by Midhun HP News | May 9, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയായി ദളപതി വിജയ് അധികാരത്തിലേക്ക്. വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) തങ്ങളുടെ പിന്തുണ കത്ത് കൈമാറിയതോടെയാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക് വരുന്നത്. വിസികെയ്ക്ക് പുറമെ മുസ്ലീം ലീഗും പിന്തുണച്ചതോടെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 120 ആയി.
234 അംഗ നിയമസഭയില്‍ 118 പേരുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. വെള്ളിയാഴ്ച കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കി വിജയ് ഗവര്‍ണറെ സമീപിച്ചിരുന്നു. ഇവരുടെ പിന്തുണ കത്തും കൈമാറി. ഇന്ന് രാവിലെ 11 മണിക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങുകളും തീരുമാനിച്ചു.
എന്നാല്‍ തൊട്ടുപിന്നാലെ വീണ്ടും നാടകീയമായി കാര്യങ്ങള്‍. സര്‍ക്കാരുണ്ടാക്കാന്‍ വിജയ് 116 എംഎല്‍എമാരുടെ പിന്തുണക്കത്ത് മാത്രമേ നല്‍കിയിട്ടുള്ളുവെന്നും ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ അറിയിച്ചതോടെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തത്.
116 പേരുടെ പിന്തുണകത്തോടെയാണ് വിജയ് തമിഴ്‌നാട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടത്. വിസികെ പിന്തുണ കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് സത്യപ്രതിജ്ഞയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും ലോക് ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. വിസികെ പിന്തുണ കത്ത് ഇന്ന് നല്‍കിയതോടെയാണ് പ്രതിസന്ധി നീങ്ങിയത്.
കോണ്‍ഗ്രസിനു പിന്നാലെ സിപിഎം, സിപിഐ, വിസികെ കക്ഷികളും വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരിക്കാനാവശ്യമായ 118 അംഗങ്ങളുടെ പിന്തുണ ടിവികെ ഉറപ്പാക്കി. തമിഴ്നാട് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചാണ് ദളപതി വിജയ് ഭരണത്തിലേക്ക് വരുന്നത്. കേവല ഭൂരിപക്ഷത്തിനായി കഠിനശ്രമം നടത്തിയാണ് വിജയ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.
234 അംഗ നിയമസഭയില്‍ 108 (വിജയ് രണ്ട് സീറ്റുകളില്‍ മത്സരിച്ചിരുന്നു. രണ്ടും വിജയിച്ചതിനാല്‍ ഫലത്തില്‍ 107 സീറ്റുകള്‍) സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് 11 സീറ്റുകള്‍ കൂടി വിജയ്ക്ക് ആവശ്യമായിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് പിന്നാലെ സിപിഐ, സിപിഎം, വിസികെ പാര്‍ട്ടികള്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് സുരക്ഷിതമായ ഭൂരിപക്ഷത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.
by Midhun HP News | May 9, 2026 | Latest News, കേരളം
ദില്ലി: മുഖ്യമന്ത്രി ചർച്ചയിൽ ദില്ലിയിൽ നടക്കുന്ന കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചകൾക്ക് ശേഷം നേതാക്കൾ പുറത്തേക്ക് ഇറങ്ങി. മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ദീപദാസ് മുൻഷി അറിയിച്ചു. യോഗത്തിൽ അന്തിമ തീരുമാനം ആയില്ലെന്നും രാഹുൽ ഗാന്ധിയും മല്ലിഖാർജുൻ ഖാർഗയും തീരുമാനമെടുക്കുമെന്നും ദീപദാസ് മുൻഷി പറഞ്ഞു.
ഇനി നേതാക്കൾക്കുവേണ്ടി പ്രകടനങ്ങൾ പാടില്ലെന്ന് വി ഡി സതീശൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ഇത്തരം പ്രകടനങ്ങൾ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുമെന്നും ഇനി ഒരു സ്ഥലത്ത് പോലും ഒരു പ്രകടനവും നടത്തരുതെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാവരും പാർട്ടിക്കാർ ആണ്. ജനങ്ങളാണ് പരമ പ്രധാനം. എല്ലാ ഫ്ലക്സും ഇന്ന് തന്നെ എടുത്തു മാറ്റണം. ആർക്കും അനുകൂലമായി തെരുവിൽ ഇറങ്ങരുതെന്നും വി ഡി പറഞ്ഞു.
