സഞ്ജുവിന്റെ വെടിക്കെട്ട്, മുംബൈയെ തകര്‍ത്ത് കേരളം, ആസിഫിന് 5 വിക്കറ്റ്

സഞ്ജുവിന്റെ വെടിക്കെട്ട്, മുംബൈയെ തകര്‍ത്ത് കേരളം, ആസിഫിന് 5 വിക്കറ്റ്

ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ മുംബൈയെ അട്ടിമറിച്ച് കേരളം. മുംബൈക്കെതിരെ 15 റണ്‍സ് ജയമാണ് കേരളം നേടിയത്. സൂര്യകുമാര്‍ യാദവ്, അജിങ്ക്യ രഹാനെ, ശിവം ദുബെ, സര്‍ഫറാസ് ഖാന്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരടങ്ങിയ ടീമിനെയാണ് കേരളം അട്ടിമറിച്ചത്. 28 പന്തില്‍ നിന്ന് ഒരു സിക്സും എട്ട് ഫോറുമടക്കം 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 19.4 ഓവറില്‍ 163 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 3.4 ഓവറില്‍ 24 റണ്‍സിന് അഞ്ചു വിക്കറ്റ് പിഴുത കെ.എം ആസിഫാണ് മുംബൈയെ തകര്‍ത്തത്. വിഗ്‌നേഷ് പുത്തൂര്‍ രണ്ടു വിക്കറ്റെടുത്തു. ഷറഫുദ്ദീന്‍, എം.ഡി നിധീഷ്, അബ്ദുള്‍ ബാസിത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

പവര്‍ പ്ലേ മുതലാക്കി സഞ്ജു മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. രോഹന്‍ കുന്നുമ്മലിനെ കാഴ്ച്ചക്കാരനാക്കി ഒന്നാം വിക്കറ്റില്‍ തന്നെ 42 റണ്‍സ് ചേര്‍ത്തു. ഇതില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു രോഹന്റെ സംഭാവന. നാലാം ഓവറിന്റെ അവസാന പന്തില്‍ രോഹന്‍ ബൗള്‍ഡാവുകയും ചെയ്തു. ഷംസ് മുലാനിക്കായിരുന്നു വിക്കറ്റ്. പിന്നാലെ ഏഴാം ഓവറിന്റെ ആദ്യ പന്തില്‍ സഞ്ജുവും മടങ്ങി. ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. തുടര്‍ന്ന വിഷ്ണു – അസര്‍ സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. അവസാന ഓവറുകളില്‍ ഷറഫുദ്ദീന്‍ നടത്തിയ വെടിക്കെട്ടാണ് കേരളത്തെ മികച്ച സ്‌കോറിലെത്തിച്ചത്. വെറും 15 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 35 റണ്‍സെടുത്തു. വിഷ്ണു വിനോദ് 40 പന്തില്‍ നിന്ന് 43 റണ്‍സും അസ്ഹറുദ്ദീന്‍ 25 പന്തില്‍ നിന്ന് 32 റണ്‍സുമെടുത്തു.

മറുപടി ബാറ്റിംഗില്‍ മുംബൈ 19.4 ഓവറില്‍ 163 റണ്‍സിന് എല്ലാവരും പുറത്തായി.179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ മുംബൈക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. 40 പന്തില്‍ നിന്ന് ഒരു സിക്സും എട്ട് ഫോറുമടക്കം 52 റണ്‍സെടുത്ത സര്‍ഫറാസ് ഖാനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഒരു ഓവറില്‍ സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 32) ഉള്‍പ്പെടെ മൂന്ന് പേരെ പുറത്താക്കി കെ എം ആസിഫാണ് വിജയം അനായാസമാക്കിയത്. ഒന്നാകെ അഞ്ച് വിക്കറ്റുകള്‍ ആസിഫ് വീഴ്ത്തി. 3.4 ഓവറില്‍ 24 റണ്‍സ് മാത്രമാണ് ആസിഫ് വിട്ടുകൊടുത്തത്.

