by Midhun HP News | Apr 17, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ആറ്റിങ്ങൽ തോട്ടവാരം പടിഞ്ഞാറ്റതിൽ വീട്ടിൽ (വി.എസ്.ആർ.എ:287) റിട്ടേഡ് പോലീസ് കെ.ഗോപാലൻ (മണിയൻ 81)അന്തരിച്ചു.
ഭാര്യ: പ്രസന്നകുമാരി
മക്കൾ: ബിന്ദു പി.ജി, ബിന്ധ്യ. പി.ജി, ബിജു പി.ജി
മരുമക്കൾ: വിജയകുമാർ.വി, മണിക്കുട്ടൻ.വി, ഷിജാമോൾ.
സഞ്ചയനം ചൊവ്വാഴ്ച (21-04-2026) രാവിലെ 8 മണിക്ക്.
by Midhun HP News | Apr 17, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാൻ കേന്ദ്രം. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള ചരക്കുനീക്കത്തിലും സമുദ്രവ്യാപാര മേഖലയിലുമുണ്ടായ അനിശ്ചിതത്വമാണ്, രാജ്യത്ത് പുതിയൊരു മാരിടൈം ഹബ്ബ് സ്ഥാപിക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ മഹാസമുദ്രത്തിൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ബാധിക്കാത്ത സമുദ്രവ്യാപാര കേന്ദ്രമാണ് വിഴിഞ്ഞം വികസനത്തിലൂടെ ലക്ഷ്യമിടുന്നത്. ഭാവിയിൽ സിങ്കപ്പൂർ, ദുബായ് തുറമുഖങ്ങൾക്ക് ബദലായി വിഴിഞ്ഞത്തെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള തുടർനടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തെ ചുമതലപ്പെടുത്തി.
ഷിപ്പിങ് മന്ത്രാലയം ഉദ്യോഗസ്ഥർ സംസ്ഥാന തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ‘വിസിലു’മായി (വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ്) പ്രാഥമിക ചർച്ചകൾ നടത്തി. രാജ്യത്ത് തുറമുഖങ്ങൾ വികസിപ്പിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച മാരിടൈം അമൃത്കാൽ വിഷൻ 2047-ന്റെ ഭാഗമായാണ് പദ്ധതി വരുന്നത്. നിലവിലുള്ള ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലിനെ ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബ് ആക്കുകയാണ് ലക്ഷ്യം. വിഴിഞ്ഞം രണ്ടാംഘട്ടം പൂർത്തിയാക്കുമ്പോൾ ബെർത്തിന്റെ നീളം രണ്ട് കിലോമീറ്ററാകും. ആഗോളതലത്തിൽ മികവ് വേണമെങ്കിൽ കുറഞ്ഞത് അഞ്ച് കിലോമീറ്റർ വേണം. ബെർത്ത് നിർമിക്കാൻ സ്വകാര്യസംരംഭകർ വരുമെന്നാണ് വിലയിരുത്തൽ. ആഗോള ചരക്കുനീക്കത്തിന്റെ 40 ശതമാനവും കടന്നുപോകുന്നത് വിഴിഞ്ഞത്തിന് സമീപത്തുകൂടെയാണ്.
ഇതുവഴി പോകുന്ന കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാവുന്ന ബങ്കറിങ് സംവിധാനവും ആരംഭിക്കണം. വമ്പൻ തുറമുഖങ്ങളുടെ മാതൃകയിൽ ഫ്രീ ട്രേഡ് ഉൾപ്പെടെ സാധ്യമാക്കണം. പ്രതിരോധസേനകളുടെ സാന്നിധ്യവും ഇടപെടലും ഉറപ്പാക്കണം. നിലവിലുള്ളതിന്റെ ഇരട്ടിയിലധികം നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. അദാനി ഗ്രൂപ്പിന് പുറമേ നിക്ഷേപതാത്‌പര്യമുള്ള സ്വകാര്യമേഖലയിലുള്ളവർക്കും അവസരമൊരുക്കും. ഇതിനുള്ള വിഷൻ ഡോക്യുമെന്റ് തയ്യാറാക്കാൻ കേന്ദ്രം നടപടി തുടങ്ങി.


by Midhun HP News | Apr 17, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: 2023-ല്‍ പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം (നാരിശക്തി വന്ദന്‍ അധിനിയം) പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കെയാണ് വിചിത്ര നടപടി. 2023ല്‍ പാസാക്കിയ ബില്‍ രാഷ്ട്രപതി നേരത്തെ ഒപ്പുവെച്ചതോടെ നിയമമായിരുന്നു. എങ്കിലും, അത് നടപ്പിലാക്കുന്ന തീയതി പിന്നീടെന്നായിരുന്നു അറിയിച്ചിരുന്നത്. സര്‍ക്കാരിന്റെ നീക്കം പ്രതിപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കാനാണെന്നാണ് വിലയിരുത്തുന്നത്. കേന്ദ്രത്തിന്റെ നീക്കം വിചിത്രമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ഇന്നലെ രാത്രി വൈകീട്ടാണ് നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. നിയമത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദേശിച്ചുകൊണ്ടുള്ള ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് വിജ്ഞാപനം. തികച്ചും വിചിത്രമായ നടപടിയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്‌സില്‍ കുറിച്ചു. രാവിലെ പത്തുമണിക്ക് പ്രതിപക്ഷ അംഗങ്ങളുടെ യോഗം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ബില്ലിന്‍മേലുള്ള വോട്ടെടുപ്പില്‍ നിലപാട് തിരുമാനിക്കാനാണ് യോഗം.
