by Midhun HP News | Dec 9, 2025 | Latest News, കേരളം
കൊച്ചി: ‘ഒരു സുപ്രധാനമായ കേസുണ്ട്, നിങ്ങള്‍ എത്രയും പെട്ടെന്ന് എത്തണം’. 2017 ഫെബ്രുവരി 17 ന് അര്‍ദ്ധരാത്രിയോടെ ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ വനിത എസ്എച്ച് ഒ രാധാമണിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. അന്നത്തെ കൊച്ചി കമ്മീഷണര്‍ എം പി ദിനേഷിന്റേതായിരുന്നു ആ കോള്‍. ഇതുപ്രകാരം സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തുമ്പോള്‍ രാധാമണിക്ക് അറിയില്ലായിരുന്നു താന്‍ ഇടപെടാന്‍ പോകുന്ന കേസിന്റെ വ്യാപ്തി.
ആലുവയിലെ ചെറിയ വീട്ടില്‍ കുടുംബത്തോടൊപ്പം റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കുന്ന രാധാമണിക്കും നടിയെ ആക്രമിച്ച കേസിലെ വിധി ദിനം അത്രത്തോളം പ്രധാനമായിരുന്നു. ആക്രമിക്കപ്പെട്ട നടി നേരിട്ട ക്രൂരത ആദ്യമായി പകര്‍ത്തിയെഴുതുക എന്ന നിയോഗമായിരുന്നു രാധാമണിക്ക് ഉണ്ടായിരുന്നത്. രാധാമണി രേഖപ്പെടുത്തിയ ഇരയുടെ മൊഴി എട്ട് വര്‍ഷത്തോളം നീണ്ട നിയമ വഴികളില്‍ അത്രത്തോളം നിര്‍ണായകമായിരുന്നു. എന്നാല്‍ അന്ന് ആ പെണ്‍കുട്ടിയുടെ തുറന്നു പറച്ചില്‍ കേട്ടപ്പോഴുണ്ടായ ആഘാതം ഇന്നും തന്നെ പിന്തുടരുന്നു എന്നാണ് വിധി ദിനത്തിലും രാധാമണിക്ക് പറയാനുള്ളത്.
കാക്കനാട് പടമുകളിലെ ലാലിന്റെ വീട്ടിലേക്ക് എത്തുമ്പോള്‍ നിരവധി വാഹനങ്ങള്‍ അവിടെയുണ്ടായിരുന്നു. അവിടെ ആദ്യം കണ്ട പരിചിത മുഖം ഇപ്പോഴത്തെ നിയമന്ത്രി പി രാജീവിന്റേതായിരുന്നു. നിങ്ങള്‍ വീട്ടിനകത്തേക്കു ചെല്ലു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നാലെ കമ്മീഷണര്‍ ഇരയുടെ മൊഴി രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചു. ‘പെണ്‍കുട്ടി ഇരിക്കുന്ന മുറിയില്‍ കയറിയപ്പോള്‍, അവള്‍ വളരെ തകര്‍ന്ന അവസ്ഥയിലായിരുന്നു. ഉടന്‍ നടപടി ക്രമങ്ങളിലേക്ക് കടന്നില്ല. അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു, കുറച്ച് സമയം അവള്‍ക്കൊപ്പമിരുന്നു. അവള്‍ ശാന്തയാകുന്നതുവരെ കാത്തിരുന്നു. അവള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍, ആ രാത്രിയില്‍ ഞാന്‍ കേട്ടത്, ഒരു സ്ത്രീയും ഒരിക്കലും അനുഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളായിരുന്നു. ഞാന്‍ വളരെയധികം നടുങ്ങിപ്പോയി,’ രാധാമണി പ്രതികരിച്ചു.
