by Midhun HP News | Apr 1, 2026 | Latest News, ദേശീയ വാർത്ത
എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റ്–കേരള റൂട്ടുകളിൽ വീണ്ടും സർവീസ് ആരംഭിച്ചതോടെ ഗൾഫിൽ നിന്നുള്ള മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസമായി.
മസ്കറ്റിൽ നിന്ന് തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതാണ് പ്രധാന പ്രത്യേകത. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം മൂലം താൽക്കാലികമായി നിർത്തിവച്ചിരുന്ന വിമാന സർവീസുകളാണ് ഇപ്പോൾ ഭാഗികമായി പുനഃസ്ഥാപിക്കുന്നത്. മസ്കറ്റ് – തിരുവനന്തപുരം, മസ്കറ്റ് –കണ്ണൂർ റൂട്ടുകളിൽ ടിക്കറ്റ് നിരക്കുകളും വീണ്ടും ലഭ്യമായി തുടങ്ങി. ഏപ്രിൽ മാസത്തിൽ തിരുവനന്തപുരം റൂട്ടിൽ ഏകദേശം ₹14,000 മുതൽ നിരക്കുകൾ ലഭ്യമാണ്.
കണ്ണൂർ റൂട്ടിലും സർവീസുകൾ സജീവമായി, ₹9,000 മുതൽ ടിക്കറ്റുകൾ ലഭ്യമാകുന്നുണ്ട്.
ഇതോടെ ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള നേരിട്ടുള്ള യാത്ര വീണ്ടും എളുപ്പമാകുകയും, മുമ്പ് മറ്റ് നഗരങ്ങൾ വഴിയുള്ള യാത്രയുടെ ബുദ്ധിമുട്ടുകൾ കുറയുകയും ചെയ്യും.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഗൾഫ് റൂട്ടുകളിൽ നിരവധി സർവീസുകൾ ഇപ്പോഴും പരിമിതമായിരിക്കുമ്പോഴും, മസ്കറ്റ് സർവീസുകളുടെ പുനരാരംഭം യാത്രാ രംഗത്ത് പ്രധാന പുരോഗതിയായാണ് വിലയിരുത്തുന്നത്.


by Midhun HP News | Apr 1, 2026 | Latest News, കേരളം
കൊച്ചി: തനിക്കെതിരായ ലൈംഗികാതിക്രമ പരാതി വ്യാജമെന്ന് ജാമ്യാപേക്ഷയില്‍ സംവിധായകന്‍ രഞ്ജിത്ത്. കള്ളപ്പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. ശാരീരിക ബലം പ്രയോഗിക്കാനുള്ള കരുത്തില്ല. ആരോഗ്യസ്ഥിതി മോശമാണ്. തനിക്ക് നിരവധി ശത്രുക്കളുണ്ട്. യുവനടി ഐസിസിക്ക് മുന്നിൽ പരാതി നൽകിയില്ലെന്നും രഞ്ജിത്ത് ഹർജിയിൽ ആരോപിക്കുന്നു. യുവനടിയുടെ പരാതിയില്‍ ഇന്നലെ രാത്രിയാണ് രഞ്ജിത്ത് പൊലീസിന്‍റെ പിടിയിലായത്.
ജാമ്യം നൽകണമെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ജാമ്യാപേക്ഷയിൽ രഞ്ജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ രഞ്ജിത്തിന്റെ ജാമ്യഹർജിയെ പ്രോസിക്യൂഷൻ എതിർത്തു. രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സംഭവം നടന്ന കാരവാൻ തിരിച്ചറിയേണ്ടതുണ്ട്. പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണ് നടത്തിയത്. തെളിവുകൾ കണ്ടെത്തുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വിശദമായ ചോദ്യം ചെയ്യൽ നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അന്വേഷണത്തോട് രഞ്ജിത്ത് സഹകരിക്കുന്നുണ്ടെന്നും, കാരവൻ കണ്ടെത്തുക മാത്രമാണ് ചെയ്യേണ്ടതുള്ളൂവെന്നും രഞ്ജിത്തിന്റെ അഭിഭാഷകൻ പറഞ്ഞു. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമെന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. ഇതിനുശേഷമാകും രഞ്ജിത്തിന്റെ ജാമ്യഹർജി കോടതി പരിഗണിക്കുക. രഞ്ജിത്ത് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നടിയെ ലൈംഗികമായി ആക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് രഞ്ജിത്തിനെതിരെ പൊലീസ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയത്. ഭാരതീയ ന്യായസംഹിതയുടെ 74, 75, 79 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് ഇവ. ഇതില്‍ ആദ്യത്തെ രണ്ടും ജാമ്യമില്ലാ കുറ്റങ്ങളാണ്. രഞ്ജിത്തിനെ14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.


