ശബരിമല സ്വര്‍ണക്കൊള്ള: നിര്‍ണായക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും

ശബരിമല സ്വര്‍ണക്കൊള്ള: നിര്‍ണായക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ദ്വാര പാലക ശില്‍പ്പങ്ങള്‍ അടക്കമുള്ള സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം എസ്‌ഐടി റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കും.

ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീക്കുന്നതാണ് ശാസ്ത്രീയ പരിശോധന ഫലം. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിളപ്പാളി, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവയില്‍ സ്വര്‍ണം കുറവ് വന്നതായാണ് വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (വിഎസ്എസ്സി) ഫോറന്‍സിക് പരിശോധന ഫലം. പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാര്‍ത്ഥ പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം റിപ്പോര്‍ട്ടില്‍ ഉണ്ടാകും. തന്ത്രി, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടര്‍ നടപടികളും എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും.

വാജി വാഹന കൈമാറ്റത്തില്‍ അജയ് തറയില്‍ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണ കാര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഇന്നുണ്ടായേക്കും. 2012ലെ ബോര്‍ഡ് ഉത്തരവിന് വിരുദ്ധമായാണ് വാജി വാഹനം കൈമാറിതെന്നാണ് എസ് ഐ ടി കണ്ടെത്തല്‍. എന്നാല്‍ അഡ്വക്കേറ്റ് കമ്മീഷണറുടെയും ഹൈക്കോടതിയുടെയും അറിവോടെയാണ് കൈമാറ്റം എന്നതിന്റെ രേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

കേരള കുംഭമേളയ്ക്ക് ഇന്ന് തുടക്കം; രാവിലെ മുതൽ നിളയിൽ സ്നാനം തുടങ്ങും

കേരള കുംഭമേളയ്ക്ക് ഇന്ന് തുടക്കം; രാവിലെ മുതൽ നിളയിൽ സ്നാനം തുടങ്ങും

മലപ്പുറം: കേരള കുംഭമേള മഹാമാഘ മഹോത്സവത്തിന് തിരുനാവായ നിളാ തീരത്ത് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 11 മണിയോടെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കൊടിയുയര്‍ത്തുന്നതോടെയാണ് മഹാമാഘ മഹോത്സവത്തിനു തുടക്കമാകുക. ഇതിനുള്ള കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയില്‍നിന്ന് ഇന്നലെ ഘോഷയാത്രയായി എത്തിച്ചു. മഹോത്സവത്തിന്റെ ഭാ​ഗമായുള്ള സ്നാനം ഇന്ന് രാവിലെ മുതൽ ആരംഭിക്കും.

വിവിധ സംസ്ഥാനങ്ങളിലെ സന്യാസിമാര്‍ നിളാ സ്‌നാനത്തിനായി തിരുനാവായയില്‍ എത്തിച്ചേരും. ഫെബ്രുവരി മൂന്നു വരെയാണ് മഹാമാഘ ഉത്സവം എന്ന പേരില്‍ കുംഭമേള നടക്കുന്നത്. തമിഴ്‌നാട്ടിലെ ത്രിമൂര്‍ത്തി മലയില്‍ നിന്ന് ശ്രീചക്രവുമായുള്ള രഥയാത്രയും ഇന്ന് തിരുനാവായയിലേക്കു പുറപ്പെടും.

ഇന്നലെ മൗനി അമാവാസി ദിനത്തില്‍ തിരുനാവായയില്‍ കാലചക്രം ബലി പൂജ നടന്നു. ആചാര്യന്‍ കുഞ്ഞിരാമന്‍ പണിക്കരാണ് നേതൃത്വം നല്‍കിയത്. നൂറിലേറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിളാ തീരത്ത് ഈ പൂജ നടന്നത്. ഇന്നലെ രാവിലെ ആറ് മുതല്‍ ശ്മശാന ശ്രാദ്ധം എന്ന പിതൃകര്‍മവും നടന്നു. ഐവര്‍മഠത്തിലെ ആചാര്യന്‍ കോരപ്പത്ത് രമേശാണ് നേതൃത്വം നല്‍കിയത്.

കഴിഞ്ഞ ദിവസം തിരുനാവായയില്‍ വേദശ്രാദ്ധ കര്‍മം നടന്നിരുന്നു. ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാട് ആചാര്യനായി. കൂശ്മാണ്ഡി ഹോമവും നടത്തി. യജുര്‍വേദ മന്ത്രങ്ങളോടെയാണ് കൂശ്മാണ്ഡി ഹോമം നടത്തിയത്. ശബരിമല മുന്‍ മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി നേതൃത്വം നല്‍കി.