കേസ് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുന്നതുവരെ രാധാമണി അന്വേഷണത്തിന്റെ ഭാഗമായിരുന്നു. വൈദ്യപരിശോധന ഉള്‍പ്പെടെ കേസിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ എല്ലാം രാധാമണി ഇരയോടൊപ്പം ഉണ്ടായിരുന്നു. ജോലിയില്‍ നിന്ന് വിരമിക്കുന്നത് വരെ അത് തുടര്‍ന്നു. തന്റെ സര്‍വീസ് കാലയളവിലെ പ്രധാന ഘട്ടമായാണ് കേസിന്റെ വിചാരണ കാലയളവിലെ രാധാമണി കാണുന്നത്. എന്നാല്‍ ഇത്തരം ഒരു സാഹചര്യത്തെ ഒരിക്കല്‍ കൂടി നേരിടാന്‍ ഒരിക്കലും താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാധാമണി പറയുന്നു.
”പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രാരംഭ നടപടികളില്‍ പങ്കെടുക്കുകയും ചെയ്ത ഉദ്യോഗസ്ഥ എന്ന നിലയില്‍, നാലോ അഞ്ചോ ദിവസത്തെ ക്രോസ് വിസ്താരത്തിന് വിധേയയാകേണ്ടി വന്നു. ഇരയുടെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബി രാമന്‍ പിള്ള പോലും ആരോപിച്ചു. എന്നെപ്പോലുള്ള ഒരു ഉദ്യോഗസ്ഥയ്ക്ക് വലിയ ആഘാതമായിരുന്നു ആ വിചാരണ. അപ്പോള്‍ അതിക്രമം നേരിട്ട പെണ്‍കുട്ടി നേരിട്ട അനുഭവം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല” രാധാമണി പറഞ്ഞു. സര്‍വീസ് കാലയളവില്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്തില്ലെന്ന അഭിമാനം എന്നും തനിക്കുണ്ട്. ഇതിനെല്ലാം അപ്പുറത്താണ് ഇരയുടെ ഇച്ഛാശക്തി. അവള്‍ ധൈര്യത്തോടെ ഉറച്ചു നിന്നു. അതില്‍ അവരെ അഭിനന്ദിക്കുന്നു. അവളുടെ കുടുംബവും സുഹൃത്തുക്കളും അവളുടെ തിരിച്ചുവരവിന് വലിയ പിന്തുണ നല്‍കിയിട്ടുണ്ടെന്നും രാധാമണി പറയുന്നു.



by Midhun HP News | Dec 9, 2025 | Latest News, കേരളം
കൊച്ചി: പ്രോസിക്യൂഷന്‍ ഉന്നയിച്ച ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയത്. കേസിന്റെ വിവിധ ഘട്ടങ്ങളിലാണ് പലതരത്തിലുള്ള ഗൂഢാലോചനകള്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. നടന്‍ ദിലീപിന്റെ പങ്ക് ആരോപിച്ച് പ്രോസിക്യൂഷന്‍ ഉന്നയിച്ച ഗൂഢാലോചന വാദങ്ങള്‍ കോടതി തള്ളിയപ്പോള്‍ പള്‍സര്‍ സുനിയും മറ്റ് അഞ്ച് പ്രതികളും ചേര്‍ന്ന് ഇരയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ നടത്തിയെന്ന ഗൂഢാലോചന വാദം അംഗീകരിച്ചാണ് കേസിലെ ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ പ്രധാനമായും നാല് ഗൂഢാലോചന സിദ്ധാന്തങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടന്‍ ദിലീപ് ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയെന്നതാണ് ഇതില്‍ ആദ്യത്തേത്. കൊച്ചിയിലെ ഹോട്ടല്‍ അബാദ് പ്ലാസയില്‍ വച്ച് പള്‍സര്‍ സുനിയും ദിലീപും ഗൂഢാലോചന നടത്തി.
