വിവാഹ ചടങ്ങിൽ വിളമ്പിയ ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധ; ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാൻ ഉൾപ്പെടെ മൂന്നു പേർക്ക് നോട്ടീസ്

വിവാഹ ചടങ്ങിൽ വിളമ്പിയ ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധ; ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാൻ ഉൾപ്പെടെ മൂന്നു പേർക്ക് നോട്ടീസ്

ഒരു വിവാഹ ചടങ്ങിനായി ഉപയോഗിച്ച ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്ന പരാതിയിൽ, അരി ബ്രാൻഡിന്റെ ഉടമയ്ക്കും അതിന്റെ ബ്രാൻഡ് അംബാസഡറായ നടൻ ദുൽഖർ സൽമാനും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നോട്ടീസ് അയച്ചു.

പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. നടൻ ദുൽഖർ സൽമാൻ, റൈസ് ബ്രാൻഡ് കമ്പനി ഉടമ എന്നിവരോട് ഡിസംബർ 12-ന് കമ്മീഷനു മുമ്പാകെ നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ പി.എൻ. ജയരാജൻ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്ന് കമ്മീഷൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കാറ്ററിങ് സ്ഥാപനം നടത്തുന്ന പരാതിക്കാരൻ വിവാഹത്തിന് ബിരിയാണി തയ്യാറാക്കാനായി ഈ ബ്രാൻഡ് അരി വാങ്ങിയിരുന്നു. എന്നാൽ, അരി പാക്ക് ചെയ്ത ചാക്കുകളിൽ ഡേറ്റും എക്‌സ്‌പൈറി ഡേറ്റും രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് പ്രധാന ആരോപണം.

ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു എന്നാണ് പരാതി. അരി വിറ്റ മലബാർ ബിരിയാണി ആൻഡ് സ്പൈസസ് പത്തനംതിട്ട എന്ന സ്ഥാപനത്തിന്റെ മാനേജർക്കെതിരെയും ആരോപണമുണ്ട്. ഏറ്റവും പ്രധാനം, ബ്രാൻഡിന്റെ അംബാസഡറായ ദുൽഖർ സൽമാനെ മുഖ്യ എതിർകക്ഷിയാക്കിയാണ് പരാതി നൽകിയിട്ടുള്ളത്. ദുൽഖർ സൽമാൻ അഭിനയിച്ച പരസ്യം കണ്ടാണ് താൻ ഈ അരി വാങ്ങാൻ തീരുമാനിച്ചതെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.

തന്റെ കാറ്ററിങ് ബിസിനസിന്റെ നല്ല പേരിന് സത്കീർത്തിക്ക് കളങ്കം വന്നതിന് ഉത്തരവാദികൾ ഇവരാണെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. അരിക്ക് ചെലവായ 10,250 രൂപക്ക് പുറമെ, അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ട്രെയിനുകളില്‍ മദ്യപിച്ചെത്തിയാല്‍ പണിപാളും; പിടികൂടുന്നവര്‍ക്കെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്

ട്രെയിനുകളില്‍ മദ്യപിച്ചെത്തിയാല്‍ പണിപാളും; പിടികൂടുന്നവര്‍ക്കെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്

ട്രെയിന്‍ യാത്രികരുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൊലീസുകാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ കര്‍ശന നിര്‍ദേശം. വര്‍ക്കലയില്‍ പെണ്‍കുട്ടിയെ യാത്രക്കാരന്‍ ആക്രമിച്ച് പുറത്തേക്കു തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. റെയില്‍വേ പൊലീസിനു പുറമേ ആവശ്യമെങ്കില്‍ ലോക്കല്‍ സ്‌റ്റേഷനുകളിലെ പൊലീസുകാരെയും താല്‍ക്കാലികമായി റെയില്‍വേ സ്‌റ്റേഷനിലേക്ക് നല്‍കി സുരക്ഷ കര്‍ശനമാക്കാനാണ് നിര്‍ദേശം.

ട്രെയിനുകളില്‍ പ്രത്യേക പരിശോധന കൂടാതെ പ്ലാറ്റ്‌ഫോമുകളിലും പരിശോധന കര്‍ശനമാക്കി. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍ പിടികൂടി നിയമനടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ഇവര്‍ക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. ട്രെയിനുകള്‍ക്കുളളില്‍ മദ്യപിച്ച നിലയില്‍ കണ്ടെത്തിയാല്‍ അടുത്ത സ്‌റ്റേഷനില്‍ ഇറക്കി, പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനം.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്‌ തുടക്കം; പോളിംഗ് 121 മണ്ഡലങ്ങളിൽ

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്‌ തുടക്കം; പോളിംഗ് 121 മണ്ഡലങ്ങളിൽ

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിംഗ് സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളിൽ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉൾപ്പെടെ പ്രമുഖർ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണൽ. കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിൽ ഒരുക്കിയിട്ടുള്ളത്.

