‘വോട്ടു വിഹിതം 2% കുറഞ്ഞു, ബിജെപിയുടെ വളര്‍ച്ച പിന്നോട്ട്’; കണക്കുകള്‍ നിരത്തി സന്ദീപ് വാര്യര്‍

‘വോട്ടു വിഹിതം 2% കുറഞ്ഞു, ബിജെപിയുടെ വളര്‍ച്ച പിന്നോട്ട്’; കണക്കുകള്‍ നിരത്തി സന്ദീപ് വാര്യര്‍

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റമുണ്ടായെന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കണക്കെടുക്കുമ്പോള്‍ ബിജെപിയുടെ വളര്‍ച്ച പിന്നോട്ടാണ് പോയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വലിയ അവകാശ വാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ ബിജെപിയുടെ വോട്ട് ഷെയര്‍ കുറയുന്ന കാഴ്ചയാണുള്ളതെന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്.

സ്ഥാനാര്‍ഥികളെ സഹായിക്കാന്‍ പോലും ആളില്ലാത്തതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരസ്യമായി പ്രതികരിച്ചത് നമ്മള്‍ കണ്ടതാണ്. കേന്ദ്ര ഫണ്ട് അടിച്ചുമാറ്റാന്‍ വേണ്ടി മാത്രമാണ് പ്രവര്‍ത്തനമില്ലാത്ത മേഖലകളില്‍ പോലും പേരിനുവേണ്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോടിക്കണക്കിന് രൂപയുടെ അഴിമതി ബിജെപി നേതാക്കള്‍ നടത്തിയതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്ന് സന്ദീപ് വാര്യര്‍ പറയുന്നു.

തെക്കന്‍ കേരളത്തിലെ ഹൈന്ദവ ഭൂരിപക്ഷം കോണ്‍ഗ്രസില്‍ നിന്ന് അകന്നുവെന്ന് മാധ്യമങ്ങളും സിപിഎമ്മും ബിജെപിയും ചേര്‍ന്ന് നടത്തിയ പ്രചാരണത്തിന്റെ മുനയൊടിഞ്ഞ തെരഞ്ഞെടുപ്പാണ് ഇത്. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട, കോട്ടയം, കൊല്ലം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളില്‍ യുഡിഎഫ് നേടിയ സമഗ്ര വിജയം നല്‍കുന്ന സൂചന വ്യക്തമാണ്. കേരളത്തില്‍ ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസ്ലീമിനും, മതമുള്ളവനും മതമില്ലാത്തവനും വിശ്വസിച്ച് വോട്ട് ചെയ്യാന്‍ കഴിയുന്ന പ്രസ്ഥാനം കോണ്‍ഗ്രസും യുഡിഎഫും മാത്രമാണ്. കണക്കുകള്‍ സംസാരിക്കുമ്പോള്‍, ബിജെപിയുടെ ‘വളര്‍ച്ച’ എന്ന അവകാശവാദം അടിസ്ഥാനമില്ലാത്തതാണെന്ന് തെളിയുന്നു.

ഫെയ്‌സ്ബുക്ക് പേജിന്റെ പൂര്‍ണരൂപം

വളര്‍ച്ചയല്ല, തളര്‍ച്ച: തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വ്യാജ അവകാശവാദങ്ങളുടെ മുനയൊടിച്ച് കണക്കുകള്‍.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റമുണ്ടായെന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. വര്‍ധിച്ച വാര്‍ഡുകളുടെയും ഡിവിഷനുകളുടെയും എണ്ണം കണക്കിലെടുക്കുമ്പോള്‍ ബിജെപിയുടെ വളര്‍ച്ച പിന്നോട്ടാണ് പോയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ‘വലിയ വളര്‍ച്ച’ എന്ന വ്യാജ അവകാശവാദത്തെ സ്ഥിതിവിവരക്കണക്കുകള്‍ കൊണ്ട് നമുക്കൊന്ന് പൊളിച്ചെഴുതാം.

വോട്ട് ഷെയര്‍ കുറഞ്ഞു, നേതാക്കള്‍ക്ക് അഴിമതി മാത്രം ലക്ഷ്യം.

വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും ബിജെപിയുടെ വോട്ട് ഷെയര്‍ കുറയുന്ന കാഴ്ചയാണ് ഇത്തവണ കണ്ടത്.

