ഹോളോഗ്രാം രജിസ്ട്രേഷൻ: വിവരങ്ങൾ ജനുവരി 31നകം നൽകണം

ഹോളോഗ്രാം രജിസ്ട്രേഷൻ: വിവരങ്ങൾ ജനുവരി 31നകം നൽകണം

തിരുവനന്തപുരം: ഹോമിയോപ്പതിക് മെഡിസിൻ കൗൺസിലിൽ നിന്നും ഹോളോഗ്രാം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള സംസ്ഥാനത്തെ ഹോമിയോപ്പതി പ്രാക്ടീഷണർമാർ ജനുവരി 31നകം അവരുടെ വിശദാംശങ്ങൾ ഓൺലൈനായി സമർപ്പിക്കണം. പേര്, രജിസ്ട്രേഷൻ നമ്പർ, പ്രവർത്തിക്കുന്ന ജില്ല, ഫോട്ടോ, സ്ഥിര മേൽവിലാസം, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയ വിവരങ്ങൾ കൗൺസിൽ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഷീറ്റിൽ അപ്‌ലോഡ് ചെയ്യണം.

ഹോളോഗ്രാം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇതുവരെ കൈപ്പറ്റാത്ത രജിസ്റ്റർ ചെയ്ത ഹോമിയോപ്പതി ഡോക്ടർമാർ ഉടൻ അപേക്ഷിക്കണമെന്നും, വൈകിയാൽ റജിസ്ട്രേഷൻ റദ്ദാക്കപ്പെടാനിടയുണ്ടെന്ന് കൗൺസിൽ അറിയിച്ചു.

ഈ നടപടികൾ കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്റ്റീഷണേഴ്‌സ് ആക്ട് , 2021 പ്രകാരം നടപ്പാക്കുന്നതാണെന്നും, രജിസ്ട്രേഷൻ ഇല്ലാതെ മെഡിക്കൽ പ്രാക്ടീസ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

രജിസ്ട്രേഷൻ സ്ഥിരീകരണം, സർട്ടിഫിക്കറ്റ് പരിശോധന, വ്യാജ സർട്ടിഫിക്കറ്റുകൾ തടയൽ എന്നിവയാണ് ഈ സംവിധാനം ലക്ഷ്യമിടുന്നതെന്ന് കൗൺസിൽ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് medicalcouncil.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

കുളിമുറിയില്‍ വീണ് പരിക്ക്; ജി സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കുളിമുറിയില്‍ വീണ് പരിക്ക്; ജി സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന് കുളിമുറിയില്‍ വീണ് പരിക്കേറ്റു. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തി.

വിദഗ്ധ ചികിത്സയ്ക്കായി ജി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടര്‍ചികിത്സയും ഉള്ളതിനാല്‍ രണ്ട് മാസം പൂര്‍ണവിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ‘ഇന്ന് രാവിലെ കുളിമുറിയില്‍ വഴുതി വീണ് കാലിന് പരിക്കേല്‍ക്കുകയും സാഗര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ കണ്ടെത്തിയതിനാല്‍ വിദഗ്ധ ചികിത്സയ്ക്ക് പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടര്‍ചികിത്സയും ഉള്ളതിനാല്‍ തുടര്‍ന്നുള്ള രണ്ട് മാസം പൂര്‍ണ്ണ വിശ്രമം ആവശ്യമാണ്’ ജി. സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ കുറച്ചു നാളുകളായി പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ് ജി. സുധാകരന്‍. അതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പരസ്യമായി ജി. സുധാകരനെ പുകഴ്ത്തിയിരുന്നു. ആര്‍എസ്പി നേതാവ് ടി.ജെ. ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്‌കാരദാന വേദിയിലാണ് സതീശന്‍ ജി.സുധാകരനെ പുകഴ്ത്തിയത്.ആശയങ്ങളില്‍ ഒരിക്കലും വെള്ളം ചേര്‍ക്കാത്ത, തികഞ്ഞ കമ്യൂണിസ്റ്റ് നേതാവാണ് ജി.സുധാകരന്‍ എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്.

വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തു; വിരുന്നുകാരും നാട്ടുകാരും തമ്മില്‍ പൊരിഞ്ഞ തല്ല്

വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തു; വിരുന്നുകാരും നാട്ടുകാരും തമ്മില്‍ പൊരിഞ്ഞ തല്ല്

തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്ക്.

ചെറുതുരുത്തി വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തില്‍ കല്യാണത്തിന് വന്നവരും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പള്ളം സ്വദേശിയുടേയും ആറ്റൂര്‍ സ്വദേശിനിയുടെയും വിവാഹം ഓഡിറ്റോറിയത്തില്‍ നടക്കവേ കല്യാണത്തിന് വന്ന വാഹനങ്ങള്‍ മൂലം റോഡ് ബ്ലോക്ക് ആയതിനെ തുടര്‍ന്നായിരുന്നു സംഭവം.

