by Midhun HP News | Dec 10, 2025 | Latest News, കേരളം
കൊച്ചി: മലയാറ്റൂരില്‍ രണ്ടു ദിവസം മുമ്പ് കാണാതായ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചിത്രപ്രിയയുടെ സുഹൃത്ത് അലനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ അലനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. മദ്യലഹരിയില്‍ ഇയാള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. രാവിലെ പത്ത് മണിക്കാണ് ചിത്രപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. അതിനിടെ ഞായറാഴ്ച രാത്രി ഒരുമണിക്ക് ചിത്രപ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയ (19)യെയാണ് വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട്. ചിത്രപ്രിയയുടെ തലയ്ക്കു പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. അതുകൊണ്ടു തന്നെ ഇതൊരു കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ചിത്രപ്രിയയുടെ മൃതദേഹത്തിന് സമീപം വലിയ കല്ലും കണ്ടെടുത്തിരുന്നു. കല്ലില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു.
ബംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. അടുത്തുള്ള കടയില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് പറമ്പില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും. മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്.



by Midhun HP News | Dec 10, 2025 | Latest News, കേരളം
ശബരിമല: അയ്യപ്പസ്വമാക്ക് തങ്കയങ്കി ചാര്‍ത്തി ദീപാരധന 26ന് വൈകീട്ട്. മണ്ഡലകാലത്തെ പ്രധാന ചടങ്ങാണ് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായി എത്തിക്കുന്ന തങ്കയങ്കി 26ന് വൈകീട്ട് അഞ്ചിന് ശരംകുത്തിയില്‍ എത്തും. വൈകീട്ട് നട തുറന്ന ശേഷം ശ്രീകോവിലില്‍ പൂജിച്ച മാലകള്‍ ചാര്‍ത്തിയാണ് തങ്കയങ്കി ഘോഷയാത്രയെ സ്വീകരിക്കാനുള്ള സംഘത്തെ തന്ത്രി യാത്രയാക്കുക.
വാദ്യമേളങ്ങളുടെ അകമ്പടിയിലും പൊലീസിന്റെ പ്രത്യേക സുരക്ഷാക്രമീകരണത്തിലുമാണ് ഘോഷയാത്ര സന്നിധാനത്ത് എത്തുക. പതിനെട്ടാംപടി കയറി വരുന്ന ഘോഷയാത്രയെ കൊടിമരച്ചുവട്ടില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ച് ആനയിക്കും. സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. ഇതുകണ്ട് തൊഴാനാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത്.
തങ്കയങ്കി ഘോഷയാത്ര കടന്നുപോകുന്ന സ്ഥലവും സമയവും ചുവടെ:
മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം രാവിലെ 7.15, പുന്നംതോട്ടം ദേവീക്ഷേത്രം 7.30, ചവിട്ടുകുളം മഹാദേവക്ഷേത്രം 7.45, തിരുവഞ്ചാംകാവ് ക്ഷേത്രം 8.00, നെടുപ്രയാര്‍ തേവരശേരി ദേവീക്ഷേത്രം 8.30, നെടുപ്രയാര്‍ ജങ്ഷന്‍ 9.30, കോഴഞ്ചേരി ടൗണ്‍ 10.00, തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളേജ് ജങ്ഷന്‍ 10.15, പാമ്പാടിമണ്‍ അയ്യപ്പക്ഷേത്രം 10.30, കാരംവേലി 11, ഇലന്തൂര്‍ ഇടത്താവളം 11.15, ഇലന്തൂര്‍ ഭഗവതികുന്ന് ദേവീക്ഷേത്രം 11.20, ഇലന്തൂര്‍ ഗണപതിക്ഷേത്രം 11.30, ഇലന്തൂര്‍ നാരായണമംഗലം 12.30. അയത്തില്‍ മലനട ജങ്ഷന്‍ 2.00, അയത്തില്‍ ഗുരുമന്ദിരം ജംങ്ഷന്‍ 2.40, മെഴുവേലി ആനന്ദഭൂതേശ്വരംക്ഷേത്രം 2.50, ഇലവുംതിട്ട ദേവീക്ഷേത്രം 3.15, ഇലവുംതിട്ട മലനട 3.45, മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം 4.30, കൈതവന ദേവീക്ഷേത്രം വൈകുന്നേരം 5.30. പ്രക്കാനം ഇടനാട് ദേവി ക്ഷേത്രം 6.00, ചീക്കനാല്‍ 6.30, ഊപ്പമണ്‍ ജങ്ഷന്‍ രാത്രി 7.00, ഓമല്ലൂര്‍ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രം 8.00
24 -ന് രാവിലെ എട്ടിന് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്ര ആരംഭിക്കും. കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം 9.00, അഴൂര്‍ ജങ്ഷന്‍ 10, പത്തനംതിട്ട ഊരമ്മന്‍ കോവില്‍ 10.45, പത്തനംതിട്ട ശാസ്താക്ഷേത്രം 11.00, കരിമ്പനയ്ക്കല്‍ ദേവീക്ഷേത്രം 11.30, ശാരദാമഠം മുണ്ടുകോട്ടയ്ക്കല്‍ എസ്എന്‍ഡിപി മന്ദിരം 12.00, കടമ്മനിട്ട ഭഗവതി ക്ഷേത്രം 1.00, കോട്ടപ്പാറ കല്ലേലി മുക്ക് 2.30, പേഴുംകാട് എസ്എന്‍ഡിപി മന്ദിരം 2.45, മേക്കൊഴൂര്‍ ക്ഷേത്രം 3.15, മൈലപ്ര ഭഗവതി ക്ഷേത്രം 3.45, കുമ്പഴ ജങ്ഷന്‍ 4.15, പാലമറ്റൂര്‍ അമ്പലമുക്ക് 4.30, വെട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രം ഗോപുരപ്പടി 5.30, ഇളകൊള്ളൂര്‍ മഹാദേവ ക്ഷേത്രം 6.15, ചിറ്റൂര്‍മുക്ക് രാത്രി 7.15, കോന്നി ടൗണ്‍ 7.45, കോന്നി ചിറയ്ക്കല്‍ ക്ഷേത്രം 8.00, കോന്നി മുരിങ്ങമംഗലം ക്ഷേത്രം 8.30.
25-ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍നിന്ന് രാവിലെ 7.30-ന് യാത്ര ആരംഭിക്കും. ചിറ്റൂര്‍ മഹാദേവ ക്ഷേത്രം 8.00, വെട്ടൂര്‍ ക്ഷേത്രം 9.00, മൈലാടുംപാറ 10.30, കോട്ടമുക്ക് 11.00, മലയാലപ്പുഴ ക്ഷേത്രം 12. 00, മലയാലപ്പുഴ താഴം 1.00, മണ്ണാറക്കുളഞ്ഞി ക്ഷേത്രം 1.15. റാന്നി രാമപുരം ക്ഷേത്രം 3.30, ഇടക്കുളം ശാസ്താക്ഷേത്രം 5.30, വടശ്ശേരിക്കര ചെറുകാവ് 6.30, പ്രയാര്‍ മഹാവിഷ്ണുക്ഷേത്രം രാത്രി 7.00, മാടമണ്‍ ക്ഷേത്രം 7.45, പെരുനാട് ശാസ്താക്ഷേത്രം 8.30.
26-ന് രാവിലെ എട്ടിന് പെരുനാട് ശാസ്താക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. ളാഹ സത്രം 9.00, പ്ലാപ്പള്ളി 10.00, നിലയ്ക്കല്‍ക്ഷേത്രം 11.00, പമ്പ 1.30, ശരംകുത്തി 5.00.



