‘പോസ്റ്ററും ബോര്‍ഡും ഒന്നും വേണ്ട, ജനം എന്നെ ജയിപ്പിക്കും’; വേറിട്ട പ്രചാരണവുമായി സ്ഥാനാര്‍ഥി

‘പോസ്റ്ററും ബോര്‍ഡും ഒന്നും വേണ്ട, ജനം എന്നെ ജയിപ്പിക്കും’; വേറിട്ട പ്രചാരണവുമായി സ്ഥാനാര്‍ഥി

കോട്ടയം: പോസ്റ്ററുകളും ഫ്‌ലെക്സും ബോര്‍ഡും ഇല്ലാതെ വേറിട്ട തെരഞ്ഞെടുപ്പ് പ്രചാരണവുമായി സ്ഥാനാര്‍ഥി. കോട്ടയം നഗരസഭയിലെ 35 വാര്‍ഡിലെ മറിയപ്പള്ളിയില്‍ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി ശങ്കരന്റെതാണ് വേറിട്ട പ്രചാരണ രീതി. ഇത്തരം പ്രചാരണങ്ങള്‍ ഒന്നുമില്ലാതെ തന്നെ ജനം തന്നെ വിജയിപ്പിക്കുമെന്ന് പ്രതീക്ഷയാണ് ബിജെപി സ്ഥാനാര്‍ഥി പറയുന്നത്.

ഫ്‌ലെക്സ്, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവയ്ക്കായി ചെലവിടുന്ന പണം ഇവിടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയാണ് ചെയ്യുന്നതെന്ന് സ്ഥാനാര്‍ഥി ശങ്കരന്‍ പറഞ്ഞു . തെരഞ്ഞെടുപ്പ് പ്രചാരണരീതികള്‍ കൂടുതല്‍ സൗഹാര്‍ദപരവും പരിസ്ഥിതിക്ക് അനുയോജ്യമാകണമെന്ന ലക്ഷ്യവും സ്ഥാനാര്‍ഥിയുടെ വേറിട്ട പ്രചാരണ ലക്ഷ്യമാണ്.

ഇത് 4-ാം തവണയാണ് ശങ്കരന്‍ മത്സരിക്കുന്നത്. മുന്‍പ് മത്സരിച്ച മൂന്ന് തവണയും തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ കോട്ടയം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി ശങ്കരന്‍ വിവേകാനന്ദ യോഗ വിദ്യാപീഠം ആചാര്യന്‍ കൂടിയാണ്. കഴിഞ്ഞ തവണ മത്സരിച്ച പത്താം വാര്‍ഡ് വനിതാ സംവരണമായപ്പോഴാണ് പത്ത് വര്‍ഷം മുന്‍പ് ജയിച്ച സ്ഥലത്തേക്ക് മാറിയത്.

‘ഇപ്രാവശ്യം വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു പ്രചാരണമാണ് നടത്തുന്നത്. ഫ്‌ലക്സ്, ബാനര്‍, പോസ്റ്റര്‍, ബോര്‍ഡ് ഇവയെല്ലാം ഒഴിവാക്കി പരിസ്ഥിതി സൗഹൃദമായി മത്സരിക്കുക എന്നാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ തീരുമാനത്തിന് എല്ലാ സഹപ്രവര്‍ത്തകരുടെ പിന്തുണയും ഉണ്ട്. ഇവിടെ നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളുടെ ബലത്തിലാണ് വീടുകള്‍ തോറും കയറി വോട്ട് അഭ്യര്‍ഥിക്കുന്നത്. ചെറിയൊരു ഫ്‌ലെക്‌സ് ബോര്‍ഡിന് ആയിരം രൂപയാകും. കളര്‍ പോസ്റ്ററിന് കുറഞ്ഞത് അമ്പത് രൂപ. ചെറിയൊരുവാര്‍ഡിലെ പ്രചാരണത്തിന് മാത്രം ലക്ഷങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു’, ശങ്കരന്‍ പറഞ്ഞു. എല്‍ഡിഎഫിനായി സന്തോഷ് കുറിവേലിയും യുഡിഎഫിനായി സാബു പള്ളിവാതുക്കലുാണ് മത്സരിക്കുന്നത്.

