by Midhun HP News | Aug 11, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പ്രമുഖ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഇതിലൂടെ വരുമാനം നേടാന്‍ അര്‍ഹതയുള്ളവരുടെ മാനദണ്ഡം പുതുക്കി. യൂട്യൂബ് പ്രീമിയത്തില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും വരുമാനം ലഭിക്കുന്നതിന് കഴിഞ്ഞ വര്‍ഷം 8000 ക്വാളിഫൈഡ് വാച്ച് അവറുകളോ അല്ലെങ്കില്‍ 90 ദിവസത്തിനകം രണ്ടു കോടി ക്വാളിഫൈഡ് ഷോര്‍ട്്‌സ് വ്യൂകളോ ആവശ്യമാണെന്ന് കമ്പനി അറിയിച്ചു. 2027 ഫെബ്രുവരി ഒന്നിനാണ് പുതിയ മാനദണ്ഡം പ്രാബല്യത്തില്‍ വരിക.
നിലവില്‍ 4000 വാച്ച് അവറുകള്‍ അല്ലെങ്കില്‍ ഒരു കോടി ഷോര്‍ട്‌സ് വ്യൂ ആണ് വരുമാനം നേടുന്നതിനുള്ള മാനദണ്ഡം. ഇത് ഇരട്ടിയായി വര്‍ധിപ്പിച്ചാണ് യൂട്യൂബ് മാനദണ്ഡം പുതുക്കിയത്. ക്രിയേറ്റര്‍മാര്‍ക്ക് കുറഞ്ഞത് ആയിരം സബ്‌സ്‌ക്രൈബര്‍മാര്‍ ഉണ്ടായിരിക്കണമെന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റമില്ല.
യൂട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാമില്‍ ഇതിനകം അംഗങ്ങളായ ക്രിയേറ്റര്‍മാരെയും പുതിയ വ്യവസ്ഥ ബാധിക്കും. ഷോര്‍ട്‌സില്‍ നിന്ന് എല്ലാ മാസവും പരസ്യ, സബ്‌സ്‌ക്രിപ്ഷന്‍ വരുമാനം നേടുന്നതിന് ക്രിയേറ്റര്‍മാര്‍ 90 ദിവസത്തെ റോളിങ് കാലയളവില്‍ ഒരു കോടി ക്വാളിഫൈഡ് വ്യൂകള്‍ നിലനിര്‍ത്തേണ്ടതുണ്ട്. ഈ പരിധിക്ക് താഴെ പോകുന്ന ചാനലുകള്‍ പ്രോഗ്രാമില്‍ തന്നെ തുടരുകയും ലോംഗ് ഫോം വിഡിയോകളില്‍ നിന്ന് പണം സമ്പാദിക്കുന്നത് തുടരുകയും ചെയ്യും. വ്യൂകള്‍ വീണ്ടും ഈ പരിധിക്ക് മുകളിലെത്തിയാല്‍ മാത്രമേ ഷോര്‍ട്‌സ് വരുമാനം പങ്കിടല്‍ ഓട്ടോമാറ്റിക്കായി പുനരാരംഭിക്കുകയുള്ളൂ എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


by Midhun HP News | Aug 11, 2026 | Latest News, ജില്ലാ വാർത്ത
പൂവത്തറ തെക്കത് ദേവീക്ഷേത്രത്തിലെ കർക്കിടക വാവുബലി ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി
ആറ്റിങ്ങൽ: ഇടയ്ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്രത്തിലെ കർക്കിടക വാവുബലി ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. മാമം നദിയിൽ ആണ്ടൊരിക്കൽ ക്ഷേത്ര ആറാട്ടു നടക്കുന്ന കടവിലാണ് ഭക്തർക്കായി ബലിതർപ്പണ ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്.
വിപുലമായ സൗകര്യങ്ങളും ആചാര്യ വിധിപ്രകാരമുള്ള ചടങ്ങുകളും
ഉറപ്പാക്കുന്നതോടൊപ്പം ഭക്തർക്ക് കൂടുതൽ സമയം ക്യൂവിൽ നിന്ന് ബുദ്ധിമുട്ടാതെ കർമ്മങ്ങൾ പൂർത്തിയാക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങളും ക്ഷേത്ര ആറാട്ടുകടവിൽ ഒരുക്കിയിട്ടുണ്ട്.

