നാലു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്മാര്‍; കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര ഡല്‍ഹി പ്രസിഡന്റ്

നാലു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്മാര്‍; കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര ഡല്‍ഹി പ്രസിഡന്റ്

ഡല്‍ഹി: ഡല്‍ഹി അടക്കം നാലു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷന്മാര്‍. വീരേന്ദ്ര സച്ച്ദേവയ്ക്ക് പകരം ഡല്‍ഹിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്രയെ നിയമിച്ചു.

ഹരിയാന, പഞ്ചാബ്, ത്രിപുര എന്നിവിടങ്ങളിലും പുതിയ പ്രസിഡന്റുമാരെ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ നിയമിച്ചു. അര്‍ച്ചന ഗുപ്തയാണ് ഹരിയാനയിലെ ബിജെപി സംസ്ഥാന പ്രസിഡന്റ്.സര്‍ദാര്‍ കേവല്‍ സിങ് ധില്ലനെ പഞ്ചാബ് ബിജെപി അധ്യ7നായും, എംഎല്‍എ അഭിഷേക് ഡെബ്രോയിയെ ത്രിപുര സംസ്ഥാന പ്രസിഡന്റായും ബിജെപി കേന്ദ്രനേതൃത്വം നിയമിച്ചു. നിയമനങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് വ്യക്തമാക്കി.

വൈഭവ് സൂര്യവംശി ഒന്നാമത്; പിന്നാലെ സായ് സുദർശൻ, ശുഭ്മാൻ ​ഗിൽ…

വൈഭവ് സൂര്യവംശി ഒന്നാമത്; പിന്നാലെ സായ് സുദർശൻ, ശുഭ്മാൻ ​ഗിൽ…

മുള്ളൻപുർ: ഐപിഎൽ പോരാട്ടങ്ങൾ അവസാന ലാപ്പിലേക്ക് കടന്നതോടെ ഓറഞ്ച് ക്യാപ് പോരാട്ടവും കനത്തു. എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കി വൈഭവ് സൂര്യവംശി. 29 പന്തില്‍ 97 റണ്‍സടിച്ച വൈഭവ് 15 മത്സരങ്ങളില്‍ നിന്നു 680 റണ്‍സുമായാണ് ഒന്നാം സ്ഥാനത്ത് കുതിക്കുന്നത്. സായ് സുദര്‍ശനില്‍ നിന്നാണ് വണ്ടർ കിഡ് ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ചത്.

ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തുന്ന താരമായ വൈഭവ് 65 സിക്സുകളും 55 ബൗണ്ടറികളും പറത്തി 45.33 ശരാശരിയിലും 242.85 സ്ട്രൈക്ക് റേറ്റിലുമാണ് 680 അടിച്ചുകൂട്ടിയത്. ഐപിഎല്‍ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന അണ്‍ ക്യാപ്ഡ് താരമെന്ന റെക്കോര്‍ഡും 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ 600 ലേറെ റണ്‍സടിക്കുന്ന ആദ്യ താരമെന്ന നേട്ടവും വൈഭവ് ഇന്നലെ സ്വന്തമാക്കിയിരുന്നു.

15 മത്സരങ്ങളില്‍ 652 റണ്‍സുമായി ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശനാണ് റണ്‍ വേട്ടക്കാരില്‍ രണ്ടാമത്. ​ഗുജറാത്ത്, രാദജസ്ഥാൻ ടീമുകൾ ക്വാളിഫയർ രണ്ടിൽ ഏറ്റുമുട്ടാനിരിക്കെ വൈഭവും സായ് സുദർശനും തമ്മിലുള്ള ഓറഞ്ച് ക്യാപ് പോരും കടുക്കും. ഒപ്പം ​ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാ‍ൻ ​ഗില്ലും 618 റൺസുമായി നാലാമത് നിൽക്കുന്നതും മത്സരം കൂടുതൽ കടുപ്പിക്കും.

രാജസ്ഥാനെതിരെ 10 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായ ഹൈദരാബാദിന്‍റെ ഹെയ്ൻ‍റിച് ക്ലാസന്‍ 15 മത്സരങ്ങളില്‍ 624 റണ്‍സുമായി ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 618 റണ്‍സുമായി ഗില്‍ നാലാം സ്ഥാനത്ത്. രാജസ്ഥാനെതിരെ 11 പന്തില്‍ 33 റണ്‍സടിച്ച ഇഷാന്‍ കിഷന്‍ 602 റണ്‍സുമായി സീസണ്‍ അവസാനിപ്പിച്ചു. വിരാട് കോഹ്‍ലിയെ മറികടന്ന കിഷന്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്.

