രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ; പ്രൊഫസർ തസ്തികയിൽ 35 ഒഴിവുകൾ; 3,05,000 രൂപ വരെ ശമ്പളം

രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ; പ്രൊഫസർ തസ്തികയിൽ 35 ഒഴിവുകൾ; 3,05,000 രൂപ വരെ ശമ്പളം

രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ (RGSSH) പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. അകെ 35 ഒഴിവുകളാണ് ഉള്ളത്. ഉദ്യോഗാർത്ഥികൾക്ക് ഹോസ്പിറ്റലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 15-12-2025.

വിവിധ ഡിപ്പാർട്മെന്റുകളിൽ പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ,അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലാണ് നിയമനം നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,95,000 രൂപ മുതൽ 3,05,000 രൂപ വരെ ശമ്പളം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് എം.ബി.ബി.എസ്, എം.ഡി/എം.എസ് അല്ലെങ്കിൽ തത്തുല്യമായാ യോഗ്യതയും എൻ.എം.സി മാനദണ്ഡങ്ങൾ അനുസരിച്ച് സൂപ്പർ സ്പെഷ്യാലിറ്റി വിഷയങ്ങൾക്ക് ഡി.എം./എം.സി.എച്ച് ആവശ്യമാണ്.

പ്രൊഫസർ – ഒഴിവുകൾ
ഗാസ്ട്രോഎന്ററോളജി – 1 ഒഴിവ്

ജി.ഐ. സർജറി – 1 ഒഴിവ്

നെഫ്രോളജി – 1 ഒഴിവ്

യൂറോളജി – 1 ഒഴിവ്

റേഡിയോളജി – 1 ഒഴിവ്

അസ്സോസിയേറ്റ് പ്രൊഫസർ – ഒഴിവുകൾ
എൻഡോക്രിനോളജി – 1 ഒഴിവ്

ഗാസ്ട്രോഎന്ററോളജി – 1 ഒഴിവ്

ജി.ഐ. സർജറി – 1 ഒഴിവ്

നെഫ്രോളജി – 1 ഒഴിവ്

യൂറോളജി – 1 ഒഴിവ്

അസിസ്റ്റന്റ് പ്രൊഫസർ – ഒഴിവുകൾ
ബയോകെമിസ്ട്രി – 2 ഒഴിവ്

എൻഡോക്രിനോളജി – 1 ഒഴിവ്

ക്ലിനിക്കൽ ഹേമറ്റോളജി – 1 ഒഴിവ്

ക്രിട്ടിക്കൽ കെയർ – 4 ഒഴിവ്

ഗാസ്ട്രോഎന്ററോളജി – 4 ഒഴിവ്

ജി.ഐ. സർജറി – 3 ഒഴിവ്

നെഫ്രോളജി – 3 ഒഴിവ്

റ്യൂമറ്റോളജി – 1 ഒഴിവ്

യൂറോളജി – 2 ഒഴിവ്

റേഡിയോളജി – 4 ഒഴിവ്

കൂടുതൽ വിവരങ്ങൾക്ക് https://health.delhi.gov.in/ അല്ലെങ്കിൽ https://rgssh.delhi.gov.in/ സന്ദർശിക്കുക.

എസ്‌ഐആറില്‍ തടവുകാര്‍ പുറത്ത്, കേരളത്തിലെ ജയിലുകളിലുള്ളത് 10,053 പേര്‍

എസ്‌ഐആറില്‍ തടവുകാര്‍ പുറത്ത്, കേരളത്തിലെ ജയിലുകളിലുള്ളത് 10,053 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുരോഗമിക്കുന്ന തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ (എസ്എഐആര്‍) ജയില്‍ അന്തേവാസികള്‍ക്ക് പരിഗണനയില്ല. കേരളത്തിലെ വിവിധ ജയിലുകളില്‍ കഴിയുന്ന പതിനായിരത്തില്‍ അധികം തടവുകാർ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താവും. എസ്‌ഐആര്‍ മാര്‍ഗ നിര്‍ദേശങ്ങളില്‍ ജയില്‍ അന്തേവാസികളെ പരിഗണിക്കുന്നതിനെ കുറിച്ച് പരാമര്‍ശം ഇല്ലാത്തതാണ് പ്രശ്‌നത്തിന് കാരണം. ഇക്കാര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസും സ്ഥിരീകരിക്കുന്നുണ്ട്.