2020 തദ്ദേശ തിരഞ്ഞെടുപ്പ്: 17.2% വോട്ട് ഷെയര്‍ നേടി. ഈ തിരഞ്ഞെടുപ്പ്: വോട്ട് ഷെയര്‍ 18% പോലും എത്തിയില്ല.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍: ബിജെപിക്ക് 2% വോട്ട് കുറഞ്ഞു.

സ്ഥാനാര്‍ഥികളെ സഹായിക്കാന്‍ പോലും ആളില്ലാത്തതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരസ്യമായി പ്രതികരിച്ചത് നമ്മള്‍ കണ്ടതാണ്. കേന്ദ്ര ഫണ്ട് അടിച്ചുമാറ്റാന്‍ വേണ്ടി മാത്രമാണ് പ്രവര്‍ത്തനമില്ലാത്ത മേഖലകളില്‍ പോലും പേരിനുവേണ്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോടിക്കണക്കിന് രൂപയുടെ അഴിമതി ബിജെപി നേതാക്കള്‍ നടത്തിയത് എന്നും ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ജില്ലാ പഞ്ചായത്ത്: വ്യക്തമായ പിന്നോട്ട് പോക്ക്

2020ല്‍: 2 അംഗങ്ങള്‍ വിജയിച്ചു.

ഇത്തവണ: 346 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഒരേയൊരു ഡിവിഷനില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത്.

വിശകലനം: ആകെയുള്ള ഡിവിഷനുകളില്‍ ഒന്നുമാത്രം വിജയിച്ചത് ജില്ലാ പഞ്ചായത്തില്‍ ബിജെപിയുടെ വളര്‍ച്ചയല്ല, മറിച്ച് തിരിച്ചടിയാണ് സൂചിപ്പിക്കുന്നത്.

മുനിസിപ്പാലിറ്റി: വര്‍ധനവ് വെറും നാല് സീറ്റുകള്‍ മാത്രം

2020ല്‍: 320 മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍.

ഇത്തവണ: 320ല്‍ നിന്ന് 4 എണ്ണം മാത്രം വര്‍ധിപ്പിച്ച് 324ല്‍ എത്തി.

ശ്രദ്ധിക്കുക: വാര്‍ഡ് വിഭജനത്തിന്റെ ഭാഗമായി 250ഓളം അധിക വാര്‍ഡുകള്‍ പുതുതായി രൂപീകരിക്കപ്പെട്ടിരുന്നു.

ഭരണത്തിലെ തിരിച്ചടി: 2020ല്‍ കൃത്യമായ ഭൂരിപക്ഷത്തോടെ ഭരിച്ചിരുന്ന പാലക്കാട്ടും പന്തളത്തും കാര്യങ്ങള്‍ മാറിമറിഞ്ഞു.

പന്തളം: ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

പാലക്കാട്: സീറ്റുകള്‍ കുറഞ്ഞ് ഭൂരിപക്ഷം നഷ്ടപ്പെട്ടു.

വിശകലനം: 250ഓളം പുതിയ വാര്‍ഡുകള്‍ വന്നിട്ടും കേവലം 4 കൗണ്‍സിലര്‍മാരെ മാത്രം അധികമായി വിജയിപ്പിക്കാന്‍ കഴിഞ്ഞത് മുനിസിപ്പാലിറ്റികളില്‍ വളര്‍ച്ചയില്ലായ്മ വ്യക്തമാക്കുന്നു.

ബ്ലോക്ക് പഞ്ചായത്ത്: നാമമാത്രമായ വര്‍ധനവ്

2020ല്‍: 37 സീറ്റുകള്‍.

ഇത്തവണ: 54 സീറ്റുകള്‍.

ശ്രദ്ധിക്കുക: പുനഃസംഘടനയെ തുടര്‍ന്ന് 200ഓളം പുതിയ ബ്ലോക്ക് വാര്‍ഡുകള്‍ രൂപീകരിക്കപ്പെട്ടിരുന്നു.

വിശകലനം: 200 പുതിയ വാര്‍ഡുകള്‍ രൂപീകരിച്ചിട്ടും 17 സീറ്റുകള്‍ മാത്രം വര്‍ധിപ്പിച്ചത് നേട്ടമല്ല. ഇത് ബ്ലോക്ക് പഞ്ചായത്തുകളിലും ബിജെപിക്ക് തളര്‍ച്ചയാണ് ഉണ്ടാക്കിയത്.

