by Midhun HP News | Nov 10, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: സ്വവര്‍ഗ പങ്കാളിക്കൊപ്പം ജീവിക്കാനായി ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയത് ഇരുവര്‍ക്കും ഒന്നിച്ചിരിക്കാന്‍ സമയം തികയാത്തതിനെത്തുടര്‍ന്നാണെന്ന് പൊലീസ്. ഭാരതിയും സുമിത്രയും തമ്മില്‍ 3 വര്‍ഷമായി അടുപ്പമുണ്ട്. മൂന്നാമത്തെ കുട്ടിയെ പ്രസവിച്ചതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇരുവരുടേയും ബന്ധത്തിനിടയില്‍ കുട്ടി വിലങ്ങുതടിയായെന്നും ഇതാണ് കൊലപാതകത്തിലേയ്ക്ക് എത്തിച്ചതെന്നും പൊലീസ് പറയുന്നു.
കുട്ടി മരിച്ച ശേഷം ഭാരതി സന്തോഷവതിയായിരുന്നു. നിരന്തരം ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇതാണ് ഭര്‍ത്താവിന്റെ സംശയത്തിനു കാരണം. തുടര്‍ന്ന് ഭാരതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരത്തിന്റെ ചുരുളഴിയുന്നത്.
അയല്‍ക്കാരിയായ സുമിത്രയുമായുള്ള ഫോട്ടോകളും വിഡിയോകളും ഫോണില്‍ കണ്ടെത്തി. ഭാരതി കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രമെടുത്ത് 22കാരി സുമിത്രയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. സംശയാസ്പദമായ തരത്തില്‍ സന്ദേശങ്ങളും ഭാരതിയുടെ ഫോണില്‍ ഉണ്ടായിരുന്നു. ഇതോടെ സുരേഷ് ഭാരതിയുമായി സംസാരിച്ചു. ഒടുവില്‍ കുട്ടിയെ താനാണ് കൊലപ്പെടുത്തിയതെന്ന് അവര്‍ സമ്മതിക്കുകയായിരുന്നു.
താനുമായുള്ള ബന്ധം തുടരണമെന്നും കുട്ടിയെ കൊലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സുമിത്ര നിരന്തരം ഭാരതിയെ നിര്‍ബന്ധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുലപ്പാല്‍കൊടുക്കുന്ന സമയത്ത് കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. സുരേഷ് ഫോണില്‍ കുട്ടിയുടെ മരണം സംബന്ധിച്ച് ഭാരതിയോട് സംസാരിക്കുകയും ഇത് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അവര്‍ കുറ്റം സമ്മതിച്ചു. എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് കൈ മുഖത്ത് വച്ച് മൂക്കുപൊത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാരതി പറയുന്നു.


by Midhun HP News | Nov 10, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 11 ന് ആയിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ശനിയാഴ്ചയാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ ആണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
സംസ്ഥാനത്ത് 1200 തദ്ദേശ സ്ഥാപനങ്ങളാണ് ഉള്ളത്. അതില്‍ മട്ടന്നൂര്‍ നഗരസഭയിലെ കാലാവധി കഴിഞ്ഞിട്ടില്ല. അതിനാല്‍ അതൊഴികെ, 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റിയിലെ 3205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ആകെ 23,576 വാര്‍ഡുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ വാര്‍ഡും ഓരോ നിയോജകമണ്ഡലമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാത്താകെ, 2, 84,30,761 ലേറെ വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1, 34,12,470 പുരുഷക 1,50,180,10 പേര്‍ സ്ത്രീകളുമാണ്. 281 ട്രാന്‍സ് ജെന്‍ഡറുകളും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നു. പ്രവാസി വോട്ടര്‍മാരായി 2841 പേരും ഉള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിക്കും. ഇതിനു മുമ്പ് 6 മണിക്ക് മോക് പോള്‍ നടത്തും. വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. പോളിങ് ബൂത്തില്‍ വോട്ടർമാർക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള മറ്റ് രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. വോട്ടെടുപ്പ് ദിവസം നൊഗേഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധിയായിരിക്കും. സ്വകാര്യ കമ്പനികള്‍ വോട്ടുചെയ്യാന്‍ അനുവാദം നല്‍കേണ്ടതാണ്. വോട്ടെടുപ്പു ദിവസം മദ്യശാലകള്‍ക്ക് അവധിയായിരിക്കും.
by Midhun HP News | Nov 10, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കുന്നുവാരം അമ്പാടിയിൽ ജി. വേലായുധൻ പിള്ളയുടെ സഹധർമ്മിണി
റ്റി വസന്തകുമാരി (74) (സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധിബോർഡ് ചെയർമാൻ ആർ രാമുവിന്റെ സഹോദരി) അന്തരിച്ചു.
മക്കൾ: വി സന്തോഷ് കുമാർ (മസ്ക്കറ്റ്), വി.വി അനില.
മരുമക്കൾ: ആർ ആശ (അധ്യാപിക, എസ്.എസ് പി.ബി.എച്ച്.എസ്.എസ്, കടയ്ക്കാവൂർ) ആർ ഗോപകുമാർ(ദുബായ്).