നടിയുടെ നഗ്‌ന, ലൈംഗിക ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി അപകീര്‍ത്തിപ്പെടുത്താനും ഉപദ്രവിക്കാനും ഇരുവരും ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞത്. 2013 മാര്‍ച്ച് 28 നും ഏപ്രില്‍ 2 നും ഇടയിലുള്ള ഒരു ദിവസം എറണാകുളം എംജി റോഡിലെ അബാദ് പ്ലാസയിലെ 410-ാം നമ്പര്‍ മുറിയിലേക്ക് ദിലീപ് സുനിയെ വിളിച്ചുവരുത്തി. അവിടെവെച്ചാണ് ആക്രണമ പദ്ധതിയില്‍ തീരുമാനം ഉണ്ടായത്. ഇതിനായി ദിലീപ് പള്‍സര്‍ സുനിക്ക് 1.5 കോടി രൂപ വാഗ്ദാനം ചെയ്തു. എന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചത്.
എന്നാല്‍, ഈ ആരോപണം ഉറപ്പിക്കാന്‍ ആവശ്യമായ തെളിവുകള്‍ പ്രോസിക്യൂഷന്റെ കൈവശം ഉണ്ടായിരുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുജേഷ് മേനോന്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനായിരുന്നു ഇതിനായി പ്രോസിക്യൂഷന്‍ ആശ്രയിച്ച പ്രധാന തെളിവ്. ദീലീപും പള്‍സര്‍ സുനിയും ഒരേ സമയം ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്നായിരുന്നു വാദം. സിനിമ ഷൂട്ടിങിന്റെ ഭാഗമായാണ് ദിലീപ് ഈ സമയത്ത് ഈ മേഖലയില്‍ എത്തിയത്. ഷൂട്ടിങ് സെറ്റില്‍ ഡ്രൈവറായിരുന്ന സുനിയും സെറ്റില്‍ എത്തിയിരുന്നിരിക്കാം. എന്നാല്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയെന്ന തെളിയിക്കാന്‍ പ്രോസിക്യൂഷന്റെ പക്കല്‍ തെളിവുണ്ടായിരുന്നില്ല.
ആക്രമണത്തില്‍ ദിലീപിന്റെ പങ്ക് ആദ്യം സുനി മറച്ചുവച്ചു. ക്വട്ടേഷന്‍ ഒരു സ്ത്രീ നല്‍കിയത് ആണെന്ന് ഇരയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ വാദങ്ങളും ദിലീപ് -സുനി ബന്ധം ഉറപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ വിവരങ്ങള്‍, സുനി ദിലീപിന് അയച്ച കത്ത് എന്നിവയാണ് മറ്റ് തെളിവുകളായി ഉന്നയിക്കപ്പെട്ടത്. എന്നാല്‍ ഈ തെളിവുകള്‍ ദിലീപിനെ നിര്‍ണായകമായി ബന്ധിപ്പിക്കുന്നില്ലെന്ന് കോടതി നിലപാട് എടുക്കുകയായിരുന്നു.
