‘സഹിച്ചും അഡ്ജസ്റ്റ് ചെയ്തും ഞാന്‍, ആര്‍ക്കെങ്കിലും ഒന്ന് രക്ഷിക്കാനാകുമോ?’; വിമര്‍ശനങ്ങള്‍ക്കെതിരെ രാജലക്ഷ്മി

‘സഹിച്ചും അഡ്ജസ്റ്റ് ചെയ്തും ഞാന്‍, ആര്‍ക്കെങ്കിലും ഒന്ന് രക്ഷിക്കാനാകുമോ?’; വിമര്‍ശനങ്ങള്‍ക്കെതിരെ രാജലക്ഷ്മി

അഖില്‍ മാരാര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഭാര്യ രാജലക്ഷ്മി. തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അഖില്‍ മാരാര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് യോഗ്യനല്ലെന്ന് വിമര്‍ശനത്തിനാണ് ഭാര്യ മറുപടി നല്‍കിയിരിക്കുന്നത്. മുമ്പൊരിക്കല്‍ ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോള്‍ അഖില്‍ രാജലക്ഷ്മിയെ പരിഹസിച്ചത് ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം.

സ്വന്തം ഭാര്യയെ പലപ്പോഴായി പരസ്യമായി അപമാനിച്ചിട്ടുള്ള അഖില്‍ ജനപ്രതിനിധിയാകാന്‍ യോഗ്യനല്ലെന്നാണ് ഒരു വ്‌ളോഗറുടെ വിമര്‍ശനം. ഇതിന് രാജലക്ഷ്മി മറുപടി നല്‍കുന്നത് പഴയൊരു വിഡിയോയിലൂടെയാണ്. അഖിലും താനും തമാശരൂപേണ തല്ലുണ്ടാക്കുന്നതിന്റെ വിഡിയോയാണ് രാജലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. വിഡിയോയ്‌ക്കൊപ്പം രാജലക്ഷ്മി പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്:

അതെ. എല്ലാം സഹിച്ചും അഡ്ജസ്റ്റ് ചെയ്തും ആണ് ഞാന്‍ എന്റെ കുടുംബം കൊണ്ടുപോകുന്നത്. കുറെ പേര്‍ പറയുന്നതുപോലെ സന്തോഷം, ബഹുമാനം എന്നിവ എന്താണെന്ന് പോലും എനിക്ക് ഈ കുടുംബജീവിതത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എന്ത് ചെയ്യും? വിധി. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും എന്നെ ഇതില്‍ നിന്ന് ഒന്ന് രക്ഷിക്കാനാകുമോ? അറ്റവും മൂലയും കട്ട് ചെയ്ത വീഡിയോകള്‍ ആക്കാതെ. നേരിട്ട് വന്ന് എന്നെ സഹായിക്കൂ. പ്ലീസ്

എന്റെ ഭര്‍ത്താവിനൊപ്പം ഞാന്‍ ഏറ്റവും മികച്ച ജീവിതമാണ് ജീവിക്കുന്നത്. അത് എല്ലാം പെര്‍ഫെക്ട് ആയതിനാലല്ല. മറിച്ച് അതാണ് യാഥാര്‍ത്ഥ്യം എന്നതിനാലാണ്. ഞാന്‍ വഴക്കിടും അദ്ദേഹം പരിഹരിക്കും. പ്രശ്‌നം മാത്രമല്ല എന്റെ മൂഡിനേയും ഓവര്‍ തിങ്കിംഗിനേയുമെല്ലാം. ഞങ്ങള്‍ നടന്ന് അകലില്ല. ഞങ്ങള്‍ കൈ വിടില്ല. ഞങ്ങള്‍ ഒന്നിച്ച് നില്‍ക്കും.

അല്ല, അദ്ദേഹമൊരു ഗ്രീന്‍ ഫ്‌ളാഗ് അല്ല. അദ്ദേഹം ഇവിടെ ഉള്ളതില്‍ വച്ച് പച്ചപ്പിന്റെ ഏറ്റവും ഡാര്‍ക് ഷെയ്ഡാണ്. അപൂര്‍വ്വം, ഉറച്ചു നില്‍ക്കുന്നതും അവഗണിക്കാന്‍ അസാധ്യമായതും. പെര്‍ഫെക്ടാകില്ല. പക്ഷെ എന്റേതാണ്. സിമ്പതി നിര്‍ത്തൂ. എനിക്കത് വേണ്ട. നിങ്ങള്‍ക്കായി തന്നെ മാറ്റി വെക്കൂ.

