by Midhun HP News | Dec 9, 2025 | Latest News, കേരളം
കേരളത്തിലെ എസ്ഐആര്‍ സമയപരിധി രണ്ടുദിവസത്തേകൂടി നീട്ടി നല്കി സുപ്രീംകോടതി. ഇതോടെ എന്യുമറേഷന് ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 20 ആകും. എസ്ഐആര്‍ നടപടികളുടെ സമയം കൂടുതല്‍ നീട്ടി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം ഈമാസം 18 ന് പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. മുന്‍കൂറായി സമയം നീട്ടി നല്കാന് ആകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ചൂണ്ടിക്കാട്ടി.
കേരളത്തിലെ എസ്ഐആറിനെതിരായ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ 20 ലക്ഷം ഫോമുകള്‍ ഇനിയും തിരിച്ചു കൊടുക്കാനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനായി രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന് എതിര്‍ത്തു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി എനുമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന ദിവസം രണ്ടുദിവസം കൂടി നീട്ടി നല്‍കിയത്. ഈ മാസം 18ന് കേസ് വീണ്ടും പരിഗണിക്കാം എന്നും അന്ന് സമയം നീട്ടി നല്‍കണോ എന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.
അതിനിടെ, കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ പ്രക്രിയയില്‍ കണ്ടെത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ 22 ലക്ഷത്തിലേറെയെന്നും ഈ പട്ടിക സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. ലിസ്റ്റില്‍ പെടാത്തവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നോമിനേഷന് തൊട്ടുമുമ്പ് വരെ പേര് ചേര്‍ക്കാം എന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.



by Midhun HP News | Dec 9, 2025 | Latest News, കേരളം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. 11.45ന് പുറത്തെത്തിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു. കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി. എറണാകുളം ജില്ലയില്‍ 33.83 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്.
തിരുവനന്തപുരം കോര്‍പറേഷനുകളിലേക്കുള്ള 23.71 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ കൊല്ലം കോര്‍പറേഷനിലേക്കുള്ള 25.97 ശതമാനം വോട്ടുകളും കൊച്ചി കോര്‍പറേഷനിലേക്കുള്ള 26.27 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു.
പ്രമുഖ പാര്‍ട്ടികളുടെ രാഷ്ട്രീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മൂന്ന് മുന്നണികളും മികച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്, മന്ത്രി പി രാജീവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ശശി തരൂര്‍ എംപി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐഎം ദേശീയ സെക്രട്ടറി എംഎ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്, മന്ത്രി റോഷി അഗസ്റ്റിന്, മന്ത്രി പി പ്രസാദ്, മന്ത്രി വീണാ ജോര്‍ജ് തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.
രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയ താരങ്ങളും നടിയെ ആക്രമിച്ച സംഭവത്തിലെ വിധിയെ സംബന്ധിച്ച് ഉള്‍പ്പെടെ നടത്തിയ പ്രതികരണങ്ങളും ഇന്ന് ഏറെ ശ്രദ്ധേയമായി. നടനും എംഎല്‍എയുമായ എം മുകേഷ്, നടന് ആസിഫ് അലി, നടനും സംവിധായകനുമായ ലാല്‍, നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി. ഏത് തിരക്കിനിടയിലും തിരഞ്ഞെടുപ്പുകളില്‍ കൃത്യമായി വോട്ട് രേഖപ്പെടുത്താറുള്ള മമ്മൂട്ടിയ്ക്ക് പക്ഷേ ഇത്തവണ വോട്ടില്ലായിരുന്നു.