ഇന്ന് മുതല്‍ നവകോടി നാരായണ ജപാര്‍ച്ചന തുടങ്ങും. ക്ഷേത്രങ്ങളില്‍ നിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികള്‍ക്കു മാഘ വൃക്ഷവും അശ്വത്ഥ വൃക്ഷത്തൈയും പ്രസാദമായി നല്‍കും. വിവിധ പരമ്പരകളുടെ പ്രത്യേക അനുഷ്ഠാനങ്ങളും സത്സംഗങ്ങളും വിദ്വല്‍ സദസുകളും കളരി യോഗ അനുഷ്ഠാനങ്ങളും കലാവതരണങ്ങളും മേളയുടെ ഭാഗമായി നടക്കും.

ഇന്ന് മാഘപ്രതിപദത്തിലും 22ന് ഗണേശ ജയന്തിക്കും 23ന് വസന്ത പഞ്ചമിക്കും 25ന് രഥ സപ്തമിക്കും 26ന് ഭീഷ്മാഷ്ടമിക്കും 27ന് മഹാനന്ദാനവമിക്കും 28ന് ഗുപ്തവിജയദശമിക്കും 29ന് ജയ ഏകാദശിക്കും ഫെബ്രുവരി ഒന്നിന് തൈപ്പൂയത്തിനും മൂന്നിന് മകത്തിനും പ്രത്യേക പൂജകള്‍ നടക്കും.

സുരക്ഷാ സംവിധാനങ്ങൾ

കേരള കുംഭമേളയ്ക്കു റവന്യു വകുപ്പും പൊലീസും ചേര്‍ന്ന് വന്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ 9 തഹസില്‍ദാര്‍മാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരായി ഇവിടേക്ക് നിയമിച്ചു. 300 പൊലീസ് സേനാംഗങ്ങള്‍ ഇവിടെയെത്തും. 150 പേര്‍ വീതമടങ്ങുന്ന 2 ബാച്ചുകളായി തിരിഞ്ഞാണ് ഇവരുടെ സുരക്ഷാസേവനം. തിരക്കു കൂടുന്ന ദിവസം കൂടുതല്‍ സേനാംഗങ്ങളെ എത്തിക്കും.

സ്ത്രീയും രണ്ട് മക്കളും കുളത്തില്‍ മുങ്ങിമരിച്ചു

സ്ത്രീയും രണ്ട് മക്കളും കുളത്തില്‍ മുങ്ങിമരിച്ചു

മലപ്പുറം: കോട്ടക്കല്‍ പറപ്പൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ സ്ത്രീയും രണ്ട് മക്കളും മുങ്ങിമരിച്ചു. സൈനബ, മക്കളായ ഫാത്തിമ ഫര്‍സീല, ആഷിഖ് എന്നിവരാണ് മരിച്ചത്. പറപ്പൂര്‍ പഞ്ചായത്തിന് സമീപം പാടത്തുള്ള കുളത്തിലാണ് മൂവരും കുളിക്കാനിറങ്ങിയത്.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. പ്രദേശവാസികള്‍ വസ്ത്രമലക്കാനും കുളിക്കാനുമായി എത്തുന്ന കുളമാണിത്. ഒരു കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഉമ്മയും രണ്ടാമത്തെ കുട്ടിയും മരിച്ചത്. മൃതദേഹം കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍.

തെലു​ങ്ക് പ്രേക്ഷകരുടെയും മനം കവർന്ന് അനശ്വര രാജൻ; ‘ചാമ്പ്യൻ’ ഒടിടിയിലേക്ക്

തെലു​ങ്ക് പ്രേക്ഷകരുടെയും മനം കവർന്ന് അനശ്വര രാജൻ; ‘ചാമ്പ്യൻ’ ഒടിടിയിലേക്ക്

അനശ്വര രാജൻ നായികയായി അരങ്ങേറ്റം കുറിച്ച തെലുങ്ക് ചിത്രമാണ് ചാമ്പ്യൻ. സ്പോർട്സ് ആക്ഷൻ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ആണ് തിയറ്ററുകളിൽ എത്തിയത്. ആഗോളതലത്തില്‍ ചാമ്പ്യൻ നേടിയത് 17 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 14.6 കോടി രൂപ ഗ്രോസ് നേടി. ഇപ്പോഴിതാ ചാമ്പ്യൻ ഒടിടി റിലീസിന് ഒരുങ്ങുകയാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

നെറ്റ്ഫ്ലിക്സാണ് ചാമ്പ്യന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്നായിരിക്കും ചാമ്പ്യൻ സിനിമയുടെ ഒടിടി റിലീസ് എന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. റോഷൻ ആണ് ചിത്രത്തിൽ അനശ്വര രാജന്റെ നായകനായി എത്തിയത്.
ദേശീയ അവാർഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് ചിത്രം സംവിധാനം ചെയ്തത്. സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായി നിർമിച്ച ചിത്രം കൂടിയാണിത്.

