കേരളം: പേരുമാറ്റ ബില്‍ ഇന്ന് പാര്‍ലമെന്റില്‍

കേരളം: പേരുമാറ്റ ബില്‍ ഇന്ന് പാര്‍ലമെന്റില്‍

ഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി മാറ്റുന്നതിനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കേരള എന്ന പേര് കേരളം എന്നാക്കിയാണ് മാറ്റുന്നത്. ഇന്നത്തെ ലോക്സഭ അജണ്ടയില്‍ കേന്ദ്രമന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കുമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്ന് ചേരുന്ന ലോക്സഭ കാര്യോപദേശക സമിതി ദ കേരള ( ഓള്‍ട്രേഷന്‍ ഓഫ് നെയിം) 2026 ബില്‍ ലോക്സഭയില്‍ ചര്‍ച്ച ചെയ്യുന്നതിന് തീരുമാനമെടുക്കും. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പേരുമാറ്റത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് 2024 ജൂണില്‍ കേരള നിയമസഭ പ്രമേയം പാസ്സാക്കിയത്.

ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും ‘കേരളം’ എന്ന് മാറ്റണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം ഭേദഗതികള്‍ ഇല്ലാതെ പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ ഈ ആവശ്യമാണ് കേന്ദ്ര മന്ത്രിസഭ പരിഗണിച്ചത്.
2023 ഓഗസ്റ്റില്‍ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കി. തുടര്‍ന്നാണ് പരിഷ്‌കരിച്ച പ്രമേയം കേരള നിയമസഭ പാസ്സാക്കി കേന്ദ്രത്തിന് വീണ്ടും അയച്ചത്.

ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി ആറ്റിങ്ങൽ സ്വദേശി

ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി ആറ്റിങ്ങൽ സ്വദേശി

ആറ്റിങ്ങൽ: സാമൂഹ്യ പ്രവർത്തകനും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ കൊയ്ത്തൂർക്കോണം സുന്ദരൻ ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി. ദശാബ്ദങ്ങൾ പിന്നിടുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്‍കാരം നൽകിയത്.

പ്ലസ് വണ്‍: സ്‌കൂള്‍, വിഷയ മാറ്റം, പ്രവേശനം ഇന്നും നാളെയും

പ്ലസ് വണ്‍: സ്‌കൂള്‍, വിഷയ മാറ്റം, പ്രവേശനം ഇന്നും നാളെയും

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സ്‌കൂള്‍, വിഷയ മാറ്റത്തിന് അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് തിങ്കളാഴ്ച പകല്‍ 11 മുതല്‍ ചൊവ്വാഴ്ച വൈകീട്ട് നാലുവരെ പ്രവേശനം നേടാം. 7380 പേര്‍ക്കാണ് മാറ്റം ലഭിച്ചത്. 5829 പേര്‍ക്ക് സ്‌കൂള്‍ മാറ്റവും 1551 പേര്‍ക്ക് കോഴ്സ് മാറ്റവും ലഭിച്ചു.

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളാണ് അലോട്ട്മെന്റിന് പരിഗണിച്ചത്. നിലവില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍, വിഷയം മാറ്റത്തിനു ശേഷമുള്ള ഒഴിവുകള്‍ സ്‌പോട്ട് അഡ്മിഷനായി 13ന് പ്രസിദ്ധീകരിക്കും.

കര്‍ക്കടക വാവ്: സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ

കര്‍ക്കടക വാവ്: സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ

കൊച്ചി: കര്‍ക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം നീട്ടി. ബുധനാഴ്ചയാണ് കര്‍ക്കടക വാവ്. അന്ന് ബലിയിടാന്‍ ആലുവ മണപ്പുറത്ത് എത്തുന്നവര്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി മെട്രോ സമയം നീട്ടിയത്.

ചൊവ്വാഴ്ച തൃപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്ക് രാത്രി 11.15നും 11.30നും സര്‍വീസ് ഉണ്ടാകും. ബുധനാഴ്ച പുലര്‍ച്ചെ ആലുവയില്‍ നിന്ന് അഞ്ചിനും 5.30നും തൃപ്പൂണിത്തുറയിലേക്കും അധിക സര്‍വീസ് ഉണ്ടാകും.

സംസ്ഥാനത്ത് മഴ കുറയുന്നു; 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത, ജാഗ്രത

സംസ്ഥാനത്ത് മഴ കുറയുന്നു; 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത, ജാഗ്രത

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ മഴക്കെടുതിയില്‍ വലഞ്ഞ കേരളത്തില്‍ മഴ കുറയുന്നു. ഇന്നുമുതല്‍ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല. വ്യാഴാഴ്ച വരെ നേരിയതും മിതമായതുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മോശം കാലാവസ്ഥയെ തുടര്‍ന്ന് മീന്‍പിടിത്തത്തിന് പോകാന്‍ പാടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ തീരങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കണ്ണൻ ചന്ദ്ര പ്രസ്സിൻ്റെ മാതാവ് ലളിതമ്മ (74) നിര്യാതയായി

കണ്ണൻ ചന്ദ്ര പ്രസ്സിൻ്റെ മാതാവ് ലളിതമ്മ (74) നിര്യാതയായി

ആറ്റിങ്ങൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് സെക്രട്ടറി കണ്ണൻ ചന്ദ്ര പ്രസിൻ്റ് മാതാവ് ലളിതമ്മ (74) നിര്യാതയായി.
ഭർത്താവ്: പരേതനായ ചന്ദ്രപ്രസ് രാമചന്ദ്രൻ നായർ.
മക്കൾ: ബൈജു ചന്ദ്രൻ (കണ്ണൻ ചന്ദ്രൻ), ബിജു ചന്ദ്രൻ, സജു ചന്ദ്രൻ.
മരുമക്കൾ: ഉമാദേവി, ശ്രീജ, സുമ