by Midhun HP News | Dec 9, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഫല്‍ത്താനിലെ വനിതാ ഡോക്ടറുടെ ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം അവരുടേത് തന്നയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതില്‍ പരാമര്‍ശിക്കുന്ന പൊലീസുകാരനും സോഫ്റ്റ്വെയര് എന്‍ജിനിയറും അവരെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. നിയമസഭയില്‍ ബിജെപി അംഗം അമീത് സതാമിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
മഹാരാഷ്ട്രയിലെ ഫല്‍ത്താന്‍ നഗരത്തിലെ ഹോട്ടലില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൈപ്പത്തിയിലായിരുന്നു ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നത്. പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ബദാനെ വിവാഹ വാഗ്ദാനം നല്കി പല തവണ ബലാത്സംഗം ചെയ്തെന്നും സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ പ്രശാന്ത് ബങ്കര്‍ മാനസികമായി പീഡിപ്പിച്ചെന്നും കുറിപ്പില്‍ ആരോപിച്ചിരുന്നു.
കുറിപ്പിലെ കയ്യക്ഷരം ഡോക്ടറുടേത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ടോ, അതില്‍ പേരുകള്‍ പരാമര്‍ശിച്ചിരിക്കുന്നവര്‍ ഡോക്ടറുടെ മരണത്തില്‍ പങ്കാളികളാണോ എന്നീ ചോദ്യങ്ങളാണ് നിയമസഭയില്‍ ഉന്നയിച്ചത്. ഡോക്ടര്‍ അവരുടെ കൈയില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു. അതില്‍ രണ്ട് പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതിലെ കയ്യക്ഷരം അവരുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ബദാനി വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി ചൂഷണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥ കേസ് അന്വേഷിക്കുന്നുണ്ട്. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അത് തികച്ചും നിര്‍ഭാഗ്യകരമാണ്. സ്ത്രീ സുരക്ഷ പരമപ്രധാനമാണെന്നും സര്‍ക്കാര്‍ അതിന് പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പ് നല്കി. വനിതാ ഡോക്ടര്‍ 11 മാസത്തെ കരാറിലാണെന്നും അതിനാല്‍ കുടുംബത്തിലെ അംഗത്തിന് ആശ്രിത നിയമനമായി ജോലി നല്‍കുന്നത് പരിഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മരിച്ചയാളുടെ കുടുംബത്തിന് പരമാവധി സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി.



by Midhun HP News | Dec 9, 2025 | Latest News, ജില്ലാ വാർത്ത
ഫെഫ്കയില്‍ നിന്നും രാജിവച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷ്മിയുടെ രാജി. ഇനി ഒരു സംഘടനയുടേയും ഭാഗമാകില്ല താനെന്നാണ് ഭാഗ്യലക്ഷ്മി അറിയിച്ചിരിക്കുന്നത്.
സെഷന്‍സ് കോടതി വിധിയെ അന്തിമ വിധിയെന്ന നിലയിലാണ് സംഘടനകള്‍ കാണുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ദിലീപ് കുറ്റക്കാരനല്ലെന്ന് സുപ്രീം കോടതി പറയണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
വിധിക്ക് പിന്നാലെ ദിലീപിനെ പുറത്താക്കിയത് വേഗത്തിലായിരുന്നുവെന്നും അപേക്ഷ തന്നാല്‍ ദിലീപിനെ സംഘടനയിലേക്ക് തിരികെയെടുക്കുമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് പറഞ്ഞിരുന്നു. നിര്‍മാതാക്കളുടെ സംഘടനയുടെ പ്രതിനിധി ബി രാഗേഷും സമാന പ്രതികരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി.



by Midhun HP News | Dec 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് നീതി കിട്ടിയെന്ന നിലപാട് രാഷ്ട്രീയ വിവാദമായതിനു പിന്നാലെ മലക്കം മറിഞ്ഞ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്നാണ് താന്‍ പറഞ്ഞതെന്നും തന്റെ പ്രതികണത്തിന്റെ ഒരുഭാഗം മാത്രമാണ് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ അപ്പീല്‍ ദിലീപിനെ ദ്രോഹിക്കാനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കെപിസിസി നിര്‍ദേശപ്രകാരമാണ് അടൂര്‍ പ്രകാശ് നിലപാട് മാറ്റം അറിയിച്ചത്.
‘അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്നാണ് താന്‍ പറഞ്ഞത്. നീതിന്യായ കോടതിയില്‍ നിന്ന് വിധി വരുമ്പോള്‍ അതിനെ തള്ളിപ്പറയുന്നത് തന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിജീവിതയ്ക്ക് നീതി കിട്ടാനുള്ള കാര്യങ്ങള്‍ നടക്കണം. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയ്ക്ക് സര്‍ക്കാര്‍ ഉരുണ്ട് കളിക്കേണ്ട കാര്യമില്ല. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് തെറ്റ്പറ്റിയാല്‍ സര്‍ക്കാര്‍ അത് പറയുകയാണ് വേണ്ടത്. കോണ്‍ഗ്രസ് എന്നും അതിജീവിതയ്ക്ക് ഒപ്പമാണ്. പാര്‍ട്ടി അത് വ്യക്തമാക്കിയിട്ടുണ്ട്’, അടൂര്‍ പ്രകാശ് പറഞ്ഞു.
അപ്പീല്‍ പോകുന്നതില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് ദിലീപിനെ ബുദ്ധിമുട്ടിക്കാനാണെന്ന് താന്‍ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ അങ്ങനെ വളച്ചൊടിച്ച് കൊണ്ടുവരാന്‍ ശ്രമം നടത്തേണ്ടതില്ല. വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞത് മറ്റൊരുതരത്തില്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. ദീലീപിന് നീതി കിട്ടിയെന്ന് പറഞ്ഞിട്ടുണ്ട്. അതിനുശേഷം പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ ഒഴിവാക്കി. പാര്‍ട്ടിയുടെ നിലപാടിനൊപ്പമാണ് താനെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
കലാകാരന് എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ ആദ്യത്തെ പ്രതികരണം. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഉന്നത പൊലീസ് നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത ഗൂഢാലോചനയാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ താനല്ല അഭിപ്രായം പറയേണ്ടത്. സര്‍ക്കാര്‍ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു എന്നാണ് വിധി വന്നപ്പോള്‍ ഉണ്ടായ ചില പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കുന്നത്.
സര്‍ക്കാര്‍ അപ്പീല്‍ പോകുമല്ലോ. സര്‍ക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ. ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സര്‍ക്കാര്‍ നോക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാന്‍ പറ്റുന്നതാണെന്നുമായിരുന്നു അടൂര്‍ പ്രകാശ് രാവിലെ പറഞ്ഞത്.



