മാധ്യമ പ്രവർത്തകൻ ജി വിനോദ് അന്തരിച്ചു

മാധ്യമ പ്രവർത്തകൻ ജി വിനോദ് അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ജി വിനോദ് (54) അന്തരിച്ചു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടൻ്റും കെയു‍ഡബ്ല്യജെ അംഗവുമാണ്. അന്വേഷണാത്മക റിപ്പോർട്ടിങുകളിലൂടെ ശ്രദ്ധേയനായിരുന്നു. പത്രപ്രവർത്തനത്തിൽ സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങളടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

ഭാര്യ: ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ. മകൻ: ഇഷാൻ എസ് വിനോദ്

ആറാം വട്ടവും കൗൺസിലറായി ആർ രാജു

ആറാം വട്ടവും കൗൺസിലറായി ആർ രാജു

ആറ്റിങ്ങൽ നഗരസഭയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ ആർ രാജു തെരഞ്ഞെടുക്കപ്പെട്ടു. ആറാം തവണയാണ് രാജു കൗൺസിലർ ആകുന്നത്. തോട്ടവാരം
വാർഡ് 29ഇൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്.

മുദാക്കൽ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായ അമ്മയ്ക്കും മകൾക്കും വിജയം

മുദാക്കൽ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായ അമ്മയ്ക്കും മകൾക്കും വിജയം

മുദാക്കൽ ഗ്രാമ പഞ്ചായത്ത് വാർഡ് 20 ലെ സ്ഥാനാർഥി ലീല രാജേന്ദ്രൻ ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് മുദാക്കൽ ഡിവിഷനിൽ ലിഷാരാജ് എന്നിവരാണ് വിജയിച്ചത്.

മെസിയെ ഒരു നോക്ക് കാണാനല്ല 25,000 മുടക്കിയത്; സംഘാടകൻ കസ്റ്റഡിയിൽ, ആരാധകർക്ക് പണം തിരികെ നൽകും

മെസിയെ ഒരു നോക്ക് കാണാനല്ല 25,000 മുടക്കിയത്; സംഘാടകൻ കസ്റ്റഡിയിൽ, ആരാധകർക്ക് പണം തിരികെ നൽകും

കൊൽക്കത്ത: ​ഇതിഹാസ താരം ലയണൽ മെസിയുടെ സന്ദർശനത്തിനു പിന്നാലെ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പരിപാടിയുടെ മുഖ്യ സംഘാടകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിന്നാലെ ആരാധകർക്ക് ടിക്കറ്റിന്റെ പണം മടക്കി നൽകുമെന്നു ഇയാൾ സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഇതിഹാസ ഫുട്‌ബോൾ താരം അർജന്റീനയുടെ ലയണൽ മെസിക്ക് കൊൽക്കത്തയിൽ ഊഷ്മള വരവേൽപ്പ് ആണ് നൽകിയത്. എന്നാൽ മെസിയോടുള്ള ആരാധകരുടെ സ്‌നേഹം പിന്നീട് രോഷപ്രകടനത്തിലേക്ക് വഴിമാറുന്ന നടുക്കുന്ന കാഴ്ചയാണ് തുടർന്നുള്ള മണിക്കൂറുകളിൽ കണ്ടത്. ശനിയാഴ്ച നഗരത്തിലെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ മെസി എത്തിയതിന് പിന്നാലെയാണ് കുഴപ്പങ്ങൾ തുടങ്ങിയത്.

മെസിയെ കാണാൻ ആവശ്യത്തിനു സമയം ലഭിച്ചില്ലെന്നു ആരോപിച്ച് ഒരു വിഭാ​ഗം ആരാധകർ പ്രതിഷേധവുമായി എത്തി. മെസിയെ വരവേൽക്കാൻ സ്ഥാപിച്ച ബാനറുകൾ തകർത്തും ​മൈതാനത്തേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞും സ്റ്റേഡിയത്തിലെ കസേര എടുത്തെറിഞ്ഞുമൊക്കെ ആരാധകർ അക്രമം അഴിച്ചുവിട്ടു.

ഗോട്ട് ടൂറിന്റെ ഭാ​ഗമായി 3 ദിവസത്തെ സന്ദർശനത്തിനാണ് ശനിയാഴ്ച പുലർച്ചെ മെസി കൊൽക്കത്തയിൽ എത്തിയത്. പിന്നീട് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പരിപാടിക്കായി മെസി എത്തിയെങ്കിലും പെട്ടെന്നു മടങ്ങിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

സ്‌റ്റേഡിയത്തിൽ എത്തി 20 മിനിറ്റിനുള്ളിൽ മെസി വേദി വിട്ടതോടെ, താരത്തെ ഒരുനോക്ക് കാണാൻ തിരക്കുകൂട്ടിയ ആരാധകരുടെ ക്ഷമ നശിച്ചു. താരത്തെ അടുത്തുകാണാൻ സാധിക്കാതെ വന്നതോടെ നിരാശരായ ആരാധകർ ഗ്രൗണ്ടിലേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞ് നാശനഷ്ടങ്ങൾ വരുത്തിയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. മെസി രാവിലെ 11.30നാണ് സ്റ്റേഡിയത്തിൽ എത്തിയത്.