തടവുകാരനായി തുടരുന്ന സാഹചര്യത്തില്‍ ജയില്‍ അന്തേവാസികളെ സാധാരണ താമസക്കാര്‍ ( ഓര്‍ഡിനറി റെസിഡന്റ്) എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്നാണ് ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. തടവുകാര്‍ക്ക് ജയില്‍ മോചിതരായ ശേഷം വോട്ടര്‍ പട്ടികയില്‍ പുതിയ വോട്ടറായി ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കാന്‍ സാധിക്കും. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡങ്ങള്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് ( ഇആര്‍ഒ) ആയിരിക്കും എന്നാണ് സിഇഒ നല്‍കുന്ന വിശദീകരണം.

ഒക്ടോബര്‍ 20 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ജയിലുകളിലായി 10,053 അന്തേവാസികളുണ്ട്. ഇതില്‍ 9802 പുരുഷന്‍മാരും 251 സ്ത്രീകളുമാണ്. 4,598 റിമാന്‍ഡ് തടവുകാരും, 1130 വിചാരണ തടവുകാരും ഉള്‍പ്പെടുന്നു. 4,004 പേരാണ് ശിക്ഷിക്കപ്പെട്ട് കഴിയുന്നത്.

എസ്‌ഐആര്‍ മാനദണ്ഡങ്ങള്‍ പ്രകാരം 18 വയസ് പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ സാധാരണ താമസക്കാരാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുക. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് മതിയായ രേഖകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച് വോട്ടര്‍പട്ടികയില്‍ ഇടം നേടാനും സാധിക്കും. നിലവിലെ വ്യവസ്ഥകള്‍ പ്രകാരം, എല്ലാ തടവുകാരും എസ്‌ഐആര്‍ നടപടികളില്‍ നിന്ന് പുറത്താണ്. ‘ഒരാള്‍ ജയിലിലടയ്ക്കപ്പെടുമ്പോള്‍ അവര്‍ക്ക് വോട്ടുചെയ്യാന്‍ അനുവാദമില്ല. എന്നാല്‍, അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാറില്ല. പക്ഷേ, എസ്‌ഐആറിലെ സാഹചര്യം വ്യത്യസ്തമാണ് എന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍, തടവുകാരെ എസ്‌ഐആറിന് പരിഗണിക്കാത്തത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണെന്ന വിമര്‍ശനവും ശക്തമാണ്. ഒരാള്‍ ജയിലിലാണെങ്കില്‍ പോലും ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്തരം ഒരു നാട്ടില്‍ തടവുകാരന്‍ എന്നതിന്റെ പേരില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താതിരിരക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ എം എന്‍ കാരശ്ശേരി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നു.

കേരളം ഉറ്റുനോക്കിയ വിചാരണ, ജഡ്ജി ഹണി എം വര്‍ഗീസ് കേസിലേക്ക് വന്ന വഴി

കേരളം ഉറ്റുനോക്കിയ വിചാരണ, ജഡ്ജി ഹണി എം വര്‍ഗീസ് കേസിലേക്ക് വന്ന വഴി

കൊച്ചി: കേരളം ഏറെ ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ്. ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജിയും അന്നത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുമായിരുന്ന ഡോ. കൗസര്‍ എടപ്പഗത്താണ് വിചാരണ നടപടികള്‍ തുടങ്ങിയത്. അതിനിടെ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് നടിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

അന്ന് എറണാകുളം ജില്ലയിലെ ഏക വനിതാ ജഡ്ജിയായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ്. നടിയുടെ ആവശ്യപ്രകാരം ജസ്റ്റിസ് ഹണി എം വര്‍ഗീസിന്റെ കോടതിയിലേക്ക് വിചാരണ മാറ്റുകയായിരുന്നു. വളരെ നാടകീയ സംഭവവികാസങ്ങളാണ് വിചാരണയ്ക്കിടെ അരങ്ങേറിയത്. വനിതാ ജഡ്ജിയെ നിയമിച്ച് കേസില്‍ വിചാരണ നടപടികള്‍ തുടരുന്നതിനിടെ, ജഡ്ജിക്കെതിരെ അതിജീവിതയായ നടിയും സംസ്ഥാന സര്‍ക്കാരും രംഗത്തെത്തി. ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നു എന്നായിരുന്നു ആരോപണം.

