കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിക്കും

പെരുമാതുറ : പെരുമാതുറ കൂട്ടായ്മയും തണൽ പെരുമാതുറ യൂണിറ്റും സംയുക്തമായി ട്രിവാൻഡ്രം സർജിക്കൽ സെന്ററുമായി (ടി.എസ്.സി ഹോസ്പിറ്റൽ) സഹകരിച്ച് കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിക്കും.

ആദ്യഘട്ടത്തിൽ സ്തനാർബുധ നിർണയ ക്യാമ്പാണ് നടക്കുക. പെരുമാതുറ മാടൻവിളയിലെ തണൽ കമ്യൂണിറ്റി ഡയാലിസിസ് സെന്ററിൽ വെച്ചാണ് ക്യാമ്പ് നടത്തുന്നത്.

ഒക്ടോബർ 31 ഞായറാഴ്ച നടക്കുന്ന ക്യാമ്പ് രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണിവരെ ഉണ്ടായിരിക്കുമെന്ന് പെരുമാതുറ കൂട്ടായ്മ പ്രസിഡന്റ്‌ ഷാജഹാൻ അയണിമൂട്, സെക്രട്ടറി നസീർ സിറാജുദ്ദീൻ, തണൽ കോ-ഓർഡിനേറ്റർ സാബു കമറുദ്ദീൻ
എന്നിവർ അറിയിച്ചു.

ക്യാമ്പിൽ പങ്കെടുക്കാനായി പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യാമെന്ന് സംഘാടകർ അറിയിച്ചു.രജിസ്ട്രേഷനായി ബന്ധപ്പെടേണ്ട
നമ്പർ : 9745199699

കുട്ടികള്‍ക്കും ഹെല്‍മറ്റ്; ഇരുചക്രവാഹന യാത്രയ്ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം

കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് ഇക്കാര്യത്തില്‍ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താന്‍ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.

സുരക്ഷ മുൻനിർത്തി ഗതാഗത നിയമത്തിൽ മാറ്റം വരുത്തുകയാണ്. ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള നിയമഭേദഗതിയുടെ കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കി. ഈ കരട് അനുസരിച്ച് കുട്ടികളുമായി യാത്ര ചെയുമ്പോൾ ഇരുചക്ര വാഹനങ്ങളുടെ വേഗത 40 കിലോമീറ്ററിൽ കൂടരുത്. ബി ഐ എസ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഹെൽമറ്റ് കുട്ടികൾക്കും നിർബന്ധമാക്കും.

ഒൻപത് മാസം മുതൽ നാല് വയസ്സ് വരെയുള്ള കുട്ടികൾക്കും പുതിയ നിയമഭേദഗതി പ്രകാരം ഹെൽമറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ബിഐഎസ് നിലവാരത്തിലുള്ള ഹെൽമാറ്റായിരിക്കണം കുട്ടികൾ ഉപയോഗിക്കേണ്ടത്. വാഹനം ഓടിക്കുന്ന ആളെയും കുട്ടികളെയും ബന്ധിപ്പിക്കുന്ന ബെൽറ്റും നിർബന്ധമാക്കും. നാല് വയസ്സിന് താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോഴാണ് ഈ നിബന്ധനകൾ. സൈക്കിൾ സവാരിക്കുള്ള ഹെൽമറ്റും നിര്‍ബന്ധമാക്കും.

ഒരു സുരക്ഷാ ഹാർനെസ് എന്നത് കുട്ടി ധരിക്കേണ്ട ഒരു വസ്ത്രമാണ്, അത് ഒരു ജോടി സ്ട്രാപ്പുകളും ഡ്രൈവർ ധരിക്കേണ്ട ലൂപ്പുകളും ഉപയോഗിച്ച് ക്രമീകരിക്കാവുന്നതായിരിക്കണം, അങ്ങനെ കുട്ടിയുടെ മുകൾഭാഗം ഡ്രൈവറുമായി സുരക്ഷിതമായി ഘടിപ്പിച്ചിരിക്കുന്നു. ഈ കരട് നിയമങ്ങളിൽ എന്തെങ്കിലും എതിർപ്പുകളും നിർദ്ദേശങ്ങളും ഉണ്ടെങ്കില്‍ അറിയാക്കാനും മന്ത്രാലയം ആവശ്യപ്പെടുന്നു.

പോലീസ് ഡ്രോണ്‍ ഹാക്കത്തോണ്‍ ഡിസംബര്‍ 10നും 11നും; വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി

‘ഡ്രോണ്‍ കെപി 2021’ എന്ന പോലീസ് ഡ്രോണ്‍ ഡെവലപ്മെന്‍റ് ഹാക്കത്തോണിന്‍റെ വെബ്സൈറ്റ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉദ്ഘാടനം ചെയ്തു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹാക്കത്തോണിന്‍റെ രജിസ്ട്രേഷന്‍ കിക്കോഫും അദ്ദേഹം നിര്‍വ്വഹിച്ചു. ഹെഡ്ക്വാര്‍ട്ടര്‍ എഡിജിപിയും സൈബര്‍ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം, ഡി.ഐ.ജി പി.പ്രകാശ് എന്നിവരും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

പോലീസിനായി ഡ്രോണ്‍ ഉപയോഗിച്ചുള്ള വിവിധതരം ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ഡ്രോണ്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി കേരളാ പോലീസ്ഡ്രോണ്‍ ഫോറന്‍സിക് ലാബിന്‍റെ നേതൃത്വത്തിലാണ് ഡിസംബര്‍ 10 നും 11 നും ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.

