by admin | Oct 5, 2021 | Latest News, ജില്ലാ വാർത്ത
കനത്ത മഴയെ തുടർന്ന് പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ.
ആളപായവും മറ്റ് നാശ നഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. വാമനപുരം നദി കര കവിഞ്ഞൊഴുകുന്നു.
കല്ലാർ ഗോൾഡൻവാലി ചെക്ക്‌പോസ്റ്റിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പോസ്റ്റുകൾ ഉൾപ്പടെ നിലംപതിച്ച് വൈദ്യുതി ബന്ധം നിലച്ചു.
വിതുര ഫയർഫോഴ്‌സും പോലീസും ഫോറസ്റ്റ്
ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.
വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ കനത്ത ജാഗ്രതപാലിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
by admin | Oct 5, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍ 563, ആലപ്പുഴ 519, പത്തനംതിട്ട 514, ഇടുക്കി 374, വയനാട് 290, കാസര്‍ഗോഡ് 150 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 93,202 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,03,141 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,87,353 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,788 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1128 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 1,24,441 കോവിഡ് കേസുകളില്‍, 11.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 151 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,677 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9,101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 529 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,878 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1948, കൊല്ലം 172, പത്തനംതിട്ട 847, ആലപ്പുഴ 868, കോട്ടയം 977, ഇടുക്കി 526, എറണാകുളം 2498, തൃശൂര്‍ 1432, പാലക്കാട് 734, മലപ്പുറം 1293, കോഴിക്കോട് 1357, വയനാട് 276, കണ്ണൂര്‍ 796, കാസര്‍ഗോഡ് 154 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,24,441 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,88,084 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്
· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,48,14,445), 42.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,13,51,311) നല്‍കി.
· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,13,062)
· 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 60 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.
· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 9735 പുതിയ രോഗികളില്‍ 8334 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2697 പേര്‍ ഒരു ഡോസ് വാക്‌സിനും 2867 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2770 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
· സെപ്റ്റംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെയുള്ള കാലയളവില്‍, ശരാശരി 1,42,680 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 29,960 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 26 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 12%, 12%, 24%, 10%, 8%, 13% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
· ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.
by admin | Oct 5, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ വുഷു അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നാഷണൽ ജഡ്ജസ് സെമിനാറിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത ആറ്റിങ്ങൽ സ്വദേശി അമൽ എ (നാഷണൽ വുഷു താരം) തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഒക്ടോബർ 2ന് നടന്ന കേരള സ്റ്റേറ്റ് വുഷു ചാമ്പ്യൻഷിപ് മത്സരത്തിൽ വെച്ച് കേരള സ്റ്റേറ്റ് വുഷു അസോസിയേഷൻ സെക്രട്ടറി എസ്.സുനിൽ, ഇന്റർനാഷണൽ എ ഗ്രേഡ് ജഡ്ജ് സിപി ആരിഫ്, നാഷണൽ ജഡ്ജ് കെ .ബൈജു എന്നിവർ സർട്ടിഫിക്കറ്റും മൊമെന്റോയും നൽകി അമലിനെ ആദരിച്ചു. ആറ്റിങ്ങൽ, മണമ്പൂർ പാർത്തുകോണം അമൽ നിവാസിൽ അമൽ, ആറ്റിങ്ങൽ നാലുമുക്കിൽ എഞ്ചിനീയറിംഗ് കോളേജ് ജംഗ്ഷനിലുള്ള ബെറിസ് ജ്യൂസ് ഹട്ട് എന്ന സ്ഥാപനം നടത്തുന്ന അനിൽകുമാറിന്റെ മകനാണ്.





Recent Comments