ട്രെയിനിലെ ഹലാല്‍ ഭക്ഷണം വിവേചനം; റെയില്‍വേയ്ക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷന്‍

ട്രെയിനിലെ ഹലാല്‍ ഭക്ഷണം വിവേചനം; റെയില്‍വേയ്ക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷന്‍

ഡല്‍ഹി: ട്രെയിന്‍ യാത്രക്കാരുടെ ഭക്ഷണത്തില്‍ ‘ഹലാല്‍ മാംസം’ വിളമ്പുന്നതിനെതിരെ റെയില്‍വേ ബോര്‍ഡിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ട്രെയിനുകളില്‍ ഹലാല്‍ മാംസം മാത്രം വിളമ്പുന്നത് മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലുള്ള വിവേചനം ആണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ ലഭിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ റെയില്‍വേയില്‍ ഹലാല്‍ മാംസം മാത്രം വിളമ്പുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ, പ്രത്യേകിച്ച് ആര്‍ട്ടിക്കിള്‍ 14, 15, 19(1)(ജി), 21, 25 എന്നിവയുടെ ലംഘനമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. സമത്വം, വിവേചനമില്ലായ്മ, തൊഴില്‍ സ്വാതന്ത്ര്യം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം, മതസ്വാതന്ത്ര്യം എന്നിവ ഉറപ്പുനല്‍കുന്ന ഭരണഘടന ആര്‍ട്ടിക്കിളുകള്‍ ആണ് ഇവ. ഇന്ത്യയുടെ മതേതര മനോഭാവത്തിന് അനുസൃതമായി എല്ലാ മതങ്ങളില്‍ നിന്നുമുള്ള ആളുകളുടെ ഭക്ഷണ തെരഞ്ഞെടുപ്പുകളെ ബഹുമാനിക്കേണ്ടതാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ റെയില്‍വേയോട് നിര്‍ദേശിച്ചു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് അയച്ചിരിക്കുന്ന നോട്ടീസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ട്രെയിനുകളിലെ ഭക്ഷണത്തില്‍ ഹലാല്‍ മാംസം മാത്രം വിളമ്പുന്ന രീതി ഹിന്ദുക്കളുടെയും സിഖുകാരുടെയും പട്ടികജാതി വിഭാഗങ്ങളുടെയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നത്. മാംസ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുസ്ലിം ഇതര വിഭാഗത്തെ റെയില്‍വേയുടെ ഈ നടപടി ബാധിക്കുന്നുണ്ട് എന്നും പരാതിക്കാരന്‍ വ്യക്തമാക്കി. ഹലാലിന്റെ പേരിലുള്ള ഈ ഒഴിവാക്കല്‍ അവരുടെ ഉപജീവനമാര്‍ഗ്ഗത്തെ ദോഷകരമായി ബാധിക്കുമെന്നും യാത്രക്കാര്‍ക്ക് അവരുടെ മതവിശ്വാസങ്ങളുമായി പൊരുത്തപ്പെടുന്ന ഭക്ഷണ ഓപ്ഷനുകള്‍ നിഷേധിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഒഴിവുകൾ; ശമ്പളം 57,000 രൂപ, അവസാന തീയതി ഡിസംബർ 5

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഒഴിവുകൾ; ശമ്പളം 57,000 രൂപ, അവസാന തീയതി ഡിസംബർ 5

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫെസിലിറ്റി മാനേജർ, സീനിയർ പ്രോജക്ട് അസോസിയേറ്റ് വിഭാഗങ്ങളിലായി 3 ഒഴിവുകൾ ആണ് ഉള്ളത്. മതിയായ യോഗ്യത ഉള്ളവർ ഡിസംബർ 5 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.

