ഇംഗ്ലണ്ടിലും തോല്‍വി തന്നെ; ജയിക്കാന്‍ യോഗമില്ലാതെ ക്യാപ്റ്റന്‍ ശ്രേയസ്!

ഇംഗ്ലണ്ടിലും തോല്‍വി തന്നെ; ജയിക്കാന്‍ യോഗമില്ലാതെ ക്യാപ്റ്റന്‍ ശ്രേയസ്!

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇംഗ്ലണ്ട് 4 വിക്കറ്റിനു വിജയം പിടിച്ചു. അയര്‍ലന്‍ഡിനെതിരെ തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റ് പരമ്പര സംപൂര്‍ണമായി അടിയറവ് വച്ച് ഇംഗ്ലണ്ടിലേക്ക് വന്ന ഇന്ത്യക്ക് അവിടെയും തോല്‍വി തന്നെ. ഇതോടെ തുടരെ മൂന്ന് ടി20 അന്താരാഷ്ട്ര മ്ത്സരങ്ങളായി ഇന്ത്യ തോല്‍ക്കുന്നു. ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ നായകനായ ശേഷം തുടരെ മൂന്ന് മത്സരങ്ങളായി തോല്‍ക്കുന്നു എന്നതും സവിശേഷതയാണ്. നായകനായി ജയം ആഘോഷിക്കാന്‍ ശ്രേയസ് ഇനിയും കാത്തിരിക്കണം.

ടോസ് നേടി ബാറ്റിങെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. ഇംഗ്ലണ്ട് 19 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു വിജയം സ്വന്തമാക്കി. 15ാം വയസില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനായി അരങ്ങേറി പുതിയ ചരിത്രം എഴുതിയ വൈഭവ് സൂര്യവംശിയാണ് ഇന്നത്തെ ശ്രദ്ധേയ താരം. പക്ഷേ അരങ്ങേറ്റ മത്സരത്തില്‍ താരത്തിനു നിരാശയായിരുന്നു. പിന്നാലെ ടീമിന്റെ തോല്‍വിയും.

191 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേടുത്ത ഇംഗ്ലണ്ടിനെ തുടക്കത്തില്‍ തന്നെ അര്‍ഷ്ദീപ് സിങ് ഞെട്ടിച്ചു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ അര്‍ഷ്ദീപ് സിങ് ഇംഗ്ലീഷ് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ മടക്കി. പിന്നാലെ ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ മറ്റൊരു ഓപ്പണര്‍ ജോസ് ബട്‌ലറേയും അര്‍ഷ്ദീപ് കൂടാരം കയറ്റി. ഒരു റണ്‍സിനിടെ 2 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് കളി തിരികെ പിടിക്കുന്നത്.

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ജോക്കബ് ബേതേല്‍ സഖ്യവും നാലാം വിക്കറ്റില്‍ കൂട്ടുകെട്ടുയര്‍ത്തിയ ജേക്കബ് ബേതേല്‍ ടോം ബാന്റണ്‍ സഖ്യവും ഇംഗ്ലണ്ടിനെ ജയ വഴിയിലെത്തിച്ചാണ് മടങ്ങിയത്. ജേക്കബ് ബേതേൽ ഒരു വശത്ത് പുറത്താകാതെ നിന്നു.

ബോതേലാണ് ടോപ് സ്‌കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി. 46 പന്തില്‍ 5 വീതം സിക്‌സും ഫോറും സഹിതം ബേതേല്‍ 76 റണ്‍സെടുത്തു. ഹാരി ബ്രൂക്ക് 15 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 39 റണ്‍സും ബാന്‍ണ്‍ 32 പന്തില്‍ 6 ഫോറുകള്‍ സഹിതം 39 റണ്‍സും അടിച്ചെടുത്തു.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് 3 വിക്കറ്റെടുത്തു. ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.നേരത്തെ ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും വൈഭവും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. 4.5 ഓവറില്‍ ഇരുവരും 50 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 പോരാട്ടത്തിലാണ് വൈഭവ് സീനിയര്‍ ടീമില്‍ റെക്കോര്‍ഡ് നേട്ടത്തോടെ അരങ്ങേറിയത്. താരം രണ്ട് സിക്‌സുകള്‍ തൂക്കി ഗംഭീരമായി തുടങ്ങിയെങ്കിലും ഇന്നിങ്‌സ് അധികം നീണ്ടില്ല. 10 പന്തില്‍ 14 റണ്‍സുമായി വൈഭവ് പുറത്തായി. താരത്തെ വില്‍ ജാക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു. കയറി അടിക്കാന്‍ നോക്കിയതാണ് വൈഭവിനു വിനയായത്.