by Midhun HP News | Apr 1, 2026 | Latest News, കേരളം
തമിഴ് സൂപ്പർ താരം വിക്രം തന്റെ ക്ലാസ്മേറ്റ് ആയിരുന്നുവെന്ന് കേരള കോൺഗ്രസ് (എം) ചെയർമാനും പാലായിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ ജോസ് കെ മാണി. വിക്രമിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ഇപ്പോഴും തങ്ങൾ തമ്മിൽ വളരെ നല്ല ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.
അതോടൊപ്പം തമ്മിൽ കാണുമ്പോൾ സിനിമയെ കുറിച്ചൊന്നും ചർച്ച ചെയ്യാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാറ്റ് വിത്ത് ഭക്തൻ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ജോസ് കെ മാണി. “വിക്രമും ഞാനും സഹപാഠികളായിരുന്നു. സ്‌കൂളിലും കോളജിലും ഒന്നിച്ചായിരുന്നു. അദ്ദേഹം ഒരു ഗ്രേറ്റ് പേഴ്‌സണായിരുന്നു.
ഞങ്ങള്‍ തമ്മില്‍ കൂടുന്ന സമയത്ത് സിനിമയെ കുറിച്ചൊന്നും ചര്‍ച്ച ചെയ്യാറില്ല. എവിടെ ആക്ട് ചെയ്തു ആരുടെ കൂടെ അഭിനയിച്ചു എന്നൊന്നും ചോദിക്കാറില്ല. സ്കൂളിലെ കാര്യങ്ങൾ ഇങ്ങനെ സംസാരിച്ചു കൊണ്ടേയിരിക്കും. അങ്ങനെയൊരു നല്ല ബന്ധമാണ് അദ്ദേഹവുമായിട്ടുള്ളത്. മലയാളത്തിൽ ചെറിയ റോളുകളിലൂടെ വന്നതാണ്.
പക്ഷേ തമിഴ്നാട്ടിൽ ഹീറോയായി. ഇപ്പോൾ മകൻ അഭിനയിക്കാൻ തുടങ്ങി. ഇപ്പോഴും ഞങ്ങൾ തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു ക്ലാസിലായിരുന്നു. മദ്രാസ് ലെയോള കോളജിലാണ് ഞാൻ പഠിച്ചത്. അവിടെയും അദ്ദേഹം എന്റെ ബാച്ച് മേറ്റായിരുന്നു. ആ ഒരു ബന്ധം എപ്പോഴും കാത്തു സൂക്ഷിച്ചു. അദ്ദേഹത്തില്‍ നിന്ന് ഒത്തിരി കാര്യങ്ങള്‍ പഠിക്കാനുണ്ട്.
അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിക്രം എന്നല്ല ജോണ്‍ കെന്നഡി എന്നാണ്. തമിഴ്‌നാട്ടില്‍ പോകുമ്പോള്‍ പേരൊക്കെ മാറി മാറി വരൂലോ, അപ്പോള്‍ അവിടുത്തെ ക്രൗഡിന് ഇഷ്ടപ്പെട്ട പേര് എന്ന രീതിയിലായിരിക്കാം വിക്രം എന്നിട്ടത്. സിനിമയോട് അദ്ദേഹത്തിന് തീവ്രമായൊരു പാഷനുണ്ട്. അതിപ്പോഴും ഞാൻ ഓർക്കുന്നുണ്ട്.