ശ്രീലങ്കയെ വിറപ്പിച്ച് ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്;  ഇന്ത്യയുടെ സഹായം തേടി ലങ്കൻ സർക്കാർ

ശ്രീലങ്കയെ വിറപ്പിച്ച് ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്; ഇന്ത്യയുടെ സഹായം തേടി ലങ്കൻ സർക്കാർ

കൊളംബോ: ശ്രീലങ്കയെ കണ്ണീരിലാഴ്ത്തി കനത്ത നാശം വിതയ്ക്കുന്ന ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിനെ നേരിടാൻ ഇന്ത്യയുടെ സഹായം തേടി ലങ്കൻ സർക്കാർ. രക്ഷാദൗത്യത്തിനായി ഇന്ത്യൻ യുദ്ധക്കപ്പൽ ഐ എൻ എസ് വിക്രാന്തിന്‍റെയടക്കം സഹായം ലങ്കൻ സർക്കാർ തേടി. ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ റെക്കോഡ് മഴയാണ് അനുഭവപ്പെടുന്നത്.

എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നതോടെ മഹാ ദുരന്തത്തെയാണ് രാജ്യം മുന്നിൽ കാണുന്നത്. 50 ലധികം മരണം ഇതിനകം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ലങ്കൻ സർക്കാർ സഹായം തേടി ഇന്ത്യൻ ഹൈക്കമ്മീഷന് കത്ത് നൽകിയതിനു പിന്നാലെ രക്ഷാദൗത്യത്തിന്‍റെ ഭാഗമാകാമെന്ന് ഇന്ത്യ അറിയിച്ചു.

ഐഎൻഎസ് വിക്രാന്ത് അടക്കം ഇന്ത്യ വിട്ടുനൽകിയിട്ടുണ്ട്. നിലവിൽ ഐഎൻഎസ് വിക്രാന്ത് ലങ്കൻ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ്. കൊളംബോയിലേക്കുള്ള വിമാന സർവീസ് തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടാനും ലങ്കൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ സ്വാധീനത്താൽ തമിഴ്നാട്ടിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. 4 ജില്ലകളിൽ റെഡ് അലർട്ടും 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തമിഴ്നാട് – ആന്ധ്രാ – പുതുച്ചേരി തീരങ്ങളിൽ അതിജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

‘കടുവയുടെ കരണം നോക്കി ധര്‍മേന്ദ്ര ഒറ്റയടി; സെറ്റ് നിശ്ചലം!’; പേടിച്ച് രജനികാന്ത് ആരോടും പറയാതെ മുങ്ങി!

‘കടുവയുടെ കരണം നോക്കി ധര്‍മേന്ദ്ര ഒറ്റയടി; സെറ്റ് നിശ്ചലം!’; പേടിച്ച് രജനികാന്ത് ആരോടും പറയാതെ മുങ്ങി!

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസം ധര്‍മേന്ദ്ര കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദനയിലാണ് സിനിമാ ലോകം ഇപ്പോഴും. ധര്‍മേന്ദ്രയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് താരങ്ങളും ആരാധകരുമെല്ലാം. ബോളിവുഡില്‍ നിന്ന് മാത്രമല്ല തെന്നിന്ത്യന്‍ താരങ്ങളും ധര്‍മേന്ദ്രയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ രസകരമായൊരു ഓര്‍മ പങ്കുവെക്കുകയാണ് നടി രാധിക ശരത്കുമാര്‍.