സഞ്ജു സാംസണു പകരമാണ് വൈഭവ് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ അരങ്ങേറിയത്. ഇന്ത്യക്കായി അരങ്ങേറ്റം കുറിയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇതോടെ വൈഭവിനു സ്വന്തമായി. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് വൈഭവ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 15 വയസും 3 മാസവും 7 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഇന്ത്യന്‍ സീനിയര്‍ ടീമിനായി അരങ്ങേറിയത്. സച്ചിന്‍ 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യക്കായി അരങ്ങേറിയത്.

സ്‌കോര്‍ 65ല്‍ എത്തിയപ്പോള്‍ അഭിഷേകും വീണു. താരം 24 പന്തില്‍ 8 ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്തു മടങ്ങി.

പിന്നീട് മൂന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് എത്തിയത്. തിലക് വര്‍മയും നിര്‍ണായക സംഭാവന നല്‍കി. ഇഷാനാണ് ടോപ് സ്‌കോറര്‍. താരം 40 പന്തില്‍ 6 ഫോറുകള്‍ സഹിതം 49 റണ്‍സെടുത്തു.

ശ്രേയസ് അയ്യര്‍ 3 ഫോറും ഒരു സിക്‌സും സഹിതം 22 പന്തില്‍ 37 റണ്‍സ് കണ്ടെത്തി. തിലക് 11 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 24 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ എന്നിവര്‍ നിരാശപ്പെടുത്തി.

ഇംഗ്ലണ്ടിനായി സാം കറന്‍ 3 വിക്കറ്റുകള്‍ പിഴുതു. ജോഫ്ര ആര്‍ച്ചര്‍, വില്‍ ജാക്‌സ്, ലിയാം ഡോവ്‌സന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഇ എസ്സ് ഐ സി: കൊല്ലം ആശുപത്രിയിൽ നിരവധി ഒഴിവുകൾ, ലക്ഷങ്ങൾ ശമ്പളം, ജൂലൈ 14ന് അഭിമുഖം

ഇ എസ്സ് ഐ സി: കൊല്ലം ആശുപത്രിയിൽ നിരവധി ഒഴിവുകൾ, ലക്ഷങ്ങൾ ശമ്പളം, ജൂലൈ 14ന് അഭിമുഖം

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ (ESIC) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. സൂപ്പർ സ്പെഷ്യലിസ്റ്റ്, സ്പെഷ്യലിസ്റ്റ്, സീനിയർ റെസിഡന്റ് തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ 14ന് നടക്കും. യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുത്തു നേരിട്ട് നിയമനം നേടാം.

ഒഴിവുകൾ
1.സൂപ്പർ സ്പെഷ്യലിസ്റ്റ് ഒഴിവുകൾ

എൻഡോക്രിനോളജി – 1

കാർഡിയോളജി – 1

2.സ്പെഷ്യലിസ്റ്റ് ഒഴിവുകൾ (7)

ജനറൽ മെഡിസിൻ – 1

ഐ.സി.യു – 2

കാഷ്വാലിറ്റി (A&E) – 2

ഡെർമറ്റോളജി – 1

മൈക്രോബയോളജി – 1

3. സീനിയർ റെസിഡന്റ് ഒഴിവുകൾ (18)

കാർഡിയോളജി – 1

നെഫ്രോളജി – 1

ജനറൽ സർജറി – 2

ഐ.സി.യു – 2

ജനറൽ മെഡിസിൻ – 3

ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി – 2

ഇ.എൻ.ടി – 2

പതോളജി – 1

പീഡിയാട്രിക്സ് – 1

ഓർത്തോപീഡിക്സ് – 2

കാഷ്വാലിറ്റി – 1

യോഗ്യത

ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ എംബിബിഎസ്, പി.ജി. ഡിഗ്രി/ഡിപ്ലോമ/ഡി.എൻ.ബി/ഡി.എം/എം.സി.എച്ച് എന്നിവയും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും നിർബന്ധമാണ്. തസ്തിക അനുസരിച്ച് ആവശ്യമായ പ്രവൃത്തി പരിചയവും വേണം.

