ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

സോമാലിയന്‍ തീരം, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്കന്‍ ഒമാന്‍ തീരം, വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് വടക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യത.

ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, തെക്കന്‍ മ്യാന്മാര്‍ തീരം, അതിനോട് ചേര്‍ന്ന വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

അബുദാബി: വീണ്ടും ബിഗ് ടിക്കറ്റിന്റെ ഇ-ഡ്രോയിൽ ലക്ഷങ്ങൾ സ്വന്തമാക്കി മലയാളി യുവതി. ജൂൺ മാസത്തിലെ ആദ്യ പ്രതിവാര ഇ-ഡ്രോയിലാണ് ഒരു മലയാളി യുവതി ഉൾപ്പെടെ നാല് പേരെഭാഗ്യം തേടിയെത്തിയത്. ഓരോരുത്തർക്കും ഓരോരുത്തർക്കും വീതം ആറര ലക്ഷത്തോളം ഇന്ത്യൻ രൂപയാണ് (25,000 ദിർഹം) സമ്മാനമായി ലഭിച്ചത്.കഴിഞ്ഞ 13 വർഷമായി റാസൽഖൈമയിൽ താമസിച്ചു വരുന്ന സുബൈർ അബ്ദു സുബൈറാണ് സമ്മാനത്തിന് അർഹനായ ഒരാൾ. സുഹൃത്തുക്കളോടൊപ്പം ഷെയർ നൽകി ടിക്കറ്റുകൾ എടുക്കാറുണ്ടായിരുന്നു സുബൈർ. എന്നാൽ ഇത്തവണ ഒറ്റയ്ക്ക് ടിക്കറ്റ് എടുക്കാൻ തീരുമാനിക്കുക ആയിരുന്നു. സമ്മാനത്തുക മുഴുവൻ കുടുംബത്തിനായി ചെലവഴിക്കാനാണ് സുബൈറിന്റെ തീരുമാനം.

മലയാളി വ്യവസായി അഫ്താബാണ് മറ്റൊരു ഭാഗ്യശാലി. 2006 മുതൽ ദോഹയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയാണ് ഇദ്ദേഹം. കഴിഞ്ഞ മൂന്ന് വർഷമായി ഓൺലൈൻ വഴി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്ന ആളാണ് അഫ്താബ്. അൽ ഐനിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സഫ്ന എന്ന യുവതിക്കാണ് ഇ-ഡ്രോയിൽ ഭാ​ഗ്യം തേടിയെത്തിയത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി 21 പേരടങ്ങുന്ന ഒരു സംഘത്തിനോടൊപ്പം ചേർന്നാണ് സഫ്ന സ്ഥിരമായി ടിക്കറ്റ് എടുത്തിരുന്നത്. ഈ കൂട്ടായ്മയെ തേടി ആദ്യമായാണ് ബിഗ് ടിക്കറ്റ് സമ്മാനം എത്തുന്നത്.

കഴിഞ്ഞ ഒരു വർഷമായി യുകെയിൽ ഹോസ്പിറ്റാലിറ്റി രംഗത്ത് ജോലി ചെയ്യുന്ന മലയാളി യുവാവ് അനീഷാണ് നാലാമത്തെ ഭാഗ്യശാലി. വെബ്‌സൈറ്റ് വഴിയും സ്ഥിരമായി ടിക്കറ്റെടുക്കാറുള്ള അനീഷിന് ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്. നിലവിലുള്ള സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഈ തുക ഉപയോഗിക്കുമെന്ന് നാട്ടിൽ കുടുംബമുള്ള അനീഷ് വ്യക്തമാക്കി.

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

ഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ഇത്തരം പ്രചരണങ്ങള്‍ തികച്ചും വ്യാജമാണെന്നും എന്‍ടിഎ ഡയറക്ടര്‍ ജനറല്‍ അഭിഷേക് സിങ് അറിയിച്ചു. പണം നല്‍കിയാല്‍ ചോദ്യപേപ്പര്‍ ലഭിക്കുന്ന പ്രചാരണം തെറ്റാണെന്നും എന്‍ടിഎ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടാതെ പരീക്ഷയെക്കുറിച്ച് മാത്രം ചിന്തിക്കണം. പുനഃപരീക്ഷയുടെ ചോദ്യപേപ്പറില്‍ ചോര്‍ച്ചയൊന്നും ഉണ്ടായിട്ടില്ല. മറിച്ച് എന്തെങ്കിലും പറയുന്നവര്‍ തട്ടിപ്പുകാരാണ്. 22 ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ടെലിഗ്രാം നിരോധിച്ചതെന്നും എന്‍ടിഎ ഡയറക്ടര്‍ പറഞ്ഞു. ഇതാദ്യമായാണ് എന്‍ടിഎ ഡയറക്ടര്‍ വിശദീകരണ വിഡീയോയുമായി രംഗത്തു വരുന്നത്.

