മൂന്ന് മാസത്തിനിടെ കൈക്കൂലി കേസില്‍ വിജിലന്‍സ് കൈയോടെ പൊക്കിയത് 23 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ

മൂന്ന് മാസത്തിനിടെ കൈക്കൂലി കേസില്‍ വിജിലന്‍സ് കൈയോടെ പൊക്കിയത് 23 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ

തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 18 വരെ 23 സര്‍ക്കാര്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി വിജിലന്‍സ്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടുന്നതിനുള്ള ‘ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ്’ന്റെ ഭാഗമായാണ് അറസ്റ്റ്. കൈക്കൂലി വാങ്ങാനായി ഉദ്യോഗസ്ഥര്‍ നാല് ഏജന്റുമാരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു.

2024ല്‍ ഇത്തരത്തില്‍ 34 ട്രാപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ ട്രാപ്പ് കേസുകളുടെ എണ്ണം 21 ആയി. ഇങ്ങനെയാണ് കാര്യങ്ങള്‍ എങ്കില്‍ ഇത്തവണ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ പിടിയിലായത് റവന്യൂ വകുപ്പിലാണ്. പന്ത്രണ്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്. പിന്നീട് കുടുതല്‍ പേര്‍ പിടിയിലയത് പൊലീസില്‍ നിന്നും മോട്ടോര്‍ വാഹനവകുപ്പില്‍നിന്നുമാണ്.

വാട്ടര്‍ അതോറിറ്റി, ആരോഗ്യം, സര്‍വേ, തദ്ദേശ സ്വയംഭരണം, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍, പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ ഉദ്യോഗസ്ഥനും അറസ്റ്റിലായി. എറണാകുളം ജില്ലയില്‍ നിന്നുള്ള ആറ് ഉദ്യോഗസ്ഥരും, മലപ്പുറം (3) തിരുവനന്തപുരം (2) കോട്ടയം (2) ഇടുക്കി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ ഓരോ പേരും വീതം പിടിയിലായി. കഴിഞ്ഞ വര്‍ഷം 39 പേരാണ് പിടിയിലായത്.

യോഗേഷ് ഗുപ്ത ഡയറക്ടറായി ചുമതലയേറ്റെടുത്ത ശേഷം വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടായെന്ന് മുതിര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ അഴിമതി ആവശ്യപ്പെടുമ്പോള്‍ ജനങ്ങള്‍ സധൈര്യം വിവരങ്ങള്‍ കൈമാറുന്നു. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരും വളരെ ജാഗ്രതയോടെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ പലരും പുതിയ വഴികള്‍ കണ്ടെത്തുന്നതായും വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിജിലന്‍സിന്റെ ചരിത്രത്തില്‍ മൂന്ന് മാസത്തിനിടെ അറസ്റ്റ് ചെയ്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും ട്രാപ്പ് കേസുകളുടെ എണ്ണത്തിലും ഇത് ഏറ്റവും ഉയര്‍ന്ന കണക്കാണ്.

സുനിത വില്യംസിന്റെ മടങ്ങിവരവില്‍ ഇന്ത്യയിലും ആഘോഷം

സുനിത വില്യംസിന്റെ മടങ്ങിവരവില്‍ ഇന്ത്യയിലും ആഘോഷം

ന്യൂഡല്‍ഹി: ലോകമാകെ ഉറ്റുനോക്കിയ സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ജന്മനാടും ആഘോഷമാക്കി. ബഹിരാകാശത്തു നിന്നും സുനിത വില്യംസും സംഘവും ഭൂമിയില്‍ സുരക്ഷിതരായി തിരിച്ചെത്തിയതില്‍ സുനിത വില്യംസിന്റെ ജന്മനാടായ ഗുജറാത്തിലെ ജുലാസന്‍ ഗ്രാമത്തിലും ആഹ്ലാദം. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമൊക്കെയാണ് നാട്ടുകാര്‍ സുനിതയുടെ മടങ്ങി വരവ് ആഘോഷിച്ചത്.

സുനിത വില്യംസും സംഘവും സുരക്ഷിതമായി തിരിച്ചെത്താന്‍ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തിയിരുന്നു. ഒമ്പതു മാസത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് സുനിത വില്യംസും സംഘവും ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് ഭൂമിയില്‍ തിരിച്ചെത്തിയത്. ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.27നാണ് സുനിത വില്യംസും സംഘവും ഭൂമിയിലെത്തിയത്.

നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, പിന്നെ റഷ്യന്‍ കോസ്മനോട്ട് അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

രാഘവൻ നായർ (74) അന്തരിച്ചു

രാഘവൻ നായർ (74) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി ഫാൽക്കൺ നഗർ പ്രണവത്തിൽ രാഘവൻ നായർ (74) അന്തരിച്ചു.

ഭാര്യ:ലീല.
മക്കൾ: ഷിബു കുമാർ, ജോനിമോൾ.
മരുമക്കൾ: അജിത്, കൃഷ്ണപ്രിയ.
സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.

വെല്‍കം ബാക്ക് സുനിത; ഭൂമി തൊടാന്‍ ഇനി വെറും 17 മണിക്കൂര്‍

വെല്‍കം ബാക്ക് സുനിത; ഭൂമി തൊടാന്‍ ഇനി വെറും 17 മണിക്കൂര്‍

ന്യൂയോര്‍ക്ക്: മാസങ്ങളോളം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടന്ന ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് പുറപ്പെട്ടു. ഇരുവരെയും വഹിച്ച് ഭൂമി ലക്ഷ്യമാക്കി കുതിക്കുന്ന സ്‌പേസ് എക്‌സ് ഡ്രാഗണ്‍ രാവിലെ 10.30 ഓടേ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെട്ടു. ഇവരെ തിരിച്ച് ഭൂമിയിലേക്ക് കൊണ്ടുവരുന്നതിന് സ്‌പേസ് എക്‌സ് ഡ്രാഗണില്‍ ബഹിരാകാശ നിലയത്തിലേക്ക് പോയ സംഘത്തിലെ രണ്ടുപേര്‍ക്കൊപ്പമാണ് ഇരുവരുടെയും തിരിച്ചുള്ള യാത്ര. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ച 3.30ന് പേടകം ഭൂമിയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്‌സിക്കോ ഉള്‍ക്കടലിലോ പേടകത്തെ സുരക്ഷിതമായി ഇറക്കാനാണ് പദ്ധതി.

ഒമ്പത് മാസത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഇരുവരും ഭൂമിയിലേക്ക് പുറപ്പെട്ടത്. എട്ടു ദിവസത്തെ ദൗത്യവുമായി ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തിയ ഇരുവരുടെയും തിരിച്ചുപോക്ക് പേടകത്തിലെ സാങ്കേതികപ്രശ്‌നങ്ങളെ തുടര്‍ന്ന് അനിശ്ചിതത്വത്തിലാവുകയായിരുന്നു.

17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കു ശേഷമാണ് പേടകം ഭൂമിയില്‍ ഇറങ്ങുക. ഫ്‌ലോറിഡയുടെ തീരത്തോടു ചേര്‍ന്ന കടലിലായിരിക്കും പേടകം ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ക്രൂ10 സംഘം ഡോക്കിങ് പൂര്‍ത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്.

എല്‍ഐസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്തേയ്ക്ക്; ഈ മാസം അവസാനം തീരുമാനം

എല്‍ഐസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്തേയ്ക്ക്; ഈ മാസം അവസാനം തീരുമാനം

ഡല്‍ഹി: പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിപണിയിലേക്ക് കൂടി ചുവടുവെയ്ക്കുന്നു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മാര്‍ച്ച് 31ഓടേ തീരുമാനം പ്രതീക്ഷിക്കാമെന്നും എല്‍ഐസി സിഇഒ സിദ്ധാര്‍ത്ഥ മൊഹന്തി പറഞ്ഞു.

ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവത്കരണവും വിശാലമായ ഇന്‍ഷുറന്‍സ് മേഖലയില്‍ സാന്നിധ്യം വിപുലീകരിക്കാനുമുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് എല്‍ഐസിയുടെ നീക്കം. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിപണിയിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ തീരുമാനം പ്രതീക്ഷിക്കാമെന്നും സിദ്ധാര്‍ത്ഥ മൊഹന്തി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.കൃത്യമായ ഓഹരി പങ്കാളിത്തത്തെ കുറിച്ചും എല്‍ഐസി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനിയെ സംബന്ധിച്ചും അദ്ദേഹം കൂടുതല്‍ വെളിപ്പെടുത്തിയില്ല. ഓഹരി പങ്കാളിത്തം മൂല്യനിര്‍ണയത്തെയും മറ്റു ഘടങ്ങളെയും ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.