by Midhun HP News | Feb 11, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ അതീവ ജാഗ്രത മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. യു വി ഇന്‍ഡെക്‌സ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. മൂന്നാറില്‍ 8 ആണ് യു വി ഇന്‍ഡെക്‌സ് രേഖപ്പെടുത്തിയിരിക്കുന്നത്.
മൂന്ന് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ യു വി ഇന്‍ഡെക്‌സ് ആറാണ്. ചൂട് കൂടുന്നതിന് അനുസരിച്ച് യു വി സൂചികയും വര്‍ധിക്കുന്നുണ്ട്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. ജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.
കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നതാണ് പ്രധാന നിര്‍ദേശം. പകല്‍ 10 മുതല്‍ മൂന്നു മണിവരെയാണ് ഉയര്‍ന്ന യു വി സൂചിക രേഖപ്പെടുത്തുന്നത്. അതിനാല്‍ പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും പോകുന്നവര്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രികര്‍, വിനോദസഞ്ചാരികള്‍, കാന്‍സര്‍ രോഗികള്‍, ചര്‍മ- നേത്ര രോഗങ്ങളുള്ളവരെല്ലാം പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. പകല്‍സമയത്ത് പുറത്തിറങ്ങുന്നവര്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക, ശരീരം മുഴുവന്‍ മറയുന്ന പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കുക എന്നീ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും യു വി സൂചിക ഉയര്‍ന്ന നിലയിലായിരിക്കും.


by Midhun HP News | Feb 11, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവും പുറത്തേക്ക്. പ്രതി സമര്‍പ്പിച്ച സ്വാഭാവിക ജാമ്യ ഹര്‍ജിയില്‍ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എന്‍ വാസു.

റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യം തേടിയത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം. വിവേചനം കാണിക്കാന്‍ പറ്റില്ലെന്നും ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയുമെന്നുമാണ് ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി വ്യക്തമാക്കിയത്. ഇതുവരെ നാലു പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയായ മുന്‍ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്ത് മൂന്‍കൂര്‍ ജാമ്യം വേണമെന്നാണ് ആവശ്യം. ജയശ്രീയുടെ അറസ്റ്റ് നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്. തന്ത്രി കണ്ഠരര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹര്‍ജികളില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ഈ മാസം 18 നാണ് വിധി പറയുന്നത്.

by Midhun HP News | Feb 11, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് തടയിടാൻ ഐടി നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ. നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ കണ്ടെത്തുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയം വെട്ടിക്കുറച്ചും എഐ നിർമ്മിത ഉള്ളടക്കത്തിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയുമാണ് 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് കേന്ദ്രം ഉത്തരവിറക്കിയത്. നിയമം ഫെബ്രുവരി 20ന് പ്രാബല്യത്തിൽ വരും.

കൃത്രിമമായി നിര്‍മ്മിച്ച ഉള്ളടക്കങ്ങളിൽ അക്കാര്യം രേഖപ്പെടുത്തണം. സമൂഹമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് ഇത് എ ഐ ഉള്ളടക്കമാണെന്നുള്ള പ്രസ്താവന അതിനൊപ്പം ചേർക്കണം. ഉള്ളടക്കം കാണുമ്പോൾ തന്നെ ഉപയോക്താക്കൾക്ക് ഇത് നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ളതാണെന്ന് മനസിലാക്കാൻ കഴിയണം. നിയമത്തിൽ വീഴ്ച വരുത്തിയാൽ കമ്പനി ഉദ്യോഗസ്ഥർ പ്രതികളാകും,ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.
നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് സർക്കാരോ,കോടതിയോ ആവശ്യപ്പെട്ടാൽ 3 മണിക്കൂറിനകം അത് നീക്കണം. നേരത്തേ, 36 മണിക്കൂർ സമയം ഇതിനനായി കമ്പനികൾക്ക് ലഭിച്ചിരുന്നു. കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമം, അശ്ലീല ഉള്ളടക്കങ്ങൾ,വ്യാജ ശബ്‌ദ സന്ദേശങ്ങൾ തുടങ്ങിയ 8 തരം കാരണങ്ങൾ ചൂണ്ടികാട്ടിയുള്ള വ്യക്തികളുടെ പരാതിയിൽ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾ 24 മണിക്കൂറിനകം അത് സ്വീകരിച്ചു എന്ന് മറുപടി നൽകണം. 36 മണിക്കൂറിനകം നടപടി സ്വീകരിക്കണം.
ഐ.ടി നിയമത്തിലെ വകുപ്പ് 87 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ഐ.ടി മന്ത്രാലയം ചട്ടങ്ങൾ ഭേദഗതി ചെയ്‌തത്. ഇൻഫർമേഷൻ ടെക്നോളജി അമൻമെന്റ് റൂൾസ് 2026 എന്നാണ് പുതിയ പേര്.