2016 ഡിസംബര്‍ 26 ന് പത്മസരോവരം എന്ന ആലുവയിലെ ദിലീപിന്റെ വീട്ടില്‍ വച്ച് പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ തുറന്നുപറച്ചിലായിരുന്നു ഗൂഢാലോചനയുടെ മറ്റൊരു ഘട്ടം. ദിലീപ് സുനിയുമായി അടുത്ത് ഇടപഴകുന്നത് കണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ ആരോപണം. നടിയെ ആക്രമിക്കാനുള്ള ആദ്യത്തെ ശ്രമം പരാജയപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം ഗോവയില്‍ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ബാലചന്ദ്ര കുമാര്‍ കുമാര്‍, നാദിര്‍ഷ, ജിന്‍സണ്‍, വിഷ്ണു (സുനിയുടെ ബന്ധു) എന്നിവരുടെ മൊഴികള്‍, ഫോറന്‍സിക് തെളിവുകള്‍ ഡിജിറ്റല്‍, രേഖകള്‍ എന്നിവ കൂടിക്കാഴ്ചയെ ശരിവയ്ക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു. എന്നാല്‍ ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച ഓഡിയോ ക്ലിപ്പുകള്‍ തെളിവുകളായി കണക്കാക്കാന്‍ മൂല്യമുള്ളതല്ലെന്നും അവ റെക്കോര്‍ഡുചെയ്യാന്‍ ഉപയോഗിച്ച യഥാര്‍ത്ഥ ഫോണ്‍ അദ്ദേഹം ഹാജരാക്കിയിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ക്വട്ടേഷന്‍ നടപ്പാക്കിയതിന്റെ പ്രതിഫലം ലഭിക്കാന്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ വച്ച് ഗൂഢാലോചന നടത്തിയെന്നതാണ് പ്രോസിക്യൂഷന്റെ മറ്റൊരു വാദം. മറ്റ് കേസുകളില്‍ റിമാന്‍ഡില്‍ ആയിരുന്ന മറ്റ് പ്രതികളെ ഉപയോഗിച്ചായിരുന്നു ഇത്തരം ഒരു ശ്രമം നടന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാട് ഏടുത്തിരുന്നു. കുറ്റകൃത്യത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ഗൂഢാലോചന നടത്തിയെന്നതാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ച നാലാമത്തെ വാദം. ഇതില്‍ നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിയും മറ്റ് പ്രതികള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന വാദം മാത്രമാണ് കോടതി ശരിവച്ചത്.



by Midhun HP News | Dec 9, 2025 | Latest News, ദേശീയ വാർത്ത
ഡൽഹിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് (ILBS) വിവിധ തസ്‌തകകളിൽ നിയമനം നടത്തുന്നു. കരളും പിത്താശയ രോഗങ്ങളും സംബന്ധിച്ച ചികിത്സയും ഗവേഷണങ്ങളും നൽകുന്ന ഇന്ത്യയിലെ പ്രമുഖ സൂപ്പർ-സ്പെഷാലിറ്റി സ്ഥാപനമാണ് ഇത്. കരൾ മാറ്റിവെക്കൽ, ഹെപ്പറ്റോളജി, ഗാസ്‌ട്രോ-എന്ററോളജി എന്നിവയിൽ അത്യാധുനിക സംവിധാനങ്ങളും രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സയും ഇവിടെ ലഭ്യമാണ്.
പ്രൊഫസർ,അഡിഷണൽ,അസോസിയേറ്റ്,അസിസ്റ്റന്റ് പ്രൊഫസർ മുതൽ നഴ്സിങ് വരെയുള്ള 61 തസ്തികയിൽ ആണ് നിയമനം നടത്തുന്നത്. അകെ 105 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിച്ചാൽ മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 4 വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 11.