ഗ്രാമപഞ്ചായത്ത്: പുതിയ വാര്‍ഡുകള്‍ക്ക് ആനുപാതികമല്ലാത്ത വിജയം

2020ല്‍: 1187 സീറ്റുകള്‍.

ഇത്തവണ: 1447 സീറ്റുകള്‍.

ശദ്ധിക്കുക: പുതുതായി 1400ഓളം വാര്‍ഡുകള്‍ ഗ്രാമപഞ്ചായത്തുകളില്‍ രൂപീകരിക്കപ്പെട്ടു.

വിശകലനം: 1400 പുതിയ വാര്‍ഡുകള്‍ വന്നപ്പോള്‍ ബിജെപിക്ക് ആകെ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത് 260 സീറ്റുകള്‍ മാത്രം. ഈ കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ തവണത്തെ പ്രകടനത്തേക്കാള്‍ കോട്ടമാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്.

കോര്‍പ്പറേഷന്‍: ഭൂരിപക്ഷം അകലെ

വിജയിച്ച ഡിവിഷനുകള്‍: 59ല്‍ നിന്ന് 93 ആയി വര്‍ദ്ധിപ്പിച്ചു.

ഭരണം: കഴിഞ്ഞ തവണ ഭരിച്ചിരുന്ന പഞ്ചായത്തുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ പിടിക്കുമെന്ന് അവകാശവാദമുണ്ടായിരുന്നെങ്കിലും ഭരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം ലഭിച്ചിട്ടില്ല.

തൃശ്ശൂരില്‍ വോട്ടുകള്‍ ഒലിച്ചുപോയി; െ്രെകസ്തവ വോട്ടുകള്‍ കയ്യൊഴിഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംപിയെ സമ്മാനിച്ച തൃശ്ശൂരില്‍ ബിജെപി വോട്ടുകള്‍ കലുങ്കിനടിയിലൂടെ ഒലിച്ചുപോയി.

കരിവന്നൂര്‍ കേസ് അട്ടിമറിച്ച്, പാവപ്പെട്ടവരുടെ പണം കവര്‍ന്ന സിപിഎം നേതാക്കന്മാരെ രക്ഷിച്ചതിന് എതിരെ തൃശ്ശൂരിലെ ജനങ്ങള്‍ ബിജെപിക്കെതിരെ വിധി എഴുതി.

കോര്‍പ്പറേഷന്‍ പിടിക്കുമെന്ന അവകാശവാദം മൂന്നാംസ്ഥാനത്ത് ഒതുങ്ങി.

സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരി പഞ്ചായത്തില്‍ പോലും കേവലഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് കഴിഞ്ഞില്ല.

തൃശ്ശൂര്‍ ജില്ലയില്‍ കണ്ടത് ബിജെപിയുടെ ഏറ്റവും മോശം പ്രകടനമാണ്. െ്രെകസ്തവ വോട്ടുകള്‍ ബിജെപിയെ കയ്യൊഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

യുഡിഎഫ് വിജയം; വര്‍ഗീയ പ്രചാരണങ്ങളുടെ മുനയൊടിഞ്ഞു

തെക്കന്‍ കേരളത്തിലെ ഹൈന്ദവ ഭൂരിപക്ഷം കോണ്‍ഗ്രസില്‍ നിന്ന് അകന്നു എന്ന മാധ്യമങ്ങളും സിപിഎമ്മും ബിജെപിയും ചേര്‍ന്ന് നടത്തിയ പ്രചാരണത്തിന്റെ മുനയൊടിഞ്ഞ തിരഞ്ഞെടുപ്പാണ് ഇത്.

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട, കോട്ടയം, കൊല്ലം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളില്‍ യുഡിഎഫ് നേടിയ സമഗ്ര വിജയം നല്‍കുന്ന സൂചന വ്യക്തമാണ്.

കേരളത്തില്‍ ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസ്ലിമിനും, മതമുള്ളവനും മതമില്ലാത്തവനും വിശ്വസിച്ച് വോട്ട് ചെയ്യാന്‍ കഴിയുന്ന പ്രസ്ഥാനം കോണ്‍ഗ്രസും യുഡിഎഫും മാത്രമാണ്.

