യാത്രയ്ക്കിടെ ദിലീപിന്റെ ‘ഈ പറക്കും തളിക’ വച്ചു; കെഎസ്ആർടിസിയിൽ പ്രതിഷേധം

യാത്രയ്ക്കിടെ ദിലീപിന്റെ ‘ഈ പറക്കും തളിക’ വച്ചു; കെഎസ്ആർടിസിയിൽ പ്രതിഷേധം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിന്റെ സിനിമ കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കവും പ്രതിഷേധവും. തിരുവനന്തപുരം- തൊട്ടില്‍പ്പാലം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം.

ബസില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി രശ്മി ആർ ശേഖറാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. പിന്നാലെ ബസിലെ മറ്റു ചില യാത്രക്കാരും പിന്തുണച്ചു. എന്നാൽ കുറ്റവിമുക്തനായ സാഹചര്യത്തില്‍ ദിലീപ് ചിത്രം വയ്ക്കുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടവരും ബസിലുണ്ടായിരുന്നു. ബസ് യാത്ര പുറപ്പെട്ട വേളയില്‍ത്തന്നെ ദിലീപ് നായകനായ ‘പറക്കുംതളിക’ എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. ഇതോടെ ഈ വഷളന്റെ സിനിമയാണല്ലോ പ്രദര്‍ശിപ്പിക്കുന്നതെന്ന് രശ്മിയുടെ മകന്‍ അഭിപ്രായപ്പെട്ടു. ഇതോടെ രശ്മി കണ്ടക്ടറോട് പറഞ്ഞ് സിനിമ ഒഴിവാക്കാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കാനോ ആവശ്യപ്പെട്ടു.

എന്നാല്‍ കണ്ടക്ടര്‍ ആദ്യഘട്ടത്തില്‍ ആവശ്യം നിരാകരിച്ചു. അടുത്ത സ്റ്റോപ്പായ വട്ടപ്പാറയിലേക്ക് ടിക്കറ്റ് നല്‍കി അവിടെ ഇറങ്ങാന്‍ രശ്മിയോടു ആവശ്യപ്പെടുകയും ചെയ്തു. അടൂരിലേക്കായിരുന്നു രശ്മിയ്ക്കു പോവേണ്ടിയിരുന്നത്. എന്നാല്‍ ബസിലുള്ള യാത്രക്കാരില്‍ ഭൂരിഭാഗം പേരും ദിലീപിന്റെ ചിത്രം വേണ്ട എന്ന നിലപാട് സ്വീകരിച്ചതോടെ കണ്ടക്ടര്‍ സിനിമ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കി.

ടി20യില്‍ അതിവേഗം 50 വിക്കറ്റുകള്‍; വരുണ്‍ ചക്രവര്‍ത്തിക്ക് നേട്ടം

ടി20യില്‍ അതിവേഗം 50 വിക്കറ്റുകള്‍; വരുണ്‍ ചക്രവര്‍ത്തിക്ക് നേട്ടം

ധരംശാല: അന്താരാഷ്ട്ര ടി20യില്‍ 50 വിക്കറ്റുകള്‍ തികച്ച് ഇന്ത്യന്‍ മാജിക്ക് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ടി20യില്‍ അതിവേഗം 50 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ഇതോടെ വരുണ്‍ മാറി.

30 മത്സരങ്ങളില്‍ നിന്നു 50 വിക്കറ്റുകള്‍ തികച്ച കുല്‍ദീപ് യാദവാണ് റെക്കോര്‍ഡ് പട്ടികയില്‍ ഒന്നാമത്. വരുണ്‍ 32ാം മത്സരത്തിലാണ് നേട്ടം സ്വന്തമാക്കിയത്.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഡോണോവന്‍ ഫെരെയ്‌രയെ പുറത്താക്കിയാണ് വരുണ്‍ വിക്കറ്റ് നേട്ടം 50ല്‍ എത്തിച്ചത്. പിന്നാലെ താരം മാര്‍ക്കോ യാന്‍സനേയും പുറത്താക്കി. ഇരുവരേയും വരുണ്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. മത്സരത്തില്‍ 4 ഓവര്‍ പന്തെറിഞ്ഞ വരുണ്‍ 11 റണ്‍സ് മാത്രം വഴങ്ങിയാണ് 2 വിക്കറ്റുകള്‍ നേടിയത്. നിലവില്‍ മൊത്തം 32 കളിയില്‍ 51 വിക്കറ്റുകള്‍.

ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് വരുണ്‍ ചക്രവര്‍ത്തി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമാണ് വരുണ്‍.

കേസില്‍ വിധി വന്നതിനു പിന്നാലെ ദിലീപ് ശബരിമലയില്‍

കേസില്‍ വിധി വന്നതിനു പിന്നാലെ ദിലീപ് ശബരിമലയില്‍

പത്തനംതിട്ട: നടന്‍ ദിലീപ് ശബരിമല ദര്‍ശനം നടത്തി. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചര്‍ച്ചയാകുന്നതിനിടെയാണ് ദിലീപ് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. ഇന്നു രാവിലെയാണ് ദിലീപ് സന്നിധാനത്തെത്തിയത്.തന്ത്രിയുമായി വഴിപാടുമായി ബന്ധപ്പെട്ട് ദിലീപ് ചര്‍ച്ച നടത്തി. ദേവസ്വം ഉദ്യോഗസ്ഥരുമായും ദിലീപ് ചര്‍ച്ച നടത്തി. ഇരുമുടിക്കെട്ട് ഇല്ലാത്തതിനാല്‍ പതിനെട്ടാംപടി ചവിട്ടാതെയാണ് ദിലീപ് സന്നിധാനത്ത് എത്തിയതെന്നാണ് വിവരം. ദിലീപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഒഴിവാക്കാന്‍ പൊലീസും അധികൃതരും ശ്രദ്ധിക്കുന്നുണ്ട്.

കഴിഞ്ഞ തവണ ദിലീപ് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍ വിഐപി പരിഗണന നല്‍കിയത് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ദിലീപിന് ശ്രീകോവിലിന് മുന്നില്‍ 10 മിനിറ്റോളം ദര്‍ശനത്തിന് അനുവദിച്ചതാണ് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. ശബരിമല ദര്‍ശനത്തിനെത്തുന്ന വ്യക്തികള്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഐഡിബിഐ ബാങ്ക് പുതിയ ശാഖ നെയ്യാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്തു

ഐഡിബിഐ ബാങ്ക് പുതിയ ശാഖ നെയ്യാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്തു

ഐ ഡി ബി ഐ ബാങ്കിൻ്റെ പുതിയ ശാഖ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നെയ്യാറ്റിൻകര ആലുംമൂട് ജങ്ഷനിൽ മീനൂസ് ആർക്കേഡിൽ ബാങ്ക് കൊച്ചി സോണൽ ഹെഡ് & സി ജി എം ശ്രീ രാജേഷ് മോഹൻ ഝാ I ഉൽഘാടനം നിർവ്വഹിച്ചു തുടർന്ന് എടിഎം ഉൽഘാടനം നിംസ് മെഡിസിറ്റി എംഡി ഫൈസൽ ഖാൻ നിർവ്വഹിച്ചു. തുടർന്ന് ഫൈസൽ ഖാനെ ആദ രിക്കുകയും ആദ്യം അനുവദിച്ച ബാങ്കിംഗ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്തു. ശാഖ മേധാവി ശ്രീ അജു എ എസ് നന്ദി പ്രസംഗം നടത്തുകയും ചെയ്തത്തോടുകൂടി പരിപാടി സമാപിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം; ബലാത്സംഗക്കേസുകള്‍ ഇന്ന് ഹൈക്കോടതിയില്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം; ബലാത്സംഗക്കേസുകള്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും. അറസ്റ്റ് തടഞ്ഞ ആദ്യ കേസില്‍ ഹൈക്കോടതിയില്‍ ഇന്നു വിശദമായ വാദം നടക്കും.

രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതി പരിഗണിക്കും. തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിട്ടുള്ളത്. എന്നാൽ രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായേക്കില്ലെന്നാണ് സൂചന. ഹാജരാകണമെന്ന അറിയിപ്പ് ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് രാഹുൽ പറയുന്നത്. അന്വേഷണസംഘം ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നാണ് രാഹുൽ പറയുന്നത്.