പോലീസ് സേനയുടെ ഡ്രോണ്‍ ഡെവലപ്മെന്‍റ് ശേഷി വര്‍ധിപ്പിക്കുക, വിവിധ സേവനങ്ങള്‍ക്കായുള്ള ഡ്രോണുകള്‍ നിര്‍മ്മിക്കുക, ഡ്രോണ്‍ ഫോറന്‍സിക്സില്‍ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം, ആന്‍റി ഡ്രോണ്‍ സിസ്റ്റം ഡെവലപ്മെന്‍റ് എന്നിവയാണ് മത്സര ഇനങ്ങള്‍. ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന ടെക്നിക്കല്‍ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികള്‍, ഡ്രോണ്‍ ഡെവലപ്മെന്‍റില്‍ താല്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഹാക്കത്തോണില്‍ മത്സരിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20 ആണ്. കൂടുതല്‍ വിവരങ്ങളും രജിസ്ട്രേഷനും https://drone.cyberdome.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

പ്രഥമാധ്യാപക പരിശീലനവും പ്രഷർ സ്പ്രേയർ വിതരണവുമായി കിളിമാനൂർ ബിആർസി

കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാലയങ്ങൾക്ക് പ്രഷർ സ്പ്രെയർ വിതരണം ചെയ്തു.നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ ക്ലാസ് മുറികൾ അണുവിമുക്തമാക്കുന്നതിനുവേണ്ടിയാണ് സ്പ്രേയർ നൽകിയത്.ഓരോ ദിവസവും കുട്ടികൾ എത്തുന്നതിനു മുൻപും ഇടവേളകളിലും കുട്ടികൾ സ്കൂളിൽ നിന്ന് പോയതിനു ശേഷവും ക്ലാസ് മുറികളും, പരിസരവും അണു വിമുക്തമാക്കേണ്ടതുണ്ട്.

തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എസ്. സന്തോഷ്കുമാർ എച്ച്.എം ഫോറം സെക്രട്ടറി രാജേഷ്റാമിന് പ്രഷർ സ്പ്രെയർ നൽകിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ബി ശ്രീകുമാരൻ തിരികെ സ്കൂളിലേക്ക് പദ്ധതി വിശദീകരിച്ചു. ബിആർസി യിൽ വച്ച് നടന്ന പ്രഥമാധ്യാപക പരിശീലനത്തിലാണ് സ്‌പ്രെയർ വിതരണം ചെയ്തത്. എസ് ആർ ജി കൺവീനർ മാർക്ക് പ്രത്യേക പരിശീലനം നൽകി. സ്കൂളുകളിൽ രക്ഷാകർത്താക്കൾക്ക് പ്രമാധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിക്കും. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ വി.ആർ സാബു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി എസ്.പ്രദീപ്, പരിശീലകൻ വിനോദ്. ടി എന്നിവർ സംസാരിച്ചു. എച്ച് എം ഫോറം സെക്രട്ടറി രാജേഷ് റാം വി ആർ നന്ദി പറഞ്ഞു.

ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിലെ സർവീസ് നടത്തിപ്പിലെ അപാകതകളിൽ പ്രതിഷേധവുമായി കെഎസ്ടി എംപ്ലോയിസ് സംഘ്

ആറ്റിങ്ങൽ: ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിലെ സർവീസ് നടത്തിപ്പിലെ അപാകതകളിൽ പ്രതിഷേധവുമായി കെഎസ്ടി എംപ്ലോയിസ് സംഘ്. 2020 ജനുവരിയിൽ കോവിഡ് മഹാമാരിക്ക് മുൻപ് 100 ഷെഡ്യുളുകൾ സർവീസ് നടത്തിയിരുന്ന ആറ്റിങ്ങൽ ഡിപ്പോയിൽ കോവിഡ് നിയന്ത്രണങ്ങൾ മാറിയതിനു ശേഷവും സർവീസുകൾ കാര്യക്ഷമമാക്കുവാനോ നിർത്തിവച്ച ഷെഡ്യുളുകൾ പുന:രാരംഭിക്കുവാനോ ഡിപ്പോ അധികാരികൾ തയ്യാറാവുന്നില്ലെന്ന് കെഎസ്ടി എംപ്ലോയിസ് സംഘ് ആരോപിക്കുന്നു.

ആറ്റിങ്ങൽ ഡിപ്പോയിലെ ജനോപകാരപ്രദമായിരുന്ന സർവീസുകൾ എത്രയും പെട്ടെന്ന് ആരംഭിക്കുകയും നവമ്പർ 1 ന് പൂർണ്ണമായും സ്കൂളുകളും കോളേജുകളും തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മെച്ചപ്പെട്ട യാത്രാസൗകര്യം ലഭിക്കുന്നതിന് വേണ്ടി 2020 ജനുവരിയിൽ നിലവിലുണ്ടായിരുന്ന എല്ലാം ഷെഡ്യുളുകളും പുന:രാരംഭിക്കുവാൻ കെഎസ്ടി എംപ്ലോയിസ് സംഘ് (bms) ആറ്റിങ്ങൽ യൂണിറ്റ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പൊതുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരുപാടികാലുമായി മുന്നോട്ട് പോകുമെന്ന് കെഎസ്ടി എംപ്ലോയിസ് സംഘ് യൂണിറ്റ് ഭാരവാഹികളായ പ്രസിഡന്റെ വി.വിനു, സെക്രട്ടറി എൻ.പ്രിൻസ്, ഖജാൻജി എസ്.പി പ്രജിത്ത് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.