തസ്തികയും ഒഴിവുകളുടെ എണ്ണവും
പി ഡൗബ്ലു ഡി വിഭാഗത്തിലെ ഒഴിവുകൾ
സീനിയർ റെസിഡന്റ് (റേഡിയോളജി) – 1
സീനിയർ റെസിഡന്റ് (ഹെപറ്റോളജി) – 1
ജൂനിയർ റെസിഡന്റ് – 2
റെസിഡന്റ് മെഡിക്കൽ ഓഫീസർ – 1
അസിസ്റ്റന്റ് മാനേജർ (നഴ്സിംഗ്) – 1
ജൂനിയർ നഴ്‌സ് – 4
എക്സിക്യൂട്ടീവ് നഴ്‌സ് – 9
ജൂനിയർ എക്സിക്യൂട്ടീവ് നഴ്‌സ് – 6
പ്രൊഫസർ തസ്തികയിലെ ഒഴിവുകൾ
പ്രൊഫസർ (സർജിക്കൽ ഹെപറ്റോളജി) – 1
പ്രൊഫസർ (നെഫ്രോളജി) – 1
പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി) – 1
പ്രൊഫസർ (AI ഹെൽത്ത് & റിസർച്ച്) – 1
അഡിഷണൽ പ്രൊഫസർ ഒഴിവുകൾ
അഡിഷണൽ പ്രൊഫസർ (ഹെപറ്റോളജി) – 3
അഡിഷണൽ പ്രൊഫസർ (നെഫ്രോളജി) – 1
അഡിഷണൽ പ്രൊഫസർ (റേഡിയേഷൻ ഓങ്കോളജി) – 1
അസോസിയേറ്റ് പ്രൊഫസർ ഒഴിവുകൾ
അസോസിയേറ്റ് പ്രൊഫസർ (ഹെപറ്റോളജി) – 3
അസോസിയേറ്റ് പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി) – 1
അസോസിയേറ്റ് പ്രൊഫസർ (റേഡിയോളജി) – 3
അസോസിയേറ്റ് പ്രൊഫസർ (റീനൽ ട്രാൻസ്‌പ്ലാന്റ്) – 1
അസോസിയേറ്റ് പ്രൊഫസർ (നെഫ്രോളജി) – 1
അസോസിയേറ്റ് പ്രൊഫസർ (സർജിക്കൽ ഹെപറ്റോളജി) – 2
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ
അസിസ്റ്റന്റ് പ്രൊഫസർ (റേഡിയോളജി) – 2
അസിസ്റ്റന്റ് പ്രൊഫസർ (ക്ലിനിക്കൽ ഹീമറ്റോളജി) – 1
അസിസ്റ്റന്റ് പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി) – 1
അസിസ്റ്റന്റ് പ്രൊഫസർ (സ്ഥിതിവിവരശാസ്ത്രം / സ്റ്റാറ്റിസ്റ്റിക്സ്) – 1
അസിസ്റ്റന്റ് പ്രൊഫസർ (ഹെപറ്റോളജി) – 3
അസിസ്റ്റന്റ് പ്രൊഫസർ (ക്ലിനിക്കൽ റിസർച്ചും എപിഡെമിയോളജിയും) – 1
അസിസ്റ്റന്റ് പ്രൊഫസർ (സർജിക്കൽ ഹെപറ്റോളജി) – 2
അസിസ്റ്റന്റ് പ്രൊഫസർ (ലിവർ ട്രാൻസ്‌പ്ലാന്റ് സർജറി) – 2
കൺസൾട്ടന്റ് ഒഴിവുകൾ
കൺസൾട്ടന്റ് (റേഡിയേഷൻ ഓങ്കോളജി) Grade I – 1
കൺസൾട്ടന്റ് (റേഡിയേഷൻ ഓങ്കോളജി) Grade II – 2
കൺസൾട്ടന്റ് (മെഡിക്കൽ ഓങ്കോളജി) Grade II – 2
കൺസൾട്ടന്റ് (മെഡിക്കൽ ഓങ്കോളജി) Grade IV – 2
കൺസൾട്ടന്റ് (റേഡിയോളജി) Grade I – 1
കൺസൾട്ടന്റ് (റേഡിയോളജി) Grade II – 1
കൺസൾട്ടന്റ് (റേഡിയോളജി) Grade III – 2
കൺസൾട്ടന്റ് (റേഡിയോളജി) Grade IV – 2
കൺസൾട്ടന്റ് (റീനൽ ട്രാൻസ്‌പ്ലാന്റ്) Grade I – 1
കൺസൾട്ടന്റ് (റീനൽ ട്രാൻസ്‌പ്ലാന്റ്) Grade III – 1
കൺസൾട്ടന്റ് (റീനൽ ട്രാൻസ്‌പ്ലാന്റ്) Grade IV – 1
കൺസൾട്ടന്റ് (ന്യൂറോളജി) Grade IV – 2
കൺസൾട്ടന്റ് (ക്ലിനിക്കൽ ഹീമറ്റോളജി) Grade IV – 1
കൺസൾട്ടന്റ് (മെഡിക്കൽ ബയോസ്റ്റാറ്റിസ്റ്റിക്സ്) Grade IV – 1
സീനിയർ റസിഡന്റ് ഒഴിവുകൾ
സീനിയർ റെസിഡന്റ് (ഹെപറ്റോളജി) – 5
സീനിയർ റെസിഡന്റ് (നെഫ്രോളജി) – 2
സീനിയർ റെസിഡന്റ് (റേഡിയോളജി) – 2