നേതാക്കളെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ലെന്നും അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിൽ ആവരുതെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഇന്നത്തോടുകൂടി എല്ലാം അവസാനിപ്പിക്കണം എന്നും ജനങ്ങൾക്ക് മുൻപിൽ പാർട്ടിക്ക് മോശമായ ഒരു ചിത്രം ഉണ്ടാക്കാൻ ഇത് വഴിതെളിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസും രാഹുൽഗാന്ധിയും എടുക്കുന്ന തീരുമാനം എല്ലാവരും ഐക്യകണ്ഠേന സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെയുടെ വസതിയിലാണ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്ത യോഗം നടന്നത്. എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നീ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ഭൂരിപക്ഷ എം എൽ എമാരുടെ പിന്തുണ കെ സിക്കാണ്. അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി ഡി സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക.
by Midhun HP News | May 9, 2026 | Latest News, ദേശീയ വാർത്ത
കൊല്‍ക്കത്ത: ഐപിഎല്‍ പോരാട്ടത്തില്‍ തുടരെ നാല് ജയങ്ങളുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ തുറന്നിട്ടു. തുടര്‍ ജയങ്ങളുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിങ്‌സിനെ രണ്ടാം സ്ഥാനത്തേക്കിറക്കി ഒന്നാം സ്ഥാനത്തേക്ക് കയറി. അവര്‍ക്ക് നിലവില്‍ 14 പോയിന്റുകളുണ്ട്. ഒരു ജയം മതി പ്ലേ ഓഫ് ഉറപ്പിക്കാന്‍. പഞ്ചാബിന് 13 പോയിന്റുകളുണ്ട്. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ അവരും അവസാന നാലില്‍ എത്തും.
മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്ക് 12 പോയിന്റുകളുണ്ട്. മൂന്ന് ടീമുകളും 10 മത്സരങ്ങളാണ് കളിച്ചത്. ആറ്, ഏഴ് സ്ഥാനങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളുമുണ്ട്. ഈ ഏഴ് ടീമുകളാണ് പ്ലേ ഓഫിലെ നാല് സ്ഥാനത്തേക്ക് ശക്തമായ അവകാശമുന്നയിച്ച് നില്‍ക്കുന്നത്. ടീമുകളുടെ സാധ്യതകള്‍ അറിയാം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
നിലവില്‍ ടൂര്‍ണമെന്റിലെ മൊത്തം മത്സരങ്ങള്‍ പരിശോധിച്ചാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അപകടകരമായി നില്‍ക്കുന്ന സംഘം. സ്‌ഫോടനാത്മക ബാറ്റിങും പാറ്റ് കമ്മിന്‍സ് എത്തിയതോടെ ഉണര്‍ന്ന ബൗളിങ് നിരയും അവര്‍ക്ക് കരുത്തു പകരുന്നു. 11 മത്സരങ്ങളില്‍ നിന്നു 14 പോയിന്റുമായി ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന അവര്‍ക്ക് ഒരു ജയം കൂടി നേടാനായാല്‍ പ്ലേ ഓഫിലെ നാലില്‍ ഒരു സ്ഥാനം സ്വന്തമാകും. നെറ്റ് റണ്‍റേറ്റ് പ്ലസ് 0.737 ആണ്. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള അവര്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്നുറപ്പിച്ച് പ്ലേ ഓഫിലെത്താനുള്ള ശ്രമമായിരിക്കും ഇനി നടത്തുക.
പഞ്ചാബ് കിങ്‌സ്
തുടരെ ആറ് മത്സരങ്ങള്‍ ജയിച്ച് മുന്നേറിയ പഞ്ചാബ് കിങ്‌സ് സീസണ്‍ പകുതി പിന്നിട്ടപ്പോള്‍ തുടരെ മൂന്ന് തോല്‍വികള്‍ നേരിട്ട് രണ്ടാം സ്ഥാനത്തേക്കിറങ്ങി. എങ്കിലും അവരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ഒരു മങ്ങലും സംഭവിച്ചിട്ടില്ല. 10 കളിയില്‍ നിന്നു 13 പോയിന്റുമായി അവര്‍ രണ്ടാമതുണ്ട്. ബാറ്റിങില്‍ മുന്‍നിര മികവ് പുലര്‍ത്തുമ്പോഴും മധ്യനിരയ്ക്ക് വേണ്ടത്ര സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നില്ല. ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതും അവസാന മൂന്ന് മത്സരങ്ങളില്‍ അവര്‍ക്ക് വിനയായി. അടുത്ത രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ പഞ്ചാബിനും പ്ലേ ഓഫ് ഉറപ്പിക്കാം. ഇനിയുള്ള മത്സരങ്ങളില്‍ തിരിച്ചു വരാനുള്ള നീക്കമായിരിക്കും അവര്‍ നടത്തുക. നിലവില്‍ പ്ലസ് 0.571 ആണ് പഞ്ചാബിന്റെ നെറ്റ് റണ്‍ റേറ്റ്.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു
കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ തോറ്റ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 12 പോയിന്റുകളുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. അടുത്ത രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ പ്ലേ ഓഫിനടുത്ത് അവര്‍ക്ക് എത്താം. ഇനിയുള്ള 4 മത്സരങ്ങള്‍ നിര്‍ണായകമെന്നു ചുരുക്കം. സാധ്യതകള്‍ അവരെ സംബന്ധിച്ചു വിസ്തൃതമായി തന്നെ നില്‍ക്കുന്നു. നെറ്റ് റണ്‍റേറ്റ് പ്ലസ് 1.234 ആണ്. നെറ്റ് റണ്‍റേറ്റ് കണക്കിലും അവര്‍ സുരക്ഷിതമാണ്.
