by Midhun HP News | Jun 22, 2026 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: പേരൂർ മുളവനക്കുന്ന് അംബേദ്കർ ഉന്നതിയിൽ ബിജു മന്ദിരത്തിൽ ബിനോയ് ബിജുവിനെ (17) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹുമാനിറ്റീസ് വിദ്യാർത്ഥിയാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ബിനോയിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കും. മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെ സ്വവസതിയിൽ എത്തിക്കും. ബിനോയിയുടെ വിയോഗത്തെത്തുടർന്ന് കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.
ബിജു – സരിത ദമ്പതികളുടെ മകനാണ് ബിനോയ്.
ശ്രദ്ധിക്കുക ആത്മഹത്യയല്ല ഒന്നിനും പരിഹാരമല്ല
സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.
അതിനായി വിളിക്കേണ്ട നമ്പർ 1056 , ആശങ്കകള്‍ പങ്കുവെയ്ക്കൂ
by Midhun HP News | Jun 22, 2026 | Latest News, കേരളം
കൊച്ചി: കൊച്ചിയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ഇരുപതുകാരനെതിരെ എളമക്കര പൊലീസ് കേസെടുത്തു. പോക്‌സോ വകുപ്പും പൊലീസ് ചുമത്തിയിട്ടുണ്ട്.
എളമക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന അങ്കണവാടിയിലാണ് സംഭവം. കുട്ടിയെ സ്ഥിരമായി അമ്മയോ അച്ഛനോ ആണ് കൊണ്ടുവിടാറുള്ളത്. അങ്കണവാടിയില്‍ സ്ഥിരമായി എത്തുന്ന 20 കാരനാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് വീട്ടുകാരുടെ പരാതി.
വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവാവ് ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

by Midhun HP News | Jun 22, 2026 | Latest News, കേരളം
കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ ഈ ജനക്ഷേമ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വ്യക്തമാക്കുകയായിരുന്നു. സർക്കാരിന്റെ ഉത്തരവിൽ ചട്ടലംഘനങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു.
പദ്ധതിയിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വിവേചനമാണ് സർക്കാർ നടത്തുന്നതെന്നും ഇത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശമായ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചിരുന്നത്. സാമ്പത്തിക നില പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും സൗജന്യ അനുമതി നൽകുന്നത് പുരുഷന്മാരോടുള്ള വിവേചനമാണെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം.
സമ്പന്നരായ ചിലരെ മുൻനിർത്തി പദ്ധതി തകർക്കാനാകില്ല; ഹൈക്കോടതി
എന്നാൽ, സർക്കാരിന്റെ ഉത്തരവിൽ യാതൊരുവിധ നിയമവിരുദ്ധതയോ ചട്ടലംഘനങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഡിവിഷൻ ബെഞ്ച് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നിലവിലുള്ള നിയമപരമായ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നോ അല്ലെങ്കിൽ അത് നിയമവിരുദ്ധമാണെന്നോ തെളിയിക്കാൻ ഹർജിക്കാരന് സാധിച്ചിട്ടില്ല. അതിനാൽ ഈ പൊതുതാൽപര്യ ഹർജി നിലനിൽക്കില്ല. -ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ വാരം കേസിൽ നടന്ന പ്രാഥമിക വാദത്തിനിടയിൽ, സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഏതാനും ഗുണഭോക്താക്കൾ ഈ പദ്ധതി ഉപയോഗിക്കുന്നു എന്ന് കാണിച്ച് ഭൂരിഭാഗം വരുന്ന സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന ഒരു സമഗ്ര പദ്ധതിയെ എങ്ങനെ തള്ളിക്കളയാനാകുമെന്ന് കോടതി ചോദിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള സൗജന്യ യാത്രാ പദ്ധതികൾ നിലവിലുണ്ടെന്നും സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള ഇത്തരം പ്രത്യേക പദ്ധതികൾക്ക് സുപ്രീം കോടതിയുടെ മുൻകാല ഉത്തരവുകളുടെ സംരക്ഷണമുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

by Midhun HP News | Jun 22, 2026 | Latest News, കായികം
ലൊസാഞ്ചലസ്: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലും അമേരിക്കയുമായുള്ള രാഷ്ട്രീയപ്പോരിനിടെയിലുമാണ് ഇറാൻ ഫിഫ ലോകകപ്പ് കളിക്കാനെത്തിയത്. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള കടുത്ത ഭൗമ രാഷ്ട്രീയ തർക്കങ്ങൾ കാരണം ഇറാൻ ഫുട്ബോൾ ടീം നേരിട്ടത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ്.