600 റണ്‍സുമായി വിരാട് കോഹ്‍ലി ആറാം സ്ഥാനത്തുള്ളപ്പോള്‍ 593 റണ്‍സടിച്ച കെഎല്‍ രാഹുല്‍ ഏഴാമതും 563 റണ്‍സടിച്ച ഹൈദരാബാദിന്‍റെ അഭിഷേക് ശര്‍മ എട്ടാമതുമാണ്. ഇന്നലെ രാജസ്ഥാനെതിരെ അഭിഷേക് പൂജ്യത്തിന് പുറത്തായിരുന്നു. 563 റണ്‍സടിച്ച ലഖ്നൗ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് ആണ് ഒൻപതാമത്. 510 റണ്‍സടിച്ച പഞ്ചാബ് ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങാണ് ടോപ് 10ലെ അവസാന സ്ഥാനക്കാരൻ. ചെന്നൈ സൂപ്പര്‍ കിങ്സ് മലയാളി താരം സഞ്ജു സാംസണ്‍ 477 റണ്‍സുമായി 16ാം സ്ഥാനത്താണ്.

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു

ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബൊര്‍സാദ് സ്വദേശിയായ വിധി കല്‍പേഷ്ഭായ് മേഘാനിയാണ് കുത്തേറ്റ് മരിച്ചത്. 22 വയസ്സായിരുന്നു. കാനഡയിലെ നയാഗ്ര മേഖലയില്‍ വെച്ചായിരുന്നു ആക്രമണം.

ഗുജറാത്ത് സ്വദേശിനിയായ വിധി കല്‍പേഷ്ഭായ് നാല് വര്‍ഷമായി കാനഡയില്‍ താമസിച്ചുവരികയാണ്. പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലിയും ചെയ്തുവരികയായിരുന്നു.മെയ് 15 നാണ് വിധി മേഘാനിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത കനേഡിയന്‍ പൊലീസ് അക്രമിക്കായി തിരച്ചില്‍ നടത്തിവരികയാണ്.

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് എട്ടു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് എട്ടു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഞായറാഴ്ച വരെ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

അന്വേഷണം മന്ത്രിമാരിലേക്കും?; സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി

അന്വേഷണം മന്ത്രിമാരിലേക്കും?; സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസ് അന്വേഷണം മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ ടി വീണയില്‍ മാത്രം ഒതുങ്ങില്ല. സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയ മുഴുവന്‍ പേരിലേക്കും അന്വേഷണം നീളുമെന്നാണ് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മന്ത്രിസഭയിലെ അംഗങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം.

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയും പിണറായി വിജയനും താമസിക്കുന്ന വീട് ഉള്‍പ്പെടെ 12 ഓളം കേന്ദ്രങ്ങളില്‍ ഇന്നലെ ഇഡി റെയ്ഡ് നടത്തിയിരുന്നു. നിരവധി രേഖകളും ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുകയും ചെയ്തു. വീണയുടെ മൂന്ന് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും, മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയ മറ്റുള്ളവരിലേക്കും ഇഡി അന്വേഷണം വ്യാപിക്കുന്നത്. സിഎംആര്‍എല്ലിന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സിഎംആര്‍എല്ലിന്റെ പക്കല്‍ നിന്നും നേരത്തെ പിടിച്ചെടുത്ത ഡയറികളില്‍ നിന്നും ഏതാനും ചുരുക്കപ്പേരുകള്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ അടക്കം സിഎംആര്‍എല്ലുമായ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനൊരുങ്ങുന്നത്.

സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ഇടപാടു രേഖകളും വിശദമായി പരിശോധിച്ചശേഷം, ഇതുമായി ബന്ധപ്പെട്ടവരെ സമന്‍സ് അയച്ച് വിളിച്ചു വരുത്തി ഇഡി ചോദ്യം ചെയ്യുമെന്നാണ് സൂചന. കണ്ടെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം ആദ്യഘട്ടത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനു വിളിപ്പിക്കാനായിരുന്നു ഇ ഡി ആലോചിച്ചിരുന്നത്. ഇതിനുശേഷം വീണയെ വിളിച്ചു വരുത്തിയാല്‍ മതിയെന്നും തീരുമാനമുണ്ടായിരുന്നു. എന്നാല്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയ സാഹചര്യത്തില്‍ ഉടന്‍ വീണയ്ക്ക് സമന്‍സ് അയച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.