യൂത്തിന്റെ പൾസറിഞ്ഞ വിപ്ലവകരമായ കലാമുന്നേറ്റം ഡെയിഞ്ചറസ് വൈബ് റിലീസിന് ഒരുങ്ങുന്നു

യൂത്തിന്റെ പൾസറിഞ്ഞ വിപ്ലവകരമായ കലാമുന്നേറ്റം ഡെയിഞ്ചറസ് വൈബ് റിലീസിന് ഒരുങ്ങുന്നു

ഫൈസൽ ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്യുന്ന സസ്പെൻസ് ത്രില്ലർ ചിത്രം “ഡെയിഞ്ചറസ് വൈബ്” റിലീസിനൊരുങ്ങുന്നു. അപ്പുണ്ണി ശശിയും ജയരാജ് കോഴിക്കോടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറിയുടെ ബാനറിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ലഹരി മാഫിയക്കെതിരെ പോലീസ് ഓഫീസർ സഹദേവൻ നടത്തുന്ന പോരാട്ടവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സസ്പെൻസ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ ഫൈസൽ ഹുസൈനും റിയാസ് പെരുമ്പടവുമാണ്.

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ അൻഷി, പാണാലി ജുനൈസ്, അർഷദ്, ഹരിത്ത് വിജയകൃഷ്ണൻ, ഇന്ദിര കെ.കെ എന്നിവർ ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ അശോകൻ വളയം, അൻസാർ, വിവേക്, സലാം ലെൻസ് വ്യൂ, മുരളി, എട്ടുകാലി മൂസ, അക്കു പുളിക്കൽ, സുഹാസ് ലാംഡ എന്നിവരടങ്ങുന്ന നൂറിലധികം കലാകാരന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നു.

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം പിന്നീട് സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളേജുകളിലും പ്രത്യേക പ്രദർശനങ്ങളിലേക്കും എത്തും. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസിയാണ്. ചിത്രസംയോജനം നിർവഹിക്കുന്നത് സംവിധായകൻ ഫൈസൽ ഹുസൈൻ. നെവിൽ ജോർജ്ജിൻ്റെ വരികൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് സിമ്പു സുകുമാരൻ ആണ്.

അസോസിയേറ്റ് ക്യാമറയായി ഷബീർ ഖാൻ, സഹസംവിധാനത്തിൽ സഞ്ജു ഫിലിപ്പ്, കലാസംവിധാനത്തിൽ ലോറൻസ് ജോർജ് എന്നിവരും പ്രവർത്തിക്കുന്നു. ഡെയിഞ്ചറസ് വൈബ് ജൂൺ ആദ്യവാരം തിയേറ്ററുകളിൽ എത്തും.

എം.അർ.എ യുടെ ഡയക്ടറി പ്രകാശനവും ഖരമാലിന്യ സംസ്കരണ ക്ലാസും നടന്നു

എം.അർ.എ യുടെ ഡയക്ടറി പ്രകാശനവും ഖരമാലിന്യ സംസ്കരണ ക്ലാസും നടന്നു

ആറ്റിങ്ങൽ മങ്കാട്ടുമൂല റസിഡന്റ്സ് അസോസിയേഷൻ (എം.അർ.എ) ന്റെ പുതുക്കിയ ഡയറക്ടറിയുടെ പ്രകാശനവും ഖരമാലിന്യ സംസ്കരണ ക്ലാസിന്റെ ഉദ്ഘാടനവും ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക നിർവ്വഹിച്ചു. എം.ആർ.എ പ്രസിഡന്റും വാർഡ് കൗൺസിലറുമായ കെ തുളസീധരൻ നായർ അധ്യക്ഷത വഹിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർ എ.ആർ ആരിഷ് ഖരമാലിന്യ സംസ്കരണ ക്ലാസും നയിച്ചു.

എം.ആർ.എ സെക്രട്ടറി ജി.എസ് മണികണ്ഠൻ, വൈസ് പ്രസിഡന്റ് കവിത പ്രബുദ്ധറാം, ട്രഷറർ അജിത സുരേഷ് ബാബു, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും ഡയറക്ടറി ചീഫ് എഡിറ്ററുമായ എസ് സതീഷ് കുമാർ, ആദ്യകാല പ്രസിഡന്റ് എം രംഗനാഥൻ എന്നിവർ സംസാരിച്ചു. എം.എൽ.എ യെ എം.ആർ.എ യ്ക്കു വേണ്ടി പ്രസിഡന്റ് ആദരിച്ചു.
ഡയറക്ടറി ചീഫ് എഡിറ്റർ എസ് സതീഷ് കുമാറിനെ എം.എൽ.എ ആദരിച്ചു.

