സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; 95,500ന് മുകളില്‍

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; 95,500ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പവന് 95,000നും 96000നും ഇടയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം തുടരുന്നത്. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. 95,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 11,955 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്.

ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം.

കമ്പ്യൂട്ടർ പ്രോഗ്രാമർ,അസിസ്റ്റന്റ് പ്രോഗ്രാമർ തസ്തികയിൽ ഒഴിവ്

കമ്പ്യൂട്ടർ പ്രോഗ്രാമർ,അസിസ്റ്റന്റ് പ്രോഗ്രാമർ തസ്തികയിൽ ഒഴിവ്

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ ജൂനിയർ അസ്സിസ്റ്റന്റ്,സെയില്‍സ് അസിസ്റ്റന്റ്,കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് എന്നി തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ,കൈത്തറി വികസന കോർപ്പറേഷൻ ഉൾപ്പെടെയുള്ള വിവിധ സ്ഥാപങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31.12.2025.

ജൂനിയർ അസ്സിസ്റ്റന്റ്
1. സ്ഥാപനം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്

2. ഉദ്യോഗപ്പേര് : ജൂനിയർ അസ്സിസ്റ്റന്റ്

3. ശമ്പളം : ₹ 22,200 – 48,000/-

4. ഒഴിവുകളുടെ എണ്ണം : മുസ്ലീം – 01 (ഒന്ന്)

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായപരിധി : 18-39

7. യോഗ്യതകള്‍ : i) ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ii) ഒരു ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കുറഞ്ഞത് ആറു മാസം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ (ഡി.സി.എ).

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

https://www.keralapsc.gov.in/sites/default/files/2025-11/noti-496-25.pdf

അസിസ്റ്റന്റ് പ്രോഗ്രാമർ
1. വകുപ്പ് : കേരള സംസ്ഥാന ആസൂത്രണ ബോർഡ്

2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രോഗ്രാമർ

3. ശമ്പളം : ₹ 56,500 – 1,18,100 /-

4. ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്)

5. നിയമന രീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി : 22 – 40.

7. യോഗ്യതകള്‍ : ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുളള കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ഉള്ള ബി.ടെക് അല്ലെങ്കിൽ ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുളള കമ്പ്യൂട്ടർ സയൻസിലുള്ള എം.എസ് സി അല്ലെങ്കിൽ ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുളള മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ)

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://keralapsc.gov.in/sites/default/files/2025-11/noti-442-25.pdf

വിവരങ്ങള്‍ ചോരുന്നു?, പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്; പതിനൊന്നാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ

വിവരങ്ങള്‍ ചോരുന്നു?, പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്; പതിനൊന്നാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ

കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. ആദ്യ സംഘത്തില്‍ നിന്ന് വിവരങ്ങള്‍ രാഹുലിന് ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഇതോടെ രാഹുലിനെ കണ്ടെത്തുന്നതിന് വേണ്ടി പിന്തുടര്‍ന്നുള്ള നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പുതിയ അന്വേഷണ സംഘം. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ പരാതിക്കാരിയുടെ മൊഴി ഉടന്‍ പുതിയ അന്വേഷണ സംഘം രേഖപ്പെടുത്തും.

പതിനൊന്ന് ദിവസമായിട്ടും രാഹുല്‍ എവിടെ ആണ് എന്നതിനെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. പലപ്പോഴും രാഹുല്‍ എവിടെ ആണ് എന്ന വിവരം ലഭിച്ച് അവിടെ എത്തുന്നതിന് അല്‍പ്പം മുന്‍പ് രാഹുല്‍ അവിടെ നിന്ന് കടന്നുകളയുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ മൂന്ന് തവണയെങ്കിലും രാഹുലിന്റെ തൊട്ടടുത്ത് വരെ അന്വേഷണ സംഘം എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന് കാരണം സംഘത്തിന്റെ നീക്കം സംബന്ധിച്ച വിവരങ്ങള്‍ രാഹുലിന് അപ്പോള്‍ തന്നെ ലഭിക്കുന്നത് കൊണ്ടാണ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ ക്രൈംബ്രാഞ്ച് നിയോഗിച്ചത്. പുതിയ അന്വേഷണ സംഘം ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.

രാഹുലിനെതിരായ ഒന്നാമത്തെ കേസില്‍ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടാമത്തെ കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കൂടാതെ നാളെ രാഹുലിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ രാഹുലിന് എതിരെ എന്തെങ്കിലും ഒരു തെളിവ് അധികമായി ഹാജരാക്കി കേസ് ശക്തമാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. നിലവില്‍ കേസില്‍ എഫ്‌ഐആര്‍ ഇട്ടതല്ലാതെ, കൂടുതല്‍ മുന്നോട്ടുപോയിട്ടില്ല. എത്രയും പെട്ടെന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമിഫൈനല്‍: ഇന്ത്യ ഇന്ന് ജര്‍മ്മനിക്കെതിരെ

ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമിഫൈനല്‍: ഇന്ത്യ ഇന്ന് ജര്‍മ്മനിക്കെതിരെ

ചെന്നൈ: ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമിഫൈനലില്‍ ആതിഥേയരായ ഇന്ത്യ ഇന്ന് ജര്‍മ്മനിയെ നേരിടും. ചെന്നൈയില്‍ രാത്രി എട്ടിനാണ് മത്സരം. നിലവിലെ ജേതാക്കളാണ് ജര്‍മ്മനി. പി ആര്‍ ശ്രീജേഷാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍.