രാജസ്ഥാന്‍ റോയല്‍സ്
രാജസ്ഥാന്‍ റോയല്‍സിനും 12 പോയിന്റുകളുണ്ട്. അവരുടെ സാധ്യതകളും തുറന്നു തന്നെ കിടക്കുന്നു. ഇനിയുള്ള മത്സരങ്ങളാണ് രാജസ്ഥാനും നിര്‍ണായകമാകുന്നത്. ഫലങ്ങള്‍ മാറി മാറിയാണ് വരുന്നതെങ്കിലും പ്രതീക്ഷ രാജസ്ഥാന്‍ കൈവിട്ടിട്ടില്ല. ബാറ്റിങിലും ബൗളിങിലും ടീം സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നുണ്ട്. അടുത്ത നാല് മത്സരങ്ങളാണ് രാജസ്ഥാനും ഉറ്റുനോക്കുന്നത്. നിലവില്‍ അവരുടെ നെറ്റ് റണ്‍റേറ്റും മോശമല്ല. പ്ലസ് 0.510.
ഗുജറാത്ത് ടൈറ്റന്‍സ്
അവസാനം കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഗുജറാത്ത് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയത്. ശേഷിക്കുന്ന നാല് മത്സരങ്ങളാണ് ഗുജറാത്തും പ്രതീക്ഷയോടെ നോക്കുന്നത്. നെറ്റ് റണ്‍റേറ്റ് പക്ഷേ അവര്‍ക്ക് ക്ഷീണമാകാന്‍ സാധ്യതയുണ്ട്. ഇന്ന് രാജസ്ഥാന്‍ റോയല്‍സുമായി അവര്‍ക്ക് മത്സരമുണ്ട്. ഈ പോരാട്ടം ജയിക്കുകയും ഒപ്പം നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താനുമാകും ഗുജറാത്ത് ശ്രമിക്കുക. നിലവില്‍ നെഗറ്റീവ് 0.147 ആണ് ഗുജറാത്തിന്റെ നെറ്റ് റണ്‍റേറ്റ്.
ചെന്നൈ സൂപ്പര്‍ കിങ്‌സ്
പ്ലേ ഓഫ് പ്രതീക്ഷിക്കുന്ന മറ്റൊരു ടീം ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. നെറ്റ് റണ്‍റേറ്റ് പോസിറ്റീവില്‍ നില്‍ക്കുന്നതാണ് സിഎസ്‌കെയുടെ ബോണസ്. 10 മത്സരങ്ങളില്‍ നിന്നു 10 പോയിന്റാണ് അവര്‍ക്ക്. അടുത്ത നാല് മത്സരങ്ങളും ജയിച്ചാല്‍ പുഷ്പം പോലെ അവര്‍ക്ക് പ്ലേ ഓഫിലെത്താം. നിലവില്‍ പ്ലസ് 0.151 ആണ് നെറ്റ് റണ്‍റേറ്റ്. സാധ്യതകള്‍ സജീവമാണ് ചെന്നൈക്ക് മുന്നില്‍.
