by Midhun HP News | Apr 10, 2025 | Latest News, കേരളം
ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞിപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ആരോഗ്യവതിയാണ്.
ഒന്നര മാസത്തെ ചികിത്സയ്‌ക്ക് ശേഷം നാളെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. ആശുപത്രി സൂപ്രണ്ടിന്റെ അഭ്യര്‍ത്ഥന മാനിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന് ‘നിധി’ എന്ന് പേരിട്ടു. ഓരോ കുഞ്ഞും അമൂല്യ സമ്ബത്താണ്, ഈ മകളും. അതുകൊണ്ടുതന്നെയാണ് ‘നിധി’ എന്ന പേരിട്ടത്.
കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്ബതികള്‍, പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്താണ് ട്രെയിനില്‍ വച്ച് ഭാര്യയ്‌ക്ക് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഒരു കിലോയില്‍ താഴെ മാത്രം ഭാരമുള്ളതിനാല്‍ വിദഗ്ധ ചികിത്സയ്‌ക്കായി കുഞ്ഞിനെ അവര്‍ സ്വകാര്യ ആശുപത്രിയിലെ എന്‍ഐസിയുവിലേയ്‌ക്ക് മാറ്റി.
പിന്നീട് അച്ഛനേയും അമ്മയേയും കാണാതെയായി. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കി. കുഞ്ഞിന്റെ ചികിത്സയ്‌ക്ക് സ്വകാര്യ ആശുപത്രിയില്‍ ചെലവായ തുക ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിശ്ചയിക്കുന്ന പ്രകാരം വനിത ശിശുവികസന വകുപ്പിന്റെ ബാലനിധിയിലൂടെ അനുവദിക്കാനും തീരുമാനിച്ചു.
എറണാകുളം ജനറല്‍ ആശുപത്രിയിലെ സ്‌പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റിലെ എല്ലാവരുടേയും പൊന്നോമനയാണ് ‘നിധി’ ഇന്ന്. ഇവിടെ എത്തിക്കുമ്പോൾ 950 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. ഒരാഴ്ചയോളം കുഞ്ഞിന് ഓക്‌സിജന്‍ നല്‍കിയിരുന്നു. അനീമിയ ഉണ്ടായിരുന്നതിനാല്‍ രണ്ട് പ്രാവശ്യം രക്തം നല്‍കി. ആശുപത്രിയിലെ മില്‍ക്ക് ബാങ്കില്‍ നിന്നും കുഞ്ഞിനാവശ്യമായ മുലപ്പാല്‍ നല്‍കുന്നുണ്ട്. പൂര്‍ണ ആരോഗ്യവതിയായ കുഞ്ഞിനിപ്പോള്‍ മള്‍ട്ടി വിറ്റാമിനും അയണ്‍ ഡ്രോപ്‌സും മാത്രമാണ് നല്‍കുന്നത്. ഇപ്പോള്‍ കുഞ്ഞിന് 37 ആഴ്ച പ്രായവും രണ്ടര കിലോ തൂക്കവുമണ്ട്. സാധാരണ കുട്ടികളെ പോലെ പാല്‍ കുടിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്‌ക്ക് കൈമാറുന്നത്.
ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായുടെ ഏകോപനത്തില്‍ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വിനീത, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. വിജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ടീം എന്നിവരാണ് കുഞ്ഞിനെ ചികിത്സിച്ചത്. ബന്ധുക്കളാരും ഇല്ലാത്തതിനാല്‍ കുഞ്ഞിന്റെ പ്രത്യേക പരിചരണം നടത്തിയത് ന്യൂബോണ്‍ കെയറിലെ നഴ്‌സുമാരാണ്. വനിതാ ശിശു വികസന വകുപ്പ് ജീവനക്കാരുടെ പിന്തുണയുമുണ്ടായിരുന്നു. കുഞ്ഞിന് മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കിയ എറണാകുളം ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.
by Midhun HP News | Apr 10, 2025 | Latest News, കേരളം
വര്‍ക്കലയില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍. കൊല്ലം പേരയം സ്വദേശി ജോമോന്‍, പടപ്പക്കര സ്വദേശി വയസുള്ള കെവിന്‍ എന്നിവരാണ് പിടിയിലായത്.
ഹെലിപ്പാടില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. കുടുംബാംഗങ്ങളോടൊപ്പം ഹെലിപാടില്‍ ജന്മദിനം ആഘോഷിക്കുന്നതിനിടയിൽ മദ്യലഹരിയിലെത്തിയ പ്രതികൾ സ്ത്രീയോട് അപമര്യാദയായി സംസാരിക്കുകയും അത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയും ബന്ധുവിനെയും മര്‍ദിക്കുകയുമായിരുന്നു. വർക്കല ഹെലിപാടിലുള്ള പൊലീസ് എയ്ഡ് പോസ്റ്റിന് സമീപമായിരുന്നു സംഭവം. രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടൂറിസം പൊലീസും, വർക്കല പോലീസും ചേർന്ന് പ്രതികളെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
by Midhun HP News | Apr 10, 2025 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ ചെക്കാലവിളാകം ജംക്‌ഷനിലെ പൊതുമാർക്കറ്റ് നവീകരണത്തിന്റെ പേരിൽ പൊളിച്ചുമാറ്റിയിട്ടു രണ്ടുവർഷം പിന്നിട്ടിട്ടും തുടർ നടപടി ഇല്ലാത്തതിൽ പ്രതിഷേധം. കച്ചവടക്കാർക്കും മാർക്കറ്റിലെത്തുന്നവർക്കും മതിയായ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണു നിലവിലുണ്ടായിരുന്ന കടമുറികളടക്കം നീക്കിയത്. പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ചന്തയിലെ കച്ചവടക്കാരടക്കമുള്ളവരെ പൂർണമായി ഒഴിപ്പിച്ചു. 10 മാസങ്ങൾക്കകം നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രവർത്തനം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്.