റോഡിലൂടെ വന്നിരുന്ന ടിപ്പര്‍ ഹോണ്‍ മുഴക്കുകയും ഇതേ തുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. വിവാഹത്തിനു വന്ന ആളുകള്‍ ചേര്‍ന്ന് ടിപ്പര്‍ ഡ്രൈവറെ മര്‍ദ്ദിച്ചതോടെ പ്രശ്നം വഷളായി. ഇതോടെ നാട്ടുകാര്‍ സംഘടിക്കുകയും ഡ്രൈവറെ മര്‍ദ്ദിച്ചവരെ തടയുകയുകയുമായിരുന്നു. പിന്നാലെ കല്ലേറും ഉണ്ടായി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചെറുതുരുത്തി പൊലീസെത്തി ലാത്തിവീശി. പൊലീസുകാര്‍ക്കും പരിക്കുണ്ട്.

തിരുവനന്തപുരത്ത് പ്രചരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചു; ബിജെപി പ്രവര്‍ത്തകനെതിരെ പരാതി

തിരുവനന്തപുരത്ത് പ്രചരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചു; ബിജെപി പ്രവര്‍ത്തകനെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം പര്യടനം നടത്തുന്നതിനിടയില്‍ പ്രവര്‍ത്തകന്‍ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം.

മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് ഒപ്പം എത്തിയ രാജുവെന്ന ആള്‍ക്കെതിരെയാണ് പരാതി. സംഭവത്തില്‍ രാജുവിനെതിരെ മംഗലപുരം പൊലീസ് കേസെടുത്തു.സ്ഥാനാര്‍ത്ഥി വോട്ടു ചോദിച്ചു മടങ്ങുന്നതിനിടയിലാണ് ബിജെപി പ്രവര്‍ത്തകന്‍ രാജു വീട്ടമ്മയെ കയറി പിടിച്ചത്. സ്ഥാനാര്‍ത്ഥിയടക്കം വോട്ട് ചോദിച്ച് മടങ്ങിയതിനിടയില്‍ രാജു വീട്ടമ്മയോട് കുടിക്കാന്‍ വെള്ളം ചോദിക്കുകയായിരുന്നു.

വീട്ടമ്മ വെള്ളം എടുക്കാന്‍ അകത്തേക്ക് പോയപ്പോള്‍ രാജു പിന്നാലെ ചെന്നു വീട്ടമ്മയെ കയറിപ്പിടിച്ചുവെന്നാണ് പരാതി. വീട്ടമ്മ അലറി വിളിച്ചതോടെ രാജു സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് വീട്ടമ്മ മംഗലപുരം പൊലീസില്‍ പരാതി നല്‍കി. കേസ് എടുത്തതോടെ രാജു ഒളിവില്‍ പോയെന്നാണ് വിവരം.

‘സൂപ്പര്‍ ഓവറില്‍ വൈഭവിനെ ഇറക്കാതിരുന്നതിനു കാരണമുണ്ട്’; പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍

‘സൂപ്പര്‍ ഓവറില്‍ വൈഭവിനെ ഇറക്കാതിരുന്നതിനു കാരണമുണ്ട്’; പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍

ഡല്‍ഹി: റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പ് സെമി ഫൈനലില്‍ ബംഗ്ലാദേശിനോട് തോറ്റ് പുറത്തായിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ ജിതേഷ് ശര്‍മ. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ യുവതവരം വൈഭവ് സൂര്യവംശിയെ ഇറക്കാതിരുന്നത് തന്റെ മാത്രം തീരുമാനമായിരുന്നുവെന്നും ജിതേഷ് ശര്‍മ പ്രതികരിച്ചു.

സൂപ്പര്‍ ഓവറില്‍ ജിതേഷ് ശര്‍മയും രമണ്‍ദീപ് സിങ്ങുമായിരുന്നു ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയത്. ആദ്യ പന്തില്‍ ജിതേഷ് ശര്‍മ പുറത്തായപ്പോള്‍ അശുതോഷ് ശര്‍മ പിന്നാലെയിറങ്ങി. രണ്ടാം പന്തില്‍ അശുതോഷും ഔട്ടായതോടെ ഇന്ത്യ ‘പൂജ്യത്തിന്’ ബാറ്റിങ് അവസാനിപ്പിക്കേണ്ടിവന്നു.

വൈഭവ് പവര്‍പ്ലേയിലാണ് കൂടുതല്‍ തിളങ്ങുന്നത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ബാറ്റിങ്ങിനിറക്കാതിരുന്നത്. ഡത്ത് ഓവറില്‍ മികച്ചുനില്‍ക്കുന്ന അശുതോഷിനെയും രമണ്‍ദീപിനെയും വിശ്വസിക്കാനായിരുന്നു തന്റെ തീരുമാനമെന്നും ജിതേഷ് ശര്‍മ പ്രതികരിച്ചു. സെമി ഫൈനലില്‍ വൈഭവ് 15 പന്തില്‍ 38 റണ്‍സെടുത്തിരുന്നു.