ചെങ്കടലില്‍ കപ്പല്‍ ആക്രമണം; യെമന്‍ തടഞ്ഞുവച്ച മലയാളിയെ മോചിപ്പിച്ചു

ചെങ്കടലില്‍ കപ്പല്‍ ആക്രമണം; യെമന്‍ തടഞ്ഞുവച്ച മലയാളിയെ മോചിപ്പിച്ചു

ഡല്‍ഹി: യെമന്‍ തടഞ്ഞുവച്ച മലയാളി അനില്‍കുമാര്‍ രവീന്ദ്രനെ മോചിപ്പിച്ചു. ആലപ്പുഴ കായംകുളം സ്വദേശിയാണ്. അനില്‍കുമാര്‍ രവീന്ദ്രനെ മസ്‌കറ്റില്‍ എത്തിച്ചയായും ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകര്‍ന്ന ചരക്ക് കപ്പലിലെ അംഗമായിരുന്നു അനില്‍കുമാര്‍ രവീന്ദ്രന്‍. കപ്പപ്പിലെ മറ്റ് 10 പേരെയും മോചിപ്പിച്ചു. താന്‍ യെമനിലുണ്ടെന്ന് അനില്‍ കുമാര്‍ കുടുംബത്തെ അറിയിച്ചെങ്കിലും പിന്നീട് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

കപ്പലില്‍ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി അഗസ്റ്റിന്‍ രക്ഷപ്പെട്ട് നാട്ടിലെത്തുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ കാണാന്‍ അനില്‍കുമാറിന്റെ ഭാര്യ ശ്രീജ കന്യാകുമാരിയിലെത്തിയിരുന്നു.

ഗ്രീക്ക് കമ്പനിയുടെ ലൈബീരിയന്‍ റജിസ്‌ട്രേഷനുള്ള ‘ഏറ്റേണിറ്റി സി’ എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 30 ഓളം ജീവനക്കാര്‍ ആയിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പലില്‍ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ ആറുപേരെ യൂറോപ്യന്‍ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.

ഇസിജി,ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ, റഫ്രിജറേഷന്‍ മെക്കാനിക് തസ്തികയിൽ ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം

ഇസിജി,ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ, റഫ്രിജറേഷന്‍ മെക്കാനിക് തസ്തികയിൽ ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം

ആരോഗ്യ വകുപ്പിലും ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസിലും ടെക്നിക്കൽ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പി എസ് സി പുറത്തിറക്കി. റഫ്രിജറേഷന്‍ മെക്കാനിക്, ഇ.സി.ജി. ടെക്നീഷ്യന്‍ ഗ്രേഡ് II, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ എന്നി തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31.12.2025. വിശദമായി അറിയാം.

റഫ്രിജറേഷന്‍ മെക്കാനിക്
1.വകുപ്പ്: ആരോഗ്യം

2. ഉദ്യോഗപ്പേര്: റഫ്രിജറേഷന്‍ മെക്കാനിക് (HER)

3. ശമ്പളം: ₹ 35,600 – 75,400/-

4. ഒഴിവുകളുടെ എണ്ണം: 1 (ഒന്ന്)

5. നിയമന രീതി: നേരിട്ടുള്ള നിയമനം.

6. പ്രായപരിധി: 19-36.

7. യോഗ്യതകള്‍: 1. എസ്.എസ്സ്.എല്‍.സി 2. കേരള സര്‍ക്കാറിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗിലുള്ള പോസ്റ്റ് ഡിപ്ലോമ കോഴ്സ് സര്‍ട്ടിഫിക്കറ്റും ഏതെങ്കിലും സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും റഫ്രിജറേറ്ററുകളുടെയും എയര്‍ കണ്ടീഷനിംഗ് ഉപകരണങ്ങളുടെയും പരിപാലനത്തിലും റിപ്പയറിംഗിലും നേടിയ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പരിചയവും

അല്ലെങ്കില്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച മെക്കാനിക്ക്-റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നാഷണല്‍ അപ്രന്‍റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കൂടാതെ, ഏതെങ്കിലും സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും റഫ്രിജറേറ്ററുകളുടെയും എയര്‍ കണ്ടീഷനിംഗ് ഉപകരണങ്ങളുടെയും പരിപാലനത്തിലും റിപ്പയറിംഗിലും നേടിയ അഞ്ച് വര്‍ഷത്തെ പരിചയവും.