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.
by Midhun HP News | Nov 10, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യതലസ്ഥാനത്തിന് സമീപത്തു നിന്ന് വന്‍തോതില്‍ സ്‌ഫോടക ശേഖരം പിടികൂടി. ഉഗ്രസ്‌ഫോടകശേഷിയുള്ള 300 കിലോ ആര്‍ഡിഎക്‌സ്, എ കെ -47 തോക്കുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദിലെ ഒരു ആശുപത്രിയില്‍ നിന്നാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
ഭീകരബന്ധമുണ്ടെന്ന സംശയത്തെത്തുര്‍ന്ന് ജമ്മു കശ്മീര്‍ സ്വദേശിയായ ഡോക്ടര്‍ ആദില്‍ അഹമ്മദ് റാത്തര്‍ ഏതാനും ദിവസം മുമ്പ് പിടിയിലായിരുന്നു. ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഡോക്ടര്‍ ആദിലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കളെക്കുറിച്ച് വിവരം ലഭിച്ചത്.
തുടര്‍ന്ന് ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഫരീദാബാദിലെ ഹോസ്പിറ്റലില്‍ റെയ്ഡ് നടത്തുകയും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ മുസമ്മില്‍ ഷക്കീലിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ സഹായം നല്‍കിയത്, കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഡോക്ടര്‍ മുസമ്മില്‍ ആണെന്നാണ് വിവരം.
സ്‌ഫോടക വസ്തുക്കള്‍ എവിടെയൊക്കെ ആക്രമണം നടത്തുക ലക്ഷ്യമിട്ടാണ് സൂക്ഷിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ക്കായി ഡോ. ആദില്‍ അഹമ്മദിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. നേരത്തെ, അനന്തനാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോ. ആദിലിന്റെ ലോക്കറില്‍ നിന്ന് എകെ-47 റൈഫിളും മറ്റ് വെടിക്കോപ്പുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. പിടിയിലായ ഡോക്ടര്‍മാര്‍ക്ക് ജമ്മു കശ്മീരിലെ ഭീകര സംഘടനകളായ ജയ്‌ഷെ മുഹമ്മദ്, ഗസ് വാത് അല്‍ ഹിന്ദ് എന്നിവയുമായും ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.


by Midhun HP News | Nov 10, 2025 | Latest News, കായികം, ജില്ലാ വാർത്ത
സൂറത്ത്: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 11 പന്തില്‍ അര്‍ധസെഞ്ച്വറിയുമായി മേഘാലയന്‍ ക്രിക്കറ്റ് താരം ആകാശ് ചൗധരി. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അരുണാചല്‍ പ്രദേശിനെതിരെയായിരുന്നു പ്രകടനം. ഒരോവറില്‍ ആറ് സിക്സര്‍ പറത്തിയ ഇരുപത്തഞ്ചുകാരന്‍ തുടര്‍ച്ചയായി എട്ട് സിക്സുകളും നേടി. ഫസ്റ്റ് ക്ലാസിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചറി നേട്ടമാണിത്.
വെറും 11 പന്തിലാണ് 25 വയസുകാരനായ ആകാശ് ചൗധരി 50 റണ്‍സ് നേടിയത്. 2012ല്‍ എസെക്‌സിനെതിരെ ലെസ്റ്റര്‍ഷെയറിനായി 12 പന്തില്‍ നിന്ന് അര്‍ധസെഞ്ചറി നേടിയ ഇംഗ്ലണ്ടിന്റെ വെയ്ന്‍ വൈറ്റിന്റെ റെക്കോര്‍ഡാണ് ആകാശ് തകര്‍ത്തത്. എട്ടാമനായി ക്രീസിലെത്തിയ ആകാശ്, തുടര്‍ച്ചയായ എട്ടു പന്തുകള്‍ സിക്‌സര്‍ പറത്തിയാണ് 48 റണ്‍സും നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി എട്ടു സിക്‌സറുകള്‍ പറത്തുന്ന ആദ്യ താരവും ഒരോവറിലെ ആറു പന്തും സിക്‌സറിനു പറത്തുന്ന മൂന്നാമത്തെ താരവുമാണ് ആകാശ് ചൗധരി. രവി ശാസ്ത്രി, ഗാരി സോബേഴ്‌സ് എന്നിവരാണ് ഇതിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