ധര്‍മേന്ദ്ര പണ്ടൊരു കടുവയുടെ കരണത്തടിച്ച ഓര്‍മയാണ് രാധിക ശരത്കുമാര്‍ പറയുന്നത്. ഇരുവരും ഒരേ സ്റ്റുഡിയോയില്‍ വ്യത്യസ്തമായ സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ നടന്നൊരു സംഭവമാണ് രാധിക ഓര്‍ക്കുന്നത്. രാധികയ്‌ക്കൊപ്പം രജനികാന്തും ചിത്രത്തിലുണ്ടായിരുന്നു. ആ വാക്കുകളിലേക്ക്:

”രജനികാന്തിനൊപ്പം വാഹിനി സ്റ്റുഡിയോയില്‍ ഷൂട്ടിങ് നടക്കുമ്പോഴാണ് അദ്ദേഹത്തെ കാണാന്‍ സാധിച്ചത്. അദ്ദേഹം തൊട്ടടുത്ത സെറ്റിലുണ്ടായിരുന്നു. ഞങ്ങളൊരു ഫൈറ്റ് സീനായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. എന്നെ ഒരു മരത്തില്‍ കെട്ടിയിട്ടിരിക്കുകയാണ്. രജനികാന്ത് ഒരു കടുവയുമായി ആ സമയം മല്ലിടണം. അന്ന് വിഎഫ്എക്‌സ് ഉണ്ടായിരുന്നില്ല. അതിനാല്‍ യഥാര്‍ത്ഥ കടുവയുമായിട്ടാണ് രജനികാന്തിന് ഫൈറ്റ് ചെയ്യേണ്ടിയിരുന്നത്. ആ കടുവ പക്ഷെ മെരുങ്ങുന്നുണ്ടായിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് രജനികാന്ത് ഷോട്ട് എടുത്തിരുന്നത്.

സെറ്റാകെ ടെന്‍ഷനടിച്ച് നില്‍ക്കുമ്പോള്‍ അവിടേക്ക് നല്ല ഉയരമുള്ള, സ്വതസിദ്ധമായ കരിസ്മയുള്ള ധര്‍മേന്ദ്ര കടന്നു വന്നു. അദ്ദേഹം രജനികാന്തിനെ അഭിവാദ്യം ചെയ്തു. ശേഷം കടുവയെ ഒന്ന് നോക്കി. പെട്ടെന്ന് കടുവയുടെ കരണം നോക്കി ഒരൊറ്റയടി വച്ചു കൊടുത്തു. തന്റെ വലിയ കൈ കൊണ്ട് നല്ല ശക്തിയിലാണ് അദ്ദേഹം അടിച്ചത്. കടുവ പെട്ടെന്ന് പൂച്ചയായി. ഞങ്ങള്‍ക്ക് ആര്‍ക്കും അപ്പോള്‍ ഒന്നും മിണ്ടാന്‍ പോലും പറ്റിയില്ല.

കുറച്ച് കഴിഞ്ഞതും രജനികാന്ത് സെറ്റില്‍ നിന്നും പോയി. ഞങ്ങള്‍ കരുതിയത് അദ്ദേഹം വാനിറ്റി വാനിലുണ്ടാകും എന്നാണ്. എന്നാല്‍ പിന്നീട് നിര്‍മാതാവിന് അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ വന്നു. ആ മനുഷ്യന്‍ കടുവയുടെ കരണത്താണ് അടിച്ചിരിക്കുന്നത്. അദ്ദേഹം അതും കഴിഞ്ഞ് തിരിച്ച് സെറ്റിലേക്ക് പോകും. ഞാനാണ് കടുവയുടെ കൂടെ ഷൂട്ട് ചെയ്യേണ്ടത്. കടുവയൊന്ന് തണുത്തിട്ട് വരാം എന്നാണ് രജനികാന്ത് പറഞ്ഞത്.”

നവംബര്‍ 24നാണ് ധര്‍മേന്ദ്ര മരണപ്പെടുന്നത്. 89 വയസായിരുന്നു. പോയ മാസം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. പത്ത് ദിവസത്തിലധികത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടക്കിയയക്കുകയായിരുന്നു. ധര്‍മേന്ദ്രയെ അവസാനമായി കാണാന്‍ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖരെല്ലാം എത്തിയിരുന്നു.