by Midhun HP News | Dec 10, 2025 | Latest News
കിളിമാനൂർ പഞ്ചായത്ത് വക ശ്മശാനത്തില്‍ കാട്ടുപന്നിയെ കുരുക്കുവച്ച് പിടിച്ച് ഇറച്ചിയാക്കിയ സംഘത്തെ പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ പിടികൂടി.
കിളിമാനൂർ മലയ മഠം സിന്ധു ഭവനില്‍ മണിലാല്‍ (31), സഹോദരൻ മഹേഷ് ലാല്‍ (29), കല്ലറക്കോണം അശ്വതി ഭവനില്‍ അനീഷ് (32), കടമ്പാട്ടുകോണം സൂര്യാ ഭവനില്‍ സൂരജ് (26) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ മലയമഠം എല്‍.പി സ്കൂളിന് സമീപം അഖില്‍ ഒളിവിലാണ്.
കഴിഞ്ഞ ദിവസം രാത്രി 12മണിയോടെ കുരുക്കുവച്ച് പിടിച്ച പന്നിയെ തൊട്ടടുത്തുള്ള മണിലാലിന്റെ കുടുംബ വീട്ടില്‍ വച്ച് ഇറച്ചിയാക്കുന്നതിനിടെ പുലർച്ചെ 3മണിയോടെയാണ് വനം ഉദ്യോഗസ്ഥരെത്തി പ്രതികളെ പിടികൂടിയത്. പിടികൂടിയ പ്രതികളെ വനം കോടതിയില്‍ ഹാജരാക്കും.