അവസാന നിമിഷം രാഹുൽ ഗാന്ധി ഉയർത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചർച്ചയായിട്ടുണ്ട്. മഹാസഖ്യം തോൽവിയുറപ്പിച്ചതുകൊണ്ടാണ് ആരോപണം എന്ന വാദമുയർത്തിയാണ് ബിജെപിയും ജെഡിയുവും പ്രതിരോധിക്കുന്നത്.

44 മുൻസിപ്പാലിറ്റികളിലും മൂന്ന് കോർപ്പറേഷനുകളിലും വനിതാ സംവരണം: ഏഴ് ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റ്

44 മുൻസിപ്പാലിറ്റികളിലും മൂന്ന് കോർപ്പറേഷനുകളിലും വനിതാ സംവരണം: ഏഴ് ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ സംവരണ പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആറില്‍ മൂന്ന് കോര്‍പ്പറേഷനുകളില്‍ വനിതാ സംവരണമാണ്. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലാണ് വനിതകള്‍ മേയര്‍ സ്ഥാനത്തെത്തുക. ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്ത് വനിതകള്‍ക്കും ഒരിടത്ത് പട്ടികജാതി വിഭാഗത്തിനുമാണ് അധ്യക്ഷസ്ഥാനത്തിന് സംവരണമേര്‍പ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളിലാണ് സംവരണം. എറണാകുളത്താണ് പട്ടികജാതി വിഭാഗത്തില്‍ നിന്നുളള അംഗത്തിന് സംവരണമേര്‍പ്പെടുത്തിയിരിക്കുന്നത്. 87 മുന്‍സിപ്പാലിറ്റികളില്‍ 44 അധ്യക്ഷ സ്ഥാനങ്ങള്‍ വനിതകള്‍ക്കും ആറെണ്ണം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒരെണ്ണം പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്.

പത്തനംതിട്ട : തിരുവല്ല (പട്ടികജാതി സ്ത്രീ), പാലക്കാട്: ഒറ്റപ്പാലം (പട്ടികജാതി സ്ത്രീ), കോഴിക്കോട്: ഫറോക്ക് (പട്ടികജാതി സ്ത്രീ), കൊല്ലം: കരുനാഗപ്പളളി (പട്ടിക ജാതി), ആലപ്പുഴ: കായംകുളം (പട്ടിക ജാതി), കോഴിക്കോട്: കൊയിലാണ്ടി (പട്ടികജാതി) ,വയനാട്: കല്‍പ്പറ്റ (പട്ടിക വര്‍ഗം), തിരുവനന്തപുരം: (നെയ്യാറ്റിന്‍കര സ്ത്രീ), വര്‍ക്കല (സ്ത്രീ), കൊല്ലം: കൊട്ടാരക്കര (സ്ത്രീ) , പത്തനംതിട്ട: അടൂര്‍ (സ്ത്രീ), പത്തനംതിട്ട (സ്ത്രീ), പന്തളം (സ്ത്രീ), ആലപ്പുഴ: മാവേലിക്കര (സ്ത്രീ), ആലപ്പുഴ (സ്ത്രീ), കോട്ടയം: പാല (സ്ത്രീ) ഇടുക്കി: തൊടുപുഴ (സ്ത്രീ), എറണാകുളം: മുവാറ്റുപുഴ (സ്ത്രീ), കോതമംഗലം (സ്ത്രീ), പെരുമ്പാവൂര്‍(സ്ത്രീ), ആലുവ (സ്ത്രീ), അങ്കമാലി (സ്ത്രീ), ഏലൂര്‍ (സ്ത്രീ), മരട് (സ്ത്രീ), തൃശൂര്‍: ചാലക്കുടി (സ്ത്രീ), ഗുരുവായൂര്‍ (സ്ത്രീ), കുന്നംകുളം (സ്ത്രീ) വടക്കാഞ്ചേരി (സ്ത്രീ), പാലക്കാട്: ഷൊര്‍ണൂര്‍ (സ്ത്രീ), ചെര്‍പുളശേരി (സ്ത്രീ), മണ്ണാര്‍ക്കാട് (സ്ത്രീ), മലപ്പുറം: നിലമ്പൂര്‍ (സ്ത്രീ), താനൂര്‍ (സ്ത്രീ), പരപ്പനങ്ങാടി (സ്ത്രീ), വളാഞ്ചേരി (സ്ത്രീ), തിരൂരങ്ങാടി (സ്ത്രീ), കോഴിക്കോട്: പയ്യോളി (സ്ത്രീ), കൊടുവളളി (സ്ത്രീ), മുക്കം(സ്ത്രീ). വയനാട്: സുല്‍ത്താന്‍ ബത്തേരി (സ്ത്രീ), കണ്ണൂര്‍ : മട്ടന്നൂര്‍ (സ്ത്രീ), പാനൂര്‍ (സ്ത്രീ), ആന്തൂര്‍ (സ്ത്രീ). കാസര്‍കോട് (സ്ത്രീ) എന്നിങ്ങനെയാണ് വനിതാ സംവരണമുളള തദ്ദേശസ്ഥാപനങ്ങള്‍.