വിജ്ഞാപനം കാണാനായി ഇവിടെ ക്ലിക് ചെയ്യുക.

https://www.keralapsc.gov.in/sites/default/files/2025-11/noti-457-25.pdf

ഇ.സി.ജി. ടെക്നീഷ്യന്‍
1.വകുപ്പ്: ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്

2. ഉദ്യോഗപ്പേര്: ഇ.സി.ജി. ടെക്നീഷ്യന്‍ ഗ്രേഡ് II

3. ശമ്പളം: ₹ 26,500 – 60,700/-

4. ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ തൃശ്ശൂര്‍ 01 (ഒന്ന്)

5. നിയമന രീതി: നേരിട്ടുള്ള നിയമനം.

6. പ്രായപരിധി: 18 – 36

7. യോഗ്യതകള്‍ :- (i) എസ്.എസ്.എല്‍.സി. ജയിച്ചിരിക്കണം അല്ലെങ്കില്‍ തത്തുല്യ യോഗ്യത (ii) ഇ.സി.ജി. ആന്റ് ആഡിയോമെട്രിക് ടെക്നോളജിയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കിൽ തത്തുല്യ യോഗ്യത.

വിജ്ഞാപനം കാണാനായി ഇവിടെ ക്ലിക് ചെയ്യുക.

https://www.keralapsc.gov.in/sites/default/files/2025-11/noti-468-25.pdf

ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ
1.വകുപ്പ്: ആരോഗ്യ വകുപ്പ്

2. ഉദ്യോഗപ്പേര്: ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ

3. ശമ്പളം: ₹ 35,600 – 75,400/-

4. ഒഴിവുകളുടെ എണ്ണം: മുസ്ലീം – 2 (രണ്ട്)

5. നിയമന രീതി: നേരിട്ടുള്ള നിയമനം. (മുസ്ലീം വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രം)

6. പ്രായപരിധി: 20-39.

7. യോഗ്യതകള്‍: (1) സയൻസ് വിഷയത്തിൽ 50% മാർക്കിൽ കുറയാതെ പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു പാസായിരിക്കണം. (2) ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി/മെഡിക്കൽ കോളേജുകൾ / ആരോഗ്യ വകുപ്പ് നടത്തുന്ന ബ്ലഡ് ബാങ്ക് ടെക്നോളജിയിലുള്ള രണ്ടു വർഷത്തെ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം.

വിജ്ഞാപനം കാണാനായി ഇവിടെ ക്ലിക് ചെയ്യുക.

https://www.keralapsc.gov.in/sites/default/files/2025-11/noti-474-25.pdf

‘രാഹുല്‍ ക്രിമിനല്‍; അമ്മയുടെ പ്രായം ഉള്ള ആളുകളോട് വരെ മോശമായി പെരുമാറി’

‘രാഹുല്‍ ക്രിമിനല്‍; അമ്മയുടെ പ്രായം ഉള്ള ആളുകളോട് വരെ മോശമായി പെരുമാറി’

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ മഹിളാ കോണ്‍ഗ്രസില്‍ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എംഎ ഷഹനാസ്. ഇക്കാര്യം ഷാഫി പറമ്പിലിനെ അറിയിച്ചപ്പോഴുള്ള അദ്ദേഹത്തിന്റെ മൗനം പരിഹാസമായി തോന്നി, താന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് പറഞ്ഞാല്‍ അതിന്റെ തെളിവ് പുറത്തുവിടും. സൈബര്‍ ആക്രമണങ്ങളെയും പാര്‍ട്ടി നടപടിയേയും താന്‍ ഭയപ്പെടുന്നില്ലെന്നും ഷഹനാസ് പറഞ്ഞു.