വലിയൊരു രാഷ്ട്രീയ പ്രവര്‍ത്തകനാകാനുള്ളതെല്ലാം അദ്ദേഹത്തിനുണ്ടെന്നതില്‍ സംശയമില്ല. ആളുകള്‍ കാണുന്ന ഊര്‍ജ്ജസ്വലത മാത്രമല്ല, പലരും കാണാത്ത കരുത്തുമുണ്ട്. അവനവനെ നഷ്ടമാകാതെ എങ്ങനെ സമ്മര്‍ദ്ദത്തേ നേരിടാമെന്ന് അദ്ദേഹത്തിന് അറിയാം. കേള്‍ക്കേണ്ടതും പരിഹരിക്കേണ്ടതും വേണ്ടി വരുമ്പോള്‍ ഉറച്ചു നില്‍ക്കുന്നതും എങ്ങനെയെന്ന് അറിയാം. പ്രതിസന്ധികളില്‍ ഓടിയൊളിക്കില്ല. അവയെ നേരിടും. പരിഹരിക്കും. അപ്പോഴും എളിമയുണ്ടാകും.

‘കടുത്ത കാപട്യം, ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു’; സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ സ്റ്റാലിന്‍

‘കടുത്ത കാപട്യം, ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു’; സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ സ്റ്റാലിന്‍

ചെന്നൈ: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി പ്രോത്സാഹിപ്പിക്കാന്‍ നിഗൂഢമായ ശ്രമം എന്നാണ് എന്നാണ് സ്റ്റാലിന്റെ ആരോപണം. ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു എന്നാണ് സ്റ്റാലിന്റെ വിമര്‍ശനം.

2020 ലെ ദേശീയ വിദ്യാഭ്യാസ നയവുമായി യോജിപ്പിച്ച് തയ്യാറാക്കിയിട്ടുള്ള പുതിയ ചട്ടക്കൂട് കേവലം ഒരു അക്കാദമിക് മാറ്റമല്ല, മറിച്ച് ഭാഷാപരമായ അടിച്ചേല്‍പ്പിക്കല്‍ സംബന്ധിച്ച ആശങ്ക ശക്തിപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെ മാറ്റിനിര്‍ത്തുകയും ഹിന്ദിക്ക് അനാവശ്യമായ മുന്‍ഗണന നല്‍കുകയും ചെയ്യുന്ന വിധത്തിലാണ് പരിഷ്‌കരണം. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ‘ഇന്ത്യന്‍ ഭാഷകള്‍’ പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവില്‍ കേന്ദ്രീകൃത അജണ്ട നടപ്പിലാക്കുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്ന നിലയിലാണ് പരിഷ്‌കരണം. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, മറാത്തി പോലുള്ള ഭാഷകള്‍ പഠിക്കാന്‍ നിര്‍ബന്ധിതരാകുമോ എന്ന ചോദ്യവും സ്റ്റാലിന്‍ ഉന്നയിക്കുന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ഇത്തരം ധാരാളം അവ്യക്തതകളുണ്ടെന്നും സ്റ്റാലിന്‍ പറയുന്നു.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ തമിഴ് നിര്‍ബന്ധിത ഭാഷയാക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടതാണ്. എന്നാല്‍ ഇന്ത്യന്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് ക്ലാസെടുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ‘ഇത് പ്രതിബദ്ധതയല്ല, ഇത് കടുത്ത കാപട്യമാണ്.’ എന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. സമഗ്രമായ വിദ്യാഭ്യാസ നയം നടപ്പിക്കാന്‍ ആവശ്യമായ വിഭശേഷി സ്‌കൂളുകളില്‍ ഇല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ആസൂത്രണമോ വിഭവങ്ങളോ ഉത്തരവാദിത്തമോ ഇല്ലാതെ പ്രഖ്യാപിച്ച മറ്റൊരു തെറ്റായ നയമാണ് പാഠ്യപദ്ധതി. ഇത് ഭാഷയുടെ മാത്രം പ്രശ്‌നമല്ല, നീതിയുടെയും ഫെഡറലിസത്തിന്റെയും തുല്യ അവസരത്തിന്റെയും പ്രശ്‌നമാണെന്നും സ്റ്റാലി ചൂണ്ടിക്കാട്ടുന്നു.

നിര്‍ബന്ധിത ഭാഷാ പഠനം മുതല്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്മേലുള്ള ചുവട് വയ്പ്പ് ഉള്‍പ്പെടെ വ്യക്തമാക്കുന്നതാണ് പുതിയ പാഠ്യ പദ്ധതി. ആറാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ പഠനം നിര്‍ബന്ധമാക്കി സിബിഎസ് ഇ. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ഇനി മുതല്‍ മൂന്ന് ഭാഷകള്‍ ഉണ്ടാകും. ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഫിസില്‍ക്കല്‍ എജ്യുക്കേഷനും ആര്‍ട്ടും വൊക്കേഷണല്‍ വിദ്യാഭ്യാസവും നിര്‍ബന്ധമാക്കി. വിദ്യാഭ്യാസരംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് സിബിഎസ്ഇയുടെ പാഠ്യപദ്ധതി പരിഷ്‌കാരം.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിശാലമായ കാഴ്ചപ്പാടുമായി സ്‌കൂള്‍ വിദ്യാഭ്യാസത്തെ സമന്വയിപ്പിക്കുക, വഴക്കം, കഴിവുകള്‍, പഠനത്തോടുള്ള കൂടുതല്‍ സമഗ്രമായ സമീപനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് പുതുക്കിയ ചട്ടക്കൂടിന്റെ ലക്ഷ്യമായി ചൂണ്ടിക്കാട്ടുന്നത്.