ആതിഥേയ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ക്യാംപ് ചെയ്യാൻ അനുമതിയില്ലാത്തതിനാൽ, തൊട്ടടുത്തുള്ള മെക്സിക്കോയിലാണ് ഇറാൻ ടീം താവളമടിച്ചിരിക്കുന്നത്. അവിടെ നിന്ന് കടുത്ത സുരക്ഷാ പരിശോധനകളും ദീർഘദൂര യാത്രകളും സഹിച്ചാണ് അവർ മത്സരങ്ങൾക്കായി ഓരോ തവണയും അമേരിക്കയിലെ സ്റ്റേഡിയങ്ങളിലേക്ക് എത്തുന്നത്. മത്സര ശേഷം ഉടൻ തന്നെ അവർക്ക് തിരികെ മെക്സിക്കോയിലെ ക്യാംപിലേക്ക് മടങ്ങുകയും വേണം. മത്സരം കഴിഞ്ഞാൽ ടീമിനു അമേരിക്കയിൽ നിൽക്കാൻ അനുവാദമില്ല. എന്നാൽ ഈ പ്രതിബന്ധങ്ങൾക്കിടയിലും അമേരിക്കൻ മണ്ണിൽ തലയുയർത്തിത്തന്നെ നിൽക്കുകയാണ് ഇറാൻ.
ലോകകപ്പിലെ തങ്ങളുടെ രണ്ട് മത്സരങ്ങളിലും സമനില പിടിച്ചെടുത്താണ് ഇറാൻ അമേരിക്കൻ മണ്ണിൽ കളിച്ചത്. രണ്ട് കളിയിലും ടീം തോറ്റില്ല. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 2-2 എന്ന നിലയിലും രണ്ടാം പോരാട്ടത്തിൽ കരുത്തരായ ബെൽജിയത്തെ ഗോളടിക്കാൻ സമ്മതിക്കാതെ 0-0ത്തിലും അവർ കുരുക്കി.
ഓഫ് ദി പിച്ചിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും ഇറാൻ അമേരിക്കൻ മണ്ണിൽ തോൽവി അറിയാതെ മുന്നേറുന്നതിനെ സോഷ്യൽ മീഡിയയിൽ ഫുട്ബോൾ ആരാധകർ ട്രോളുകളിലൂടെയും മീമുകളിലൂടെയും ആഘോഷമാക്കുന്നുമുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ മുൻനിർത്തിയുള്ള രസകരമായ മീമുകളാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്.
ഇറാൻ അമേരിക്കൻ മണ്ണിലിറങ്ങി ആവിടുത്തെ സ്റ്റേഡിയങ്ങൾ സ്വന്തം കളിക്കളം പോലെ ആക്കിയാണ് ഇപ്പോൾ ലോകകപ്പ് കളിക്കുന്നത് എന്നായിരുന്നു ആരാധകരുടെ കമന്റ്. ഇറാൻ ഇങ്ങനെ തോൽക്കാതെ നിൽക്കുന്നത് ട്രംപിന് എങ്ങനെ സഹിക്കാൻ കഴിയും എന്ന ചോദ്യങ്ങളും ആരാധകർ ഉയർത്തുന്നുണ്ട്.
ഞായറാഴ്ച ലൊസാഞ്ചലസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജി യിലെ രണ്ടാം മത്സരത്തിൽ ശക്തരായ ബെൽജിയത്തെ 0- 0ത്തിന് സമനിലയിൽ തളച്ചതിന് പിന്നാലെ, ടീമിന്റെ ഈ കുതിപ്പ് ഒരു വലിയ നേട്ടമെന്നാണ് ഇറാൻ മുഖ്യ പരിശീലകൻ അമീർ ഗാലെനോയി വിശേഷിപ്പിച്ചത്. യുദ്ധ സമാനമായ സാഹചര്യങ്ങൾ കാരണം കഴിഞ്ഞ ആറ് മാസമായി ഇറാന്റെ ആഭ്യന്തര ലീഗ് മത്സരങ്ങൾ മുടങ്ങിക്കിടക്കുകയായിരുന്നുവെന്നും പല രാജ്യങ്ങളും തങ്ങളുമായുള്ള സൗഹൃദ മത്സരങ്ങൾ റദ്ദാക്കിയതായും മത്സര ശേഷമുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം വെളിപ്പെടുത്തി:
സാധ്യമായതിൽ വച്ച് ഏറ്റവും മോശം സാഹചര്യങ്ങളിലാണ് ഞങ്ങൾ ലോകകപ്പിന് എത്തിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങാതിരിക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടമാണ്. ഇത് ഞങ്ങളുടെ ഫുട്ബോൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. ലോകത്തിലെ മറ്റൊരു ടീമിനും ഇത്രയും കഠിനമായ സാഹചര്യങ്ങളെ അതിജീവിച്ച് ഇത്തരമൊരു കളി പുറത്തെടുക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. കളിക്കാരെ ഓർത്ത് അഭിമാനിക്കുന്നു. വരും തലമുറകൾ ഈ കളിക്കാരെയും അവരുടെ പോരാട്ട വീര്യത്തെയും ഓർക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.