കടുത്ത ചൂട്: ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ സമയങ്ങളില്‍ മാറ്റം, ലംഘിച്ചാല്‍ കടുത്ത ശിക്ഷ

കടുത്ത ചൂട്: ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ സമയങ്ങളില്‍ മാറ്റം, ലംഘിച്ചാല്‍ കടുത്ത ശിക്ഷ

ദോഹ/മനാമ: കടുത്ത ചൂടില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പുറംജോലികള്‍ക്ക് നിയന്ത്രണവുമായി തൊഴില്‍ മന്ത്രാലയം. ഖത്തറില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് ഇന്ന് മുതല്‍ രാവിലെ 10 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നര വരെ പുറംജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സെപ്തംബര്‍ പതിനഞ്ചു വരെ തുടരുന്ന ഉച്ചവിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തിലകും.

വേനല്‍ക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്നതിനുമായാണ് ഉച്ചസമയത്തെ ജോലി വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഉച്ച നേരത്തെ ഖബറടക്ക ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകള്‍ രാവിലെ എട്ടു മണിക്ക് മുമ്പും സൂര്യാസ്തമയത്തിന് ശേഷവും മാത്രം നടത്തണമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം നിര്‍ദേശിച്ചു.

നിയമം കര്‍ശനമായി പാലിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരെ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്യാംപയിനുകളും ആരംഭിക്കും.

ബഹ്റൈനില്‍ തുറസ്സായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചസമയത്ത് ജോലി നിയന്ത്രണമേര്‍പ്പെടുത്താനുള്ള മന്ത്രിതല തീരുമാനം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ ഉച്ചക്ക് 12 മുതല്‍ നാലു മണിവരെയാണ് നിയന്ത്രണം. നിയമലംഘകര്‍ക്ക് മൂന്ന് മാസം വരെ തടവോ 500 മുതല്‍ 1,000 ദിനാര്‍ വരെയുള്ള പിഴയോ രണ്ടും കൂടിയോ ശിക്ഷ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായും സൂപ്പര്‍വൈസര്‍മാരുമായും ബോധവത്ക്കരണ വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുക, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുക എന്നിവയുള്‍പ്പെടെ നിരോധനം നടപ്പിലാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും തൊഴില്‍ മന്ത്രാലയം നിര്‍വഹിക്കുന്നുണ്ട്. താപ സമ്മര്‍ദ്ദത്തിന്റെയും ഉച്ചസമയത്തെ സൂര്യപ്രകാശത്തിന്റെയും അപകടസാധ്യതകളെക്കുറിച്ച് തൊഴിലാളികളെ അറിയിക്കുക എന്നതാണ് ലക്ഷ്യം. ആഴ്ചയിലുടനീളം രാവിലെ 7 മുതല്‍ വൈകുന്നേരം 4 വരെ റിപ്പോര്‍ട്ടുകള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി മന്ത്രാലയം 17873921 എന്ന ഹോട്ട്‌ലൈന്‍ അനുവദിച്ചിട്ടുണ്ട്. ജോലി നിരോധന കാലയളവില്‍ അതേ നമ്പറില്‍ വാട്ട്‌സ്ആപ്പ് വഴി നിയമലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും കഴിയും.

ഒമാനില്‍ കൊടും ചൂടില്‍ നിന്നും തൊഴിലാളികള്‍ക്ക് സംരക്ഷണമൊരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉച്ച വിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. തൊഴിലാളികളെ കടുത്ത ചൂടില്‍ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉച്ചയ്ക്ക് 12:30 മുതല്‍ 3:00 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ തൊഴിലാളികള്‍ ചെയ്യാന്‍ പാടില്ല. ഈ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശ ലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ച വിശ്രമ നിയമം ലംഘിച്ചാല്‍ 500 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെ പിഴയും ഒരു വര്‍ഷം വരെ തടവുമാണ് ശിക്ഷ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും ഇരട്ടിയാകും.