കണക്കുകള്‍ സംസാരിക്കുമ്പോള്‍, ബിജെപിയുടെ ‘വളര്‍ച്ച’ എന്ന അവകാശവാദം അടിസ്ഥാനമില്ലാത്തതാണെന്ന് തെളിയുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിലക്ക് തുടരും, മുന്‍കൂര്‍ ജാമ്യഹര്‍ജി 18 ലേക്ക് മാറ്റി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിലക്ക് തുടരും, മുന്‍കൂര്‍ ജാമ്യഹര്‍ജി 18 ലേക്ക് മാറ്റി

കൊച്ചി: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. രാഹുലിന് എതിരെ രജിസ്റ്റര്‍ ചെയ്ത ഒന്നാമത്തെ കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് ഡിസംബര്‍ 18 ലേക്ക് മാറ്റിയത്. ഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞ നടപടിയും തുടരും.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ സമർപ്പിച്ച അപ്പീല്‍ ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും. മറുപടി നല്‍കാന്‍ സമയം വേണമെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ ആവശ്യം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. നിലവില്‍ അടൂരിലെ വീട്ടിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനോട് പത്തനംതിട്ട ജില്ല വിട്ട് പോകരുതെന്ന് പ്രത്യേക അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബലാത്സംഗക്കേസുകള്‍ ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്തരം ഒരു നിര്‍ദേശം നല്‍കിയത്.

യുവതിയുടെ പരാതിയില്‍ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോകുന്ന സ്ഥിതി ഉണ്ടായിരുന്നു. 15 ദിവസം ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കഴിഞ്ഞ 11ന് വോട്ടെടുപ്പ് ദിവസമാണ് വീണ്ടും പൊതു മധ്യത്തില്‍ എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ രാഹുല്‍ പിറ്റേന്ന് പത്തനംതിട്ടയിലെ വീട്ടിലെത്തുകയും ചെയ്തിരുന്നു.

മദ്യപിച്ച് വാഹനമോടിച്ച് അപകടം; നടന്‍ ശിവദാസിനെതിരെ കേസ്

മദ്യപിച്ച് വാഹനമോടിച്ച് അപകടം; നടന്‍ ശിവദാസിനെതിരെ കേസ്

കണ്ണൂര്‍: മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെയാണ് നടപടി. മട്ടന്നൂര്‍ പൊലീസ് ആണ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിന് കാരണമായ സംഭവം. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ആയ ശിവദാസന്‍ ഓടിച്ച കാര്‍ കലുങ്കില്‍ ഇടിച്ചു അപകടമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയതോടെ മട്ടന്നൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

പള്‍സര്‍ സുനി വിളിച്ച സ്ത്രീയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല?, പ്രോസിക്യൂഷനോട് കോടതി

പള്‍സര്‍ സുനി വിളിച്ച സ്ത്രീയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല?, പ്രോസിക്യൂഷനോട് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട സ്ത്രീയെ എന്തുകൊണ്ട് പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയില്ലെന്ന് വിചാരണക്കോടതി. നടിക്കെതിരായ ആക്രമണത്തിന് തൊട്ടുമുമ്പ് പള്‍സര്‍ സുനി, ശ്രീലക്ഷ്മി എന്ന് പേരുളള യുവതിയുമായി ഫോണില്‍ സംസാരിച്ചു. ഈ സ്ത്രീക്ക് ഈ കൃത്യത്തെപ്പറ്റി അറിയാമായിരുന്നോ എന്നതിന് പോലും പ്രൊസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഈ സ്ത്രീയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്നും കോടതി ചോദിച്ചു. ശ്രീലക്ഷ്മി എന്ന സ്ത്രീ സംഭവ ദിവസം സുനിയുമായി എന്തിന് നിരന്തരം ബന്ധപ്പെട്ടു. ഇരുവരും തമ്മിലെ ആശയവിനിമയം എന്തിനെക്കുറിച്ചായിരുന്നെന്നും കോടതി ചോദിച്ചു. ഗൂഢാലോചനക്കേസില്‍ നിര്‍ണായകമാകേണ്ടിയിരുന്ന തെളിവ് ഹാജരാക്കിയില്ല. പള്‍സര്‍ സുനി പറഞ്ഞ മാഡം ആര് എന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീ നല്‍കിയ ക്വട്ടേഷനാണെന്നാണ് ആക്രമിക്കുന്നതിനിടെ പള്‍സര്‍ സുനി നടിയോട് പറഞ്ഞത്.