ഫെസിലിറ്റി മാനേജർ
പ്രോജക്ട് മോഡിൽ ഫെസിലിറ്റി മാനേജർ (ക്ലിനിക്കൽ ഫ്ലോ സൈറ്റോമെട്രി) എന്ന താൽക്കാലിക തസ്തികയിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. രണ്ട് വർഷത്തേക്കോ അല്ലെങ്കിൽ പ്രോജക്റ്റ് പൂർത്തിയാകുന്നതുവരെയോ ആകും നിയമനം.

യോഗ്യതകൾ

അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്ന് ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.

മൾട്ടികളർ പാനൽ ഡിസൈനിംഗ്, സെൽ സോർട്ടിംഗ്, ഫ്ലോ സൈറ്റോമെട്രി സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം, സസ്തനി സെൽ കൾച്ചറിൽ കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തിപരിചയം. ഒരു ഗവൺമെന്റ് ആർ & ഡി സെന്ററിൽ നിന്ന് കോർ ഫ്ലോ ഫെസിലിറ്റി മാനേജ്‌മെന്റായി ഡോക്യുമെന്റഡ് പരിചയം.

പ്രായം

2025 ഡിസംബർ 05 ന് 45 വയസ്സിന് താഴെ. ഇന്ത്യാ ഗവൺമെന്റ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് നൽകും.

ശമ്പളം: 57,000 രൂപ. മറ്റു ആനുകൂല്യങ്ങളും ലഭിക്കും.

സീനിയർ പ്രോജക്ട് അസോസിയേറ്റ് (ക്ലിനിക്കൽ റിസർച്ച് ലാബ്)
പ്രോജക്ട് മോഡിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ് (ക്ലിനിക്കൽ റിസർച്ച് ലാബ്) എന്ന താൽക്കാലിക തസ്തികയിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തേക്കോ അല്ലെങ്കിൽ പ്രോജക്റ്റ് പൂർത്തിയാകുന്നതുവരെയോ ആകും നിയമനം.

യോഗ്യതകൾ

അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്ന് ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.

ഇമ്മ്യൂണോളജിയിൽ സ്പെഷ്യലൈസേഷനോടെ ബയോടെക്നോളജിയിൽ പിഎച്ച്ഡി.

പരിചയം

ഇമ്മ്യൂണോഫെനോടൈപ്പിംഗ്, സിംഗിൾ സെൽ അസ്സേകൾ, ബയോഇൻഫോർമാറ്റിക്സ് ടൂളുകൾ, ഡാറ്റ വിശകലനം എന്നിവയിൽ അധ്യാപന/ഗവേഷണ പരിചയം.

അഭികാമ്യമായ യോഗ്യതകൾ

ഇമ്മ്യൂണോളജിക്കൽ അസ്സേകൾ, സിംഗിൾ സെൽ അസ്സേ, ഡയഗ്നോസ്റ്റിക്സ് ടെക്നിക്കുകൾ, ഡാറ്റ വിശകലനം എന്നിവയിൽ ബിരുദാനന്തര ബിരുദ, മെഡിക്കൽ വിദ്യാർത്ഥികളെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ഉദ്യോഗാർത്ഥിക്ക് സാധിക്കണം.

പ്രായം

2025 ഡിസംബർ 05 ന് 45 വയസ്സിന് താഴെ. ഇന്ത്യാ ഗവൺമെന്റ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് നൽകും.

ശമ്പളം: 57,000 രൂപ. മറ്റു ആനുകൂല്യങ്ങളും ലഭിക്കും.

പ്ലാവിനൊപ്പം കടത്തിയത് ലക്ഷങ്ങളുടെ തേക്ക്

പ്ലാവിനൊപ്പം കടത്തിയത് ലക്ഷങ്ങളുടെ തേക്ക്

കിളിമാനൂർ: അനധികൃതമായി കടത്താൻ ശ്രമിച്ച തേക്ക് തടി വനംവകുപ്പ് പിടികൂടി. നഗരൂർ തേക്കിൻകാട് ഭാഗത്ത് നിന്ന് പാസില്ലാതെ കടത്താൻ ശ്രമിച്ച തേക്കിൻ തടിയും ഇതിനായി ഉപയോഗിച്ച ലോറിയും പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് നഗരൂർ വെള്ളല്ലൂർ പുണർതത്തിൽ സുഗുണൻ, കരവാരം ഷഹാനി മൻസിലിൽ ഷംനാദ്, വർക്കല വെട്ടിയറ തെങ്ങുവിള വീട്ടിൽ സെയ്ഫുദ്ദീൻ എന്നിവരെയും തേക്ക് കടത്താൻ ശ്രമിച്ച സ്വരാജ് മസ്ദയും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.