by Midhun HP News | Feb 11, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയ സ്വര്‍ണവില ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 1,16,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 14,530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്നലെ രാവിലെ 1640 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 680 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.


by Midhun HP News | Feb 11, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലേബര്‍ കോഡുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര നിയമങ്ങള്‍ക്കെതിരെ വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ കേരളം സ്തംഭിക്കുമെന്നാണ് സമരസമിതി നേതാക്കള്‍ പറയുന്നത്.
ബുധനാഴ്ച അര്‍ധരാത്രി 12ന് ആരംഭിക്കുന്ന പണിമുടക്ക് വ്യാഴം രാത്രി പന്ത്രണ്ടുവരെ തുടരും. പണിമുടക്കിന്റെ ഭാഗമായി രാജ്യമെമ്പാടും ആയിരത്തിലധികം കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കും. സംസ്ഥാനത്ത് അഞ്ഞൂറ് കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും റാലികളും സംഘടിപ്പിക്കും. തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക എന്നതിനു പുറമെ, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി – വിത്ത് ഭേദഗതി ബില്ലുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.

പണിമുടക്കിന് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. അധ്യാപക – വിദ്യാര്‍ഥി സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കാനാണ് സാധ്യത. കര്‍ഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിന്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്.
തൊഴിലുകള്‍ നിര്‍ത്തിവച്ചും കടകമ്പോളങ്ങള്‍ അടച്ചും യാത്രകള്‍ ഒഴിവാക്കിയും വാഹനങ്ങള്‍ റോഡിലിറക്കാതെയും എല്ലാവരും സഹകരിക്കണമെന്നും സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. അധ്യാപകര്‍ക്ക് പുറമെ കേന്ദ്ര – സംസ്ഥാന ജീവനക്കാരും, ഇന്‍ഷുറന്‍സ്, പ്രതിരോധ ജീവനക്കാരും വിവിധ ഫെഡറേഷനുകളും മഹിളാ – യുവജന – വിദ്യാര്‍ഥി സംഘടനകളും പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പണിമുടക്കിന് മുന്നോടിയായി തൊഴിലുടമകള്‍ക്ക് ട്രേഡ് യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

by Midhun HP News | Feb 10, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് 2026- 27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ചരിത്രത്തില്‍ ആദ്യമായാണ് സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു.
79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നാണ് മന്ത്രി അറിയിച്ചത്. ഫെബ്രുവരി 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യും. അടുത്ത അധ്യായന വര്‍ഷത്തിന് മൂന്നുമാസം മുമ്പാണ് പുസ്തകമെത്തുന്നത്. സൗജന്യ യൂണിഫോമും മൂന്നുമാസം മുമ്പ് വിതരണം ചെയ്യും. യൂണിഫോമിനുള്ള കേന്ദ്ര ഫണ്ട് ലഭ്യമായിട്ടില്ലെന്നും എങ്കിലും സംസ്ഥാന സര്‍ക്കാര്‍ യൂണിഫോം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളുടെ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകമാണ് വിതരണം ചെയ്യുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ പതിനൊന്നാം ക്ലാസിന് പുതിയ പാഠപുസ്തകം ലഭ്യമാക്കും. 15 വര്‍ഷത്തിനുശേഷമാണ് ഹയര്‍ സെക്രട്ടറി തലത്തില്‍ പാഠപുസ്തകം പരിഷ്‌കരിക്കുന്നത്. SCERT പാഠപുസ്തകങ്ങളാണ് പരിഷ്‌കരിച്ചത്. NCERT യുടെ പുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് ആലോചന പിന്നീടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


Recent Comments