by Midhun HP News | Dec 9, 2025 | Latest News, കേരളം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് നീതി കിട്ടിയെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ അഭിപ്രായത്തെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. രമേശ് ചെന്നിത്തല, ശശി തരൂര്‍, സണ്ണി ജോസഫ്, രാജ്മോഹന്‍ ഉണ്ണിത്താന്, എംഎം ഹസ്സന്, കെ മുരളീധരന് തുടങ്ങിയവരാണ് അടൂര്‍ പ്രകാശിനെതിരെ രംഗത്തെത്തിയത്. കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് വേറെ പണിയില്ലാത്തതിനാലാണെന്ന് അടൂര്‍ പ്രകാശ് രാവിലെ പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ദിലീപിന് നീതി കിട്ടിയെന്ന അടൂര്‍ പ്രകാശിന്റെ വാക്കുകള്‍ വ്യക്തിപരമായ അഭിപ്രായമായിരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് എന്നും അതിജീവിതക്ക് നീതി കിട്ടണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. തങ്ങള്‍ എന്തിന് വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കണമെന്നും പള്‍സര്‍ സുനിയുമായി തങ്ങള്‍ക്ക് എന്ത് ബന്ധമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
അടൂര്‍ പ്രകാശിന്റേത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് എംഎം ഹസ്സന് പറഞ്ഞു. പാര്‍ട്ടി ഒന്നടങ്കം അതീജീവിതയ്ക്കൊപ്പമാണ്. നീതി കിട്ടാന്‍ ഇനി അവര്‍ക്ക് പല തലങ്ങളുണ്ട്. സര്‍ക്കാര്‍ അപ്പീല്‍ പോകണം. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയോ നിലപാടല്ല അടൂര്‍ പ്രകാശ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് ആണ് യുഡിഎഫിന്റെ ചെയര്മാന്. അദ്ദേഹം അങ്ങനെ പറഞ്ഞില്ലല്ലോയെന്നും എംഎം ഹസ്സന് പറഞ്ഞു.
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നേരിട്ട് തെറ്റുചെയ്തവര്‍ക്ക് ശിക്ഷ കിട്ടിയെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. എല്ലാ വിധികളും പൂര്‍ണതൃപ്തി ഉണ്ടാകണമെന്നില്ല. പൂര്‍ണമായി നീതി കിട്ടിയില്ലെന്ന് അതീജീവിതക്ക് അഭിപ്രായം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണം. അടൂര്‍ പ്രകാശിന്റെ അഭിപ്രായം വ്യക്തിപരമാണ്. അതിനെ രാഷ്ട്രീയമായി കൂട്ടിയോജിപ്പിക്കരുതെന്നും മുരളീധരന് പറഞ്ഞു.
കോടതി വിധി പ്രോസിക്യൂഷന്റെയും സര്‍ക്കാരിന്റെയും പരാജയമാണ്. സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നതാണ് കോണ്‍ഗ്രസ് നിലപാട് എന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫിന്റെ പേരില്‍ അത്തരം അഭിപ്രായങ്ങള്‍ വേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന് എംപി പറഞ്ഞു. എന്നും അതീജീവിതക്കൊപ്പമാണെന്ന് ശശി തരൂര്‍ എംപി പറഞ്ഞു.
കലാകാരന് എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഉന്നത പൊലീസ് നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത ഗൂഢാലോചനയാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ താനല്ല അഭിപ്രായം പറയേണ്ടത്. സര്‍ക്കാര്‍ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു എന്നാണ് വിധി വന്നപ്പോള്‍ ഉണ്ടായ ചില പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കുന്നത്. സര്‍ക്കാര്‍ അപ്പീല്‍ പോകുമല്ലോ. സര്‍ക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ. ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സര്‍ക്കാര്‍ നോക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാന്‍ പറ്റുന്നതാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.



Recent Comments