പ്രത്യേക പൂജകൾ: ബലിതർപ്പണത്തോടൊപ്പം തിലഹോമം നടത്തുന്നതിനുള്ള പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ബലിച്ചോറ് തയ്യാറാക്കിയാണ് തർപ്പണ ചടങ്ങുകൾക്ക് നൽകുന്നത്.
മുതിർന്നവർക്ക് പ്രത്യേക പരിഗണന: വയോധികർക്കും മുതിർന്ന പൗരന്മാർക്കും ഇരിക്കുന്നതിനായി പ്രത്യേക ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
ലഘുഭക്ഷണം: ക്ഷേത്രദർശനത്തിനെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും ലഘുഭക്ഷണ വിതരണവും ഉണ്ടായിരിക്കും.
സുരക്ഷയും സേവനങ്ങളും ഉറപ്പാക്കി അധികൃതർ
ആറാട്ടുകടവിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ഭക്തരുടെ സുരക്ഷ മുൻനിർത്തി പ്രത്യേക സുരക്ഷാവേലികളും ബാരിക്കേഡുകളും സ്ഥാപിച്ചു.
തിരക്ക് നിയന്ത്രിക്കുന്നതിനും സഹായത്തിനുമായി പ്രത്യേക വോളന്റിയർമാരുടെ സേവനവും ഉണ്ടാകും.
ഇതുകൂടാതെ ആറ്റിങ്ങൽ പോലീസ്, ആറ്റിങ്ങൽ അഗ്നിശമനസേന, മുദാക്കൽ ഗ്രാമപഞ്ചായത്തിന്റെ മെഡിക്കൽ ടീം എന്നിവരുടെ പൂർണ്ണ സേവനങ്ങളും സ്ഥലത്ത് ഉറപ്പാക്കിയിട്ടുണ്ടെന്ന് ക്ഷേത്ര പ്രസിഡന്റ് രാജേന്ദ്രൻ നായർ, സെക്രട്ടറി ആദർശ് എന്നിവർ അറിയിച്ചു.

by Midhun HP News | Aug 11, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ എം.എൽ എ നേരിട്ടെത്തി പൊതു ജനങ്ങളെ കണ്ട് പരാതികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി ആഗസ്റ്റ് 10 തിങ്കളാഴ്ച രാവിലെ പുളിമാത്ത് ഗ്രാമ പഞ്ചായത്തിലെ പരാതികളും ഉച്ചക്ക് ശേഷം നഗരൂർ ഗ്രാമ പഞ്ചായത്തിലെ പരാതികളും സ്വീകരിച്ചു.
പുളിമാത്ത് ഗ്രാമ പഞ്ചായത്തിൽ പ്രസിഡൻ്റ് സിബി. ആർ . അഷറഫ്, വൈസ് പ്രസിഡൻ്റ് ശ്രീജാ ഉണ്ണികൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ ആയ അനിൽ കെ എസ്, മീനു, സത്യശീലൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആശ വി വി, അനൂപ്, രജിത, സെക്രട്ടറി വീണ ബാബു, അസിസ്റ്റന്റ് സെക്രട്ടറി സജ്ജയ എന്നിവർ പങ്കെടുത്തു.
47 അപേക്ഷകൾ ലഭിച്ചത് തീർപ്പാക്കി. നഗരൂർ ഗ്രാമ പഞ്ചായത്തിൽ 34 അപേക്ഷകൾ ലഭിച്ചത് തീർപ്പാക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബി. ജയചന്ദ്രൻ, സെക്രട്ടറി റെനി സൈമൺ ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.


by Midhun HP News | Aug 11, 2026 | Latest News, കായികം
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മെസിയേയും അര്‍ജന്റീനാ ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍, കായികവകുപ്പ് അന്വേഷണറിപ്പോര്‍ട്ട് കൈമാറി. തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ടാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും കായികമന്ത്രി ഒജെ ജനീഷ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും കായിക മന്ത്രി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നതായി മന്ത്രി പറഞ്ഞു. ‘കായിക വകുപ്പ് പരിശോധിച്ച റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയത്. അതിനെ പറ്റി കൂടതല്‍ പറയുന്നില്ല. അര്‍ജന്റീന ടീമിനെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചട്ടങ്ങള്‍ പാലിച്ചിരുന്നോ?. അതിന്റെ സാമ്പത്തികമായ കാര്യങ്ങളെ സംബന്ധിച്ചോ അതിന്റെ മറ്റ് വിശദാംശങ്ങളെ സംബന്ധിച്ച് ഈ സമയം വെളിപ്പെടുത്താനാവില്ല. അത് രഹസ്യസ്വഭാവത്തോടെയുള്ള കാര്യമാണ്. മെസിയെ ഈ സര്‍ക്കാര്‍ കൊണ്ടുവരുമോയെന്നും പലരും ചോദിച്ചിരുന്നു. എന്നാല്‍ മെസിയെ കൊണ്ടുവരുന്നതിനെക്കാള്‍ കേരളത്തില്‍ നിന്ന് കുറെ മെസിമാരെ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്’- ഒജെ ജനീഷ് പറഞ്ഞു.
മുന്‍ കായികമന്ത്രി വി അബ്ദുറഹ്മാനാണ് മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ ഭാഗമായി സ്പെയിനില്‍ എത്തി അര്‍ജന്റീന അധികൃതരെ കണ്ടിരുന്നു. മെസിയെ എത്തിക്കാന്‍ 126 കോടി രൂപ മുടക്കിയെന്ന് അവകാശപ്പെട്ട് സ്പോണ്‍സറും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിന് ജിഎസ്ടി അടച്ചിട്ടില്ലെന്ന വിവാദം ഉടലെടുത്തതോടെയാണ് സംഭവം വീണ്ടും വാര്‍ത്തയായത്. പിന്നാലെയാണ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. കായിക വകുപ്പ് സെക്രട്ടറിയാണ് മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതാണ് ഇപ്പോള്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. വ്യക്തമായ കരാറില്ലെന്നതാണ് പ്രധാന കണ്ടെത്തല്‍.
കഴിഞ്ഞ നവംബര്‍ 17ന് കേരളത്തില്‍ മത്സരം നടക്കുമെന്ന് സ്‌പോണ്‍സര്‍മാരും സംസ്ഥാന സര്‍ക്കാരും മുമ്പ് പ്രഖ്യാപിച്ചിരുന്നത്. അര്‍ജന്റീന കൊച്ചിയില്‍ വന്ന് ഓസ്‌ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്.