വ്യാജ ചോദ്യപേപ്പറുകള്‍ വില്‍ക്കാനും വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കാനും തട്ടിപ്പുകാര്‍ എഡിറ്റ് ചെയ്ത ചാറ്റുകളാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പുനഃപരീക്ഷ ചോദ്യപേപ്പര്‍ നല്‍കാമെന്ന് അവകാശപ്പെട്ട് 14,000 രൂപ മുതല്‍ 25,000 രൂപ വരെയും, ചിലര്‍ 10 ലക്ഷം രൂപ വരെയും ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പുനഃപരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല. നിങ്ങള്‍ പണം കൈമാറുന്ന നിമിഷം ആ പണം നിങ്ങള്‍ക്ക് നഷ്ടപ്പെടും. നിങ്ങളുടെ അഡ്മിറ്റ് കാര്‍ഡും വാട്‌സാപ്പ് നമ്പരും അവര്‍ക്ക് അയച്ചു കൊടുത്താല്‍, അടുത്ത വിദ്യാര്‍ത്ഥിയെ പറ്റിക്കാനുള്ള ആയുധങ്ങളായി അവ മാറും. എന്‍ടിഎ ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

നീറ്റ് പുനഃപരീക്ഷ രാജ്യത്ത് നടക്കാനിരിക്കേ പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് ഗൂഗിള്‍ നീക്കി. ആപ്പിളിനോടും ആപ്പ് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറിലൂടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ചോദ്യപേപ്പര്‍ ചോര്‍ച്ച മാഫിയകളുടെ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് മെസേജിങ് ആപ്പായ ടെലഗ്രാമിന് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്.

ഓണക്കാല പച്ചക്കറി –  പുഷ്പകൃഷി തൈകളുടെ വിതരണം നാളെ

ഓണക്കാല പച്ചക്കറി – പുഷ്പകൃഷി തൈകളുടെ വിതരണം നാളെ

ഓണക്കാലത്തേക്ക് കൃഷി വകുപ്പിൻ്റെ സമഗ്ര പച്ചക്കറി വികസനം “ഓണത്തിന് ഒരുക്കാം വിളവിൻ്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളും, കിഴുവിലം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നടപ്പിലാക്കുന്ന ജനകീയാസൂത്രണം 2026-27 പൂവണി പുഷ്പകൃഷി പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി തൈകളും 18-06-2026 ന് വ്യാഴാഴ്ച കൃഷിഭവനിൽ എത്തും. അന്നേ ദിവസം രാവിലെ 10.30 മണിക്ക് കൃഷിഭവനിൽ തൈകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലംനിർവഹിക്കും.

തിരുവനന്തപുരത്ത് 5 ഹോട്ടലുകള്‍ പൂട്ടാന്‍ നിര്‍ദേശം, എറണാകുളത്തും വ്യാപക പരിശോധന

തിരുവനന്തപുരത്ത് 5 ഹോട്ടലുകള്‍ പൂട്ടാന്‍ നിര്‍ദേശം, എറണാകുളത്തും വ്യാപക പരിശോധന

തിരുവനന്തപുരം: തിരുവനന്തപുരത്ത് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയതിന് പിന്നാലെ അഞ്ച് ഹോട്ടലുകള്‍ക്ക് പൂട്ടാന്‍ നിര്‍ദേശം. വിളപ്പില്‍ശാല പഞ്ചായത്ത് പരിധിയിലാണ് സംഭവം. പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടിയത്. ഹോട്ടല്‍ ശശീന്ദ്ര, ഹോട്ടല്‍ ശോഭിക, എംആര്‍എ ബേക്കറി, ഉമ്മച്ചീസ് ഹോട്ടല്‍ എന്നീ ഹോട്ടലുകള്‍ക്കാണ് സ്‌റ്റോപ്പ് മെമ്മോ കൊടുത്തത്. ലൈസന്‍സ് പുതുക്കാത്ത കടകളും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരെയും പരിശോധനയില്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ അധികൃതര്‍ പിഴ ഈടാക്കിയിട്ടുണ്ട്.

എറണാകുളത്തും ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന ഉണ്ടായി. സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ് പരിശോധന ഉണ്ടായത്. ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റും പൊലീസും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവും സംയുക്തമായാണ് പരിശോധന നടത്തുന്നത്. തട്ടുകടകളിലും ഹോട്ടലുകളിലും വ്യാപക പരിശോധനയാണ് നടക്കുന്നത്. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തിലാണ് മിന്നല്‍ പരിശോധന.