ശക്തമായ ഇച്ഛാശക്തിയുള്ള തീവ്ര ഫുട്ബോൾ കളിക്കാരനായാണ് റോഷൻ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ പാട്ടുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിലെ അനശ്വരയുടെ പെർഫോമൻസിനും വൻ കയ്യടിയാണ് ലഭിച്ചത്.

ഓരോ മൂന്നു മാസത്തിലും 61,500 രൂപ പെന്‍ഷന്‍; ഇതാ ഒരു പോസ്റ്റ് ഓഫീസ് സ്‌കീം

ഓരോ മൂന്നു മാസത്തിലും 61,500 രൂപ പെന്‍ഷന്‍; ഇതാ ഒരു പോസ്റ്റ് ഓഫീസ് സ്‌കീം

ജോലിയില്‍ നിന്നും വിരമിക്കാന്‍ ഏതാനും മാസങ്ങളോ ആഴ്ചകളോ മാത്രം ശേഷിക്കുന്നവരെ സംബന്ധിച്ച് റിട്ടയര്‍മെന്റ് ലൈഫിലും വരുമാനത്തില്‍ കുറവ് വരാതിരിക്കാന്‍ എന്തുചെയ്യണമെന്ന ചിന്ത സാധാരണയായി ഉണ്ടാവാറുണ്ട്. ജോലിയില്‍ നിന്നും വിരമിക്കുമ്പോഴും സ്ഥിരമായ വരുമാനം എല്ലാവരുടെയും സ്വപ്നമാണ്. ഇതിന് യോജിച്ച പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം.

സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്കായി മാത്രം നിക്ഷേപിക്കാവുന്നതാണ്. ഈ സ്‌കീം പ്രകാരം ഒറ്റത്തവണ നിക്ഷേപിക്കുന്ന തുകക്ക് ഓരോ മൂന്നു മാസത്തിലും പലിശ ക്രെഡിറ്റ് ചെയ്യപ്പെടുന്നു. 5 വര്‍ഷത്തെ കാലാവധിയിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമില്‍ നിക്ഷേപിക്കുന്നത്.

ഈ സ്‌കീമില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. എന്നാല്‍ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം. ഈ സേവിങ്‌സ് സ്‌കീമില്‍ സിംഗിള്‍ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാം. നിലവില്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 8.2 ശതമാനമാണ്. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിന്റെ അപേക്ഷാ ഫോം ലഭിക്കും. നേരിട്ട് പോവാന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഈ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം അക്കൗണ്ട് കാലാവധി നീട്ടാനും സാധിക്കും. 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി നീട്ടാം. 3 വര്‍ഷം നീട്ടാം. കാലാവധി നീട്ടുന്നതിനും പോസ്റ്റ് ഓഫീസില്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കണം. കൂടുതല്‍ വര്‍ഷത്തേക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.

അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ ആവശ്യമെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനു മുന്നേ ക്ലോസ് ചെയ്താല്‍ പലിശ കിട്ടില്ല. ക്ലോസ് ചെയ്യുന്നതിനു മുന്നേ ഏതെങ്കിലും തവണ പലിശ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അത് മുതലില്‍ നിന്ന് കുറയ്ക്കും. ബാക്കി തുകയായിരിക്കും നിക്ഷേപകന് ലഭിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം 2 വര്‍ഷത്തിനു മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ 1.5% കുറയ്ക്കും. ബാക്കി തുകയാണ് നിക്ഷേപകന് ലഭിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനം കുറയ്ക്കും. കാലാവധി ഒരു തവണ നീട്ടിയിട്ടുണ്ടെങ്കില്‍ ആ നീട്ടിയ കാലാവധിയുടെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, നിക്ഷേപത്തിന്റെ ഒരു കുറയ്ക്കും.

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

തൃശൂര്‍: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ കണ്ണൂരിന് കിരീടം. ത്തിൽ കണ്ണൂരിന് കിരീടം. നിലവിലെ ചാംപ്യന്മാരായ തൃശൂരിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കണ്ണൂർ ജേതാക്കൾക്കുള്ള സ്വർണ്ണക്കപ്പ് സ്വന്തമാക്കിയത്. 1023 പോയിന്റ് നേടിയാണ് കണ്ണൂര്‍ കിരീടം നേടിയത്.

രണ്ടാം സ്ഥാനത്തെത്തിയ തൃശൂരിന് ലഭിച്ചത് 1018 പോയിന്റാണ്. മൂന്നാമതുള്ള കോഴിക്കോടിന് 1013 പോയിന്റാണ് ലഭിച്ചത്. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ മുഖ്യാതിഥിയായിരിക്കും.