‘ഇന്ത്യന്‍ ടീമില്‍ വൈഭവും പ്രിയന്‍ഷുമാണ് പവര്‍പ്ലേ ഓവറുകളിലെ വിദഗ്ധര്‍. ഡെത്ത് ഓവറുകളുടെ കാര്യമെടുത്താല്‍ അശുതോഷും രമണ്‍ദീപുമാണു തകര്‍ത്തടിക്കുന്നത്. സൂപ്പര്‍ ഓവറിലെ ലൈനപ്പ് ടീമിന്റെ തീരുമാനമാണ്. അതില്‍ അന്തിമ തീരുമാനം എടുത്തത് ഞാന്‍ തന്നെയാണ്.’ ജിതേഷ് ശര്‍മ പറഞ്ഞു. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണു നേടിയത്. സൂപ്പര്‍ ഓവറിലെ മോശം പ്രകടനം ഇന്ത്യയെ തോല്‍വിയിലേക്കു തള്ളി വിടുകയായിരുന്നു.

‘പുതിയ തലമുറ മനുഷ്യത്വത്തിൻ്റെ മഹത്വം മനസിലാക്കുന്നവരാണെന്നതിൽ ആശ്വാസം’; മീനാക്ഷിയെ അഭിനന്ദിച്ച് കെ കെ ശൈലജ

‘പുതിയ തലമുറ മനുഷ്യത്വത്തിൻ്റെ മഹത്വം മനസിലാക്കുന്നവരാണെന്നതിൽ ആശ്വാസം’; മീനാക്ഷിയെ അഭിനന്ദിച്ച് കെ കെ ശൈലജ

നടി മീനാക്ഷി അനൂപിനെ പ്രശംസിച്ച് മുൻമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ. മതനിരപേക്ഷതയുമായി ബന്ധപ്പെട്ട് മീനാക്ഷി നടത്തിയ പ്രതികരണത്തെ അഭിനന്ദിച്ചാണ് മന്ത്രിയെത്തിയത്. ‘മത’മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാല്‍ തനിയെ നടപ്പായിക്കോളും ‘മതനിരപേക്ഷത’യെന്നാണെന്റെ ‘മതം’- എന്ന മീനാക്ഷിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു.

ഇതിന് പിന്നാലെയാണ് മുന്‍മന്ത്രിയും പ്രശംസയുമായെത്തിയത്. പുതിയ തലമുറ മനുഷ്യത്വത്തിന്റെ മഹത്വം മനസ്സിലാക്കുന്നവരാണ് എന്നു കാണുന്നതില്‍ ആശ്വാസവും അഭിമാനവും തോന്നുന്നു. മീനാക്ഷിക്കുട്ടിക്ക് അഭിനന്ദനങ്ങള്‍’, എന്നായിരുന്നു കെ കെ ശൈലജയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻകുട്ടിയും മീനാക്ഷിയെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകേണ്ട മാറ്റങ്ങളേക്കുറിച്ച് മീനാക്ഷി നടത്തിയ പരാമർശങ്ങൾക്ക് ആശംസ അറിയിച്ചാണ് ശിവൻകുട്ടി എത്തിയത്. മീനാക്ഷിയുടെ അഭിപ്രായങ്ങൾ കണ്ടുവെന്നും പുതിയ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടാവട്ടെയെന്നും നല്ലതിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പോസ്റ്റിൽ കുറിച്ചു. അടുത്തിടെ ഒരു വാർത്താ ചാനലിലെ പരിപാടിയിലാണ് മീനാക്ഷി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

പാഠപുസ്തകങ്ങളെക്കുറിച്ചും അതിൽ ഉൾപ്പെടുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ള അവതാരകയുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മീനാക്ഷി. മന്ത്രിയുടെ പോസ്റ്റിന് മീനാക്ഷിയും നന്ദി അറിയിച്ചിട്ടുണ്ട്. പോസ്റ്റ് ശ്രദ്ധിച്ചതിലും കാര്യമുണ്ടെന്ന് കണ്ട് കൂടെ ചേർന്നതിനും അങ്ങേയ്ക്ക് ഹൃദയപൂർവ്വം നന്ദി എന്നാണ് മീനാക്ഷി കുറിച്ചത്.

കെ കെ ശൈലജയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

പുതിയ തലമുറ മനുഷ്യത്വത്തിൻ്റെ മഹത്വം മനസ്സിലാക്കുന്നവരാണ് എന്നു കാണുന്നതിൽ ആശ്വാസവും അഭിമാനവും തോന്നുന്നു. മീനാക്ഷിക്കുട്ടിക്ക് അഭിനന്ദനങ്ങൾ.