മോഹനൻ (62) അന്തരിച്ചു

മോഹനൻ (62) അന്തരിച്ചു

ആറ്റിങ്ങൽ കാട്ടുംപുറം കാർത്തികയിൽ മോഹനൻ (62) അന്തരിച്ചു.
ഭാര്യ: ഷൈലജ
മക്കൾ: മഞ്ജു, അഞ്ചു മോഹൻ, അനിഷ് മോഹൻ
മരുമക്കൾ: രാജീവ്, ഷിജു

സഞ്ചയനം 7-4-26 ചെവ്വാഴ്ച രാവിലെ 8-30ന്‌

എസ്. ശിവതങ്കം (87) അന്തരിച്ചു

എസ്. ശിവതങ്കം (87) അന്തരിച്ചു

കടയ്ക്കാവൂർ: കുഴിച്ചിട്ടഴികം ആർ.എസ് ഭവനിൽ എസ് ശിവതങ്കം (87) അന്തരിച്ചു.

ഭർത്താവ്: പരേതനായ ജി രഘുനാഥൻ.

മക്കൾ: അഡ്വ ആർ മഹീന്ദ്രലാൽ (സി.പി.ഐ.എം നക്രാംകോട് ബ്രാഞ്ചംഗം), ആർ രമണി (സർക്കാർ ജീവനം), ആർ രജനി, ആർ ലതിക, ആർ ഷൈലേന്ദ്ര നാഥ് (ദുബായ്), ആർ സുനിൽ കുമാർ (വെഹിക്കിൾ ഇൻസ്പക്ടർ, തിരുവനന്തപുരം),
ആർ രതീന്ദ്ര നാഥ് (സർക്കാർ ജീവനം).

മരുമക്കൾ: എ ബിന്ദു (ജോയിന്റ് രജിസ്ട്രാർ, സഹകരണ വകുപ്പ്),
എം.എൻ ചാരുത, ബി.റ്റി ബിനി, എസ്.ബി സന്ധ്യ (അധ്യാപിക, മദർ ഇന്ത്യ,
ഇ. എം.എച്ച്.എസ്.എസ്).
സഞ്ചയനം: തിങ്കളാഴ്ച രാവിലെ8.30 ന്

രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം; രമേഷ് പിഷാരടിക്കെതിരെ പരാതി

രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം; രമേഷ് പിഷാരടിക്കെതിരെ പരാതി

പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്‍കി മഹിള മോര്‍ച്ച.സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മഹിളാ മോര്‍ച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

‘സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചോദ്യത്തിന് പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ല, എന്ന പരാമര്‍ശമാണ് പിഷാരടി നടത്തിയത്’ ഇത് സ്ത്രീവിരുദ്ധമാണ് എന്നാണ് മഹിളാ മോര്‍ച്ചയുടെ വാദം. ഇത് ചൂണ്ടിക്കാട്ടിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇത്തരമൊരാള്‍ ഒരു കാരണവശാലും പൊതുരംഗത്ത് മുന്നോട്ട് പോകുന്നത് ശരിയല്ല, ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ പ്രധാനമായും ഉന്നയിക്കുന്നത്.

ബലാത്സംഗം വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സംഗത്തില്‍ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് മഹിളാ മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.

പിഷാരടിയെ വടക്കുന്തറയില്‍ തടഞ്ഞതില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ബിജെപി വനിത കൗണ്‍സിലര്‍ ഉള്‍പ്പെടെ 3 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ നടപടികള പുരോഗമിക്കുന്നതിനിടെയാണ് മഹിള മോര്‍ച്ച പിഷാരടിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

റാപ്പിനു പിറകെ സൗജന്യ യാത്രയും മധുരവും; തെരഞ്ഞെടുപ്പ് ആഘോഷമാക്കാൻ ഇലക്ഷൻ കമ്മീഷന്റെ ‘ന്യൂ ജെൻ’ പദ്ധതികൾ

റാപ്പിനു പിറകെ സൗജന്യ യാത്രയും മധുരവും; തെരഞ്ഞെടുപ്പ് ആഘോഷമാക്കാൻ ഇലക്ഷൻ കമ്മീഷന്റെ ‘ന്യൂ ജെൻ’ പദ്ധതികൾ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ആവേശം പകരാൻ സൗജന്യ ഊബർ യാത്രയും ഹൽവ വിതരണവും പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 9നു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ആകർഷിക്കാനാണ് വ്യത്യസ്ത പദ്ധതികൾക്ക് രൂപം നൽകുന്നത്. സപ്ലൈകോ വഴി ഒരു രൂപക്ക് അരിപ്പൊടിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഓരോവോട്ടും നിർണ്ണായകമാണെന്ന ആശയവുമായി റാപ്പ് സോങ്ങും കമ്മീഷൻ പുറത്തിറക്കിയിരുന്നു.

