അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന്: മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന്: മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഇത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം / കൗൺസിലർ വേണം ആദ്യം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യേണ്ടത്. സർക്കാർ ഇതിലേയ്ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ മുൻപാകെ വേണം ആദ്യ അംഗം പ്രതിജ്ഞയെടുക്കേണ്ടത്. കോർപ്പറേഷനുകളിലും ജില്ലാപഞ്ചായത്തുകളിലും ജില്ലാകളക്ടർമാരും, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. മുനിസിപ്പൽ കൗൺസിലുകളിൽ ഇതിനായി നിയോഗിച്ചിട്ടുള്ള വരണാധികാരികൾ വേണം ആദ്യ അംഗത്തെ പ്രതിജ്ഞ എടുപ്പിക്കേണ്ടത് ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിർന്ന അംഗമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്യിക്കുക. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങൾക്കും പ്രതിജ്ഞ എടുക്കാൻ രേഖാമൂലം അറിയിപ്പ് നൽകും. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ ഡിസംബർ 21 ന് രാവിലെ 10നും കോർപ്പറേഷനുകളിൽ 11.30നുമാണ് സത്യപ്രതിജ്ഞ നടപടികൾ ആരംഭിക്കുക.

സത്യപ്രതിജ്ഞാ ചടങ്ങ്കഴിഞ്ഞാലുടൻ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയിൽ ചേരും. ഈ യോഗത്തിൽ അദ്ധ്യക്ഷൻ, ഉപാദ്ധ്യക്ഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കേണ്ടതും കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കേണ്ടതുമാണെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

കനത്ത പുകമഞ്ഞ്; ഡല്‍ഹിയില്‍ യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം

കനത്ത പുകമഞ്ഞ്; ഡല്‍ഹിയില്‍ യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം

ഡല്‍ഹി-ആഗ്ര യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ നാലു പേര്‍ മരിച്ചു. 100 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എക്‌സ്പ്രസ്‌വേയിലെ മൈല്‍ സ്റ്റോണ്‍ 127ന് സമീപം കനത്ത പുകമഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. മൂന്നു കാറുകളും ഏഴ് ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ചതിന് പിന്നാലെ ബസുകള്‍ക്ക് തീപിടിക്കുകയായിരുന്നു. അഗ്‌നിശമനസേനയുടെ 11 യൂനിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.അപകടത്തിന് പിന്നാലെ എക്‌സ്പ്രസ്‌വേയില്‍ വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

കനത്ത മൂടല്‍മഞ്ഞ്, പുകമഞ്ഞ് എന്നിവ കാരണം ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആഗ്രയിലെ പുകമഞ്ഞിനെ തുടര്‍ന്ന് താജ് മഹല്‍ കാണാത്ത സ്ഥിതിയിലായി.

‘മെസി വന്നിട്ടും പോകാത്തത് നവ്യയെ കാണാന്‍, മലയാളത്തിലെ ഗോട്ട്’; ചിരി പൊട്ടിച്ച് ധ്യാന്‍,

‘മെസി വന്നിട്ടും പോകാത്തത് നവ്യയെ കാണാന്‍, മലയാളത്തിലെ ഗോട്ട്’; ചിരി പൊട്ടിച്ച് ധ്യാന്‍,

കൗണ്ടറടിച്ച് ഏത് ആള്‍ക്കൂട്ടത്തേയും കയ്യിലെടുക്കാന്‍ ധ്യാന്‍ ശ്രീനിവാസനുള്ള മിടുക്ക് പ്രശസ്തമാണ്. ഇന്റര്‍വ്യുകളില്‍ കുറിക്കു കൊള്ളുന്ന മറുപടികളും തമാശകളുമായി നിറഞ്ഞാടാറുണ്ട് ധ്യാന്‍. പലപ്പോഴും സ്ട്രസ് മറക്കാന്‍ ധ്യാനിന്റെ ഇന്റര്‍വ്യുകളെ ആശ്രയിക്കുന്നവരുണ്ട് ഇന്ന്. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന വേദയില്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മെസി വന്നിട്ടും കാണാന്‍ പോകാതെ താന്‍ ഉദ്ഘാടനത്തിന് വന്നത് നവ്യ നായരെ കാണാന്‍ വേണ്ടിയാണെന്നാണ് ധ്യാന്‍ പറയുന്നത്. കൊട്ടാരക്കരയില്‍ ഒരു ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു ധ്യാനും നവ്യയും. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

