‘118 പേരുമായി വരൂ’, രണ്ടാം കൂടിക്കാഴ്ചയിലും വിജയ് യെ മടക്കിയയച്ച് ഗവർണര്‍; സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം

‘118 പേരുമായി വരൂ’, രണ്ടാം കൂടിക്കാഴ്ചയിലും വിജയ് യെ മടക്കിയയച്ച് ഗവർണര്‍; സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദവുമായി എത്തിയ തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയിയോട് കടുത്ത നിലപാടുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. 24 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ കൂടിക്കാഴ്ചയിലും സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം വിജയ്‌ക്കില്ലെന്ന് ഗവർണർ വ്യക്തമാക്കിയതായി രാജ്ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അതിനിടെ, അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്നും വിജയിക്ക് പിന്തുണ ഏറുകയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തെ സർക്കാർ രൂപീകരിക്കാൻ ആദ്യം ക്ഷണിക്കണമെന്ന് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് മുൻപ് സഖ്യങ്ങളില്ലാത്ത സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെ ഭരണത്തിന് ക്ഷണിക്കുക എന്നത് ഭരണഘടനാപരമായ മര്യാദയും ജനാധിപത്യ തത്വവുമാണെന്ന് അദ്ദേഹം എഎൻഐയോട് പറഞ്ഞു.

ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് വിടുതലൈ ചിരുതൈഗൾ കക്ഷി നേതാവ് തോൾ. തിരുമാവളവൻ ഗവർണറോട് ആവശ്യപ്പെട്ടു. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വിജയിക്ക് അവസരം നൽകണമെന്നും, സത്യപ്രതിജ്ഞയ്ക്ക് മുൻപ് തന്നെ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തമിഴ്നാട് രാഷ്ട്രീയത്തിൽ ഇടപെട്ട് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്നും തിരുമാവളവൻ ആരോപിച്ചു. പിന്തുണ തേടിക്കൊണ്ടുള്ള വിജയിയുടെ കത്ത് ലഭിച്ചതായും പാർട്ടി ഉടൻ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെ, കോൺഗ്രസിന്റെ പിന്തുണയോടെ (5 സീറ്റുകൾ) സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 113 എം.എൽ.എമാരുടെ പിന്തുണയാണ് വിജയിയുടെ സഖ്യത്തിനുള്ളത്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലേക്ക് അഞ്ച് സീറ്റുകളുടെ കുറവാണുള്ളത്. വിജയിയുടെ വ്യക്തിഗത വിജയങ്ങളിൽ ഒന്ന് രാജിവെക്കുന്നതോടെ പാർട്ടിയുടെ സഭയിലെ കരുത്ത് 107 ആകും.

വിജയ് അയച്ച കത്ത് നാളെ നടക്കുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സിപിഎം നേതാവ് പി. ഷൺമുഖം വ്യക്തമാക്കി. ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ എസ്.ആർ ബൊമ്മെ കേസ് വിധി മുൻനിർത്തി ഗവർണർ ഉടൻ തീരുമാനമെടുക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ദ്രാവിഡ പാർട്ടികളുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ചാണ് വിജയിയുടെ ടിവികെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി മാറിയിരിക്കുന്നത്.

സതീശനെ മുഖ്യമന്ത്രി ആക്കണം; പ്രവർത്തകർ തെരുവിൽ

സതീശനെ മുഖ്യമന്ത്രി ആക്കണം; പ്രവർത്തകർ തെരുവിൽ

പേരാവൂരിൽ കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രകടനം. വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്നു ആവശ്യപ്പെട്ട് കണ്ണൂർ പേരാവൂരിൽ കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രകടനം. ഇരിട്ടിയിലാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്.

സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകർ വ്യാജ വാർത്ത പരത്തുന്നു

സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകർ വ്യാജ വാർത്ത പരത്തുന്നു

സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകർ വർക്കല കഹാറിന്റെ ഫോട്ടോ ഫ്ലക്സ് അടിച്ചു റീത്ത് കെട്ടി വർക്കല കഹാർ മരിച്ചുപോയി എന്ന് മുദ്രാവാക്യം മുഴക്കി പഞ്ച ഇടവ പഞ്ചായത്ത് ഓഫീസിന്റെ ഫ്രണ്ടിൽ സ്ഥാപിച്ചു. കോൺഗ്രസ് പ്രവർത്തകർ ഇടവ പഞ്ചായത്ത് ഓഫീസിൽ ഇറങ്ങിയാൽ കാലടിച്ചു ഒടിക്കും എന്ന് ഭീഷണി മുഴക്കുന്നു.

വർക്കല ഇടവയിൽ സിപിഎം കോൺഗ്രസ് സംഘർഷം

വർക്കല ഇടവയിൽ സിപിഎം കോൺഗ്രസ് സംഘർഷം

ചൊവ്വാഴ്ച രാത്രി സിപിഎം പ്രവർത്തകർ കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ രാത്രി കോൺഗ്രസ് പ്രവർത്തകർ സിപിഎം സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രശ്നങ്ങൾക്ക് ആരംഭം.

സിപിഎം സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ എടുത്തു മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ട ഇടവ പഞ്ചായത്ത് വാർഡ് മെമ്പർ ബിനു ഉൾപ്പെടെയുള്ള cpm പ്രവർത്തകരുമായി കോൺഗ്രസ് പ്രവർത്തകർ വാക്കേറ്റവും ഒടുവിൽ അടിപിടിയുമായി. ഇതിൽ പഞ്ചായത്ത് മെമ്പർ ബിനുവിനും സുഹൃത്ത് അജയകുമാറിനും പരിക്കുപറ്റി. തുടർന്ന് രാത്രി 9 മണിയോടെ പതിനഞ്ചോളം സിപിഎം പ്രവർത്തകർ സംഘടിച്ച് ഇടവ റെയിൽവേ ഗേറ്റിന് സമീപത്തുള്ള കോൺഗ്രസ് പാർട്ടിയുടെ കൊടിമരങ്ങൾ നശിപ്പിച്ചു.