പ്ലാവ് തടി വാങ്ങിയതിനുശേഷം ഇതിന്റെ മറവിലാണ് ഇവർ തേക്ക് തടി കടത്തിയത്. നഗരൂർ ഭാഗത്ത് നിന്നും കൊണ്ടുവന്നതും തേക്ക് തടി വാഹനത്തിൽ കൊണ്ടു പോകുന്നതിന് ആവശ്യമായ പാസ് ഇല്ലാത്തതുമാണ് വാഹനം ഉൾപ്പടെ കസ്റ്റഡിയിലെടുത്തതിന് കാരണമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. തേക്കിൻകാട് ഭാഗത്ത് നിന്നും മുറിച്ചെന്നാണ് ഇവർ പറഞ്ഞത്. ഇത് കണക്കിലെടുത്ത് അന്വേഷണം നടത്തുകയാണെന്ന് പാലോട് റേഞ്ച് ഓഫീസർ പറഞ്ഞു.

കേരളത്തിലെ എസ്‌ഐആറിന് സ്റ്റേ ഇല്ല

കേരളത്തിലെ എസ്‌ഐആറിന് സ്റ്റേ ഇല്ല

ഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ ( എസ്‌ഐആര്‍ ) നടപടികള്‍ തടയാതെ സുപ്രീംകോടതി. കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഡിസംബര്‍ രണ്ടിന് ( ചൊവ്വാഴ്ച ) പരിഗണിക്കാനായി മാറ്റി. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

കേരളത്തിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിസംബര്‍ ഒന്നിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആര്‍ നടപ്പാക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നം നേരിടുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

ജില്ലാ കലക്ടര്‍മാര്‍ അടക്കം എസ്‌ഐആര്‍ നടപടികളുമായി സഹകരിച്ചു മുന്നോട്ടു പോകുന്നുണ്ട്. തെരഞ്ഞെടുപ്പും എസ്‌ഐആറും ഒപ്പം വന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് അറിയിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ വാദം ഉന്നയിക്കാന്‍ അവകാശമില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കമ്മീഷന്‍ ഉന്നയിക്കുന്ന സാഹചര്യമല്ല കേരളത്തിലേതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്നാണ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളോട് കോടതി നിര്‍ദേശിച്ചത്. ഡിസംബര്‍ 9 ന് വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചപ്പോള്‍, ഡിസംബര്‍ നാലിന് നടപടികള്‍ അവസാനിക്കുന്നതിനാല്‍ അടിയന്തരമായി പരിഗണിക്കണമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഡിസംബര്‍ 2 ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.

ഒരു ബോർഡിന് പിഴ 5,000 രൂപ: അഞ്ചെണ്ണമായാൽ സ്ഥാനാർത്ഥിക്ക് ‘എട്ടിന്റെ പണി’

ഒരു ബോർഡിന് പിഴ 5,000 രൂപ: അഞ്ചെണ്ണമായാൽ സ്ഥാനാർത്ഥിക്ക് ‘എട്ടിന്റെ പണി’

പൊതുസ്ഥലത്തെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർത്ഥികളെ കാത്തിരിക്കുന്നത് പിഴ, പിഴ കൂടിയാലോ വരാൻപോകുന്നത് ‘എട്ടിന്‍റെ പണിയും’. ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലത്തുനിന്ന് സ്ഥാനാർഥിയുടെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ ഒരെണ്ണത്തിന് 5,000 രൂപയും അതും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ.