‘സ്മൃതിയ്ക്കൊപ്പം നിൽക്കണ്ട സമയം’; ബി​ഗ് ബാഷ് ലീ​ഗിൽ നിന്ന് പിൻമാറി ജെമിമ

‘സ്മൃതിയ്ക്കൊപ്പം നിൽക്കണ്ട സമയം’; ബി​ഗ് ബാഷ് ലീ​ഗിൽ നിന്ന് പിൻമാറി ജെമിമ

മുംബൈ: ഓസ്ട്രേലിയയിലെ വനിതാ ബി​ഗ് ബാഷ് ലീ​ഗിൽ നിന്നു പിൻമാറി ഇന്ത്യൻ താരം ജെമിമ റോ‍ഡ്രി​ഗ്സ്. ബി​ഗ് ബാഷിൽ ബ്രിസ്ബെയ്ൻ ഹീറ്റ് താരമാണ് ജെമിമ. ഉറ്റ സുഹൃത്തും ഇന്ത്യൻ ടീമിലെ സഹ താരവുമായ സ്മൃതി മന്ധാനയ്ക്കു പിന്തുണ പ്രഖ്യാപിച്ചാണ് താരം ബി​ഗ് ബാഷ് ലീ​ഗിൽ നിന്നു പിൻമാറിയത്.

സ്മൃതിയുടെ വിവാ​ഹം മാറ്റി വച്ചിരുന്നു. വിവാഹച്ചടങ്ങുകൾക്കിടെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ധാനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നാലെയാണ് വിവാഹച്ചടങ്ങുകൾ മാറ്റിയത്. വ്യക്തി ജീവിതത്തിൽ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സ്മൃതിയ്ക്കു പിന്തുണ നൽകുന്നതിന്റെ ഭാ​ഗമായാണ് ജെമിമയുടെ പിൻമാറ്റം.

ഈ ഘട്ടത്തിൽ സ്മൃതിയുടെ ഒപ്പം നിൽക്കാൻ അനുവദിക്കണമെന്നു ജെമിമ ക്ലബിനോടു വ്യക്തമാക്കുകയായിരുന്നു. താരം ഇന്ത്യയിൽ തന്നെ തുടരുമെന്നു ബ്രിസ്ബെയ്ൻ ഹീറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

വനിതാ ബിഗ് ബാഷ് ലീഗില്‍ നിന്ന് പിന്മാറി ഇന്ത്യന്‍ താരം ജമീമ റോഡ്രിഗ്‌സ്. താരം ഇന്ത്യൻ തന്നെ തുടരുമെന്ന് ബ്രിസ്‌ബേന്‍ ഹീറ്റ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സ്‌മൃതി മന്ദാനയുടെ കൂടെ നിൽക്കാൻ അനുവദിക്കണമെന്ന് ജെമീമ ക്ലബിനോട് അഭ്യാർത്തടിക്കുകയായിരുന്നു.

അതിനിടെ സ്മൃതിയും സം​ഗീത സംവിധായകൻ പലാഷ് മുച്ഛലുമായുള്ള വിവാഹം ഇനി നടക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. വിവാഹം മാറ്റി വയ്ക്കാൻ കാരണമായത് പലാഷിന്റെ വഴിവിട്ട ബന്ധമാണെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ‍കഴിഞ്ഞ ഞായറാഴ്ച മഹാരാഷ്ട്രയിലെ സാം​ഗ്ലിയിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ അരങ്ങേറിയത്. അതിനിടെയാണ് സ്മൃതിയുടെ പിതാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

അതിനിടെ പലാഷ് മുച്ഛലും ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നു ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് ആശുപത്രി വിട്ടു. നിലവിൽ വിവാ​ഹം എന്നു നടക്കും എന്നതടക്കമുള്ള വിഷയങ്ങളിൽ പുതിയ തീരുമാനങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

തെരഞ്ഞെടുപ്പ് സമയത്തെ കെണി; യുവതി മുഖ്യമന്ത്രിയെ കണ്ടതില്‍ ദുരൂഹത: അടുര്‍ പ്രകാശ്