കൊല്‍ക്കത്ത നൈറ്റ്‌റഡേഴ്‌സ്
തുടരെ മത്സരങ്ങള്‍ തോറ്റ് ആരാധകരെ നിരാശയിലാക്കിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അമ്പരപ്പിക്കുന്ന സ്ഥിരതയാണ് അവസാന നാല് മത്സരങ്ങളില്‍ പുറത്തെടുത്തത്. ഒരു മത്സരം മഴയെടുത്തതിനാല്‍ ഒരു പോയിന്റ് കിട്ടിയതടക്കം 10 കളിയില്‍ നിന്നു 9 പോയിന്റാണ് അവര്‍ക്കുള്ളത്. നെറ്റ് റണ്‍റേറ്റ് നെഗറ്റീവില്‍ നില്‍ക്കുന്നതിനാല്‍ ഇനിയുള്ള നാല് മത്സരങ്ങളും ജയിക്കുകയും നെറ്റ്‌റേറ്റ് ഉയര്‍ത്തുകയും ചെയ്താല്‍ കെകെആറിനും സാധ്യതയുണ്ട്. ബാറ്റിങിലും ബൗളിങിലും അവര്‍ നിലവില്‍ സ്ഥിരത കാണിക്കുന്നത് പ്ലസ് പോയിന്റാണ്.
ഡല്‍ഹി, മുംബൈ, ലഖ്‌നൗ
ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ക്ക് മുന്നില്‍ നിലവില്‍ വലിയ സാധ്യതകള്‍ ഇല്ല. ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിച്ചാലും മറ്റ് ടീമുകളുടെ ഫലങ്ങളും നെറ്റ് റണ്‍റേറ്റുമൊക്കെ അവസാന കണക്കെടുപ്പില്‍ വരും.
നിലവില്‍ 8 പോയിന്റുകളാണ് ഡല്‍ഹിക്ക്. 11 മത്സരങ്ങളും അവര്‍ കളിച്ചു. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിച്ചാലും 14 പോയിന്റേ അവര്‍ക്ക് കിട്ടു. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രം ഡല്‍ഹിക്ക് പ്ലേ ഓഫ് കാണാം.
മുംബൈ, ലഖ്‌നൗ ടീമുകളുടെ സാധ്യതകളും ഏതാണ്ട് ഡല്‍ഹിക്കു സമാനമാണ്. ഇരു ടീമുകള്‍ക്കും 6 പോയിന്റ് മാത്രമാണ്. ശേഷിക്കുന്ന നാല് കളികളും ജയിച്ചാല്‍ 14 പോയിന്റാകും. അപ്പോഴും ഡല്‍ഹിയുടെ കാര്യം പറഞ്ഞതു പോലെ അത്ഭുതങ്ങള്‍ എന്തെങ്കിലും സംഭവിക്കണം.
by Midhun HP News | May 9, 2026 | Latest News, സിനിമ
വാഴ 2വിലൂടെ ജനം തിരിച്ചറിഞ്ഞ ജീവിതമാണ് ഷിബന്‍ ലാലിന്റേത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ നിലത്ത് വീണ ഷിബന്റെ വിഡിയോ കഴിഞ്ഞ കുറേ കാലമായി വിഷുക്കാലത്ത് മലയാളി ആഘോഷിച്ചിരുന്നു. എന്നാല്‍ അതിന് പിന്നില്‍ ഒരച്ഛന്റെ വേദനയുണ്ടെന്ന് മലയാളി തിരിച്ചറിഞ്ഞത് വാഴ 2വിലൂടെയാണ്. ഇപ്പോഴിതാ അന്ന് യഥാര്‍ത്ഥത്തില്‍ നടന്നത് വിവരിക്കുകയാണ് ഷിബന്‍ ലാല്‍. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:
അത് എന്റെ ജീവിതത്തില്‍ സംഭവിച്ചതാണ്. ഞാനും എന്റെ മകനെ സന്തോഷിപ്പിക്കാനാണ് പടക്കം പൊട്ടിച്ചത്. പൊട്ടുന്നത് ഷൂട്ട് ചെയ്യുക, അതിനകത്ത് ഹാപ്പി വിഷു എന്നെഴുതി കാണിക്കുക. എന്നതായിരുന്നു ലക്ഷ്യം. പക്ഷെ ഉദ്ദേശിച്ച ഫലം കിട്ടിയില്ല, നേരത്തെ തിരിച്ചുള്ള ഫലമാണ് കിട്ടിയത്.