സ്റ്റേഡിയത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മെസിയോട് ക്ഷമ ചോദിച്ചു. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മോശം മാനേജ്മെന്റിൽ താൻ വളരെയധികം അസ്വസ്ഥയാണെന്നും സംഭവം ഞെട്ടിച്ചതായും മമത എക്‌സിൽ കുറിച്ചു.

‘തീവ്രത കൂടിയ തോല്‍വി’, സിപിഎം നേതാവ് ലസിത നായര്‍ നാലാം സ്ഥാനത്ത്

‘തീവ്രത കൂടിയ തോല്‍വി’, സിപിഎം നേതാവ് ലസിത നായര്‍ നാലാം സ്ഥാനത്ത്

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ സ്ത്രീപീഡന പരാതികളുടെ പശ്ചാത്തലത്തില്‍ ‘തീവ്രത’ പരാമര്‍ശം നടത്തിയ സിപിഎം വനിതാ നേതാവ് ലസിതാ നായര്‍ക്ക് തോല്‍വി. പന്തളം നഗരസഭാ എട്ടാം വാര്‍ഡില്‍ നിന്നാണ് ലസിത മത്സരിച്ചത്. നഗരസഭാ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു ലസിത എട്ടാം വാര്‍ഡില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എസ്ഡിപിഐയ്ക്കും പിന്നില്‍ ആണ് ലസിതയുടെ സ്ഥാനം. 138 വോട്ടാണ് ലസിത നായര്‍ക്ക് ലഭിച്ചത്.

കോണ്‍ഗ്രസിന്റെ ഹസീനയാണ് എട്ടാം വാര്‍ഡില്‍ വിജയിച്ചത്. 14 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആണ് വിജയം. 182 വോട്ടോടെ ബിജെപിയുടെ ലക്ഷ്മി കൃഷ്ണന്‍ രണ്ടാം സ്ഥാനത്തെത്തി. എസ്ഡിപിഐയുടെ തസ്നി ഹുസൈന്‍ 181 വോട്ട് നേടി.

രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്ര പീഡനമെന്നും മുകേഷ് എംഎല്‍എയുടേത് തീവ്രത കുറഞ്ഞ പീഡനം എന്നുമുള്ള ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറികൂടിയായ ലസിത നായര്‍ നടത്തിയ പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇരുവരുടേയും കേസുകള്‍ രണ്ട് പശ്ചാത്തലത്തിലുള്ളവയാണെന്നും മുകേഷിന്റേത് പീഡനമാണെന്ന് സിപിഎം അംഗീകരിച്ചിട്ടില്ല എന്നും ലസിത പറഞ്ഞിരുന്നു. മുകേഷിനെതിരെ കോടതി നടപടിയുണ്ടായിട്ടില്ലെന്നും വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതുകൊണ്ടാണ് അദ്ദേഹം പുറത്തുനില്‍ക്കുന്നത്. അങ്ങനെ എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ നടപടി വരുമായിരുന്നു എന്നും ലസിത നായര്‍ പറഞ്ഞിരുന്നു.

മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരം​ഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്‍പ്പറേഷന്‍

മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരം​ഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്‍പ്പറേഷന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ബ്ലോക്ക് പഞ്ചായത്തുകളിലെല്ലാം ഐക്യജനാധിപത്യമുന്നണി ആധിപത്യം നേടി. ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഏഴെണ്ണം വീതം നേടി ഒപ്പത്തിനൊപ്പമാണ്. ഗംഭീര തിരിച്ചുവരവു നടത്തിയ യുഡിഎഫ്, സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകളില്‍ നാലിടത്താണ് അധികാരത്തിലേറുന്നത്.

തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിച്ചു. 50 സീറ്റ് നേടിയ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഒരാളുടെ കൂടി പിന്തുണ മതി. 29 ഡിവിഷനില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍, 19 ഇടത്ത് യുഡിഎഫും വിജയിച്ചു. രണ്ടിടത്ത് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ( എന്‍ഡിഎ), കെ എസ് ശബരിനാഥന്‍ ( കോണ്‍ഗ്രസ് ), എസ് പി ദീപക് ( സിപിഎം), വഞ്ചിയൂര്‍ ബാബു ( സിപിഎം), മുന്‍ മേയര്‍ കെ ശ്രീകുമാര്‍ ( സിപിഎം) തുടങ്ങിയവരാണ് വിജയിച്ച പ്രമുഖര്‍. തലസ്ഥാനനഗരിയില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ച ബിജെപിയുടെ വളര്‍ച്ച സിപിഎമ്മിനും കോണ്‍ഗ്രസിനുമേറ്റ അപ്രതീക്ഷിത തിരിച്ചടിയായി.

കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ ഇടതുമുന്നണിയില്‍ നിന്നും യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. കൊല്ലത്ത് ഇതാദ്യമായി യുഡിഎഫ് അധികാരത്തിലെത്തി. കണ്ണൂരില്‍ അധികാരം നിലനിര്‍ത്തുകയും ചെയ്തു. കൊച്ചിയില്‍ 47 സീറ്റാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് 22 ലേക്ക് ഒതുങ്ങിയപ്പോള്‍, എന്‍ഡിഎ ആറു സീറ്റ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു. തൃശൂരില്‍ 33 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. 13 സീറ്റില്‍ എല്‍ഡിഎഫും എട്ടു ഡിവിഷനുകളില്‍ എന്‍ഡിഎയും വിജയിച്ചു. കണ്ണൂരില്‍ യുഡിഎഫ്-36, എല്‍ഡിഎഫ്-15, എന്‍ഡിഎ- 4, മറ്റുള്ളവര്‍-1 എന്നിങ്ങനെയാണ് കക്ഷിനില.

അതേസമയം കോഴിക്കോട് കോര്‍പ്പറേഷനില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. നേരിയ മുന്‍തൂക്കമാണ് എല്‍ഡിഎഫിനുള്ളത്. ഇടതുമുന്നണി 35 ഡിവിഷന്‍ നേടിയപ്പോള്‍ യുഡിഎഫിന് 28 സീറ്റുകളാണ് ലഭിച്ചത്. 13 ഡിവിഷനുകളില്‍ എന്‍ഡിഎയും വിജയിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മേയര്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫും യുഡിഎഫും കണ്ടുവെച്ചിരുന്ന സ്ഥാനാര്‍ത്ഥികള്‍ തോറ്റു. സിപിഎമ്മിന്റെ സിപി മുസാഫര്‍ അഹമ്മദ് മീഞ്ചന്ത ഡിവിഷനില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി എം നിയാസും പരാജയം രുചിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി മഹിളാമോര്‍ച്ച് സംസ്ഥാന അധ്യക്ഷയുമായ നവ്യഹരിദാസ് വിജയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ കൊല്ലത്ത്, കോര്‍പ്പറേഷനില്‍ നടാടെയാണ് യുഡിഎഫ് അധികാരത്തിലേക്കെത്തുന്നത്. 25 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇടതുപക്ഷം 15 സീറ്റുകളിലേക്ക് ചുരുങ്ങി. എന്‍ഡിഎ ഒരു ഡിവിഷനും നേടി. മേയര്‍ ഹണി ബെഞ്ചമിനും, മുന്‍ മേയര്‍ അഡ്വ. രാജേന്ദ്രബാബുവും പരാജയപ്പെട്ടു. കൊല്ലം കോര്‍പ്പറേഷന്‍ വടക്കുംഭാഗം ഡിവിഷനില്‍, യുഡിഎഫിന്റെ കുരുവിള ജോസഫിനോടാണ് മേയര്‍ ഹണി ബെഞ്ചമിന്‍ തോറ്റത്. ഉളിയക്കോവില്‍ ഈസ്റ്റ് ഡിവിഷനിലാണ് രാജേന്ദ്രബാബു പരാജയപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥി അഭിലാഷ് ആണ് വിജയിച്ചത്.

പഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റം

കേരളത്തിലെ ആകെ ഗ്രാമപഞ്ചായത്തുകളില്‍ 495 എണ്ണം യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍, എല്‍ഡിഎഫിന് 343 എണ്ണമേ വിജയിക്കാനായുള്ളൂ. എന്‍ഡിഎ 25 ഇടത്ത് നേടി. ആറിടത്ത് മറ്റുള്ളവരും നേട്ടമുണ്ടാക്കി. ബ്ലോക്ക് പഞ്ചായത്തുകളില്‍ 78 എണ്ണം യുഡിഎഫും, 64 എണ്ണം എല്‍ഡിഎഫും കരസ്ഥമാക്കി. മുനിസിപ്പാലിറ്റികളില്‍ 54 എണ്ണമാണ് യുഡിഎഫിനൊപ്പം നിന്നത്. 28 എണ്ണം ഇടതുപക്ഷത്തും നിലയുറപ്പിച്ചു. രണ്ടിടത്ത് എന്‍ഡിഎ അധികാരം നേടി. പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണം നിലനിര്‍ത്തിയപ്പോള്‍, തൃപ്പൂണിത്തുറയില്‍ ബിജെപി അധികാരം പിടിച്ചെടുക്കുകയായിരുന്നു.