ഇത്തരത്തിൽ അഞ്ച് ബോർഡുകൾ പിടിച്ചെടുത്താൽ സ്ഥാനാർത്ഥികൾക്ക്, ജയിച്ചാലും പരമാവധി ചെലവഴിക്കാവുന്ന തുക മറികടക്കുന്നതോടെ അയോഗ്യതയ്ക്ക് കാരണമാകും.

ബോർഡ് എടുത്തുമാറ്റുന്ന സാഹചര്യമുണ്ടായാൽ 5,000 രൂപയും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ. ഇത് സ്ഥാനാർത്ഥിയുടെ ചെലവിലാണ് ഉൾപ്പെടുത്തുക. പിഴയ്ക്ക് പുറമെ പൊലീസ് കേസും രജിസ്റ്റർ ചെയ്യും. അഞ്ച് ബോർഡ് എടുത്തുമാറ്റിയാൽ ഗ്രാമപ്പഞ്ചായത്തിലെ സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന തുകയായ 25,000 രൂപ മറികടക്കും. തെരഞ്ഞെടുത്താലും ഇതോടെ സ്ഥാനാർത്ഥിക്ക് അയോഗ്യതയുണ്ടാകും.

ബ്ലോക്കിലും നഗരസഭയിലും 75,000 രൂപയും ജില്ലയിലും കോർപറേഷനിലും 1,50,000 രൂപയുമാണ് സ്ഥാനാർഥികൾക്ക് ചെലവഴിക്കാനാകുന്ന പരമാവധി തുക.
ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് തലങ്ങളിൽ ജീവനക്കാരുടെ സ്‌ക്വാഡുകൾ രൂപവത്കരിച്ചാണ് ഇത്തരം ബോർഡുകൾ പിടിച്ചെടുക്കാനുള്ള പരിശോധന നടത്തുന്നത്.

പൊതുസ്ഥലത്ത് അനധികൃതമായി ബോർഡുകൾ, ഫ്‌ളക്‌സുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ പാടില്ലെന്നും ഇത്തരത്തിലുള്ളവ കണ്ടെത്തിയാൽ തദ്ദേശസ്ഥാപന സെക്രട്ടറിമാർ പിഴ അടയ്‌ക്കേണ്ടി വരുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. പൊതുസ്ഥലത്ത് സ്ഥാപിച്ച പ്രചാരണ ബോർഡുകൾ എടുത്തുമാറ്റുന്നതിന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ കൂടിയായ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നീക്കം തുടങ്ങി.

രാജ്യം ഇന്ന് ഭരണഘടനാദിനം ആചരിക്കും

രാജ്യം ഇന്ന് ഭരണഘടനാദിനം ആചരിക്കും

ഡൽഹി: രാജ്യം ഇന്ന് ഭരണഘടനാദിനം ആചരിക്കുന്നു. ദിനത്തോട് അനുബന്ധിച്ച് രാവിലെ 11 മണിക്ക് സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ പ്രത്യേക ആഘോഷ ചടങ്ങുകൾ നടക്കും.

രാഷ്ട്രപതി ദ്രൗപതി മുർമു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി. സി പി രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ, ഇരുസഭകളിലെയും പാർലമെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.രാഷ്ട്രപതിയും സ്പീക്കറും ഉപരാഷ്ട്രപതിയും സമ്മേളനത്തെ അഭിസംബോധന ചെയ്യും. ആഘോഷത്തിന്റെ ഭാഗമായി, മലയാളമടക്കം ,ഒമ്പത് ഭാഷകളിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രകാശനം നടക്കും. സാംസ്കാരിക മന്ത്രാലയം തയ്യാറാക്കിയ സ്മരണിക ലഘുലേഖയും പുറത്തിറക്കും. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലും ഘടന ദിന ആചരണ പരിപാടികൾ ഇന്ന് നടക്കും.