by Midhun HP News | Dec 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ രാജ്യാന്തരബന്ധം ഉണ്ടെന്നുള്ള വിവരം കൈമാറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ഇന്ന് പതിനൊന്നിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കും. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ രാജ്യാന്തര പുരാവസ്തു വില്‍പ്പന സംഘത്തില്‍പ്പെട്ടവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നു വ്യക്തമാക്കി രമേശ് അന്വേഷണ സംഘത്തിന് കത്തുനല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മൊഴിയെടുക്കുന്നത്.
നിലവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം അന്വേഷിക്കുന്ന ഈ കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷണം വിദേശത്തേക്കും എത്തിക്കുന്നതാണ്. ശബരിമലയിലെ സ്വര്‍ണം ബല്ലാരിയിലെ ജ്വല്ലറിയുടമ ഗോവര്‍ധന് വില്‍പന നടത്തിയെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. എന്നാല്‍ ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണം എന്ന നിലയില്‍ പുരാവസ്തു മൂല്യം തിരിച്ചറിഞ്ഞ് ഒരു രാജ്യാന്തരസംഘം ഇത് കടത്തിയെന്നാണ് ആരോപണം. ദുബൈയില്‍ ഇതുമായി ബന്ധമുള്ള ഒരാള്‍ വിവരം നല്‍കാന്‍ തയ്യാറാണെന്നും രമേശ് അറിയിച്ചിരുന്നു. ഇതില്‍ ഇടനിലക്കാരനായ ചെന്നൈയിലെ പുരാവസ്തു വ്യാപാരിയുടെ പേരും ഇന്നും പുറത്തുവന്നേക്കും.
ശ്രീകോവിലും ദ്വാരപാലകശില്‍പങ്ങളിലും 1998ല്‍ യുബി ഗ്രൂപ്പിന്റെ സ്‌പോണസര്‍ഷിപ്പില്‍ സ്വര്‍ണപാളികള്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ തിളക്കം നഷ്ടപ്പെട്ടുവെന്ന പേരിലാണ് 2019ല്‍ ഇളക്കിമാറ്റി ചെന്നൈയിലേക്ക് കൊണ്ടുപോയി സ്വര്‍ണം പൂശിയത്. ഇതെല്ലാം ചെമ്പുപാളിയാണെന്ന് ബോധപൂര്‍വം എഴുതി സ്വര്‍ണം കടത്തുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തിലായിരുന്നു കടത്തല്‍. കൊണ്ടുപോയ സ്വര്‍ണം ദ്വാരപാലകശില്‍പത്തിലെ സ്വര്‍ണം എന്നുപറഞ്ഞ് മൂല്യം ഉയര്‍ത്തി വില്‍പന നടത്തിയെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.



by Midhun HP News | Dec 10, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പൗരത്വം ലഭിക്കാത്തവരെ എങ്ങനെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് സുപ്രീംകോടതി. ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റക്കാരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. സന്നദ്ധസംഘടനയായ ആത്മദീപ് നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്.
സിഎഎ പ്രകാരം നല്‍കിയ അപേക്ഷകള്‍ പരിഗണിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷക കരുണ നന്ദി ചൂണ്ടിക്കാട്ടി. അപേക്ഷകളില്‍ തീരുമാനമാകുമ്പോഴേക്കും എസ്ഐആര്‍ അവരെ പുറത്താക്കുമെന്നും പറഞ്ഞു. എന്നാല്‍, ഇതുവരെ പൗരത്വം ലഭിക്കാത്തവരെ എങ്ങനെ ഉള്‍പ്പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. സിഎഎ പ്രകാരം അവര്‍ക്ക് പൗരത്വം ലഭിച്ചേക്കാം. പക്ഷേ, അതിന് ഒട്ടേറെ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. അതിന് മുന്‍പായി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനാവില്ല. അതിനാല്‍ ആദ്യം പൗരത്വം നേടുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി സമയക്രമം നിശ്ചയിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സന്നദ്ധ സംഘടനയാണ് ഹര്‍ജി നല്‍കിയതെന്നും അപേക്ഷകരാരും കോടതിയെ സമീപിച്ചിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതുവരെ ലഭിച്ച അപേക്ഷകള്‍ ഫെബ്രുവരിക്കു മുമ്പ് തീര്‍പ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി തയ്യാറായില്ല.
സിഎഎ അപേക്ഷകളില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും തങ്ങള്‍ക്കതില്‍ പങ്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കി. തുടര്‍ന്ന് കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസയച്ചു. വിഷയം അടുത്തയാഴ്ച പരിഗണിക്കും.
by Midhun HP News | Dec 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ ഏഴ് ജില്ലകളില്‍ നാളെ വോട്ടെടുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക
604 തദ്ദേശസ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലാണ് വിധിയെഴുത്ത്. 38,994 സ്ഥാനാര്‍ത്ഥികള്‍. പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചു. ഇന്ന് നിശബ്ദ പ്രചാരണം. ആകെ വോട്ടര്‍മാര്‍ 1,53,37,125. പുരുഷന്‍മാര്‍ 72,46,269. സ്ത്രീകള്‍ 80,90,746. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് 161. പ്രവാസി വോട്ടര്‍മാര്‍ 3,293.രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാര്‍ഡുകള്‍, 77ബ്ലോക്ക് പഞ്ചായത്തിലെ 1177 വാര്‍ഡുകള്‍, എഴ് ജില്ലാ പഞ്ചായത്തുകളിലെ 182 വാര്‍ഡുകള്‍, 47 മുനിസിപ്പാലിറ്റികളിലെ 1829 വാര്‍ഡുകള്‍, മൂന്ന് കോര്‍പ്പറേഷനുകളിലെ 188 വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളില്‍ 18,974 പുരുഷന്‍മാര്‍. 20,020 വനിതകള്‍. ആകെ 18,274 പോളിങ് സ്റ്റേഷനുകള്‍.



Recent Comments