‘രാഹുലിനെതിരെ ഞാന്‍ പരാതി നല്‍കിയിട്ടില്ല. രാഹുലിനെ പ്രതിരോധിക്കാന്‍ എനിക്ക് അന്നേ കഴിഞ്ഞിട്ടുണ്ട്. ഷാഫി പറമ്പിലിനോട് പറഞ്ഞ കാര്യങ്ങളാണ് ഇന്നലെ ഞാന്‍ പങ്കുവച്ചത്. എന്ത് പരാതി കൊടുത്താലും യൂത്ത് കോണ്‍ഗ്രസില്‍ നിന്നും നീതി ലഭിക്കാറില്ല. രാഹുലിനെപ്പറ്റി ഷാഫിയോട് പരാതിയല്ല പറഞ്ഞത്, അഭിപ്രായമാണ് പറഞ്ഞത്. അത് വകവച്ചില്ല. അതിനുശേഷം രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും പാലക്കാട് എംഎല്‍എയുമായി. രാഹുല്‍ വലിയൊരു ക്രിമിനലാണ്. പല സ്ത്രീകള്‍ക്കും അശ്ലീല സന്ദേശം അയച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഭാഗമായതിനാലാണ് മിണ്ടാതിരുന്നത്. പരാതിയുമായി ഒരു സ്ത്രീ എങ്കിലും മുന്നോട്ടു വരണമെന്ന് ആഗ്രഹമായിരുന്നു. ഇന്നലെ പരാതി പറഞ്ഞതിനു പിന്നാലെ വിദേശത്ത് നിന്നടക്കം ഭീഷണിയാണ്’ ഷഹനാസ് പറഞ്ഞു.

തന്നോടും രാഹുല്‍ മോശമായി പെരുമാറിയെന്ന് ഷഹനാസ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കര്‍ഷക സമരത്തിന് ഡല്‍ഹിയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുല്‍ മോശമായി പെരുമാറിയതെന്നായിരുന്നു ഷഹനാസ് പറഞ്ഞത്. സമരത്തിന് പോയി തിരിച്ചുവന്നപ്പോള്‍ രാഹുല്‍ സന്ദേശമയയ്ക്കുകയായിരുന്നു.

ഡല്‍ഹിയില്‍ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് പറഞ്ഞത്. അക്കാര്യം ഉള്‍പ്പെടെ ഷാഫിയെ അറിയിച്ചിരുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ടു. രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു. രാഹുലില്‍ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ നേരിട്ട് അറിയാമെന്നും ഷഹനാസ് പറഞ്ഞു. ഷാഫി പറമ്പില്‍ പ്രസിഡന്റായിരിക്കേ പലരും രാഹുലിനെതിരെ പരാതി പറഞ്ഞിരുന്നുവെന്നും അവര്‍ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെ ബെം​ഗളൂരുവിൽ എത്തിച്ച ഡ്രൈവർ അറസ്റ്റിൽ

രാഹുൽ മാങ്കൂട്ടത്തിലിനെ ബെം​ഗളൂരുവിൽ എത്തിച്ച ഡ്രൈവർ അറസ്റ്റിൽ

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവർ അറസ്റ്റിൽ. രാഹുലിനെ ബെം​ഗളൂരുവിൽ എത്തിച്ച ഡ്രൈവർ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായത്. ഇയാൾക്ക് കോൺഗ്രസുമായോ രാഹുലുമായോ എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുകയാണ്. ഡ്രൈവറേ കൂടാതെ മറ്റൊരാളും കൂടി കസ്റ്റഡിയിലായിട്ടുണ്ട്. ജോസ് എന്നയാളാണ് എസ്ഐടിയുടെ കസ്റ്റഡിയിലുള്ളത്.

രാഹുലിനെ ബെം​ഗളൂരുവിൽ എത്തിക്കാനായി ഏർപ്പാടാക്കിയ ആളാണെന്നാണ് നിഗമനം. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റാളുകളെ കുറിച്ചടക്കമുള്ള ചോദ്യങ്ങൾക്ക് ഇയാൾ വ്യക്തമായി മറുപടി നൽകിയിട്ടില്ല. രാഹുലിനെ ബെം​ഗളൂരുവിൽ എവിടേക്കാണ് എത്തിച്ചത് എന്നടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം ചോദിച്ചറിയുകയാണ്.

ഇന്നലെ അർധരാത്രി മുതൽ പുലർച്ചെ വരെ ബെം​ഗളൂർ നഗരത്തിൽ പ്രത്യേക അന്വേഷണംസംഘം തിരച്ചിൽ നടത്തിയിരുന്നു. നാല് കേന്ദ്രങ്ങളിലായിരുന്നു അന്വേഷണം നടത്തിയിരുന്നത്. കൂടുതലായും കർണാടക കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടത്തുന്നത്.