തെരഞ്ഞെടുപ്പ് സമയത്തെ കെണി; യുവതി മുഖ്യമന്ത്രിയെ കണ്ടതില്‍ ദുരൂഹത: അടുര്‍ പ്രകാശ്

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്തതിന് പിന്നാലെ, ഇത്തരം ഇരകള്‍ എല്ലാ തെരഞ്ഞടുപ്പ് കാലത്തും സിപിഎമ്മിന് ലഭിക്കാറുണ്ടെന്നും ഇരയ്ക്ക് പിന്നില്‍ അവര്‍ ഒരുക്കിയ കെണിയാണെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. യുവതി മുഖ്യമന്ത്രിയെ കണ്ടതില്‍ ദുരൂഹതയുണ്ടെന്നും സ്വര്‍ണക്കൊള്ള അന്വേഷണം വഴി മാറ്റാനുള്ള ശ്രമമാണ് ഇതെന്നും അടുര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്ന അവസരത്തില്‍ സിപിഎം ഉണ്ടാക്കിയെടുക്കുന്ന കെണിയാണ് ഇത്. അയ്യപ്പസന്നിധിയിലെ മോഷണവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കന്‍മാര്‍ ജയിലിലാണ്. അത് വഴിമാറ്റിവിടാനുള്ള പുതിയ തന്ത്രമാണ്. എല്ലാ തെരഞ്ഞെടുപ്പ് സമയങ്ങളിലും കേസുകള്‍ ഉണ്ടാക്കിയെടുക്കയെന്നത് സിപിഎം ലക്ഷ്യമാണ്. അഞ്ചുതവണ കോന്നിയില്‍ മത്സരിച്ചപ്പോഴും രണ്ടുതവണ ആറ്റിങ്ങലില്‍ മത്സരിച്ചപ്പോഴും തന്റെ പേരില്‍ കള്ളക്കേസ് ഉണ്ടാക്കിയെടുത്തവരാണ് ഇവര്‍. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നത്. രാഹുലിന്റെ പേരിലുള്ള പരാതിയില്‍ കേസ് നടക്കട്ടെ. പുകമറ സൃഷ്ടിച്ച് കൊണ്ട് മുന്നോട്ടുപോകുന്നത് ശരിയല്ല.

ഇത്തരത്തില്‍ ഇരകള്‍ എല്ലാ കാലഘട്ടത്തിലും സിപിഎമ്മിന് ലഭ്യമാകാറുണ്ട്. ആ ഇരകള്‍ ഒക്കെ ഇപ്പോള്‍ എവിടെനില്‍ക്കുന്നു എന്നതും അന്വേഷിക്കണം. പലകാര്യങ്ങളും പുകമറ സൃഷ്ടിച്ച് അവരുടെ മുഖം രക്ഷിക്കുകയാണ് എല്ലാകാലത്തും അവര്‍ ചെയ്യുന്നത്.’

‘ശബരിമലയിലെ സ്വര്‍ണക്കൊള്ള പുറത്തുകൊണ്ടുവന്നതിന് പിന്നിലെ പ്രതികരണമാണ് ഇന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാഹുലിനെതിരെ നേരത്തെ പരാതികള്‍ വന്നിട്ടുണ്ട്, എന്നിട്ട് എന്തുകൊണ്ട് കേസ് എടുത്തില്ല. ഞങ്ങളാണോ കേസ് എടുക്കേണ്ടത്. മുഖ്യമന്ത്രിയെ വീട്ടില്‍ പോയി ഇര കണ്ടുവെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ആ ഇരയെ പറഞ്ഞ് വിട്ടത് എങ്ങോട്ടാണ്?. ഇതെല്ലാം ഒരു കഥ മെനയാന്‍ വേണ്ടിയുള്ള ഭാഗമാണ്. യുവതിയുടെ പരാതി കളവാണോയെന്നതില്‍ അന്വേഷണം നടത്തണം. കിട്ടിയ ഇരയെ മുതലാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഈ ശ്രമം ജനങ്ങളുടെ മുന്നില്‍ വിലപ്പോവില്ല. തദ്ദശതെരഞ്ഞെടുപ്പും അതിനുശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പുവരുമ്പോള്‍ അതെല്ലാം വ്യക്തമാകും’ അടൂര്‍ പ്രകാശ് പറഞ്ഞു.