വീട്ടില്‍ എല്ലാവരും ഉണ്ടായിരുന്നു. എന്റെ സുഹൃത്തുക്കളും അനിയന്മാരും മകന്റെ കൂട്ടുകാരുമെല്ലാമുണ്ട്. വിഷുവിന്റെ അന്ന് ഉച്ചയ്ക്ക് അനിയന്‍ ഗുണ്ട് കൊണ്ടു വന്നു. ഞാനത് പൊട്ടിക്കാന്‍ തയ്യാറായി. മറ്റാര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. തീ കൊളുത്താന്‍ ശ്രമിച്ചപ്പോള്‍ വീടിന്റെ അടുത്തുള്ള ചേട്ടന്‍ ഠോ എന്ന ശബ്ദമുണ്ടാക്കി എന്നെ പേടിപ്പിച്ചു. അതില്‍ എന്റെ ശ്രദ്ധ പോയി. പൊട്ടിയെന്ന ധാരണയില്‍ ഞാന്‍ തിരിച്ചോടി.
ചെരുപ്പിന്റെ അറ്റം മടങ്ങി സ്ലാബും റോഡും ചേരുന്ന ഭാഗത്ത് വീണു. ഇന്നത്തെ അവസ്ഥയായിരുന്നെങ്കില്‍ ആ വീഴ്ചയില്‍ ഞാന്‍ മരിച്ചു പോയേനെ. ഞാന്‍ വീണിടത്തു സ്ലാബ് പൊക്കിയതിനാല്‍ എഡ്ജ് ആയിരുന്നു. നെഞ്ചടിച്ച് വീണു. കാലിന്റെ തള്ളവിരല്‍ പൊളിഞ്ഞു. പക്ഷെ ഇതൊക്കെ കണ്ടിട്ടും ആരും എന്നെ എടുക്കാന്‍ വന്നില്ല. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകനല്ലാതെ. സിനിമയില്‍ കാണിച്ചതു പോലെ തന്നെയായിരുന്നു.
അത് കോമഡിയ്ക്ക് വേണ്ടി ചെയ്തതായിരുന്നില്ല. ആളുകള്‍ കോമഡിയാക്കി. പതിനെട്ട് വര്‍ഷമായി മദ്യപാനം നിര്‍ത്തിയ എന്നെ മദ്യപാനിയാക്കി. മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നൊക്കെ മോശമായ കമന്റുകള്‍ വന്നു. ഓരോ വിഷുവും ദീപാവലിയും വരുമ്പോള്‍ ഞാന്‍ എന്റെ ഫോണ്‍ ഓഫാക്കി വെക്കും. ഭാര്യ വീട്ടില്‍ പോകില്ല. പുറത്തിറങ്ങില്ല. മുറിയില്‍ തന്നെയായിരിക്കും. കാണാന്‍ വന്ന യൂട്യൂബര്‍മാര്‍ റോഡും മതിലുമൊക്കെ എടുത്തിട്ടു പോകും. ഞാന്‍ അനുഭവിച്ച വേദന ആരും ചോദിച്ചുമില്ല പറഞ്ഞുമില്ല. ഇപ്പോഴും അത് പറയുമ്പോള്‍ എനിക്ക് സങ്കടം വരും.
കല്യാണം കൂടാന്‍ പോലും വയ്യ. അടുത്ത സുഹൃത്ത് മരിച്ചിട്ടു പോലും അവിടെ പോയി നില്‍ക്കാനായില്ല. ആളുകള്‍ എന്തോ സെലിബ്രിറ്റിയെപ്പോലെയാണ് കണ്ടത്. ആളുകള്‍ എന്നോട് കാണിച്ചത് ക്രൂരതയായിരുന്നു. 12 വര്‍ഷമായിട്ടുണ്ടാകും. അന്ന് മകന്‍ അഞ്ചാം ക്ലാസിലായിരുന്നു. അന്ന് അവന് 22 വയസായി.

by Midhun HP News | May 9, 2026 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് വാഹനം മോഷ്ടിച്ചു കടത്തിയ പ്രതി അറസ്റ്റില്‍. പ്രതിയെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഗുരുവായൂര്‍ കല്ലു വളപ്പില്‍ ഹൗസില്‍ അംസത്തിനെ (48)യാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ കൈലാസ് നാഥ് അറസ്റ്റ് ചെയ്തത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സൈബര്‍ സെല്ലിന്റെ ജീപ്പ് ഇയാള്‍ കവര്‍ന്നത്.
ഇതിനു ശേഷം എസ് എന്‍ പാര്‍ക്കിന് സമീപത്തെ തട്ടുകടയില്‍ അടിച്ചു മാറ്റിയ പൊലീസ് ജീപ്പുമായി എത്തിയപ്പോള്‍ സംശയം തോന്നി നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന പൊലീസ് എത്തിയാണ് പ്രതിയെ പിടി കൂടിയത്. നേരത്തെ നിരവധി വാഹനമോഷണ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു.

Recent Comments