വർക്കലയിൽ റെയിൽവേ ട്രാക്കിന് സമീപം പാഴ്സൽ സർവീസ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

വർക്കലയിൽ റെയിൽവേ ട്രാക്കിന് സമീപം പാഴ്സൽ സർവീസ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട് ഒറ്റപ്പാലം സ്വദേശി മധുവിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം രാവിലെ ഇടവ റെയിൽവേ ഗേറ്റിന് സമീപത്തായി കണ്ടെത്തിയത്. ട്രെയിൻ യാത്രയ്ക്കിടെ റെയിൽവേ ട്രാക്കിൽ വീണ് മരണപ്പെട്ടതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇടവ റെയിൽവേ ഗേറ്റിന് സമീപത്ത് ആണ് മൃതദേഹം കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വർക്കല അയിരൂർ പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കുമാരനാശാന്റെ ജന്മഭൂമി സംരക്ഷിക്കുവാൻ ദൃഡ പ്രതിജ്ഞയുമായ് സാഹിത്യ – സാംസ്കാരിക പ്രവർത്തകർ

കുമാരനാശാന്റെ ജന്മഭൂമി സംരക്ഷിക്കുവാൻ ദൃഡ പ്രതിജ്ഞയുമായ് സാഹിത്യ – സാംസ്കാരിക പ്രവർത്തകർ

അഞ്ചുതെങ്ങ് കായ്ക്കരയിലെ ജന്മഗൃഹം നിലനിന്നിരുന്ന തൊമ്മൻവിളാകത്തെ തറവാട് ഭൂമി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ തപസ്യ കലാസാഹിത്യ വേദി തിരുവനന്തപുരം ജില്ല സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുമാരനാശാൻ സ്മൃതി യാത്രയുടെ ഭാഗമായാണ് സാഹിത്യ – സാംസ്കാരിക പ്രവർത്തകർ ദൃഡ പ്രതിജ്ഞ ചൊല്ലിയത്. പരിപാടിയിൽ അനുസ്മരണ പ്രഭാഷണം, കവി സദസ്സ്, കാവ്യാലാപനം തുടങ്ങിയവയ്ക്ക് സാഹിത്യ സാംസ്കാരിക പ്രവർത്തകർ നേതൃത്വം നൽകി.

തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നിന്നും ആരംഭിച്ച് കവിയുടെ ജന്മസ്ഥലമായ കായിക്കരയിലാണ് സ്മൃതി യാത്ര സംഘടിപ്പിച്ചത്. സമാപന പരിപാടിയുടെ ഉദ്ഘാടനം തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി ജി ഹരിദാസ് നിർവ്വഹിച്ചു. സിനിമ സംഗീത സംവിധായകൻ ദർശൻ രാമൻ ആദ്യക്ഷത വഹിച്ച പരിപാടിയിൽ സാഹിത്യ സാംസ്കാരിക നായകന്മാരായ നെടുവട്ടം ഗോപാലകൃഷ്ണൻ, കാവാലം ശശികുമാർ അജയൻ കല്ലറ, കാര്യവട്ടം ശ്രീകണ്ഠൻ, ഭാവന രാധാകൃഷ്ണൻ, ബാലചന്ദ്രൻ, എ വി രാജേന്ദ്രൻ, ജി എൻ മഹേഷ്‌, വൃദ്ധവനം പാർത്ഥസാരഥി, കെ വി രാജേന്ദ്രൻ, മുക്കംപാലംമൂട് രാധാകൃഷ്ണൻ, അശോകൻ കായിക്കര, ബാബു കൃഷ്ണൻ, മഹേഷ്‌, ഭാരതന്നൂർ സോമശേഖരൻ, അരുൺ മണലൂർ, ബിപിൻ ചന്ദ്രപാൽ, കായിക്കര കുമാരനാശാൻ ജന്മഭൂമി സംരക്ഷണ സമിതി ഭാരവാഹികളായ വക്കം അജിത്, കടയ്ക്കാവൂർ അജയബോസ്, അഞ്ചുതെങ്ങ് സജൻ, ബൈജു, സാബു, സുനിൽ എസ് വി, ഷിബു കടയ്ക്കാവൂർ, സരള കായ്ക്കര, ഷീന എസ് ശിവൻ തുടങ്ങിയവർ പങ്കെടുത്തു. തപസ്യ ജില്ലാ സെക്രട്ടറി സുജിത് ഭവാനന്ദൻ സ്വാഗതവും, വെള്ളനാട് മണികണ്ഠൻ നന്ദിയും പറഞ്ഞു.

കുമാരനാശാൻ പിറന്ന കായിക്കരയിലെ തൊമ്മൻ വിളാകം തറവാട് അവകാശികൾ ഇല്ലാതെ വർഷങ്ങളായി അനാഥമായി കിടക്കുകയായിരുന്നു. ഇവിടം കയ്യേറി സ്വകാര്യ മത്സ്യലേല ചന്ത നിർമ്മിക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇതിനെതിരെ നാട്ടുകാരും സാഹിത്യകാരന്മാരും കുടുംബക്കാരും ചേർന്ന് ഒരു സംരക്ഷണ സമിതിക്ക് രൂപം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് തപസ്യയുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി യാത്ര നടത്തിയത്.