അതിനുശേഷം വർക്കല ഇടവ പരവൂർ തീരദേശം റോഡ് സിപിഎം പ്രവർത്തകർ ഉപരോധിക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇതിനിടയിൽ അയിരൂർ പോലീസും സ്ഥലത്തെത്തി.

കൊടിമരങ്ങളും ഫ്ലെക്സ് ബോർഡുകളും നശിപ്പിച്ചത് ചേരിതിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്തത് കോൺഗ്രസ് – സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷത്തിന് വഴി വച്ചു. ഇരുവിഭാഗങ്ങളും തമ്മിൽ ചേരി തിരിഞ്ഞുണ്ടായ സംഘർഷത്തിൽ രണ്ട് രാഷ്ട്രീയ പാർട്ടികളിൽ ഉള്ളവർക്കും പരിക്കുകൾ പറ്റി.

കോൺഗ്രസിന്റെ കൊടിമരങ്ങൾ നശിപ്പിച്ചതിനും ഗതാഗത തടസ്സം ഉണ്ടാക്കി റോഡ് ഉപരോധിച്ചതിനും സിപിഎം പ്രവർത്തകരും ഇടവാ സ്വദേശികളുമായ ബാബുക്കുട്ടൻ , പ്രമോദ് , ഈസ , അർഷാദ് സാബു, ഷിബു തുടങ്ങി കണ്ടാലറിയാവുന്ന 15 ഓളം cpm പ്രവർത്തകരുടെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

സിപിഎമ്മിന്റെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റാൻ ശ്രമിച്ചത് തടയാൻ ശ്രമിച്ച പഞ്ചായത്ത് മെമ്പർ ബിനുവിനെയും സുഹൃത്ത് അജയകുമാറിനെയും മർദ്ദിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകരായ സുധീർ, സിദ്ദീഖ് ,സാജിദ്, ഷഹീർഷാ, നിയാസ്, അനസ്, വാസിം, ദിൽഷാദ് എന്നിവരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അയിരൂർ പോലീസ് ഇരു വിഭാഗം ആൾക്കാരെയും പിരിച്ചുവിട്ടതിനുശേഷം കോൺഗ്രസ് പ്രവർത്തകർ രാത്രി 10.20 ന് ഇരുട്ടിൻറെ മറവിൽ സിപിഎമ്മിന്റെ ചെറിയ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു.

പൊതുസ്ഥലങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ കൊടിമരങ്ങൾ പാടില്ല എന്ന് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് പൊതുസ്ഥലങ്ങളിൽ നിന്നിരുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കൊടിമരങ്ങൾ നീക്കം ചെയ്തിരുന്നു. ഉത്തരവ് നിലനിൽക്കവേയാണ് വീണ്ടും പലയിടങ്ങളിലും കൊടിമരങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

സിപിഎം ൻ്റെ ഇത്തരം ചെറിയ ചെറിയ പ്രകോപനപരമായ പ്രവർത്തനങ്ങൾ വലിയ സംഘർഷങ്ങളിലും കൊലപാതകങ്ങളിലും എത്തിക്കുമെന്ന് പോലീസ് ഇൻറലിജൻസ് വിഭാഗം ഇതിനോടകം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ടും നൽകിയിട്ടുണ്ട്.

കെട്ടിപ്പിടിക്കാന്‍ ശ്രമിച്ച് ചെറിയാന്‍ ഫിലിപ്പ്; തട്ടിമാറ്റി ബിന്ദുകൃഷ്ണ; വീണ്ടും ശ്രമം

കെട്ടിപ്പിടിക്കാന്‍ ശ്രമിച്ച് ചെറിയാന്‍ ഫിലിപ്പ്; തട്ടിമാറ്റി ബിന്ദുകൃഷ്ണ; വീണ്ടും ശ്രമം

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാനെത്തിയ കൊല്ലത്തെ നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ച് ചെറിയാന്‍ ഫിലിപ്പ്. ഇത് ബിന്ദു കൃഷ്ണ എതിര്‍ത്തെങ്കിലും വീണ്ടും ആലിംഗനം ചെയ്യാന്‍ ചെറിയാന്‍ ഫിലിപ്പ് നടത്തുന്നതും കാണാം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ബിന്ദു കൃഷ്ണ കെപിസിസി ഓഫീസിലേക്ക് നടന്നു വരുന്നതാണ് വിഡിയോയില്‍ ആദ്യം കാണുന്നത്. മാധ്യമപ്രവര്‍ത്തകരോട് കുശലം പറഞ്ഞ് നീങ്ങിയ ബിന്ദു കൃഷ്ണ ചെറിയാന്‍ ഫിലിപ്പിനെ കണ്ടപ്പോള്‍ ഹസ്തദാനം ചെയ്തു. എന്നാല്‍ ചെറിയാന്‍ ഫിലിപ്പ് നേരെ വന്ന് അവരെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു. പിന്നാലെ അവര്‍ കൈ കൂപ്പി മുന്നോട്ട് നീങ്ങുകയായിരുന്നു.

വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ചെറിയാന്‍ ഫിലിപ്പിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ സാമൂഹികമാധ്യമങ്ങളില്‍ രംഗത്തെത്തി. ചെറിയാന്‍ ഫിലിപ്പ് പൊതു ഇടങ്ങളില്‍ പാലിക്കേണ്ട മര്യാദ പാലിച്ചില്ലെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.