”ഫുട്‌ബോള്‍ പ്രതിഭാസം മെസി വന്ന് പോയത് എല്ലാവരും കണ്ടിട്ടുണ്ടാകും. ഇവിടെ വച്ച് പറയുമ്പോള്‍ കള്ളമായിട്ട് തോന്നും. പക്ഷെ സത്യമാണ്, സംഘാടകരില്‍ ഒരാള്‍ കൂട്ടുകാരനാണ്. മെസിയെ കാണാന്‍ വേണ്ടി ഒരു അവസരം ഉണ്ടാക്കി തരാം എന്ന് കൂട്ടുകാരില്‍ ഒരാള്‍ പറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞു. അവന്‍ എന്നോട് മെസിയെക്കാള്‍ വലുതാണോ നവ്യ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു. കാരണം ഞാന്‍ ഇവിടെ വേദി പങ്കിടുന്നത് മലയാള സിനിമയിലെ ഗോട്ടുമായിട്ടാണ്. ചെറിയ ശ്രീനിയും വലിയ ലോകവും എന്ന് പറഞ്ഞ അച്ഛന്റെ ഒരു പഴയ ഇന്റര്‍വ്യൂ ഉണ്ട്. ആ അഭിമുഖത്തിലൂടെയാണ് എന്റെ ഇന്റര്‍വ്യൂ കരിയര്‍ ആരംഭിക്കുന്നത്.

അന്ന് പന്തിന് കിട്ടിയത് 27 കോടി, റെക്കോർഡ് കാമറൂൺ ​ഗ്രീൻ സ്വന്തമാക്കുമോ? ഐപിഎല്‍ ലേലം ഇന്ന്

അന്ന് പന്തിന് കിട്ടിയത് 27 കോടി, റെക്കോർഡ് കാമറൂൺ ​ഗ്രീൻ സ്വന്തമാക്കുമോ? ഐപിഎല്‍ ലേലം ഇന്ന്

അബുദാബി: ഐപിഎല്‍ പുതിയ സീസണിലേക്കുള്ള മിനി താര ലേലം ഇന്ന്. ഉച്ചയ്ക്ക് 2.30 മുതല്‍ അബുദാബിയിലെ എത്തിഹാദ് അരീനയിലാണ് ലേലം. 10 ടീമുകള്‍ക്കായി വേണ്ടത് 77 താരങ്ങളെയാണ് വേണ്ടത്. 1355 താരങ്ങളാണ് ലേലത്തിനായി പ്രാഥമികമായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നിന്നു 359 താരങ്ങളാണ് അന്തിമ ലേല പട്ടികയില്‍ എത്തിയത്. ഇതില്‍ നിന്നാണ് 77 പേരെ ടീമുകള്‍ ലേലത്തിലൂടെ സ്വന്തമാക്കുക.

പട്ടികയില്‍ 244 ഇന്ത്യന്‍ താരങ്ങളും 115 വിദേശ താരങ്ങളുമുണ്ട്. 77ല്‍ 31 വിദേശ താരങ്ങളുടെ ക്വാട്ടയാണ്. 2 കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. 40 ലക്ഷമാണ് കുറഞ്ഞ അടിസ്ഥാന വില. 237.55 കോടിയാണ് ടീമുകൾക്കെല്ലാമായി ചെലവാക്കാൻ കൈയിലുള്ളത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പേഴ്‌സിലാണ് ഏറ്റവും കൂടുതല്‍ തുകയുള്ളത്. ഏറ്റവും കുറച്ച് തുക കൈയിലുള്ളത് മുംബൈ ഇന്ത്യന്‍സിനും.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പേഴ്‌സില്‍ 64.30 കോടിയുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് 43.40 കോടി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 25.50 കോടി, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 22.95, ഡല്‍ഹി ക്യാപിറ്റല്‍സ് 21.80 കോടി, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 16.40 കോടി, രാജസ്ഥാന്‍ റോയല്‍സ് 16.05 കോടി, ഗുജറാത്ത് ടൈറ്റന്‍സ് 12.90 കോടി, പഞ്ചാബ് കിങ്‌സ് 11.50, മുംബൈ ഇന്ത്യന്‍സ് 2.75 കോടി രൂപ.

ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനായി ടീമുകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രണ്ട് കോടിയാണ് താരത്തിന്റെ അടിസ്ഥാന വില. ഗ്രീന്‍ ഉള്‍പ്പെടെ 40 താരങ്ങള്‍ രണ്ട് കോടി പട്ടികയിലുണ്ട്. ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ജാക്ക് ഫ്രേസര്‍ മക്ഗുര്‍ക്, ന്യൂസിലന്‍ഡ് താരങ്ങളായ ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക, മതീഷ പതിരന, ഇംഗ്ലണ്ടിന്റെ ജാമി സ്മിത്ത്, ബെന്‍ ഡക്കറ്റ്, ലിയാം ലിവിങ്സ്റ്റന്‍, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, ക്വിന്റന്‍ ഡി കോക്ക്, ഇന്ത്യന്‍ താരങ്ങളായ വെങ്കടേഷ് അയ്യര്‍, രവി ബിഷ്‌ണോയ് എന്നിവരെല്ലാം 2 കോടി അടിസ്ഥാന വിലയുള്ള താരങ്ങളാണ്.