by Midhun HP News | Jun 22, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് മരിച്ചത് 186 പേര്‍. ജൂണിലെ ആദ്യ 20 ദിവസങ്ങളില്‍ മാത്രം 48 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മെയ് മാസത്തില്‍ 55 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കാലവര്‍ഷം ആരംഭിച്ചതോടെ ഷിഗെല്ല, ഇന്‍ഫ്‌ലുവന്‍സ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളായേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു, ഒപ്പം അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഈ വര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം മൂലം 34 ജീവനുകളാണ് പൊലിഞ്ഞത്. തൊട്ടുപിന്നാലെ ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം), എലിപ്പനി എന്നിവ യഥാക്രമം 27, 24 മരണങ്ങള്‍ക്ക് കാരണമായി. 2024-ലും 2023-ലും പകര്‍ച്ചവ്യാധികള്‍ മൂലം സംസ്ഥാനത്ത് യഥാക്രമം 543, 570 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ രണ്ട് വര്‍ഷങ്ങളിലും ഹെപ്പറ്റൈറ്റിസ് എ മൂലം 220-ലധികം മരണങ്ങള്‍ വീതം ഉണ്ടായിരുന്നു. എന്നാല്‍ 2026-ല്‍ ഷിഗെല്ല മരണങ്ങളില്‍ അഭൂതപൂര്‍വമായ വര്‍ദ്ധനവാണ് ഉണ്ടായത്, ഇതുവരെ ആറ് പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.
കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് അസോസിയേറ്റ് പ്രൊഫസറായ ഡോ. അനീഷ് ടി എസ് പറയുന്നത്, എല്ലാ കാലവര്‍ഷത്തിലും സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിക്കാറുണ്ടെന്നാണ്. ജൂലൈ മാസത്തില്‍ രോഗബാധിതരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ട്. ഓരോ വര്‍ഷവും ഉണ്ടാകുന്ന ഈ രോഗബാധയുടെ വര്‍ദ്ധനവ് മഴയുടെ പാറ്റേണുമായി അടുത്ത ബന്ധമുള്ളതാണ്. ഓഗസ്റ്റില്‍ സംസ്ഥാനത്ത് കൂടുതല്‍ മഴ ലഭിക്കുകയാണെങ്കില്‍, സെപ്റ്റംബറിലും കൂടുതല്‍ കേസുകള്‍ ഉണ്ടായേക്കാം, അദ്ദേഹം പറഞ്ഞു.
ദശകങ്ങള്‍ക്ക് മുമ്പ് ഈ കാലയളവില്‍ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള റിസര്‍ച്ച് സെല്‍ കണ്‍വീനറായ ഡോ. രാജീവ് ജയദേവന്‍ പറയുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, പകര്‍ച്ചവ്യാധികള്‍, ദാരിദ്ര്യം, കാര്‍ഷിക മേഖലയിലെ തൊഴില്‍ നഷ്ടം മൂലം ഉണ്ടാകുന്ന പട്ടിണി എന്നിവയൊക്കെ ഈ അവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെട്ടതോടെ സാമൂഹികമായ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതായി. ഇപ്പോള്‍, ഈ കാലയളവിലെ മരണങ്ങള്‍ക്കുള്ള പ്രധാന കാരണം പകര്‍ച്ചവ്യാധികള്‍ മാത്രമാണ്. കാലവര്‍ഷം, അന്തരീക്ഷത്തിലെ ഈര്‍പ്പം, കൃത്യമല്ലാത്ത ശുചിത്വ പരിപാലനം, പ്രത്യേകിച്ച് മലിനജല നിര്‍മ്മാര്‍ജ്ജനം എന്നിവയാണ് ഇന്‍ഫ്‌ലുവന്‍സ, ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്, അദ്ദേഹം പറഞ്ഞു.
ശ്രദ്ധ നല്‍കേണ്ടത് രോഗബാധ തടയുന്നതില്‍
രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും കൃത്യമായ പരിശോധനകളും കാരണമാണ് സാധാരണ ഗതിയില്‍ തിരിച്ചറിയപ്പെടാതെ പോകുമായിരുന്ന ഷിഗെല്ല മരണങ്ങള്‍ ഇത്തവണ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചതെന്ന് ഡോ. രാജീവ് കൂട്ടിച്ചേര്‍ത്തു. മരണസംഖ്യ കുറയ്ക്കുന്നത് രോഗം പടരുന്നത് തടയുന്നതിനെ ആശ്രയിച്ചാണുള്ളതെന്ന് ഡോ. അനീഷ് പറയുന്നു. രോഗബാധിതരുടെ എണ്ണത്തിന് ആനുപാതികമായാണ് മരണങ്ങളുടെ എണ്ണവും കൂടുന്നത്. അതിനാല്‍ രോഗപ്രതിരോധത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. ഇതിനായി നമുക്ക് പ്രത്യേക പദ്ധതികള്‍ ആവശ്യമാണ്. കൂടാതെ, രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ അത് ആശുപത്രികള്‍ക്ക് വലിയ ഭാരമാകും. അതുകൊണ്ട് തന്നെ പ്രതിരോധത്തിനാണ് മുന്‍ഗണനെയെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷക്കാലത്ത് സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതില്‍ ഫലപ്രദമായ ഇടപെടലുകള്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് ഡോ. രാജീവ് കൂട്ടിച്ചേര്‍ത്തു.

Recent Comments