സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,400 രൂപ. ഗ്രാമിന് 30 രൂപ താഴ്ന്ന് 11925 ആയി.ഏതാനും ദിവസങ്ങളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമാണ് പ്രകടമാവുന്നത്. ഇന്നലെ പവന് 200 രൂപ വര്‍ധിച്ചിരുന്നു. 95,000നും 96,000നും ഇടയിലാണ് ഏതാനും ദിവസങ്ങളായി വ്യാപാരം. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

ദിലീപിന് നീതി കിട്ടി, സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് ദ്രോഹിക്കാന്‍: അടൂര്‍ പ്രകാശ്

ദിലീപിന് നീതി കിട്ടി, സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് ദ്രോഹിക്കാന്‍: അടൂര്‍ പ്രകാശ്

പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം ഉണ്ടായത്.

ഉന്നത പൊലീസ് നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത ഗൂഢാലോചനയാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ താനല്ല അഭിപ്രായം പറയേണ്ടത്. സര്‍ക്കാര്‍ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു എന്നാണ് വിധി വന്നപ്പോള്‍ ഉണ്ടായ ചില പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കുന്നത്. സര്‍ക്കാര്‍ അപ്പീല്‍ പോകുമല്ലോ. സര്‍ക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ. ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സര്‍ക്കാര്‍ നോക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാന്‍ പറ്റുന്നതാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

തദ്ദേശ തെരഞ്ഞടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഇത്തവണ ടീം യുഡിഎഫായാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ വിരുദ്ധത വോട്ടായി മാറുമെന്നും ശബരിമല സ്വര്‍ണക്കൊളള നടത്തിയവര്‍ക്കെതിരായ വിധിയെഴുത്തുകൂടിയാകും വോട്ടെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ പേരില്ല; നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

വോട്ടര്‍ പട്ടികയില്‍ പേരില്ല; നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കവെയാണ് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ലെന്നുള്ള വിവരം പുറത്തുവരുന്നത്. പൊന്നുരുന്നിയിലെ സികെസി എല്‍പി സ്‌കൂളിലെ നാലാം ബൂത്തിലായിരുന്നു കഴിഞ്ഞ തവണ വരെ മമ്മൂട്ടി വോട്ട് ചെയ്തിരുന്നത്.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കം കുറിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. 595 തദ്ദേശസ്ഥാപനങ്ങളിലായി 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ആറിന് മോക്പോളിങിന് ശേഷം ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ മൂന്ന് വോട്ടുകളാണ് ചെയ്യേണ്ടത്. മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന് കീഴില്‍ വരുന്നവര്‍ക്ക് ഒരു വോട്ടും ആണ് ചെയ്യേണ്ടത്. സംസ്ഥാനത്തെ ബാക്കി ഏഴ് ജില്ലകളില്‍ 11-ാം തിയതിയാണ് വോട്ടെടുപ്പ്. 13-ന് രാവിലെ വോട്ടെണ്ണും.

രാഹുലിന്റെ രണ്ടാമത്തെ ലൈംഗിക പീഡനക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

രാഹുലിന്റെ രണ്ടാമത്തെ ലൈംഗിക പീഡനക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് ബുധനാഴ്ച വിധി പറയും. ഈ മാസം 10 ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി പറയുമെന്നും, അതുവരെ കടുത്ത നടപടി പാടില്ലെന്നും പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. രണ്ടാം ബലാത്സംഗക്കേസില്‍ പരാതിക്കാരിയുടെ മൊഴി എഐജി പൂങ്കുഴലി രേഖപ്പെടുത്തിയിരുന്നു. ആദ്യ പീഡനക്കേസില്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.

ബംഗളൂരു സ്വദേശിനിയായ 23-കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. സെഷന്‍സ് കോടതി ജഡ്ജി വി. അനസാണ് കേസ് പരിഗണിച്ചത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.

ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തതെന്ന് യുവതി മൊഴിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാനെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയതെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കുന്നു.

‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു. ലൈംഗിക അതിക്രമത്തിനു ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകര്‍ന്നു പോയി. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കുമായിരുന്നു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചു. കേസുമായി മുന്നോട്ട് പോകാന്‍ ഭയമുണ്ടെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊഴി സീല്‍ വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

വോട്ടര്‍മാരെ കണ്ട് മടങ്ങി; സ്ഥാനാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു; വിഴിഞ്ഞം വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റി

വോട്ടര്‍മാരെ കണ്ട് മടങ്ങി; സ്ഥാനാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു; വിഴിഞ്ഞം വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റി

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോയി മടങ്ങുമ്പോള്‍ ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ്ഥാനാര്‍ഥി മരിച്ചു. തിരുവനന്തപുരം കോര്‍പറേഷന്‍ വിഴിഞ്ഞം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജസ്റ്റിന്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേയാണ് അന്ത്യം.

ശനിയാഴ്ച രാത്രി ഞാറവിളകരയടിവിള റോഡിലായിരുന്നു അപകടം. വോട്ടര്‍മാരെ കണ്ടു മടങ്ങുമ്പോള്‍ ഓട്ടോ ഇടിക്കുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റിരുന്നു. വാഹനം ഇടിച്ച സംഭവത്തില്‍ സംശയവും ദുരൂഹതയും ഉണ്ടെന്നും വിശദ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ജസ്റ്റിന്‍ ഫ്രാന്‍സിസിന്റെ മരണത്തെ തുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റിവച്ചതായി വരണാധികാരിയായ സബ്കലക്ടര്‍ ഒ.വി.ആല്‍ഫ്രഡ് അറിയിച്ചു. വാര്‍ഡിലെ തിരഞ്ഞെടുപ്പിനായുള്ള പുതുക്കിയ തിയതിയും തുടര്‍നടപടികളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് അറിയിക്കും.

‘തിരുവനന്തപുരത്ത് പ്രതീക്ഷ മാത്രമല്ല…’;വോട്ട് ചെയ്യാന്‍ അതിരാവിലെ കുടുംബസമേതം ബൂത്തിലെത്തി സുരേഷ് ഗോപിയും കുടുംബവും

‘തിരുവനന്തപുരത്ത് പ്രതീക്ഷ മാത്രമല്ല…’;വോട്ട് ചെയ്യാന്‍ അതിരാവിലെ കുടുംബസമേതം ബൂത്തിലെത്തി സുരേഷ് ഗോപിയും കുടുംബവും

തിരുവന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ അതിരാവിലെ തന്നെ പോളിങ് ബൂത്തിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും. എല്ലാ തെരഞ്ഞെടുപ്പിലും വളരെ നേരത്തെ തന്നെ വോട്ട് ചെയ്യാനെത്തുന്ന സുരേഷ് ഗോപി വോട്ട് ചെയ്ത ശേഷം പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിക്ക് പോകും. തിരുവനന്തപുരം ശാസ്തമംഗലം ഡിവിഷനിലാണ് സുരേഷ് ഗോപിക്ക് വോട്ട്.

വോട്ടര്‍മാരുടെ ക്യൂവില്‍ മൂന്നാമതാണ് സുരേഷ് ഗോപി. ക്യൂവില്‍ രണ്ടുപേര്‍ മുന്നില്‍ ഉണ്ടല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘ഞങ്ങളുടെ വീട്ടിലെ പ്രഥമസ്ഥാനീയയയാണ് അവര്‍. അമ്മായി അമ്മയാണ്’ സുരേഷ് ഗോപി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം ഉളളതുകൊണ്ടാണോ ഇത്തവണ നേരത്തെയെത്തിയതെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; ‘എല്ലാ തെരഞ്ഞെടുപ്പിലും ഞാന്‍ നേരത്തെ വോട്ട് ചെയ്യാന്‍ എത്താറുണ്ട്. ഒരുനിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രം അതും തൃശൂരില്‍ നിന്നും എത്താന്‍ വൈകിയതുകൊണ്ടാണ് പതിനൊന്നുമണിയായത്.

എല്ലാ തെരഞ്ഞടുപ്പുകളും ഒന്നിച്ചുനടക്കട്ടെ. അതിനുകൂടിയുള്ള ചര്‍ച്ചയാണ് പാര്‍ലമെന്റില്‍ നടക്കുന്നത്. ഇത്തവണ തിരുവന്തപുരം എടുക്കുമോയെന്ന ചോദ്യത്തിന് തിരുവനന്തപുരത്ത് ഇത്തവണ പ്രതീക്ഷമാത്രമല്ല… ബൂത്തില്‍ ആയതുകൊണ്ട് കൂടുതല്‍ പറയാനില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.