2025ൽ ഋഷഭ് പന്തിനെ സ്വന്തമാക്കാൻ ലഖ്നൗ സൂപ്പർ ജയന്റ്സ് മുടക്കിയ 27 കോടി രൂപയാണ് നിലവിൽ ഐപിഎൽ താര ലേലത്തിലെ റെക്കോർഡ് തുക. ഈ റെക്കോർഡ് മറികടക്കുമോ എന്നതും ആകാംക്ഷ നൽകുന്ന കാര്യമാണ്.

പത്ത് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ലേലത്തിന്റെ അന്തിമ പട്ടികയിലുണ്ട്. ഏറ്റവും കൂടുതല്‍ താരങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നാണ്. 22 പേര്‍. 21 ഓസ്‌ട്രേലിയന്‍ താരങ്ങള്‍, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളില്‍ നിന്നായി 16 വീതം താരങ്ങളുമുണ്ട്. ശ്രീലങ്കയില്‍ നിന്നു 12 താരങ്ങള്‍. അഫ്ഗാനിസ്ഥാന്‍ 10, വെസ്റ്റ് ഇന്‍ഡീസ് 9, ബംഗ്ലാദേശ് 7, അയര്‍ലന്‍ഡ്, മലേഷ്യ ടീമുകളില്‍ നിന്നു ഓരോ താരങ്ങളും പട്ടികയിലുണ്ട്.

മലയാളികള്‍

ലേലത്തില്‍ മറുനാടന്‍ മലയാളികളടക്കം 13 പേരുണ്ട്. കെഎം ആസിഫ്, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അബ്ദുല്‍ ബാസിത്, അഖില്‍ സ്‌കറിയ, എന്‍എം ഷറഫുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍, ജിക്കു ബ്രൈറ്റ്, ഏദന്‍ ആപ്പിള്‍ ടോം, വിഘ്‌നേഷ് പുത്തൂര്‍, ശ്രീഹരി നായര്‍ എന്നിവരാണ് കേരളത്തില്‍ നിന്നു പട്ടികയിലുള്ളത്. ഹൈദരാബാദിനായി കളിക്കുന്ന ആരോണ്‍ ജോര്‍ജ്, തമിഴ്‌നാട് സന്ദീപ് വാര്യര്‍.

ജയ്പൂർ നാഷണൽ സിനി ഫെസ്റ്റിൽ മികച്ച ഡോക്യുമെൻ്ററി സംവിധായികയ്ക്കുള്ള പുരസ്കാരം നേടി ബിന്ദു നന്ദന

ജയ്പൂർ നാഷണൽ സിനി ഫെസ്റ്റിൽ മികച്ച ഡോക്യുമെൻ്ററി സംവിധായികയ്ക്കുള്ള പുരസ്കാരം നേടി ബിന്ദു നന്ദന

ആറ്റിങ്ങൽ: ജയ്പൂർ നാഷണൽ സിനിഫെസ്റ്റിൽ ബിന്ദു നന്ദന മികച്ച ഡോക്യുമെൻ്ററി സംവിധായികയ്ക്കുള്ള പുരസ്കാരം നേടി. ചായമൻസ അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ സംവിധാനത്തിനാണ് പുരസ്കാരം ലഭിച്ചത്. സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് സ്ക്രിപ്റ്റ് എഴുതി ഡോക്യുമെൻ്ററി സംവിധാനം ചെയ്തിരിക്കുന്നത് ബിന്ദു നന്ദനയാണ്. ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി ബൈജു എസ് നായർ എന്നിവരാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്. ചായമൻസയുടെ പ്രത്യേകതകളാണ് ഡോക്യുമെൻ്ററിയുടെ പ്രതിപാദ്യം.

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 91ലേക്ക്; സെന്‍സെക്‌സ് കൂപ്പുകുത്തി, 500 പോയിന്റ് ഇടിഞ്ഞു

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 91ലേക്ക്; സെന്‍സെക്‌സ് കൂപ്പുകുത്തി, 500 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് രാവിലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ 9 പൈസയുടെ നഷ്ടം നേരിട്ടതോടെ 90.87ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 90.87 രൂപ നല്‍കണം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഇന്ത്യ- അമേരിക്ക വ്യാപാര കരാറില്‍ തീരുമാനമാകാത്തതുമാണ് രൂപയെ സ്വാധീനിക്കുന്നത്.

എന്നാല്‍ എണ്ണവില കുറഞ്ഞതും ഡോളര്‍ ദുര്‍ബലമായതും രൂപയുടെ മൂല്യം വീണ്ടും താഴേക്ക് പോകുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 60.19 എന്ന നിലയിലേക്കാണ് താഴ്ന്നത്. അതേസമയം ഓഹരി വിപണിയും നഷ്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ 85,000ല്‍ താഴെയാണ് സെന്‍സെക്‌സില്‍ വ്യാപാരം നടക്കുന്നത്.

നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 26,000ല്‍ താഴെയാണ്. രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയത് അടക്കമുള്ള വിഷയങ്ങളാണ് ഓഹരിവിപണിയെ സ്വാധീനിക്കുന്നത്. വിദേശനിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കുന്നതാണ് വിപണിയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകം. തിങ്കളാഴ്ച 1486 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്.