യുവ വോട്ടർമാരെ പോളിങ് ബൂത്തുകളിലെത്തിക്കാൻ സ്റ്റാർബക്സ്, കഫെ കോഫി ഡേ തുടങ്ങിയ ഭക്ഷ്യശൃംഖലകളിൽ ഇളവുകളും ഓൺലൈൻ ഡെലിവറി ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡൊമിനോസ് എന്നിവയിലൂടെ സന്ദേശങ്ങളും ഉപയോഗപ്പെടുത്തുന്നത് പരിഗണനയിലാണ്. എഐ വീഡിയോകൾ, സോഷ്യൽ മീഡിയ റീലുകൾ, വിവിധ മത്സരങ്ങൾ എന്നിവയിലൂടെ പുതുതലമുറയെ തെരഞ്ഞെടുപ്പിൽ സജീവമാക്കാനുള്ള ശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.

കേരളത്തിൽ 18 നും 30 നും ഇടയിൽ പ്രായമുള്ള 50 ലക്ഷത്തോളം വോട്ടർമാരാണുള്ളത്. എന്നാൽ പലർക്കും തെരഞ്ഞെടുപ്പിൽ താല്പര്യമില്ലെന്നും വോട്ടർപട്ടികയിൽ പേരുണ്ടെങ്കിൽ പോലും വോട്ടുചെയ്യാനെത്തില്ലെന്നും കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (CEO) രത്തൻ യു ഖേൽക്കർ പറഞ്ഞു. ഒരു വോട്ടുകൊണ്ടൊന്നും ഇവിടെ മാറ്റമുണ്ടാകില്ലെന്നാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ അത് തിരുത്താനും വോട്ടെടുപ്പിലേക്ക് അവരെ എത്തിക്കാനുമാണ് ശ്രമമെന്നും ഖേൽക്കർ കൂട്ടിച്ചേർത്തു.

കന്നിവോട്ടർമാർക്ക് വോട്ടുരേഖപ്പെടുത്തിയ ശേഷം അവരവരുടെ ബൂത്തുകളിൽനിന്നും പ്രത്യേക ഹൽവാ പാക്കറ്റുകൾ ലഭിക്കും. അതിനായി ഓരോ ജില്ല തെരഞ്ഞെടുപ്പ് ഓഫീസിലും ഇരുനൂറു പാക്കറ്റുകൾവീതം ഇതിനകം എത്തിച്ചിട്ടുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാരും (ബിഎൽഒ) വളണ്ടിയർമാരും കന്നി വോട്ടർമാരെ പരിശോധിച്ച് പാക്കറ്റുകൾ വിതരണം ചെയ്യും. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ രണ്ടുകിലോമീറ്റർ ചുറ്റളവിലുള്ള പോളിങ് സ്റ്റേഷനുകളിലേക്ക് ഊബർ സൗജന്യയാത്ര വാഗ്ദാനം ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കടുത്ത ചൂടിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും ഓരോ പോളിങ് ബൂത്തിലും ഉറപ്പുവരുത്തുമെന്നും ദീർഘനേരം വെയിലത്തു വരിനിന്നു വോട്ടു ചെയ്യണ്ട അവസ്ഥ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളായ ഏപ്രിൽ 10,11 തീയതികളിൽ ഒരു രൂപക്ക് അരിപ്പൊടി നൽകുമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ ഫലം കാണുമെന്നും യുവജനങ്ങളുടെ വോട്ടുകൾ ഇത്തവണ മാറ്റംകൊണ്ടുവരുമെന്നും ഖേൽക്കർ പ്രതികരിച്ചു.

ഹോം വോട്ടിങ്ങിനു അർഹരായ 2.07 ലക്ഷം പേരാണ് സംസ്ഥാനത്തുള്ളത്. 2.15 ലക്ഷം പേർ പോസ്റ്റൽ ബാലറ്റ് വഴിയും വോട്ടു ചെയ്യും. ഹോം വോട്ടിങ് ഏപ്രിൽ നാലോടെയും പോസ്റ്റൽ വോട്ടിങ് ഏപ്രിൽ ഒൻപതോടെയും പൂർത്തിയാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.