by Midhun HP News | Apr 6, 2025 | Latest News, കേരളം
കോട്ടയം: ഐടി സ്ഥാപനത്തിലെ ജോലിസമ്മര്‍ദ്ദം മൂലം യുവാവ് ജീവനൊടുക്കി. കോട്ടയം കഞ്ഞിക്കുഴിയില്‍ താമസിക്കുന്ന ജേക്കബ് തോമസ്(23)താമസക്കുന്ന ഫ്‌ളാറ്റില്‍ നിന്നും ചാടുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.
കാക്കനാട് പ്രവര്‍ത്തിക്കുന്ന ലിന്‍വേയ്‌സ് ടെക്‌നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ് ജേക്കബ് തോമസ്. ജോലിസമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ഇതുമായി ബന്ധപ്പെട്ട വിഡിയോ സന്ദേശം ജേക്കബ് മാതാവിന് അയക്കുകയും ചെയ്തു. ജോലിസമ്മര്‍ദ്ദം താങ്ങാന്‍ ആകുന്നില്ലെന്നാണ് ഈ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ആത്മഹത്യ.
ഡിഗ്രി പഠനത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് സോഫ്റ്റ്വെയര്‍ എന്‍ജിനിയറായി ജോലിയില്‍ പ്രവേശിക്കുന്നത്. ജോലിയില്‍ പ്രവേശിച്ച് നാല് മാസം കഴിയുമ്പോഴാണ് യുവാവിന്റെ ആത്മഹത്യ. ഉറങ്ങാന്‍ പോലും സാധിക്കാത്ത രീതിയില്‍ ജോലി സമ്മര്‍ദ്ദം ജേക്കബ് നേരിട്ടിരുന്നതായാണ് കുടുംബം പറയുന്നത്. കുടുംബം പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
by Midhun HP News | Apr 6, 2025 | Latest News, ദേശീയ വാർത്ത
കുമളി: ചരിത്ര പ്രസിദ്ധമായ മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം മെയ് 12 ന്. കേരളവും തമിഴ്‌നാടും തമ്മില്‍ ഉടമസ്ഥാവകാശത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ചിത്രാപൗര്‍ണമി ദിവസം മാത്രമാണ് വനത്തിനുള്ളിലെ ഈ ക്ഷേത്രത്തിലേക്ക് ഭക്തരെ കടത്തി വിടുക. ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഇടുക്കി, തേനി കലക്ടര്‍മാരുടെയും ജില്ല പൊലീസ് മേധാവിമാരുടെയും നേതൃത്വത്തില്‍ രണ്ടു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പരിസ്ഥിതി സൗഹൃദമായി ഭക്തരുടെ സുരക്ഷയ്ക്കും ക്ഷേത്രത്തിന്റെ സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കി ക്ഷേത്രദര്‍ശനത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരുമാനമായി.
കുമളിയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ് മംഗളദേവി ക്ഷേത്രം. ഉടമസ്ഥാവകാശ തര്‍ക്കത്തെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും റവന്യൂ – വനം- പൊലീസ് വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ കര്‍ശന സുരക്ഷയിലാണ് ഉത്സവം നടത്തുന്നത്. രാവിലെ ആറു മണി മുതല്‍ ഭക്തര്‍ക്കായി കുമളിയില്‍ നിന്നും ജീപ്പുകള്‍ സര്‍വീസ് നടത്തും. ആര്‍ ടി ഒ നിഷ്‌കര്‍ഷിക്കുന്ന തുക മാത്രമേ ഈടാക്കാവുവെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരു ചക്ര വാഹനങ്ങള്‍ അനുവദിക്കില്ല. കേരളത്തിനും തമിഴ്നാടിനും മൂന്ന് വീതം പൊങ്കാലകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവര്‍ത്തിക്കും. മലമുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനവും 10 ആംബുലന്‍സുകളും ക്രമീകരിക്കും. വഴിയില്‍ 13 പോയിന്റുകളില്‍ കുടിവെള്ളം ഒരുക്കും. 18000 മുതല്‍ 20,000 വരെ ഭക്തരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ പൊങ്കാല അനുവദിക്കണമെന്നും ദര്‍ശന സമയം വര്‍ധിപ്പിക്കണമെന്നും ഭക്തരുടെ ആവശ്യം സംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
by Midhun HP News | Apr 6, 2025 | Latest News, കേരളം
കൊച്ചി: മോഹന്‍ലാല്‍ ചിത്രം എംപുരാന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി നോട്ടീസ്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നി സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. മുന്‍പ് നടത്തിയ റെയ്ഡിന്റെ തുടര്‍നടപടിയുടെ ഭാഗമായാണ് നോട്ടീസ് എന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. എംപുരാന്‍ സിനിമാ വിവാദവുമായി നടപടികള്‍ക്ക് ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
2022ല്‍ കേരളത്തിലെ സിനിമ നിര്‍മ്മാതാക്കളുടെ ഓഫീസുകളിലും വീടുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അന്ന് പ്രധാനമായി ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് ഫിലിംസ് അടക്കമുള്ള അഞ്ച് നിര്‍മ്മാണ കമ്പനികളിലാണ് റെയ്ഡ് നടന്നത്. 2019 മുതല്‍ 2022 വരെയുള്ള ഈ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായി പരിശോധിച്ചത്. തുടര്‍നടപടികളുടെ ഭാഗമായാണ് ആന്റണി പെരുമ്പാവൂരിന് ഇപ്പോള്‍ നോട്ടീസ് ലഭിച്ചത്.
