100 പോലും കടത്തിയില്ല, വിജയം അനായാസം! ഏഷ്യാ കപ്പ് വനിതാ കിരീടം ഇന്ത്യക്ക്

100 പോലും കടത്തിയില്ല, വിജയം അനായാസം! ഏഷ്യാ കപ്പ് വനിതാ കിരീടം ഇന്ത്യക്ക്

ബാങ്കോക്ക്: വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടി20 കിരീടം സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ ഇന്ത്യ എ വനിതകള്‍ ബംഗ്ലാദേശ് എ വനിതാ ടീമിനെ അനായാസം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. ബംഗ്ലാദേശിന്റെ പോരാട്ടം 19.1 ഓവറില്‍ വെറും 88 റണ്‍സില്‍ അവസാനിച്ചു. 46 റണ്‍സിന്റെ മികച്ച വിജയം സ്വന്തമാക്കിയാണ് ഇന്ത്യ കിരീടമുറപ്പിച്ചത്.

ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. തേജല്‍ ഹസാബ്‌നിസും ക്യാപ്റ്റന്‍ രാധ യാദവും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. തേജല്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നതു നിര്‍ണായകമായി. താരം 34 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 51 റണ്‍സെടുത്തു. രാധ യാദവ് 30 പന്തില്‍ ഒരു സിക്‌സും 3 ഫോറും സഹിതം 36 റണ്‍സും അടിച്ചു. 19 റണ്‍സെടുത്ത ദിനേഷ് വൃന്ദയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.

വിജയം തേടിയിറങ്ങിയ ബംഗ്ലാദേശ് വനിതകളില്‍ ആരും അധികം നേരം ക്രീസില്‍ നിന്നില്ല. 20 റണ്‍സെടുത്ത ഷമിമ സുല്‍ത്താനയാണ് ടോപ് സ്‌കോറര്‍. 19 റണ്‍സെടുത്ത സര്‍മിന്‍ സുല്‍ത്താന, 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫഹിമ ഖാത്തൂന്‍, 10 റണ്‍സെടുത്ത സാദിയ അക്തര്‍ എന്നിവര്‍ മാത്രമാണ് അല്‍പ്പം പിടിച്ചു നിന്നത്.

ഇന്ത്യന്‍ നിരയില്‍ പ്രേമ റാവത്ത് 4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു ബംഗ്ലാദേശിനെ അതിവേഗം തകര്‍ക്കുന്നതില്‍ മുന്നില്‍ നിന്നു. സോണിയ മെന്‍ദിയ, തനുജ കന്‍വര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. രാധ യാദവ്, മിന്നു മണി, സൈമ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റുകള്‍ വീഴ്ത്തി.

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; വ്യാഴാഴ്ച വരെ പരക്കെ മഴ, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; വ്യാഴാഴ്ച വരെ പരക്കെ മഴ, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിലും കേരളത്തില്‍ മഴ ലഭിക്കാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി ഇന്നുമുതല്‍( ഞായറാഴ്ച) വ്യാഴാഴ്ച വരെ നേരിയ/ ഇടത്തരം മഴയ്ക്കും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനും തുടര്‍ന്ന് ക്രമേണ വടക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെ നീങ്ങാനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെ സ്വാധീനഫലമായി ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

തമിഴ്നാട്ടിലടക്കം റെയ്ഡ്: 8 ഭീകരർ പിടിയിൽ

തമിഴ്നാട്ടിലടക്കം റെയ്ഡ്: 8 ഭീകരർ പിടിയിൽ

ഡൽഹി: രാജ്യതലസ്ഥാനമുള്‍പ്പെടെ പ്രമുഖ നഗരങ്ങളില്‍ സ്‌ഫോടന പരമ്പരകള്‍ക്ക് പദ്ധതിയിട്ട ഭീകരസംഘടനയുമായി ബന്ധമുള്ള എട്ടുപേരെ ഡല്‍ഹി പോലീസ് പിടികൂടി. ആറ് പേരെ തമിഴ്‌നാട്ടില്‍ നിന്നും രണ്ട് പേരെ പശ്ചിമ ബംഗാളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശില്‍ നിന്നുള്ളവരും ഇവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് ലഷ്ക്കർ, ഐഎസ്ഐ ബന്ധമുണ്ടെന്നും ഭീകരാക്രമണപദ്ധതിയുടെ ഭാഗമാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

തമിഴ്നാട്ടിലെ തിരുപ്പൂരിൽ തുണിമില്ലുകളിൽ ജോലി ചെയ്തിരുന്ന ആറുപേരെയാണ് പിടികൂടിയത്. മിസാനൂര്‍ റഹ്‌മാന്‍, മുഹമ്മദ് ഷബാത്ത്, ഉമര്‍, മുഹമ്മദ് ലിതാന്‍, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജാല്‍ എന്നിവരെയാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസിന് കൈമാറിയത്. പശ്ചിമ ബംഗാളില്‍ നിന്ന് രണ്ട് പേരെയും പോലീസ് പിടികൂടി.

ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ‘ഫ്രീ കശ്മീര്‍’ എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വിദേശത്തു നിന്നുള്ള നിര്‍ദ്ദേശപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന് ഡൽഹി പൊലീസ് അറിയിച്ചു. പ്രതികളില്‍ നിന്ന് എട്ട് മൊബൈല്‍ ഫോണുകളും 16 സിംകാര്‍ഡുകളും വ്യാജ ആധാർ കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കും ചാന്ദ്നി ചൗക്കിലെ ഒരു ക്ഷേത്രം ഉള്‍പ്പെടെ രാജ്യത്തെ മറ്റ് പ്രമുഖ മതസ്ഥാപനങ്ങളിലും സ്‌ഫോടനം നടത്താന്‍ ലഷ്‌കര്‍-ഇ-തൊയ്ബ പദ്ധതിയിടുന്നുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെയാണ് റെയ്ഡും അറസ്റ്റും.

‘ആ രക്ഷിതാക്കളെ ആദരവോടെ നമിക്കുന്നു, ആലിന്റെ പേര് എന്നെന്നും ഓർമിക്കപ്പെടും’;  അനുസ്മരിച്ച് പ്രധാനമന്ത്രി

‘ആ രക്ഷിതാക്കളെ ആദരവോടെ നമിക്കുന്നു, ആലിന്റെ പേര് എന്നെന്നും ഓർമിക്കപ്പെടും’; അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ ആലിൻ ഷെറിനെ മൻ കി ബാത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നിരവധി സ്വപ്നങ്ങൾ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയതെന്നും മോദി പരാമർശിച്ചു. എല്ലാമായ കുഞ്ഞിനെ നഷ്‌ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു.

എന്തൊരു വലിയ തീരുമാനമാണത്. ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണം. മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിൻ്റെയും പ്രതീകമാണ് അവരുടെ തീരുമാനത്തിൽ പ്രതിഫലിച്ചത്. സ്വന്തം കുഞ്ഞ് നഷ്‌ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കൾ മുന്നോട്ട് വന്നത്. ആലിൻ ഷെറിൻ്റെ പേര് എന്നെന്നും ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അവയവദാനത്തിൽ ഇന്ത്യ മുന്നിലാണെന്നും മോദി ചൂണ്ടിക്കാട്ടി. അവയവദാനം മഹത് കൃത്യമാണ്. ആവശ്യമുള്ളവർക്ക് ദാനം ചെയ്യണം. മെഡിക്കൽ ഗവേഷണ രംഗവും മുൻപന്തിയിലാണ്. അവയവങ്ങൾ സ്വീകരിച്ച പലരും ഇന്ന് സാധാരണ ജീവിതം നയിക്കുന്നുണ്ട്. എത്രയോ പേരാണ് അവയവങ്ങൾ സ്വീകരിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അവയവദാനത്തെ എന്നും പ്രോത്സാഹിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.

ഗുരുവായൂര്‍ ഉത്സവത്തിന് ശനിയാഴ്ച തുടക്കം; എട്ടുദിവസത്തെ സഹസ്രകലശ ചടങ്ങുകള്‍

ഗുരുവായൂര്‍ ഉത്സവത്തിന് ശനിയാഴ്ച തുടക്കം; എട്ടുദിവസത്തെ സഹസ്രകലശ ചടങ്ങുകള്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. അന്ന് രാത്രിയാണ് കൊടിയേറുക. അന്നു രാവിലെ ആനയില്ലാശീവേലിയും ഉച്ചതിരിഞ്ഞ് ആനയോട്ടവും നടക്കും. മാര്‍ച്ച് ഒന്‍പതിന് രാത്രി ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.

ഉത്സവത്തിനോടനുബന്ധിച്ചുള്ള എട്ടു ദിവസത്തെ സഹസ്രകലശച്ചടങ്ങുകള്‍ക്ക് തുടക്കമായി. വെളളിയാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യവരണമായിരുന്നു ചടങ്ങ്. ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്രം ഊരാളനുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാടിന് വസ്ത്രവും പവിത്രവും നല്‍കി. തന്ത്രി ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാടും പങ്കെടുത്തു. തുടര്‍ന്ന് മുളയറയില്‍ വെള്ളിപ്പാലികയില്‍ നവധാന്യങ്ങള്‍ വിതച്ച് മുളയിടല്‍ച്ചടങ്ങ് നടത്തി.

രാവിലെ മുതല്‍ ശുദ്ധികര്‍മങ്ങളും ഹോമങ്ങളും നടക്കും. 26-ന് തത്ത്വകലശാഭിഷേകവും 27ന് വിശേഷപ്പെട്ട ബ്രഹ്മകലശാഭിഷേകവുമാണ്.

പഫ്‌സ് കഴിക്കുന്നതിനിടെ അസ്വസ്ഥത; 21 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

പഫ്‌സ് കഴിക്കുന്നതിനിടെ അസ്വസ്ഥത; 21 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

കൊച്ചി: പഫ്സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മുനമ്പം സ്വദേശി ആന്റോണ്‍(21) ആണ് മരിച്ചത്. പഫ്സ് കഴിക്കുന്നതിനിടെ ആന്റോണിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം അറിയാന്‍ കഴിയൂ. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയി വന്നതിന് ശേഷം ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങിയതാണോ മരണകാരണമെന്ന് സംശയമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. മൃതദേഹം കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.