറിങ്ങിന്റെ ശതമാനക്കണക്ക്. ഈ ജില്ലകളും തൊട്ടടുത്ത ദിവസത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കും.
ബിഎല്‍ഒമാര്‍, ബിഎല്‍എ സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങി എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് എസ് ഐ ആര്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുകയാണ് എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭിപ്രായപ്പെട്ടു.


Recent Comments