ശമ്പളം
ഫുൾ ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്: 2,00,000–2,40,000 രൂപ വരെ

പാർട്ട് ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്: 1,00,000–1,50,000 രൂപ വരെ

ഫുൾ ടൈം സ്പെഷ്യലിസ്റ്റ്: 1,38,108–1,60,752 രൂപ വരെ

പാർട്ട് ടൈം സ്പെഷ്യലിസ്റ്റ്: 60,000 രൂപ വരെ

സീനിയർ റെസിഡന്റ്: ഏകദേശം 1,38,108 രൂപ വരെ

അപേക്ഷാ ഫീസ്

ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങൾക്ക് 250 രൂപ , എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ₹50. വനിതാ ഉദ്യോഗാർഥികൾക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല.

ഉദ്യോഗാർഥികൾ നിശ്ചിത അപേക്ഷാ ഫോറം, അസൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവയുമായി ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകണം. വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോറവും ഇഎസ്‌ഐസിയുടെ റിക്രൂട്ട്മെന്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

അഭിമുഖത്തിന്റെ വിശദാംശങ്ങൾ

തീയതി: 2026 ജൂലൈ 14 (ചൊവ്വ)

റിപ്പോർട്ടിംഗ് സമയം: രാവിലെ 9.00

രജിസ്ട്രേഷൻ: രാവിലെ 9.00 മുതൽ 10.00 വരെ

വേദി: ഇഎസ്‌ഐസി മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, ആശ്രമം, കൊല്ലം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://esic.gov.in/attachments/recruitmentfile/WALK_IN_INTERVIEW.pdf

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ മോഹൻലാൽ; ഡിഎഫ്ഒയ്ക്ക് അപേക്ഷ നൽകി

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ മോഹൻലാൽ; ഡിഎഫ്ഒയ്ക്ക് അപേക്ഷ നൽകി

കൈവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ. ഇതുസംബന്ധിച്ച് വനംവകുപ്പിന് അപേക്ഷ നൽകി. മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) പി. കാർത്തിക് ഐഎഫ്എസിന് കഴിഞ്ഞ മാർച്ചിലാണ് അപേക്ഷ നൽകിയത്. ഇത് തുടർനടപടികൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറി.

ഹൈക്കോടതിയുടെ നിരീക്ഷണത്തെത്തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ചാണ് മോഹൻലാൽ തന്റെ കൈവശമുള്ള ആനക്കൊമ്പ് സറണ്ടർ ചെയ്യാൻ ഒരുങ്ങുന്നത്. അപേക്ഷയ്ക്ക് പിന്നാലെ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിലെത്തി അന്വേഷണം നടത്തി.

മോഹൻലാലിന്റെ കൈവശമുള്ള രണ്ടു ജോഡി ആനക്കൊമ്പുകൾക്കും ആനക്കൊമ്പിൽ തീർത്ത 13 കരകൗശലവസ്തുക്കൾക്കും ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നൽകിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങൾ പാലിച്ചല്ല സർട്ടിഫിക്കറ്റ് നൽകിയതെന്ന് വിലയിരുത്തിയാണ് കോടതി നടപടി. വന്യജീവി സംരക്ഷണ നയിമത്തിലെ 40(4) വകുപ്പ് പ്രകാരം ഇക്കാര്യത്തിൽ സർക്കാരിന് വീണ്ടും വിജ്ഞാപനം പുറപ്പെടുവിക്കാൻ സ്വാതന്ത്രമുണ്ടെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. വ്യക്തികൾക്കോ ഒരുവിഭാഗം ആളുകൾക്കോ തങ്ങളുടെ കൈവശമുള്ള വന്യജീവി ഉൽപന്നങ്ങളുടെ ശേഖരം വെളിപ്പെടുത്തുന്നതിനും നിയമനടപടികളിൽ നിന്ന് പരിരക്ഷ നേടുന്നതിനുമായി സംസ്ഥാന സർക്കാരിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നായിരുന്നു കോടതി അന്ന് നിരീക്ഷിച്ചത്.

മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് 2011 ഓഗസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. കേസ് പിന്നീട് വനംവകുപ്പിന് കമൈറി. ഇതിനിടെ സർക്കാർ ആനക്കൊമ്പുകളുടെയും മറ്റ് കരകൗശല വസ്തുക്കളുടെയും ഉടമസ്ഥത മോഹൻലാലിന് അനുവദിച്ച് 2016-ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയില്ലാതെ അനക്കൊമ്പടക്കമുള്ള വസ്തുക്കൾ ആർക്കും കൈവശം വെക്കാനാവില്ല. വന്യജീവി സംരക്ഷണ നിയമത്തിലെ 40(4) വകുപ്പ് പ്രകാരം സർക്കാരിന് പ്രത്യേക സാഹചര്യത്തിൽ ഇളവനുവദിക്കാം.