വോള്‍വോ 9600 എസ്എല്‍എക്സുമായി കെഎസ്ആര്‍ടിസി; വളയം പിടിച്ച് ഗണേഷ് കുമാര്‍

വോള്‍വോ 9600 എസ്എല്‍എക്സുമായി കെഎസ്ആര്‍ടിസി; വളയം പിടിച്ച് ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബസ് നിരയില്‍ പുതുചരിത്രം കുറിച്ചുകൊണ്ട്, വോള്‍വോ 9600 എസ്എല്‍എക്സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് വളയം പിടിച്ചത്.വോള്‍വോ പുതിയതായി നിര്‍മ്മിച്ച ഈ മോഡല്‍, ഒരു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ ആദ്യമായി ബുക്ക് ചെയ്ത് ഡെലിവറി ലഭിച്ചത് കെഎസ്ആര്‍ടിസിക്കാണ് എന്നത് അഭിമാനകരമാണെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ ഈ വണ്ടി വാങ്ങിയിട്ടുണ്ടാകാമെങ്കിലും, ഒരു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ആദ്യമായി ബുക്ക് ചെയ്യുന്നതും ഡെലിവറി എടുക്കുന്നതും കെഎസ്ആര്‍ടിസിയാണെന്നത് ശ്രദ്ധേയമാണ്. 2002-ല്‍ ആദ്യമായി വോള്‍വോ ഇന്ത്യയില്‍ വന്നപ്പോഴും ആദ്യത്തെ രണ്ട് ബസുകള്‍ വാങ്ങിയത് കെഎസ്ആര്‍ടിസി ആയിരുന്നു എന്ന ചരിത്രവും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇന്ന് ഇന്ത്യയില്‍ കിട്ടാവുന്നതില്‍ ഏറ്റവുമധികം സൗകര്യങ്ങളുള്ള ഒരു വണ്ടിയാണ് കെഎസ്ആര്‍ടിസി വാങ്ങിയിരിക്കുന്നതെന്നും, വണ്ടിയുടെ സുരക്ഷാ സംവിധാനങ്ങള്‍ വളരെ ഗംഭീരമാണെന്നും മന്ത്രി പറഞ്ഞു. ഒരു നിശ്ചിത ആംഗിളിന് മുകളിലേക്ക് വണ്ടി ചരിഞ്ഞാല്‍ ഉടന്‍ തന്നെ സഡന്‍ ബ്രേക്ക് ചെയ്ത് വാഹനം നിര്‍ത്താനുള്ള സാങ്കേതികവിദ്യ ഇതിലുണ്ട്. മികച്ച സസ്പെന്‍ഷന്‍ ഉള്ള സീറ്റാണ് ഡ്രൈവര്‍ക്ക് ലഭിക്കുന്നത്. കൂടാതെ, കുഴികളിലോ കട്ടറുകളിലോ കയറുമ്പോള്‍ ബസ് ലിഫ്റ്റ് ചെയ്ത് ഉയര്‍ത്താനുള്ള ലിഫ്റ്റിംഗ് സൗകര്യവും (വേഗത 20 കി.മീ. ആയി പരിമിതപ്പെടുത്തും) ക്യാമറകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സാങ്കേതികവിദ്യകളും ലഭ്യമാണ്.

കെ.എസ്.ആര്‍.ടി.സി. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കൈവരിച്ച നേട്ടങ്ങളും പരിഷ്‌കാരങ്ങളും വിശദീകരിക്കുന്ന ഒരു പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. പുതിയ ബസ് സ്റ്റേഷനുകളുടെ രൂപകല്പന, ഡിജിറ്റല്‍ ടെക്നോളജികളുടെ ഉപയോഗം, മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായത് തുടങ്ങിയ വിവരങ്ങളെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.