കഴിഞ്ഞദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. മത്സരം 2-2 ല്‍ കലാശിച്ചതോടെ ടൈബ്രേക്കറിലേക്ക് നീണ്ടു. 4-3 നായിരുന്നു ഇന്ത്യയുടെ വിജയം.

പ്രാഥമിക റൗണ്ടിലെ മൂന്നു വന്‍ വിജയങ്ങളുമായാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. ഫ്രാന്‍സിനെയാണ് ജര്‍മ്മനി ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. അര്‍ജന്റീന, നെതര്‍ലാന്‍ഡ്‌സ്, സ്‌പെയിന്‍, ന്യൂസിലന്‍ഡ് എന്നിവയാണ് അവസാന നാലിലെത്തിയത്. ആദ്യ സെമിയില്‍ വൈകീട്ട് സ്‌പെയിന്‍ അര്‍ജന്റീനയെ നേരിടും.

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്; പത്താം ക്ലാസുകാർക്ക് അവസരം, 35,973 രൂപ ശമ്പളം

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്; പത്താം ക്ലാസുകാർക്ക് അവസരം, 35,973 രൂപ ശമ്പളം

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (CSIR) കീഴിലുള്ള ഒരു ഗവേഷണ സ്ഥാപനമായ നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CSIR-NGRI) മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് (MTS) തസ്തികയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് പൂർത്തിയാക്കിവർക്ക് ഒരു കേന്ദ്ര സർക്കാർ ജോലി നേടാനുള്ള മികച്ച അവസരമാണിത്.

അകെ 12 ഒഴിവുകളാണ് ഉള്ളത്. പ്രതിമാസം 35,973 രൂപ ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 5.

വിഭാഗം- ഒഴിവുകളുടെ എണ്ണം
ജനറൽ – 06

ഒ ബി സി – 04

എസ് സി – 01

ഇ ഡൗബ്ലു എസ് – 01

ആകെ 12

അപേക്ഷകന്റെ പരമാവധി പ്രായം 25 വയസാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. ജനറൽ/ഒ ബി സി/ ഇ ഡൗബ്ലു എസ് വിഭാഗത്തിൽ ഉള്ളവർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവർക്ക് സൗജന്യമായി അപേക്ഷിക്കാം. സ്കിൽ ടെസ്റ്റ്,എഴുത്ത് പരീക്ഷ എന്നിവയെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്ക് https://ngri.res.in/ സന്ദർശിക്കുക.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം; കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാര്‍: എസ്‌ഐടിക്ക് ചെന്നിത്തലയുടെ കത്ത്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം; കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാര്‍: എസ്‌ഐടിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര കൊള്ളക്കടത്തു സംഘമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം വ്യക്തമാക്കി രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കത്തു നല്‍കി. പുരാവസ്തു കള്ളക്കടത്തു സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം. ഈ സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും രമേശ് ചെന്നിത്തല കത്തില്‍ അറിയിച്ചിട്ടുണ്ട്.

സ്വര്‍ണക്കൊള്ളയില്‍ 500 കോടിയുടെ ഇടപാടു നടന്നു. ഓപ്പറേഷനെക്കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയെക്കുറിച്ച് വിവരം നല്‍കാം. ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യസംഘാടകര്‍ ഇപ്പോഴും പുറത്തുതന്നെയാണെന്നും ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചു. എസ്‌ഐടിയുടെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിനാണ് കത്തു നല്‍കിയത്.

ശബരിമലയില്‍ നിന്നും കടത്തിയ സ്വര്‍ണപ്പാളികള്‍ രാജ്യത്തിനു വെളിയില്‍ പോയിട്ടുണ്ട്. അതുകൊണ്ടാണ് സ്വര്‍ണപ്പാളികള്‍ എസ്‌ഐടിക്ക് കണ്ടെത്താന്‍ കഴിയാത്തത്. തനിക്കു ലഭിച്ച വിവരങ്ങള്‍ സ്വന്തം നിലയ്ക്ക് കൂടി അന്വേഷിച്ച് വസ്തുതയാണെന്ന് ബോധ്യപ്പെട്ടു. തനിക്ക് വിവരം നല്‍കിയ ആളെ എസ്‌ഐടിയുടെ അന്വേഷണവുമായി സഹകരിപ്പിക്കാം. കോടതിയില്‍ മൊഴി നല്‍കാനും താന്‍ തയ്യാറാണെന്നും ചെന്നിത്തല അറിയിച്ചിട്ടുണ്ട്.

സ്വര്‍ണക്കൊള്ളയില്‍ ചില വലിയ വ്യവസായികള്‍ക്കും പങ്കുണ്ട്. ചില റാക്കറ്റുകളും ഈ കൊള്ളയില്‍ സഹകരിച്ചിട്ടുണ്ട്. അറസ്റ്റിലായവര്‍ കൂട്ടുപ്രതികള്‍ മാത്രമാണ്. മുഖ്യപ്രതികള്‍ ഇപ്പോഴും അന്വേഷണത്തിനും വെളിയിലാണ്. തനിക്ക് ലഭിച്ച വിവരങ്ങള്‍ പൊതുജനങ്ങളുടെ മധ്യത്തില്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും രമേശ് ചെന്നിത്തല എസ്‌ഐടിയെ അറിയിച്ചിട്ടുണ്ട്.