by Midhun HP News | Jun 6, 2026 | Latest News, കേരളം
കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ 14കാരന് ദാരുണാന്ത്യം. അയത്തില്‍ സ്വദേശി സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്.അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറി ഇറങ്ങുകയായിരുന്നു.
കൊല്ലം പാല്‍കുളങ്ങരയ്ക്ക് സമീപത്താണ് അപകടം. ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഇരുചക്രവാഹനത്തില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടര്‍ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അമ്മ എതിര്‍ ഭാഗത്തേക്കും മകന്‍ ലോറിക്ക് അടിയിലേക്കുമാണ് വീണത്. ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ പല റോഡുകളിലൂടെ വഴി തിരിച്ചാണ് കടത്തി വിടുന്നത്. വീതി കുറവുള്ള റോഡിലാണ് അപകടം ഉണ്ടായത്.
by Midhun HP News | Jun 6, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മാളവ്യനഗറില്‍ 21 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ പാചകക്കാരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വിദേശികള്‍ ഉള്‍പ്പെടെ മരിച്ച സംഭവത്തില്‍, പാചകക്കാരന്റെ അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ മറ്റ് ചിലരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെയാണ് മാളവ്യനഗറിലെ ഫ്‌ളറിഷ് സ്റ്റേ ബിഎന്‍ബി ഹോട്ടലില്‍ വന്‍ തീപിടിത്തമുണ്ടായത്. 17 വിദേശികള്‍ ഉള്‍പ്പെടെ 21 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്വേഷണത്തിനിടെ കെട്ടിടത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചകളും അഗ്‌നിസുരക്ഷാ സംവിധാനത്തില്‍ വലിയ പോരായ്മകളും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.കെട്ടിടത്തിലെ ജനലുകളും ഗ്ലാസ് പാനലുകളും പൂര്‍ണമായും അടച്ചുപൂട്ടിയ നിലയിലായിരുന്നു. ഇതുമൂലം പുകയും ചൂടും പുറത്തേക്ക് പോകാന്‍ യാതൊരു വഴിയും ഉണ്ടായിരുന്നില്ല. കൂടാതെ ബേസ്‌മെന്റിലേക്കുള്ള പ്രവേശന കവാടം അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. രക്ഷാപ്രവര്‍ത്തകര്‍ക്ക് ബേസ്‌മെന്റിലേക്ക് പ്രവേശിക്കാന്‍ 10 മിനിറ്റ് സമയം വേണ്ടിവന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തിനുള്ള വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുത്തിയത്.
പരിക്കേറ്റ 15 പേര്‍ ഇപ്പോള്‍ സാകേതിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി പുറത്തിറക്കിയ പ്രസ്താവന പ്രകാരം വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളുടെ നില മെച്ചപ്പെട്ടു വരികയാണ്. ഏതാനും പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ആശുപത്രി വാര്‍ഡുകളിലുമായി ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിന്റെ ഉടമ ലവ്‌കേഷ് ബജാജ്, സ്വീറ്റി സര്‍ക്കാര്‍, പുഷ്‌പോ സര്‍ക്കാര്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. ഉടമ ലവ്‌കേഷ് ബജാജിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കെട്ടിടത്തിലെ സുരക്ഷാ വീഴ്ചകളാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
by Midhun HP News | Jun 6, 2026 | Latest News, കായികം
ഇന്ത്യൻ ടി20 ടീമിന്റെ പുതിയ നായകനായി ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തു. ഇംഗ്ലണ്ട്-അയർലൻഡ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ മുൻ നായകൻ സൂര്യകുമാർ യാദവ് ടീമിൽ നിന്ന് പുറത്തായി. കൗമാരതാരം വൈഭവ് സൂര്യവംശി ടീമിലെത്തിയപ്പോൾ സഞ്ജു സാംസൺ ടീമിൽ സ്ഥാനം നിലനിർത്തി.
