കെ.റ്റി.സി.റ്റി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ സീറ്റ്‌ ഒഴിവ്

കല്ലമ്പലം: കെ.റ്റി.സി.റ്റി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബി എ ഇംഗ്ലീഷിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ബന്ധപ്പെടുക: 9188101036,9188101074.

വനിതകള്‍ക്ക് ഷീ ടാക്‌സി, ഓട്ടോ സംരംഭകരാകാന്‍ അവസരം

തിരുവനന്തപുരം: കുടുംബശ്രീയില്‍ നിന്നും ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് ഷീ ടാക്‌സി, ഷീ ഓട്ടോ സംരംഭകരാകാന്‍ അവസരം. നിലവില്‍ സ്വന്തമായി വാഹനം ഇല്ലാത്തവര്‍ക്കാണ് അവസരം ലഭിക്കുക. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്നാണ് വായ്പ ലഭ്യമാകും. കുടുംബശ്രീയില്‍ നിന്ന് സബ്‌സിഡി ലഭിക്കും.

പരമാവധി ഇളവുകളോടു കൂടി കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡില്‍ നിന്നും ഷീ ഓട്ടോ (ഇലക്ട്രിക്ക് ഓട്ടോറിക്ഷ) വാങ്ങാന്‍ അവസരം ലഭിക്കും.

താത്പര്യമുള്ളവര്‍ അപേക്ഷ ഫോം പൂരിപ്പിച്ച്

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍,
ദി ജെന്‍ഡര്‍ പാര്‍ക്ക്, എ-17,
ബ്രാഹ്‌മിന്‍സ് കോളനി ലെയര്‍,
കവടിയാര്‍, തിരുവനന്തപുരം-695003

എന്ന വിലാസത്തില്‍ തപാല്‍ വഴിയോ ഓണ്‍ലൈനായോ ഒക്‌ടോബര്‍ 25നകം അപേക്ഷിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ജെന്‍ഡര്‍ പാര്‍ക്കിന്റെ genderpark.gov.in സന്ദര്‍ശിക്കാം.

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് വേണ്ടി തിരുവനന്തപുരം/ കോട്ടയം/ കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ്, 2021-22 ലേക്കുള്ള പ്രവേശനത്തിനു വേണ്ടി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും, ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടുകൂടി +2 പരീക്ഷ പാസായിരിക്കണം. +2 ന് ശേഷം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ നിന്നും ANM കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകർ 2021 ഡിസംബർ 31 ന് 17 വയസ്സ് പൂർത്തിയാകുന്നവരും 35 വയസ്സ് കഴിയാത്തവരും ആയിരിക്കണം. ANM കോഴ്‌സ് പാസ്സായവർക്ക് പ്രായപരിധി ബാധകമല്ല.
അഞ്ച് ശതമാനം സീറ്റുകൾ, കോഴ്‌സിന് അനുയോജ്യരാണെന്ന് വിലയിരുത്തുന്ന 40 മുതൽ 50 ശതമാനം വരെ അംഗപരിമിതിയുള്ളവർക്കായി (ലോവർ എക്‌സ്ടിമിറ്റി) സംവരണം ചെയ്തിരിക്കുന്നു.
അപേക്ഷ ഫോറവും, പ്രോസ്‌പെക്ടസും, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ (www.dme.kerala.gov.in) നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അപേക്ഷകർ അപേക്ഷ ഫീസായ 100 രൂപ 0210-03-105-99 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടയ്‌ക്കേണ്ടതും, പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസ്സൽ ട്രഷറി ചെല്ലാൻ സമർപ്പിക്കേണ്ടതുമാണ് (ട്രഷറി ചെല്ലാന്റെ ഫോട്ടോകോപ്പി സ്വീകരിക്കുന്നതല്ല). പൂരിപ്പിച്ച അപേക്ഷകൾ ഫോട്ടോ പതിപ്പ് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി അസ്സൽ ട്രഷറി ചെല്ലാൻ, എസ്.എസ്.എൽ.സി., പ്ലസ് ടു/ തത്തുല്യം, ജാതി, സ്വദേശം/ താമസം, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് എന്നീ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം (പ്രോസ്‌പെക്ടസ് ഖണ്ഡിക ’17’ പ്രകാരം) 2021 നവംബർ 05ന് മുൻപായി തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ ലഭിക്കേണ്ടതാണ്. വൈകി കിട്ടുന്നതും നിർദിഷ്ട രീതിയിൽ പൂരിപ്പിക്കാത്തതുമായ അപേക്ഷകൾ നിരസിക്കും.

കൂടുതൽ വിവരങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dme.kerala.gov.in), GNM-2021 പ്രോസ്‌പെക്ടസിലും ലഭ്യമാണ്. ഈ ഓഫീസുമായി ബന്ധപ്പെടുവാനുള്ള ടെലിഫോൺ നമ്പർ: 0471-2528575.

ജയപാലൻ (77) അന്തരിച്ചു

ആറ്റിങ്ങൽ: കൊടുമൺ സന്തോഷ് നിവാസിൽ ജയപാലൻ (77, Ex. Service man / Rtd. KSRTC Driver) അന്തരിച്ചു. ഭാര്യ: സുപ്രഭ. മക്കൾ: സന്തോഷ്.ജെ, സരോഷ്. ജെ. മരുമക്കൾ: ബനീഷ്യ ബി, ജാസ്മിൻ.

മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വേഗത്തിലാക്കും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ മധ്യവര്‍ത്തികളില്ലാതെ നല്‍കുക എന്ന ലക്ഷ്യത്തോടെ മോട്ടോര്‍ വാഹന വകുപ്പില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം പൂര്‍ണ്ണമായി നടപ്പാക്കാത്തതു കാരണം പരാതികള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ സുതാര്യമാക്കുവാനും സമയബന്ധിതമാക്കുവാനും ഗതാഗത മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ അനായാസം വേഗത്തിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിലും പൊതുജനങ്ങള്‍ക്ക് കിട്ടേണ്ട സേവനങ്ങള്‍ മധ്യവര്‍ത്തികളുടെ ഇടപെടലില്ലാതെ ഓണ്‍ലൈനിലൂടെ സമയബന്ധിതമായി ലഭ്യമാകണം. കാലാ കാലങ്ങളിലുള്ള ഫീസ് നിരക്കുകള്‍ വ്യക്തമായി ജനങ്ങളെ അറിയിക്കുവാനുള്ള സംവിധാനം ഓഫീസിലും വെബ്സൈറ്റിലും ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മനപൂര്‍വ്വം വൈകിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.