ഫിഫ ലോകകപ്പ് 2026: പരാഗ്വേയെ പരാജയപ്പെടുത്തി ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ

ഫിഫ ലോകകപ്പ് 2026: പരാഗ്വേയെ പരാജയപ്പെടുത്തി ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ

ഫിഫ ലോകകപ്പിലെ ഇന്ന് നടന്ന പ്രീക്വാർട്ടർ ഫൈനലിൽ പരാഗ്വേയെ പരാജയപ്പെടുത്തി ഫ്രാൻസ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. ഫിലാഡൽഫിയയിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസ് തടിതപ്പിയത്. ടൂർണമെന്റിലൂടനീളം എതിരാളികളെ തങ്ങളുടെ അക്രമണ ശൈലി കൊണ്ട് തകർത്ത് ഫ്രാൻസ് പക്ഷെ ഇന്ന് പരാഗ്വേയുടെ പോരാട്ടവീര്യത്തിനു മുന്നിൽ നന്നായി വിയർത്തു. പലപ്പോഴും മാന്യതയുടെ അതിരുകൾ ലംഘിച്ച കളിയിൽ രണ്ടാം പകുതിയിൽ കിലിയൻ എംബപ്പേ നേടിയ പെനാൽറ്റി ഗോളോടെയാണ് ഫ്രാൻസ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്വാർട്ടർഫൈനലിൽ മോറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ.

കളിയുടെ തുടക്കം മുതൽ ഫ്രാൻസ് ആക്രമിച്ചു മുന്നേറാൻ ശ്രമിച്ചെങ്കിലും പരാഗ്വേയുടെ കരുത്തുറ്റ പ്രതിരോധനിരയ്ക്ക് മുന്നിൽ നന്നായി വിയർത്തു. കഴിഞ്ഞ മത്സരത്തിൽ ജർമനിയെ തകർത്ത ആത്മവിശ്വാസത്തിൽ വന്ന അവർ ആദ്യ പകുതിയിൽ ഫ്രഞ്ച് മുന്നേറ്റനിരയെ പിടിച്ചു കെട്ടി.

എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് കൂടുതൽ ആക്രമണോത്സുകത കാട്ടിയതോടെ പരാഗ്വേ സമ്മർദ്ധത്തിലായി. കളിയുടെ 69ആം മിനുട്ടിൽ ഫ്രഞ്ച് താരം ഡിസയർ ഡൗവിനെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിനെ തുടർന്ന് വി എ ആർ പെനാൽറ്റി വിധിച്ചു. പെനാൽറ്റി എടുത്ത നായകൻ എംബാപ്പേയ്ക്ക് പിഴച്ചില്ല. ടൂർണമെന്റിലെ തന്റെ ഏഴാം ഗോൾ അടിച്ച എംബപ്പേ ഇതോടെ ഇത്തവണത്തെ ഗോൾവേട്ടക്കാരിൽ ഏഴു ഗോളുമായി മെസ്സിക്ക് ഒപ്പമെത്തി.

‘അമ്മത്തൊട്ടിലിൽ’ ഒരേ ദിവസം എത്തിയത് രണ്ട് ആൺകുട്ടികൾ; ഒടുവിൽ ഡിഎൻഎ പരിശോധനയുമായി കോഴിക്കോട് സിഡബ്ല്യുസി

‘അമ്മത്തൊട്ടിലിൽ’ ഒരേ ദിവസം എത്തിയത് രണ്ട് ആൺകുട്ടികൾ; ഒടുവിൽ ഡിഎൻഎ പരിശോധനയുമായി കോഴിക്കോട് സിഡബ്ല്യുസി

കോഴിക്കോട്: അതീവ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്ന കോഴിക്കോട് ഗവൺമെന്റ് ജനറൽ (ബീച്ച്) ആശുപത്രിയിലെ ഇലക്ട്രോണിക് ‘അമ്മത്തൊട്ടിൽ’ ഇപ്പോൾ ഒരു അപൂർവ്വ ജീവശാസ്ത്രപരമായ സങ്കീർണ്ണതയായി മാറിയിരിക്കുകയാണ്. ഒരേ ദിവസം ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട, കാഴ്ചയിൽ ഒരേപോലെയുള്ള രണ്ട് ആൺകുഞ്ഞുങ്ങളുടെ യഥാർത്ഥ അമ്മയെ കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും.