മുംബൈ: ഇന്ത്യന്‍ ടി20 ടീമിനെ ഇനി ശ്രേയസ് അയ്യര്‍ നയിക്കും. ഇന്ന് ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യക്ക് കഴിഞ്ഞ ടി20 ലോകകപ്പ് നേടിതന്ന സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയാണ് ശ്രേയസിനെ നായകനാക്കിയത്. ടീമില്‍ പോലും സൂര്യയെ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, കൗമാരതാരം വൈഭവ് സൂര്യവന്‍ഷി ടീമിലെത്തി. പ്രിന്‍സ് യാദവാണ് ടീമിലെ മറ്റൊരു പുതുമുഖം. സഞ്ജു സാംസണ്‍ ടീമില്‍ തുടരും. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിമില്‍ ജസ്പ്രിത് ബുമ്രയും കളിക്കും. ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് പര്യടനത്തില്‍ ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ശുഭ്മാന്‍ ഗില്‍ ടീമിലെത്തിയില്ല. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഏകദിന ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
ഇംഗ്ലണ്ട്-അയന്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്.
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടി20 ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയ്, ജസ്പ്രിത് ബുമ്ര, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്.
രണ്ടര വര്‍ഷത്തോളം ടി20 ടീമിന്റ അ ത്തായിരുന്നു ശ്രേയസ്. തിരിച്ചുവരുന്നതാവട്ടെ നായകസ്ഥാനത്തോടെയും.
സഞ്ജു ക്യാപ്റ്റനാകുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നെങ്കിലും ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറുടെ പിന്തുണ ലഭിച്ചിരുന്നില്ല. ശ്രേയസിന്റെ ഐപിഎല്‍ റെക്കോഡ് പരിഗണിച്ചാണ് ക്യാപ്റ്റനാക്കിയതെന്ന് അഗാര്‍ക്കര്‍ വിശദീകരിച്ചു. അര്‍ഹതയ്ക്കുള്ള അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. സൂര്യവംശി സമ്മര്‍ദ്ദ ഘട്ടത്തില്‍ തിളങ്ങിയെന്നത് നമ്മള്‍ കണ്ടതാണെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കി.

by Midhun HP News | Jun 6, 2026 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥാപിച്ച വാട്ടർ എ.ടി.എം പൂട്ടി. വാട്ടർ അതോറിറ്റിയുടെ അറിവില്ലാത്ത കുടിവെള്ളം കടത്തിയതിനാണ് നടപടി. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ ഗ്രാമ പഞ്ചായത്തിൽ അഞ്ച് ലക്ഷം രൂപ ചിലവിൽ സ്ഥാപിച്ച വാട്ടർ എ.ടി.എം നാണ് പൂട്ട് വീണത്.
കഴിഞ്ഞ ഭരണസമിതിയുടെ പ്രോജക്റ്റ് ആയിരുന്നു ഇത്.
ഗ്രാമപഞ്ചായത്ത് ഓഫീസ് ആവിശ്യത്തിനായ് നൽകിയ കുടിവെള്ള കണക്ഷൻ ദുരുപയോഗം ചെയ്തത് കണ്ടെത്തിയതോടെ വാട്ടർ എടിഎം ലേക്കുള്ള കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു. കഴിഞ്ഞ ഭരണനസമിതിയുടെ കാലത്ത് 2025 – 2026 പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി നിർമ്മാണം പൂർത്തിയാക്കിയത്. ആർ.ജെ എന്റർ പ്രൈസസ് പള്ളിപ്പുറമെന്ന സ്ഥാപനമാണ് പദ്ധതിയുടെ നിർമ്മാണ ചുമതല വഹിച്ചത്.
പദ്ധതിയ്ക്കായുള്ള കുടിവെള്ള ഇലക്ട്രിക് ലൈൻ എന്നിവ എടുത്തിരിക്കുന്നത് നിലവിലെ പഞ്ചായത്ത് ഓഫീസിൽ നിന്ന് തന്നെയായിരുന്നു. വാട്ടർ അതോറിറ്റി ചട്ടം സെക്ഷൻ 4(1) പ്രകാരം അതോറിറ്റിയുടെ നൽകുന്ന കുടിവെള്ളം വിൽപ്പനനടത്തുവാൻ വക്തികൾക്കോ സ്ഥാപനങ്ങൾക്കോ അധികാരമില്ല. മാത്രവുമല്ല ഇത് നിയമലംഘനത്തിന്റെ കഠിന്യം അനുസരിച്ച് പിഴയോ ശിക്ഷയോ ലഭിക്കുന്ന കുറ്റമാണ്. ഇത് പ്രകാരമാണ് വാട്ടർ അതോറിറ്റി നടപടി സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ മാർച്ച് 6 ന് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിൻസി ഐവിനാണ് എടിഎം ന്റെ പ്രവർത്തനോദ്ഘാടനം ചെയ്തത്. മിഷീന്റെ പുറത്ത് നിലവിലെ എല്ലാ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെയും പേരുവിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പുതിയ ഭരണ സമിതി അധികാരത്തിലെത്തിയതിനു ശേഷമുള്ള ആദ്യ പദ്ധതി ഉദ്ഘാടന ചടങ്ങ് ആയിരുന്നു ഇത്.