ഞങ്ങള്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു തവണ ഐഐടിയുടെ ഡ്രാമ ഉണ്ടായിരുന്നു. ആ ഡ്രാമ കഴിഞ്ഞ് അദ്ദേഹം ബൈക്കില്‍ വരുമ്പോള്‍ ഒരു അപകടം നടന്നു. അദ്ദേഹത്തിന്റെ കാല്‍ ഒടിഞ്ഞ് മുറിച്ചു കളയേണ്ട രീതിയിലേക്ക് ഒക്കെ ആയി. ഒന്നര വര്‍ഷം അദ്ദേഹം ആശുപത്രിയിൽ കിടന്നു. ആശുപത്രിയിൽ നമ്മൾ കാണാൻ ചെല്ലുമ്പോഴും അദ്ദേഹത്തിന്റെ സിനിമയോടുള്ള ഒരു സമർപ്പണം നമുക്ക് കാണാമായിരുന്നു.
ഞാൻ അഭിനയിക്കും എന്ന് ആശുപത്രിയിൽ വച്ച് അദ്ദേഹം പറയുമായിരുന്നു. അദ്ദേഹം അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ കാലിന്റെ ചലനങ്ങൾ നോക്കിയിൽ നമുക്കത് അറിയാൻ പറ്റും. ഇപ്പോഴും അദ്ദേഹത്തോട് നല്ല ബന്ധമാണ്, നല്ലൊരു വ്യക്തിയാണ് അദ്ദേഹം”.- ജോസ് കെ മാണി പറഞ്ഞു.
വീര ധീര സൂരൻ ആണ് വിക്രമിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ചിയാൻ 63 ആണ് വിക്രമിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ബോഡി രാജ്കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


by Midhun HP News | Apr 1, 2026 | Latest News, ദേശീയ വാർത്ത
ചണ്ഡീഗഢ്: ഇന്ത്യൻ പ്രീമിയർ ലീഗ് 2026ൽ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി തിളക്കമാർന്ന വിജയമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് നേടിയത്. മത്സരത്തിൽ നായകൻ ശ്രേയസ് അയ്യർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ക്യാപ്റ്റൻസി മികവ് കൊണ്ടും താരം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ താരത്തിന് ഇപ്പോൾ വലിയ ഒരു തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 12 ലക്ഷം രൂപയാണ് താരത്തിന് മേൽ ബിസിസിഐ പിഴയായി ചുമത്തിയിരിക്കുന്നത്. ഐപിഎൽ നിയമത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരമാണ് ശിക്ഷ നടപടി. ഈ സീസണിലെ ക്ലബ്ബിന്റെ ആദ്യ നിയമലംഘനമായത് കാരണമാണ് പിഴ 12 ലക്ഷം രൂപയിൽ ഒതുങ്ങിയത്.
ശ്രേയസ് അയ്യർക്ക് കഴിഞ്ഞ സീസണിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിൽ രണ്ട് തവണ പിഴ നൽകേണ്ടി വന്നിരുന്നു. ഇതിൽ രണ്ടാം തവണ പിഴയായി 24 ലക്ഷം രൂപയാണ് താരത്തിന് അടക്കേണ്ടി വന്നത്. ഈ സീസണിൽ കുറ്റം ആവർത്തിച്ചാൽ വൻ തുക പിഴയായി അടക്കേണ്ടി വരും. ഒപ്പം സസ്പെൻഷൻ അടക്കമുള്ള നടപടികളും ശ്രേയസ് അയ്യർക്കെതിരെ ഉണ്ടാകും.