സീനിയർ റെസിഡന്റ് (മെഡിക്കൽ ഓങ്കോളജി) – 2
സീനിയർ റെസിഡന്റ് (ഹൃദയരോഗവിഭാഗം/ കാർഡിയോളജി) – 2
സീനിയർ റെസിഡന്റ് (പൾമണറി മെഡിസിൻ) – 2
സീനിയർ റെസിഡന്റ് (ന്യൂറോളജി) – 1
സീനിയർ റെസിഡന്റ് (റീനൽ ട്രാൻസ്‌പ്ലാന്റ്) – 1
നഴ്സിങ് / അഡ്മിനിസ്ട്രേറ്റീവ് / നോൺ-മെഡിക്കൽ ഒഴിവുകൾ
ഡെപ്യൂട്ടി ഹെഡ് ഓപ്പറേഷൻസ് (മെഡിക്കൽ) – 1
അസിസ്റ്റന്റ് ഹെഡ് ഓപ്പറേഷൻസ് (മെഡിക്കൽ) – 2
ഹെഡ് നഴ്സിങ് കെയർ സർവീസസ് – 1
സീനിയർ മാനേജർ (നഴ്സിങ് ) – 1
മാനേജർ (പർച്ചേസ്) – 1
ഹെൽത്ത് കൗൺസിലർ – 2
എക്സിക്യൂട്ടീവ് (ജനറൽ) – 1
ജൂനിയർ എക്സിക്യൂട്ടീവ് (ജനറൽ) – 2
ജൂനിയർ എക്സിക്യൂട്ടീവ് (പർച്ചേസ്) – 3
റെസിഡന്റ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ – 2
ഉയർന്ന പ്രായപരിധി,യോഗ്യത തുടങ്ങിയ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനും https://www.ilbs.in/ സന്ദർശിക്കുക.
by Midhun HP News | Dec 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ സാമൂഹികമാധ്യമത്തില്‍ അപമാനിച്ച കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് വാരിയര്‍, രജിതാ പുളിയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 10-ലേക്ക് മാറ്റി.
കോടതി കേസ് പരിഗണിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കാത്തതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതിജീവിതയെ പൊതുസമൂഹത്തിനു പരിചയപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ഇതേ കേസില്‍ അഞ്ചാം പ്രതി രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജി കഴിഞ്ഞ ശനിയാഴ്ച അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.



by Midhun HP News | Dec 9, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ ദിലീപ് നിയമനടപടിക്ക് ഒരുങ്ങുന്നു. തനിക്കെതിരെയുണ്ടായ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ആവശ്യം. വിധിപ്പകര്‍പ്പ് കിട്ടിയതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണ സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ദിലീപ് ആരോപിക്കുന്നു. ദി ഹിന്ദുവിനോട് പ്രതികരിക്കുകയായിരുന്നു ദിലീപ്.
അതിജീവിതയുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണെന്നും തങ്ങള്‍ക്കിടയില്‍ ഒരിക്കലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ദിലീപ് പറയുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ അവര്‍ എന്നെക്കുറിച്ച് ഒരു പരാമര്‍ശം പോലും നടത്തിയില്ല. അന്വേഷണ സംഘത്തിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് അവര്‍ എന്നെ കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് വിശ്വസിക്കുന്നതെന്നും ദിലീപ് റയുന്നു.