കഴിഞ്ഞ മാർച്ച് 4-ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ഒരു യുവതി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്ന് മാർച്ച് 12-ന് വൈകീട്ടോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ ശേഷം ഇവർ കുഞ്ഞിനെ ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയ ഉടൻ തന്നെ സെൻസറുകൾ പ്രവർത്തിക്കുകയും വാതിലുകൾ തനിയെ ലോക്കാവുകയും സൈറൺ മുഴങ്ങി സിഡബ്ല്യുസിക്കും മെഡിക്കൽ സ്റ്റാഫിനും മൊബൈൽ ആപ്പ് വഴി വിവരം ലഭിക്കുകയും ചെയ്തു.

അമ്മ തിരിച്ചെത്തിയപ്പോൾ വെളിപ്പെട്ടത് വലിയ അപാകത

കുഞ്ഞിനെ ഉപേക്ഷിച്ച് 48 ദിവസങ്ങൾക്ക് ശേഷം, മാതൃസ്നേഹം ഉണർന്നതിനെ തുടർന്ന് കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് യുവതി ജില്ലാ കളക്ടർക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും ഹർജി നൽകിയതോടെയാണ് കഥ മാറിയത്.

യുവതിയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ സിഡബ്ല്യുസി അധികൃതർ മാർച്ച് 12-ലെ അമ്മത്തൊട്ടിലിന്റെ ലോഗ് ബുക്കുകളും ഡിജിറ്റൽ വിവരങ്ങളും പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ വിവരം പുറത്തുവന്നത്. ഈ യുവതിയുടെ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ കിടത്തി കൃത്യം മൂന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മറ്റൊരു ആൺകുഞ്ഞിനെക്കൂടി ആരോ അവിടെ ഉപേക്ഷിച്ചിരുന്നു.

ആഴ്‌ചകൾ പിന്നിട്ടതോടെ ഈ രണ്ട് ആൺകുട്ടികളും വളരുകയും ഇരുവരുടെയും മുഖച്ഛായയും ശാരീരിക ഘടനയും ഒരേപോലെയായി മാറുകയും ചെയ്തു. ഇതോടെ ഇതിൽ ഏത് കുട്ടിയാണ് ഹർജി നൽകിയ അമ്മയുടേതെന്ന് തിരിച്ചറിയാൻ കഴിയാതെ സിഡബ്ല്യുസി അധികൃതർ ആശയക്കുഴപ്പത്തിലായി.

സിസിടിവി ബാക്കപ്പില്ല; പൊലീസ് അന്വേഷണം പ്രതിസന്ധിയിൽ

അമ്മത്തൊട്ടിലിന്റെ സ്വഭാവം അനുസരിച്ച് പൂർണ്ണമായ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിനാൽ സാധാരണ നിയമപരമായി സറണ്ടർ ചെയ്യുന്ന കേസുകളെപ്പോലെ രേഖകൾ ഉണ്ടാകില്ലെന്ന് കോഴിക്കോട് സി.ഡബ്ല്യു.സി ചെയർപേഴ്സൺ ഷൈജി എ. റഹ്മാൻ വ്യക്തമാക്കി.

സംഭവം സങ്കീർണ്ണമായതോടെ സി.ഡബ്ല്യു.സിയുടെ നിർദ്ദേശപ്രകാരം വെള്ളയിൽ പൊലീസ് ഇൻസ്പെക്ടർ സുജിത് എസ്സിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ കൊണ്ടുവന്നത് കാറിലാണെന്ന് വിവരമുണ്ടായിരുന്നതിനെ തുടർന്ന് പൊലീസ് അമ്മത്തൊട്ടിലിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും ഒരു മാസത്തിലധികം കഴിഞ്ഞതിനാൽ ബാക്കപ്പ് ലഭ്യമായിരുന്നില്ല. മറ്റ് തെളിവുകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് പൊലീസ് അന്വേഷണം വഴിമുട്ടി.

യുവതി പ്രസവിച്ച ആശുപത്രിയിലെ ജനന സർട്ടിഫിക്കറ്റുകളും രേഖകളും പൊലീസ് പരിശോധിച്ചിട്ടുണ്ട്. കുട്ടികളെ മാറിപ്പോകാതിരിക്കാൻ ശാസ്ത്രീയമായ ഡിഎൻഎപരിശോധന മാത്രമാണ് ഏക പോംവഴിയെന്ന് വെള്ളയിൽ പൊലീസ് വ്യക്തമാക്കി. ഇതിനായുള്ള രക്ത സാമ്പിൾ ശേഖരണം നിലവിൽ ആരംഭിച്ചിട്ടുണ്ട്. ഫലം വരുന്നതോടെ ഈ സങ്കീർണ്ണമായ നിഗൂഢതയ്ക്ക് അറുതിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.