ചന്തയിലെ സ്ഥിരം കച്ചവടക്കാർ ഗതാഗതത്തിരക്കേറിയ സമീപ പാതയോരങ്ങളെയാണ് കച്ചവടത്തിന് ആശ്രയിക്കുന്നത്. കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയ ശേഷം കരാറുകാരൻ സ്ഥലം കാലിയാക്കിയതാണു കാരണമെന്നു അധികൃതർ പറയുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കൂട്ടങ്ങളുടെ സുരക്ഷിത കേന്ദ്രമാണിപ്പോൾ മാർക്കറ്റ് പരിസരം. സന്ധ്യമയങ്ങിയാൽ തെരുവുനായ്ക്കൾ ചെക്കാലവിളാകം പരിസരമാകെ കയ്യടക്കുന്ന സ്ഥിതിയുമുണ്ട്. കിഫ്ബിയിൽ നിന്നു 2.75 കോടി രൂപ മാർക്കറ്റ് നവീകരണത്തിനായി അനുവദിച്ചിട്ടും പദ്ധതിക്കു തുടക്കമിടാൻ കഴിയാത്തതിനു പിന്നിൽ ദുരൂഹതകളുണ്ടെന്നു ഗ്രാമ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ ആരോപിക്കുന്നു.
by Midhun HP News | Apr 10, 2025 | Latest News, ജില്ലാ വാർത്ത
രുവനന്തപുരം: വിഷു, ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് വമ്പൻ ഓഫറുകളുമായി സപ്ലൈകോ. വിഷു – ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 10) വൈകിട്ട് 5. 30ന് നടക്കും. തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ കുമാർ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. ആന്‍റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ കൗൺസിലർ എസ്. ജാനകി അമ്മാൾ, സപ്ലൈകോ ചെയർമാൻ പി ബി നൂഹ്, മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവരും പങ്കെടുക്കും.
ഏപ്രിൽ 10 മുതൽ 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും ഒരു പ്രധാന വിൽപ്പനശാല സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ആയി പ്രവർത്തിക്കുക. ഏപ്രിൽ 14 വിഷു ദിനവും, ഏപ്രിൽ 18 ദുഃഖവെള്ളി ദിനവും ഒഴികെ, മറ്റ് എല്ലാ ദിവസങ്ങളും ഫെയറുകൾ തുറന്നു പ്രവർത്തിക്കും. സബ്സിഡി സാധനങ്ങൾക്ക് പുറമേ, തെരഞ്ഞെടുത്ത ബ്രാൻഡഡ് അവശ്യ ഉൽപ്പന്നങ്ങൾക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവും ഓഫറുകളും വിഷു – ഈസ്റ്ററിനോട് അനുബന്ധിച്ച് നൽകുന്നുണ്ട്.
ആലുവ സൂപ്പർമാർക്കറ്റ്, തൃപ്പൂണിത്തുറ ലാഭം സൂപ്പർമാർക്കറ്റ്, പെരുമ്പാവൂർ സൂപ്പർമാർക്കറ്റ്, മൂവാറ്റുപുഴ സൂപ്പർ മാർക്കറ്റ്, കോതമംഗലം സൂപ്പർമാർക്കറ്റ്, കൊച്ചി താലൂക്കിലെ ചുള്ളിക്കൽ പീപ്പിൾസ് ബസാർ, നോർത്ത് പറവൂർ പീപ്പിൾസ് ബസാർ എന്നിവയാണ് എറണാകുളം ജില്ലയിലെ വിഷു- ഈസ്റ്റർ ഫെയറുകൾ ആയി പ്രവർത്തിക്കുക.
by Midhun HP News | Apr 9, 2025 | Latest News, കേരളം
കൊച്ചി: അഞ്ചുദിവസത്തിനിടെ 2680 രൂപ ഇടിഞ്ഞ് 66,000ല്‍ താഴെയെത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. പവന് ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 66000ന് മുകളില്‍ എത്തി. ഇന്ന് 66,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ ആഗോള തലത്തില്‍ സൃഷ്ടിച്ച അനിശ്ചിതാവസ്ഥയില്‍ സുരക്ഷിത നിക്ഷേപം തേടി ആളുകള്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് ഒഴുകിയെത്തിയതാണ് വില കൂടാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ച വരെ കണ്ടത്. വ്യാഴാഴ്ച 68,480 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയും ചെയ്തു. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ സ്വര്‍ണവില ഇടിയാന്‍ തുടങ്ങി. അഞ്ചുദിവസത്തിനിടെ 2680 രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ തിരിച്ചുവരവ്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.
Recent Comments