തന്നെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയ എസ്‌ഐടി സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും കുറ്റകൃത്യത്തിന്റെ സൂത്രധാരന്‍ ഞാനാണെന്ന് അവരെ വിശ്വസിപ്പിക്കുകയും ചെയ്തു. ആദ്യത്തെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം കേസില്‍ ഗൂഢാലോചനയില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ പോലും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചു. സര്‍ക്കാര്‍ ഈ വിഷയങ്ങള്‍ അന്വേഷിക്കണമെന്നും ദിലീപ് പറഞ്ഞു.
അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ അവരുടെ വ്യക്തിപരവും പ്രൊഫഷണല്‍ നേട്ടങ്ങള്‍ക്കുമായി തന്നെ ഇരയാക്കുകയായിരുന്നുവെന്നും ദിലീപ് ആരോപിക്കുന്നു. അവര്‍ തന്നെയും കുടുംബാംഗങ്ങളേയും കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിച്ചു. എനിക്ക് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിന് ഒരു നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ നിയമപരമായി പോരാടുന്നതില്‍ തടയിടുന്നതിനായി എനിക്ക് വേണ്ടി വാദിച്ച അഭിഭാഷകരേയും അവര്‍ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുവെന്നും ദിലീപ് പറഞ്ഞു.
അപകീര്‍ത്തിപ്പെടുത്തുന്നതിനായി കഥകള്‍ മെനഞ്ഞു. എന്റെ സിനിമകള്‍ കാണുന്ന കുടുംബ പ്രേക്ഷകരെ അകറ്റാന്‍ ശ്രമിച്ചു. എന്നെയും എന്റെ കുടുംബാംഗങ്ങളെയും സാമൂഹികമായി ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. എസ്‌ഐടി തലവന്‍ ഒരു ദിവസം തന്നെ ഒന്നര മണിക്കൂര്‍ മാത്രമേ ചോദ്യം ചെയ്തിട്ടുള്ളൂ. എന്നിട്ടും തുടര്‍ച്ചയായി 13 മണിക്കൂര്‍ ചോദ്യം ചെയ്തുവെന്ന കഥകള്‍ അവര്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അമ്മയുടെ അംഗത്വത്തിന് അപേക്ഷിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കുറ്റവിമുക്തനാക്കിയത് കണക്കിലെടുത്ത് സംഘടന തീരുമാനിക്കട്ടെയെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.



by Midhun HP News | Dec 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വോട്ടിങ് ദിനത്തില്‍ പ്രി പോള്‍ സര്‍വേ ഫലം സാമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച്, ചട്ടവിരുദ്ധ നടപടിയുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് മുന്‍തൂക്കം എന്ന സര്‍വ്വേ ഫലമാണ് പങ്കുവെച്ചത്. കോര്‍പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ സ്ഥാനാര്‍ഥിയാണ് ആര്‍ ശ്രീലേഖ.
ഇന്ന് രാവിലെയാണ് ഫെയ്‌സ്ബുക്കിലൂടെ ശ്രീലേഖ സര്‍വേ ഫലം പങ്കുവെച്ചത്. പ്രീപോള്‍ സര്‍വേ ഫലം പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശം. ബിജെപിക്കു തി രുവനന്തപുരം കോര്‍പറേഷനില്‍ ഭൂരിപക്ഷമുണ്ടാകും, എല്‍ഡിഎഫ് പിന്നോട്ട് പോകും എന്നുള്ള സ്വകാര്യ സര്‍വേ ഫലമാണ് ശ്രീലേഖ പങ്കുവെച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പോസ്റ്ററുകളില്‍ പേരിനൊപ്പം ഐപിഎസ് ഉപയോഗിച്ചത് അടക്കമുള്ള വിവാദങ്ങള്‍ നേരത്തെ തന്നെ ശ്രീലേഖക്കെതിരെ ഉയര്‍ന്നു വന്നിരുന്നു. നിലവില്‍ ചട്ടവിരുദ്ധ നടപടിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കും.



Recent Comments