by Midhun HP News | Apr 1, 2026 | Latest News, ദേശീയ വാർത്ത
ഇന്ത്യൻ നേവിയുടെ കീഴിലുള്ള കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന നേവൽ ഷിപ്പ് റിപയർ യാർഡ് (NSRY), നാവൽ എയർക്രാഫ്റ്റ് യാർഡ് (NAY) എന്നിവിടങ്ങളിൽ അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 240 ഒഴിവുകളാണ് ഉള്ളത്. 10-ാം ക്ലാസും ഐടിഐയും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ട്രേഡ് – ഒഴിവുകൾ
കമ്പ്യൂട്ടർ ഓപ്പറേഷൻ & പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA) – 21
ഇലക്ട്രീഷ്യൻ – 29
ഇലക്ട്രോണിക്സ് മെക്കാനിക് – 18
ഫിറ്റർ – 31
മെഷിനിസ്റ്റ് – 09
മെക്കാനിക് (മോട്ടോർ വാഹനങ്ങൾ) – 08
മെക്കാനിക് (റഫ്രിജറേഷൻ & എയർ കണ്ടീഷൻ) – 06
ടർണർ – 08
വെൽഡർ (ഗ്യാസ് & ഇലക്ട്രിക്) – 14
ഇൻസ്ട്രുമെന്റ് മെക്കാനിക് – 15
ഫൗണ്ട്രി മാൻ – 01
ഷീറ്റ് മെറ്റൽ വർക്കർ – 16
ഡ്രാഫ്റ്റ് മാൻ (സിവിൽ) – 03
ഡ്രാഫ്റ്റ് മാൻ (മെക്കാനിക്കൽ) – 02
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 14
ഇലക്ട്രോ പ്ലേറ്റർ – 03
പ്ലംബർ – 05
മെക്കാനിക് (ഡീസൽ) – 08
ടെയ്ലർ (ജനറൽ) – 03
പെയിന്റർ (ജനറൽ) – 08
ഷിപ്‌റൈറ്റ് (വുഡ്) – 18
ആകെ ഒഴിവുകൾ: 240
വിദ്യാഭ്യാസ യോഗ്യത:
കുറഞ്ഞത് 50% മാർക്കോടെ 10-ാം ക്ലാസ് (മെട്രിക്കുലേഷൻ) പാസ് ആയിരിക്കണം
ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ (NCVT) സർട്ടിഫിക്കറ്റ് 65% മാർക്കോടെ പാസായിരിക്കണം
പ്രൊവിഷണൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും (NTC) അംഗീകരിക്കും
പ്രായപരിധി:
അപേക്ഷകർ 1 ജൂൺ 2026നു 18 വയസ്സ് പൂർത്തിയായിരിക്കണം
അപ്രന്റീസ് ഷിപ് പരിശീലനത്തിന് പരമാവധി പ്രായപരിധി ഇല്ല
തെരഞ്ഞെടുപ്പ് പ്രക്രിയ
ഉദ്യോഗാർത്ഥികളുടെ പത്താം ക്ലാസ്,ഐ ടി ഐയുടെയും മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവർക്ക് മാത്രമേ അടുത്ത ഘട്ടങ്ങളിലേക്ക് അവസരം ലഭിക്കൂ.
ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനും മെഡിക്കൽ പരിശോധനയ്ക്കും ക്ഷണിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അപ്രന്റീസ് പരിശീലനം 2026 ജൂലൈ മുതൽ ആരംഭിക്കും.
by Midhun HP News | Apr 1, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വിദേശ ഫണ്ട് വിനിയോഗത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിവാദ എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്‍ ഉടൻ അവതരിപ്പിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ബില്ലിനെതിരെ ക്രൈസ്തവ സഭകള്‍ അടക്കം ശക്തമായ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതു കൂടി പരിഗണിച്ചാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് നീട്ടിവെക്കുന്നതെന്നാണ് സൂചന.
പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ, വിവാദ എഫ്‌സിആര്‍എ ബില്‍ ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇന്ന് ചര്‍ച്ചയ്ക്ക് എടുക്കില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. എന്നാല്‍ നാളെയോ അടുത്ത ദിവസങ്ങളിലോ ബില്‍ പരിഗണിക്കുമോയെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടില്ല.
പ്രതിപക്ഷത്തെ വിമര്‍ശിച്ച മന്ത്രി കിരണ്‍ റിജിജു ബില്ലിനെ ന്യായീകരിച്ചു. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും വിദേശ ഫണ്ടിന്റെ ദുരുപയോഗം തടയുന്നതിനുമാണ് ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ബില്‍ ഒരു മതത്തെയോ സംഘടനയെയോ ലക്ഷ്യം വച്ചുള്ളതല്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും റിജിജു ആരോപിച്ചു.
രാവിലെ ചോദ്യോത്തര വേള ആരംഭിച്ചതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ എംപിമാര്‍ വിവാദ ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. ബഹളം രൂക്ഷമാവുകയും അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങുകയും ചെയ്തതോടെ സ്പീക്കര്‍ ഓം ബിര്‍ള ഉച്ചയ്ക്ക് 12 മണി വരെ ലോക്‌സഭ നിര്‍ത്തിവച്ചു. ബില്ലിനെതിരെ പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചിരുന്നു.


Recent Comments