നിയമം പ്രാബല്യത്തില്‍ വന്നുവെങ്കിലും ഇത് പ്രായോഗികമായി നടപ്പിലാക്കുന്നതിന് ചില സാങ്കേതിക തടസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിയമം പൂര്‍ണ്ണതോതില്‍ നടപ്പിലാക്കണമെങ്കില്‍ ആദ്യം രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനുശേഷം ലഭിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തിയാല്‍ മാത്രമേ വനിതാ സംവരണം പ്രായോഗികമാക്കാന്‍ സാധിക്കൂ. ഈ പ്രായോഗിക പരിമിതികള്‍ മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നത്. കോണ്‍ഗ്രസ്, സമാജവാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ തുടങ്ങിയ പ്രധാന പ്രതിപക്ഷ കക്ഷികള്‍ എതിര്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ ബില്ല് പാസാക്കുക എന്നത് സര്‍ക്കാരിന് വലിയ വെല്ലുവിളിയാകും.ഈ സാഹചര്യത്തിലാണ് 2023ലെ നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
by Midhun HP News | Apr 17, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് ആയിരം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 113,080 രൂപയാണ്. 14,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. ഗ്രാമിന് 14,260 രൂപയായിരുന്നു വില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുമെന്ന് പ്രതീക്ഷ നല്‍കി വീണ്ടും അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇതിന്റെ ഫലമായി എണ്ണവില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണവില വര്‍ധിച്ചത്.
സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ഏപ്രില്‍ പത്തൊന്‍പതിന് ഞായറാഴ്ചയാണ് അക്ഷയ തൃതീയ. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വില.
by Midhun HP News | Apr 16, 2026 | Latest News, ജില്ലാ വാർത്ത
ചിറയിന്‍കീഴ്: എംഡിഎംഎ കൈവശം വെച്ച പ്രതിയെ എക്‌സൈസ് സംഘം വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. പ്രതിയുടെയും സഹോദരന്റെയും അക്രമത്തില്‍ എക്‌സൈസ് സംഘത്തിന് പരിക്ക്. ചിറയിന്‍കീഴ് ശാര്‍ക്കര ക്ഷേ്ത്രത്തിന് സമീപം ദൈവകൃപയിൽ അഗാറസ് (27) നെയാണ് കഴിഞ്ഞ ദിവസം രാത്രി എക്‌സൈസ് സംഘം വീട്ടില്‍ നിന്ന് എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്.
പ്രതിയില്‍ നിന്ന് 18 ഗ്രാം വ്യാവസായിക അളവില്‍ എംഡിഎംഎ കണ്ടെടുത്തു. രാത്രി 10 മണിയ്ക്ക് പ്രതി വീട്ടില്‍ എത്തിയ വിവരം അറിഞ്ഞു എക്‌സൈസ് സംഘം വീട് വളഞ്ഞു. എന്നാല്‍ പ്രതിയും സഹോദരന്‍ അഗാസും ചേര്‍ന്ന് പ്രതിയായ അഗാറസിനെ രക്ഷപെടുത്താനായി എക്‌സൈസ് സംഘത്തെ അക്രമിച്ചു.
വടിയും കമ്പിയുമായി ഇരുവരും എക്‌സൈസ് സംഘത്തെ അക്രമിക്കുകയായിരുന്നു. എന്നാൽ അതിസാഹസികമായി ഇരുവരെയും എക്‌സൈസ് സംഘം കീഴ്‌പ്പെടുത്തി. സംഭവത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആരോമല്‍ രാജന്‍, ശരണ്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം അറിഞ്ഞ് ചിറയിന്‍കീഴ് പൊലീസ് എത്തിയാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും, ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ചിറയിന്‍കീഴ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ആറ്റിങ്ങല്‍, ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളും, ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കൈവശം വാണിജ്യ അടിസ്ഥാനത്തിലുള്ള എംഡിഎംഎ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതിലും അഗാറസിന്റെ കൈവശം 100 ഗ്രാമിലധികം എംഡിഎംഎ കണ്ടെത്തിയ കേസിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ കേസില്‍ ശിക്ഷ അനുഭവിച്ചു ഇറങ്ങിയതിന് ശേഷമാണ് അഗാറസിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. എക്സൈസ് ഇന്‍സ്പെക്ടര്‍ നിഷാദിന്റെ നേതൃത്വത്തിലുളള സംഘം പ്രതിയെ അറസ്റ്റ് ചെയ്ത് കോടതയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.


Recent Comments