by Midhun HP News | Jun 6, 2026 | Latest News, കേരളം
മുതലപ്പൊഴി റിമോട്ട് ബോയ പരീക്ഷണ ദൗത്യം പരാജയപ്പെട്ടു. മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തനായ് എത്തിച്ച അത്യാധുനിക സംവിധാനങ്ങളോടുകൂടിയ റിമോട്ട് ബോയയുടെ പരീക്ഷണ ദൗത്യമാണ് പരജയപ്പെട്ടത്.
റിമോട്ട് ബോയയുടെ ട്രയൽ റൺ കഴിഞ്ഞ ദിവസം മുതലപ്പൊഴിയിൽ നടത്തിയിരുന്നു. രാവിലെ മുതലപ്പൊഴി വടക്കേ പുലിമുട്ടിൽ നിന്നും അഴിമുഖചാലിലേക്ക് നിക്ഷേപിച്ച ബോയ തെക്കേപുളിമുട്ടിന് സമീപം രക്ഷാ പ്രവർത്തനത്തിനെത്തി അവിടെ കടലിൽ ഉണ്ടായിരുന്ന മത്സ്യതൊഴിലാളിയെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയായിരുന്നു ദൗത്യം.
എന്നാൽ, കായലിൽ നിന്ന് കടലിലേക്കുള്ള ഒഴുക്ക് പ്രതിരോധിച്ച് ആളിനെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കുവാൻ കഴിയാതെ വരുകയും, ബോയ കടലിലേക്ക് ഇട്ട് മിനിട്ട്കൾക്കുള്ളിൽ തന്നെ ബാറ്ററി ചാർജ് 50% ത്തോളമായി കുറഞ്ഞതും, അപകടത്തിൽപ്പെട്ട ആളിനെവലിച്ചു കരയ്ക്കെത്തിക്കാനുള്ള ശേഷി ഇതിനില്ലെന്ന വിലയിരുത്തലിന് കാരണമായി. ഇതോടെ പരീക്ഷണ ദൗത്യം പരാജയപ്പെടുകയുമായിരുന്നു.
പികെഎം. കോ കൺസ്ട്രഷൻ കമ്പനി ഉടമ പി എം മുനീറാണ് സ്വന്തം ചെലവിലാണ് ഹാർബർ എൻജിനീയറിങ് വകുപ്പിന് ഈ ഉപകരണം വാങ്ങി നൽകുന്നതിനുള്ള ശ്രമം നടത്തിയത്. എന്നാൽ ആദ്യ പരീക്ഷണം തന്നെ പരാജയപ്പെട്ടതോടെ ഇനി മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കുവാനുള്ള ശ്രമത്തിലാണ് ഹാർബർ വകുപ്പും ഫിഷറീസ് ഉദ്യോഗസ്ഥരും.

by Midhun HP News | Jun 6, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കുടവൂർക്കോണം ഗവഃ ഹൈസ്കൂളിൽ വ്യത്യസ്തങ്ങളായ പരിപാടികൾക്ക് തുടക്കം കുറിച്ചു. വിദ്യാലയ ഹരിത വൽക്കരണം, ദൃശ്യാവിഷ്കാരം, ചങ്ങാതിക്കൊരു തൈ, പ്രസംഗം, പരിസ്ഥിതി ദിന പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം പരിസ്ഥിതി ദിന പ്രഭാഷണം എന്നിവ ദിനാചരണത്തിൻ്റെ ഭാഗമായി നടന്നു.
കഥാകൃത്തും നാടകകൃത്തുമായ ഹരീഷ് വെള്ളല്ലൂർ മുഖ്യതിഥിയായെത്തി പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപികയായ ഡോ. അജിതകുമാരി പദ്ധതി വിശദീകരണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ. എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീകുമാർ.ജി നന്ദിയും പറഞ്ഞു.

Recent Comments