by Midhun HP News | Aug 11, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത ജാഗ്രത നിര്‍ദേശം. ഇതിന്റെ മുന്നോടിയായി ദേശീയ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുകയും പ്രധാന സ്ഥലങ്ങളില്‍ പിടികിട്ടാപ്പുള്ളികളായ 19 ഭീകരരുടെ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു.

ഇന്ത്യന്‍ മുജാഹിദിന്‍, അല്‍ ഖ്വയ്ദ, വിവിധ ഖാലിസ്ഥാന്‍ സംഘടനകളുമായി ബന്ധമുള്ളവരാണ് പോസ്റ്ററുകളില്‍ ഉള്ളത്. പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താനും ഒളിവില്‍ കഴിയുന്ന പ്രതികളെ കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകാന്‍ സഹായകമായേക്കുമെന്നും അധികൃതര്‍ കരുതുന്നു. സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും മുമ്പ് സ്വീകരിക്കുന്ന പതിവ് സുരക്ഷാ നടപടികളുടെ ഭാഗമായാണ് രാജ്യത്തിന് ഭീഷണിയായേക്കാവുന്ന തീവ്രവാദികളുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ഓഗസ്റ്റ് 15ന് നടക്കുന്ന ചടങ്ങിനായി ഡല്‍ഹി പൊലീസിലെയും അര്‍ധസൈനിക വിഭാഗങ്ങളിലെയും 15,000 മുതല്‍ 20,000 വരെ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലും മുഖം തിരിച്ചറിയല്‍ സംവിധാനമുള്ള ക്യാമറകള്‍ ഉള്‍പ്പെടെ ഏകദേശം 1,000 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്കുള്ളില്‍ ഹൈടെക് സിസിടിവി കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും 24 മണിക്കൂറും പ്രദേശം നിരീക്ഷിക്കും.
ഡല്‍ഹിയിലുടനീളമുള്ള ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍, ലോഡ്ജുകള്‍, മറ്റ് താമസ സൗകര്യങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കി. സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സന്ദര്‍ശക രജിസ്റ്ററുകള്‍, കമ്പ്യൂട്ടറൈസ്ഡ് ഗസ്റ്റ് വെരിഫിക്കേഷന്‍ സിസ്റ്റങ്ങള്‍, മറ്റ് രേഖകള്‍ എന്നിവ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലര്‍ഷിപ്പുകള്‍ കേന്ദ്രീകരിച്ച് വിശദമായ പരിശോധന തുടരുന്നു, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവടങ്ങില്‍ നിരീക്ഷണം ശക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളില്‍ പൊലീസും ബോംബ് നിര്‍മാര്‍ജന സ്‌ക്വാഡ് ഉള്‍പ്പടെ വിവിധ തവണ പരിശോധന തുടരുന്നതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബറില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

by Midhun HP News | Aug 11, 2026 | Latest News, കേരളം
തൃശൂർ: കുന്നംകുളത്തെ മൃഗസംരക്ഷണ വകുപ്പിന്റെ പിഗ് ബ്രീഡിങ് യൂണിറ്റിലെ പന്നികളിൽ പന്നിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലബോറട്ടറിയിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്ത് ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും നിയന്ത്രിത മേഖലകൾ പ്രഖ്യാപിച്ചു.എന്നാൽ പന്നിപ്പനി മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പകരില്ലെന്നും അതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
രോഗബാധ മറ്റ് ഫാമുകളിലേക്ക് വ്യാപിച്ച് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി രോഗബാധിത പ്രദേശത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധി രോഗബാധിത മേഖലയായും , 10 കിലോമീറ്റർ പരിധി രോഗനിരീക്ഷണ മേഖലയായുംപ്രഖ്യാപിച്ചു. ഈ മേഖലകളിൽ നിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതിനും, പ്രദേശത്ത് പ്രവർത്തിക്കുന്ന പന്നിമാംസം വിൽക്കുന്ന കടകളുടെ പ്രവർത്തനങ്ങൾക്കും അധികൃതർ കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.


Recent Comments