തങ്ങള്‍ക്ക് കിട്ടിയ കണക്കുകളും റിപ്പോര്‍ട്ടുകളും ആദായനികുതി അന്വേഷണ വിഭാഗം ആദായനികുതി അസസ്‌മെന്റ് വിഭാഗത്തിന് കൈമാറിയിരുന്നു. ആദായനികുതി അസസ്‌മെന്റ് വിഭാഗമാണ് മാര്‍ച്ച് അവസാന ആഴ്ച ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കിയത്. എംപുരാന്‍ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന് നോട്ടീസ് നല്‍കിയ അതേസമയത്ത് തന്നെയാണ് ആന്റണി പെരുമ്പാവൂരിനും നോട്ടീസ് നല്‍കിയിരിക്കുന്നത്.
ചില ഓവര്‍സീസ് ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പ്രധാനമായി ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2022ല്‍ ദുബായില്‍ വച്ച് ആന്റണി പെരുമ്പാവൂര്‍ രണ്ടര കോടി രൂപ മോഹന്‍ലാലിന് കൈമാറിയിട്ടുണ്ട്. അതില്‍ വ്യക്തത വരുത്തണമെന്നാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ആന്റണി പെരുമ്പാവൂര്‍ ഇതില്‍ വ്യക്തത വരുത്തണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഓവര്‍സീസ് റൈറ്റിന്റെ പേരില്‍ വലിയ തോതില്‍ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് ആദായനികുതി വൃത്തങ്ങള്‍ ആരോപിക്കുന്നത്.
by Midhun HP News | Apr 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന സഹപ്രവര്‍ത്തകന്‍ മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷിനായി അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഗര്‍ഭച്ഛിദ്രത്തിന് സഹായിച്ച യുവതിയെക്കുറിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കി. സഹപ്രവര്‍ത്തകരില്‍ നിന്നും പൊലീസ് മൊഴി ശേഖരിച്ചു വരികയാണ്.
അതിനിടെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെതിരെ പൊലീസ് രണ്ട് വകുപ്പുകള്‍ കൂടി ചുമത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡനം, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. നേരത്തെ ബലാത്സംഗം, വഞ്ചന, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകള്‍ സുകാന്തിനെതിരെ നേരത്തെ പൊലീസ് ചുമത്തിയിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ കഴിഞ്ഞ ദിവസമാണ് സുകാന്തിനെ പൊലീസ് പ്രതി ചേര്‍ത്തത്.
ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയ്യാറാക്കിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് വ്യാജമായി ഉണ്ടാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലീസ് ഐബി ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ജൂലൈയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗര്‍ഭഛിദ്രം നടത്തിയതെന്ന് തെളിയിക്കുന്ന ചികിത്സാ രേഖകളും ലഭിച്ചു.
ഇതിനുശേഷമാണ് സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം യുവതിയുടെ അമ്മയ്ക്ക് സുകാന്ത് അയച്ചിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് ഏതാനും ദിവസം മുമ്പാണ് മെസ്സേജ് അയച്ചത്. ഇതേച്ചൊല്ലി യുവതിയും സുകാന്തും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതെല്ലാം ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കുന്നതിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തൽ. സുകാന്ത് മാതാപിതാക്കൾക്കൊപ്പമല്ല ഒളിവിലുള്ളതെന്ന് പൊലീസിന് വിവരം ലഭിച്ചെന്നും സൂചനയുണ്ട്.
by Midhun HP News | Apr 6, 2025 | Latest News
ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപത്തു നിന്നും 52 ഗ്രാം എംഡി എം എയുമായി യുവതിയടക്കം മൂന്നുപേരെ പോലീസ് ഡാൻസ് ഡാഫ് സംഘം പിടികൂടി. ചിറയിൻകീഴ് സ്വദേശിയും നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയുമായ സുമേഷ്, കഠിനംകുളം സ്വദേശി ജിഫിൻ പാലക്കാട് സ്വദേശിയും തിരുവനന്തപുരം ടെക്നോപാർക്കിന് സമീപത്തെ സ്പായിലെ ജീവനക്കാരിയായ അനു എന്നിവരാണ് പിടിയായത്.
ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് Mdma യുമായി പോകുന്നതിനിടയിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാവിലെ 7 30 ഓടെ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ വച്ച് 52ഗ്രാം എംഡിഎംഐയുമായി ഇവർ മൂന്നുപേരും ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായത്. പോലീസ് നടപടിക്രമങ്ങൾ ആരംഭിച്ചു.
Recent Comments