ജഡ്ജിയെ മാറ്റണമെന്നും മറ്റൊരു കോടതിയിലേക്ക് കേസ് മാറ്റണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരിയായ നടിയും സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. വിചാരണയ്ക്കിടെ ജഡ്ജി ഹണി എം വര്‍ഗീസിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. തുടര്‍ന്ന് നടിയെ ആക്രമിച്ച കേസും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. വിചാരണ നടക്കുന്നതിനിടെയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കേസിന്റെ ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ ദിലീപിനെയും ഒപ്പമുള്ളവരെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. അതോടെ സാക്ഷിവിസ്താരം നിര്‍ത്തിവെച്ചു. തുടരന്വേഷണം നടത്താന്‍ കോടതി അനുവദിച്ചു. ഈ അന്വേഷണത്തിലാണ് ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ശരത് ജി നായര്‍ അടക്കം പ്രതിയാകുന്നത്. തുടര്‍ന്ന് കുറ്റപത്രം പുതുക്കിയാണ് വിചാരണ പുനഃരാരംഭിക്കുന്നത്. 438 ദിവസം നീണ്ടുനിന്ന വിസ്താരത്തില്‍ 261 സാക്ഷികളെയാണ് വിസ്തരിച്ചത്. സിപിഎം തൃശൂര്‍ മുൻ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മകളാണ് ജഡ്ജി ഹണി എം വര്‍ഗീസ്.

‘കത്തിച്ചുകളയും, ദിലീപ് നടിയെ ഭീഷണിപ്പെടുത്തി’; സിദ്ദിഖും ഭാമയും ആദ്യം പറഞ്ഞത്, വിചാരണയ്ക്കിടെ മൊഴി മാറ്റിയത് 28 പേര്‍

‘കത്തിച്ചുകളയും, ദിലീപ് നടിയെ ഭീഷണിപ്പെടുത്തി’; സിദ്ദിഖും ഭാമയും ആദ്യം പറഞ്ഞത്, വിചാരണയ്ക്കിടെ മൊഴി മാറ്റിയത് 28 പേര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേളയില്‍ കേരളം ചര്‍ച്ച ചെയ്ത പ്രധാന വിഷയം സാക്ഷികളുടെ കൂറുമാറ്റമായിരുന്നു. കേസ് അന്വേഷണത്തിന്റെ ഘട്ടത്തില്‍ നിര്‍ണായകമായ മൊഴി നല്‍കിയ സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു വിചാരണ വേളയില്‍ മൊഴി മാറ്റിയത്. 28 സാക്ഷികളാണ് മൊഴി മാറ്റിയത്. സിദ്ദിഖ്, ഭാമ തുടങ്ങിവരുടെ നിലപാട് മാറ്റം വലിയ വാര്‍ത്താ പ്രാധാന്യം നേടി.

ആക്രമിക്കപ്പെട്ട നടിയുമായി നടന്‍ ദിലീപിനുള്ള ശത്രുത വെളിവാക്കുന്നതായിരുന്നു സിനിമ താരങ്ങളുടെ ആദ്യ മൊഴികള്‍. കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച, താര സംഘടനയുടെ റിഹേഴ്സല്‍ വേദിയില്‍ വെച്ച് ദിലീപ് ഇരയെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും, കത്തിച്ചുകളയുമെന്ന് പറഞ്ഞെന്നുമായിരുന്നു ഭാമയും സിദ്ദിഖും പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ വിചാരണ വേളയില്‍ ഇരുവരും ഇക്കാര്യം അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കാവ്യയുമായുള്ള ബന്ധം വെളിപ്പെടുത്തിയതില്‍ നടിയുടെ പങ്കില്‍ ദിലീപിന് ദേഷ്യമുണ്ടെന്നും ഇരുവരും അറിയിച്ചിരുന്നു. പിന്നീട് അവര്‍ ഈ മൊഴികള്‍ പിന്‍വലിച്ചു.

താരസംഘടനയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മൊഴി മാറ്റിയത് പ്രോസിക്യൂഷന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സിനിമകളില്‍ തനിക്ക് അവസരങ്ങള്‍ നിഷേധിച്ചുവെന്ന് ആരോപിച്ച് നടി അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ ദിലീപിനെതിരെ രേഖാമൂലം പരാതി നല്‍കിയതായി ബാബു നേരത്തെ പറഞ്ഞിരുന്നു. എന്നിരുന്നാലും, പരിശോധനയില്‍, അത്തരമൊരു പരാതി തനിക്ക് ഓര്‍മ്മയില്ലെന്ന് ബാബു പറഞ്ഞു. ബിന്ദു പണിക്കര്‍, നിര്‍മ്മാതാവ് രഞ്ജിത്ത് എന്നിവരുള്‍പ്പെടെ നിരവധി സിനിമാ താരങ്ങളും കൂറുമാറിയവരില്‍ ഉള്‍പ്പെടുന്നു.

വിധി കേള്‍ക്കാന്‍ അതിജീവിത കോടതിയിലെത്തില്ല; നിര്‍ണായക നിമിഷങ്ങള്‍ക്ക് മുമ്പ് ഹര്‍ജിയുമായി സുനിയുടെ അമ്മ

വിധി കേള്‍ക്കാന്‍ അതിജീവിത കോടതിയിലെത്തില്ല; നിര്‍ണായക നിമിഷങ്ങള്‍ക്ക് മുമ്പ് ഹര്‍ജിയുമായി സുനിയുടെ അമ്മ

കൊച്ചി: നടി ആക്രമിച്ച കേസിലെ നിര്‍ണായക വിധി കേള്‍ക്കാന്‍ അതിജീവിത കോടതിയില്‍ എത്തില്ല. വീട്ടില്‍ തന്നെ തുടരുമെന്നാണ് വിവരം. അതേസമയം വിധിക്കുമുമ്പ് മറ്റൊരു ഹര്‍ജിയുമായി ഒന്നാംപ്രതിയുടെ അമ്മ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. പള്‍സര്‍ സുനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് പുനഃപരിശോധിക്കണം എന്ന ആവശ്യവുമായി സുനില്‍കുമാറിന്റെ അമ്മ ശോഭനയാണ് കോടതിയെ സമീപിച്ചത്.

ഒരുലക്ഷം രൂപയുടെ അക്കൗണ്ട് ആണ് അന്വേഷണസംഘം നേരത്തെ അപേക്ഷ നല്‍കി മരവിപ്പിച്ചത്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ തുകയാണ് ഇതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവു നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 2017 ഫെബ്രുവരി 17ന് കൊച്ചിയില്‍ വാഹനത്തില്‍ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചു എന്നാണു കേസ്.

ഇന്ന് നിശബ്ദ പ്രചാരണം, ഏഴ് ജില്ലകള്‍ നാളെ പോളിങ് ബൂത്തിലേക്ക്

ഇന്ന് നിശബ്ദ പ്രചാരണം, ഏഴ് ജില്ലകള്‍ നാളെ പോളിങ് ബൂത്തിലേക്ക്

കൊച്ചി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് നാളെ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തിരുവനന്തപുരം ജില്ലകളാണ് നാളെ ഒന്നാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. തെക്കന്‍ – മധ്യ കേരളത്തിലെ പ്രചാരണച്ചൂടിന് ഞായറാഴ്ച കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന്റെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്‌പോള്‍ നടക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകിട്ട് അവസാനിക്കും. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വരി നില്‍ക്കാതെ വോട്ട് രേഖപ്പെടുത്താം.

രണ്ടാംഘട്ടത്തില്‍ വടക്കന്‍ മേഖലയിലെ ഏഴ് ജില്ലകളില്‍ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. രണ്ടുഘട്ടങ്ങളിലായി 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും കണ്ണൂര്‍ ജില്ലയിലെ 14 വാര്‍ഡുകളിലും കാസര്‍കോട് ജില്ലയിലെ രണ്ട് വാര്‍ഡുകളിലേക്കും വോട്ടെടുപ്പില്ല. ഈ വാര്‍ഡുകളില്‍ ഇടതുസ്ഥാനാര്‍ഥികള്‍ക്കും ഒരിടത്ത് ലീഗിനും എതിരില്ല. രണ്ടുഘട്ടങ്ങളിലുംകൂടി 75,633 പേരാണ് മത്സരരംഗത്തുള്ളത്. ശനിയാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.