അങ്ങനെയൊരു സ്ത്രീയുണ്ടോ, ഇല്ലെങ്കില്‍ എന്തുകൊണ്ട് അത്തരത്തില്‍ പറഞ്ഞു തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി പറയുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസയോഗ്യമല്ല. ദിലീപുമായുള്ള എല്ലാ കൂടിക്കാഴ്ചകളും പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഡിസംബര്‍ 26ന് നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് പള്‍സര്‍ സുനി ഒരിടത്തും പറഞ്ഞിട്ടില്ല. ബാലചന്ദ്ര കുമാര്‍ മാത്രമാണ് അത്തരമൊരു കാര്യം പറഞ്ഞതെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു.

ദിലീപും പൾസർ സുനിയും വളരെ രഹസ്യമായിട്ടാണ് ക്വട്ടേഷൻ ഗൂഡാലോചന നടത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദം. തങ്ങൾ തമ്മിലുളള ബന്ധം പുറത്തറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ പൾസർ സുനിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന ദിലീപിനെ ആലുവയിലെ വീട്ടിൽ വെച്ച് കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞത്. ദിലീപിന്റെ കയ്യിൽ നിന്നും പണം വാങ്ങിപ്പോയെന്നും പറയുന്നു. ഈ രണ്ടു കാര്യവും എങ്ങനെ ഒത്തുപോകുമെന്നും കോടതി വിധിന്യായത്തിൽ ചോദിക്കുന്നു.

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്റെ വീഴ്ചകള്‍ എണ്ണിപ്പറയുന്നതിനിടെയാണ് ഈ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചത്. ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ക്കപ്പുറത്ത് വിശ്യാസ യോഗ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടക്കം ആറുപ്രതികളെ ശിക്ഷിക്കുകയും നടന്‍ ദിലീപ് ഉല്‍പ്പെടെ നാലുപേരെ വെറുതെ വിടുകയും ചെയ്ത വിധിന്യായത്തിലാണ് കോടതി പ്രോസിക്യൂഷന്‍ വീഴ്ചകള്‍ വിശദീകരിക്കുന്നത്.

വിധിയിൽ അത്ഭുതമില്ല, കോടതിയിൽ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടു’, കോടതി വിധിക്കെതിരെ അതിജീവിത

വിധിയിൽ അത്ഭുതമില്ല, കോടതിയിൽ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടു’, കോടതി വിധിക്കെതിരെ അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ പ്രതികരിച്ച് അതിജീവിത. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി. ഈ രാജ്യത്ത് നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും തന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടെന്ന് പ്രോസിക്യൂട്ടർമാർ തന്നെ തന്നോട് പറഞ്ഞിരുന്നു. തന്നോടൊപ്പം നിന്ന മനുഷ്യർക്ക് നന്ദി അറിയിക്കുന്നതായും നടി കുറിപ്പിൽ വ്യക്തമാക്കി.

കുറിപ്പിൽ പറയുന്നത്

എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ.. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിൻ്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു, പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു!! എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു.

അതുപോലെ ഒന്നാംപ്രതി എൻ്റെ പെഴ്സണൽ ഡ്രൈവർ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാൾ എൻ്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല, 2016ൽ ഞാൻ വർക്ക്ചെയ്‌ത ഒരു സിനിമക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നും നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ് അയാൾ ഈ ക്രൈം നടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ തവണമാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു.
ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം. എന്നാൽ, എനിക്കിതിൽ അത്ഭുതമില്ല. 2020 ൻ്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസ്സിലായിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഈ കോടതിയിൽ തീർത്തും വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാൻ പലതവണ ബഹുമാനപ്പെട്ട ഹൈക്കോടതിയെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഈ പ്രസ്‌തുത ജഡ്ജിൽനിന്നും ഈ കേസ് മാറ്റണമെന്നുള്ള എൻ്റെ എല്ലാ ഹർജികളും പക്ഷേ നിഷേധിക്കുകയായിരുന്നു. അതിൻ്റെ വിശദാംശങ്ങൾ ഇതിന്റെ അവസാനം ഞാൻ ചേർക്കുന്നുണ്ട്.
നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു, “നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല” തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതി ബോധമുള്ള ന്യായിധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്.

ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും ഞാൻ നന്ദിയോടെ ചേർത്ത് പിടിക്കുന്നു.

അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവരോട്, നിങ്ങൾ അത് തുടരുക – അതിനാണ് നിങ്ങൾ പണം വാങ്ങിയിരിക്കുന്നത്.

ഈ ട്രയൽ കോടതിയിൽ എൻന്റെ വിശ്വാസം നഷ്ടപ്പെടാൻ കാരണമായ കാര്യങ്ങൾ:
* ഈ കേസിൽ എൻ്റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ല.
ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാർഡ്, കോടതി കസ്റ്റഡിയിൽ ഉണ്ടായിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നും കണ്ടെത്തി.

* ഈ കേസിൽ ആദ്യം എത്തിയ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ കോടതിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് ശത്രുതാപരമായി പെരുമാറുന്നതായി വ്യക്തമാക്കിക്കൊണ്ട് രാജിവെച്ചു. അവർ ഇരുവരും എന്നോട് വ്യക്തിപരമായി പറഞ്ഞത്, ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് – അവർക്ക് ഈ കോടതിയിൽ പക്ഷപാതം ഉണ്ടെന്ന തോന്നൽ ഉറപ്പായതിനാലാണ് അത്.

* മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെ ട്ട്സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാൻ പലതവണ ആവശ്യപ്പെട്ടു. എന്നാൽ അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല പിന്നീട് ഹൈക്കോടതി നിർദേശ പ്രകാരം മാത്രമാണ് നൽകപ്പെട്ടത്.

* ഞാൻ ഒരു ന്യായമായ വിചാരണയ്ക്കായി ജഡ്ജിനെ മാറ്റണമെന്ന ഹർജിയുമായി ഫൈറ്റ് ചെയ്യുമ്പോൾ, പ്രതി ഭാഗം ഇതേ ജഡ്‌ജി തന്നെ ഈ കേസ് തുടർന്നും പരിഗണിക്കണം എന്ന ആവശ്യവുമായി ഹർജിയിൽ കക്ഷി ചേർന്നു. ഇത് എന്റെ സംശയങ്ങൾക്ക് ബലം നൽകുന്നതായിരുന്നു.

* എന്റെ ആശങ്കകളും അനുഭവങ്ങളും അറിയിച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിക്കും, ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും, ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും എനിക്ക് കത്തുകൾ അയക്കേണ്ടതായും വന്നിട്ടുണ്ട്.

* ഈ കേസിൻ്റെ നടപടികൾ ഓപ്പൺ കോടതിയിൽ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാൻ കഴിയുന്ന രീതിയിൽ നടത്തണമെന്ന് ഞാൻ ഈ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ആ അപേക്ഷയും തീർത്തും നിഷേധിക്കപ്പെടുകയായിരുന്നു

വീണ്ടും കുതിച്ചുപൊങ്ങി പൊന്ന്; അറിയാം കേരളത്തിലെ ഇന്നത്തെ സ്വർണവില

വീണ്ടും കുതിച്ചുപൊങ്ങി പൊന്ന്; അറിയാം കേരളത്തിലെ ഇന്നത്തെ സ്വർണവില

ഇന്നലെ സ്വർണവില ഒന്ന് ബ്രേക്കിട്ടെങ്കിലും ഇന്ന് വീണ്ടും വില വർധിച്ചു. 98,200 രൂപയാണ് ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് വിലയുണ്ടായത്. ഇന്ന് അതിൽ നിന്നും 600 രൂപ വർധിച്ച് പവന് 98,800 രൂപയായി. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. 12,350 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നിരക്ക്.
സ്വർണവില ഈ വർഷം അവസാനിക്കുന്നതിന് മുന്നേ ഒരു ലക്ഷം കടക്കുമോ എന്നാണ് സാമ്പത്തിക വിദഗ്ധരും ആഭരണ പ്രേമികളും ഉറ്റുനോക്കുന്നത്.