ടീമിലെ പ്രധാന പേസ് ബോളര്‍മാരില്‍ ഒരാളായ ആകാശ് ചൗധരി, ആദ്യ ഇന്നിങ്‌സില്‍ മേഘാലയ 6ന് 576 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ റണ്‍സൊന്നും നേടാതിരുന്ന ആകാശ്, അടുത്ത രണ്ടു പന്തുകളില്‍ ഓരോ സിംഗിളുകള്‍ വീതം നേടി. തുടര്‍ന്നാണ് തുടര്‍ച്ചയായ എട്ടു പന്തുകളില്‍ ആകാശ് സിക്‌സറിനു പറത്തിയത്. ഇതോടെ വെറും 11 പന്തില്‍ ആകാശിന്റെ സ്‌കോര്‍ 50 ആയി.അര്‍ധസെഞ്ചറിയിലേക്കെടുത്ത സമയത്തിന്റെ കണക്കിലും ആകാശിന് റെക്കോര്‍ഡുണ്ട്. ക്രീസിലെത്തി വെറും ഒന്‍പതു മിനിറ്റിനുള്ളിലാണ് ആകാശ് 50 റണ്‍സ് നേടിയത്. 1965ല്‍ നോട്ടിങ്ഹാംഷെയറിനെതിരെ ലെസ്റ്റര്‍ഷെയറിനായി 13 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ക്ലൈവ് ഇന്‍മാന്‍ എട്ടു മിനിറ്റിലാണ് 50 റണ്‍സ് നേടിയത്. ആകാശ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മേഘാലയ ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 628 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. അര്‍പിത് ഭടേവാര 207, കിഷന്‍ ലിങ്ദോ 119, രാഹുല്‍ ദലാല്‍ 144 എന്നിങ്ങനെയാണ് മേഘാലയ നിരയിലെ സ്‌കോറിങ്ങുകള്‍. ആദ്യ ഇന്നിങ്‌സ് മറുപടി പറഞ്ഞ അരുണാചല്‍ പ്രദേശ് ഒന്നാം ഇന്നിങ്‌സില്‍ 73 റണ്‍സില്‍ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ അരുണാചല്‍ പ്രദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയിലാണ്.


by Midhun HP News | Nov 10, 2025 | Latest News, കേരളം
കൊച്ചി: പരിഷ്‌കരിച്ച ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി. ചോദ്യാവലിയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത് കൂട്ടത്തോല്‍വിക്കു കാരണമായിരുന്നു. പരിഷ്‌കാരത്തിനെതിരേ വലിയ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മാറ്റം വരുത്തിയത്. കാപ്ചയുടെ എണ്ണം കുറച്ചാണ് പരാതിക്കു പരിഹാരം കാണാന്‍ ശ്രമിച്ചത്.
മുന്‍പ് പരീക്ഷയ്ക്ക് 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. പരീക്ഷ പരിഷ്‌കരിച്ചപ്പോള്‍ ചോദ്യങ്ങളുടെ എണ്ണം 30 ആയി. ഇതില്‍ 18 എണ്ണത്തിന് ഉത്തരം നല്‍കിയാല്‍ മാത്രമേ ജയിക്കുകയുള്ളൂ. കാപ്ച രൂപത്തില്‍ നല്‍കേണ്ട ഉത്തരമാണ് അപേക്ഷകരെ വട്ടം കറക്കുന്നത്. ചോദ്യാവലിയില്‍ മൂന്ന് സാധാരണ ചോദ്യങ്ങള്‍ക്കുശേഷം വരുന്ന ചോദ്യത്തിന്റെ ഉത്തരം നല്‍കേണ്ടത് കാപ്ച അടിച്ചുനല്‍കിയാണ്. ഓരോ മൂന്നു ചോദ്യത്തിനുശേഷവും കാപ്ച നല്‍കേണ്ട ഉത്തരം വരും.
അതിനാല്‍ കംപ്യൂട്ടര്‍ ടൈപ്പിങ്ങില്‍ വലിയ വേഗത ഇല്ലാത്തവര്‍ക്കും പരിജ്ഞാനം ഇല്ലാത്തവര്‍ക്കും ധാരാളം സമയം വേണ്ടിവരും. ഒരു സാധാരണ ചോദ്യത്തിന് 30 സെക്കന്‍ഡും കാപ്ച ഉത്തരമായി വരുന്ന ചോദ്യത്തിന് 45 സെക്കന്‍ഡുമാണ് അനുവദിച്ചിരിക്കുന്ന സമയം. അതിനാല്‍ പരീക്ഷ എഴുതുന്ന 80 ശതമാനം പേര്‍ക്കും അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. ഇംഗ്ലീഷ് ചെറിയ അക്ഷരങ്ങളും വലിയ അക്ഷരങ്ങളും കൂടാതെ നമ്പരുകളും അടങ്ങുന്നതാണ് കാപ്ച.
30 ചോദ്യത്തിനും ഉത്തരം നല്‍കുന്നവര്‍ക്ക് ഒന്‍പത് കാപ്ച ഉത്തരം നല്‍കേണ്ടിവരും. ആദ്യ കാപ്ച ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ത്തന്നെ പരീക്ഷയില്‍നിന്നു സമയം പൂര്‍ത്തിയായി പുറത്താകുന്ന അവസ്ഥയാണ്. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് മൊത്തം കാപ്ച ചോദ്യം മൂന്നായി ചുരുക്കി. ഇതോടെ പരീക്ഷ എഴുന്നവര്‍ക്ക് ആശ്വാസമായെങ്കിലും പരീക്ഷയെ പേടിച്ച് പലരും എഴുതാന്‍ മടിക്കുന്നുണ്ട്.


Recent Comments