‘അതു കോടതിയലക്ഷ്യം തന്നെ’; കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

‘അതു കോടതിയലക്ഷ്യം തന്നെ’; കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. കോടതി അലക്ഷ്യമാണെന്ന് കണ്ടെത്തിയാണ് ഉത്തരവ് തിരുത്താന്‍ ആവശ്യപ്പെട്ടത്. തെറ്റു തിരുത്തുകയാണ് വേണ്ടത്. അല്ലാതെ കോടതി അലക്ഷ്യം ഇല്ലെന്ന് സര്‍ക്കാരിന് വാദിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, കോര്‍പറേഷന്‍ എംഡി കെ എ രതീഷ് എന്നിവരാണ് കേസിലെ പ്രതികള്‍. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാര്‍ നടപടികളില്‍ കോടതി അലക്ഷ്യം ഇല്ലെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ ഉണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മുമ്പ് സര്‍ക്കാര്‍ തന്നെ ഇക്കാര്യം സമ്മതിച്ചതാണെന്നും കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കശുവണ്ടി അഴിമതിയില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തതു ചോദ്യം ചെയ്തുള്ള ഹര്‍ജി അടുത്ത മാസം എട്ടിന് പരിഗണിക്കാനായി മാറ്റി.

മുൻ സർക്കാർ ഉത്തരവുകൾ യുക്തിസഹമായി നടപ്പാക്കുക മാത്രമാണ് പ്രതികളായ രണ്ടുപേരും ചെയ്തതെന്നാണ് വ്യവസായ വകുപ്പ് സെക്രട്ടറി സത്യവാങ്മൂലത്തിൽ ആവർത്തിച്ചത്. അതിനാലാണ് സിബിഐ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ അനുമതി നൽകാത്തതെന്നും സർക്കാർ വ്യക്തമാക്കി. 2006 മുതൽ 2015 കാലഘട്ടത്തിൽ കശുവണ്ടി വാങ്ങിയത് സ്‌റ്റോർ പർച്ചേസ് മാനുവൽ പാലിക്കാതെയാണെന്ന സിബിഐ വാദം ശരിയല്ല. തോട്ടണ്ടി സീസണൽ വിളയായതിനാൽ അപ്പോഴത്തെ സാഹചര്യമനുസരിച്ച് വാങ്ങാൻ സർക്കാർ തന്നെയാണ് അനുമതി നൽകിയതെന്നുമാണ് സർക്കാരിന്റെ വാദം.

പരമ്പരാഗത കശുവണ്ടിത്തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം. ഇറക്കുമതി വഴി തൊഴിലാളികൾക്ക് പരമാവധി തൊഴിൽ ദിനങ്ങൾ ഉറപ്പാക്കാനാണ് ബോർഡ് ശ്രമിച്ചത്. ഇതിനായി സർക്കാർ ഫണ്ട് ഉപയോഗിച്ചു, ഇത് കൃത്യവിലോപമോ വഞ്ചനയോ അല്ല. തോട്ടണ്ടി ഇറക്കുമതി ചെയ്യാനുളള തീരുമാനം വ്യവസായ ധനകാര്യ വകുപ്പുകളും ട്രേഡ് യൂണിയുകളും ഐക്യകണ്‌ഠേന എടുത്തതാണ്. ഫണ്ട് വകമാറ്റിയതിനോ നടപടി ക്രമങ്ങളിലോ ക്രമക്കേട് നടന്നതായി തെളിവില്ല. പ്രോസിക്യൂട്ട് ചെയ്യാൻ പര്യാപ്തമായ തെളിവുകൾ സിബിഐയുടെ പക്കലില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.