പ്രഭാത സവാരിക്കിടെ കാറിടിച്ചു; വി.കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ മരിച്ചു

പ്രഭാത സവാരിക്കിടെ കാറിടിച്ചു; വി.കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ മരിച്ചു

കണ്ണൂര്‍: സിപിഎം മുന്‍ ജില്ലാകമ്മിറ്റിയംഗവും മുന്‍ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയുമായിരുന്ന വെള്ളൂരിലെ വി കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ കണ്ണൂര്‍ ജില്ലാ ബാങ്ക് റിട്ട. സീനിയര്‍ മാനേജര്‍ വി രാമചന്ദ്രന്‍(87) പ്രഭാത സവാരിക്കിടെ കാറിടിച്ച് മരിച്ചു. വെള്ളൂരിലെ ആദ്യകാല കമ്മ്യുണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരുന്നു.

ഇന്ന് പുലര്‍ച്ചെ പതിവുപോലെ പ്രഭാത സവാരിക്കിടയില്‍ പുതിയങ്കാവ് കാറമേല്‍ റോഡിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമ്മ്യൂണിസ്റ്റുകാരനായതിനെ തുടര്‍ന്ന് മിലിട്ടറിയില്‍നിന്നും പിരിച്ചുവിടപ്പെട്ട ഇദ്ദേഹം പിന്നീട് പയ്യന്നൂര്‍ റൂറല്‍ ബാങ്കിലും ജില്ലാ ബാങ്കിലുമായി മുപ്പതുവര്‍ഷത്തിലധികം കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വെള്ളൂര്‍ ചന്തന്‍ കുഞ്ഞി സ്മാരക ഹാളിലാണ് പൊതുദര്‍ശനം. വൈകുന്നേരം 6 മണിക്ക് വെള്ളൂരില്‍ സംസ്‌കാരം.

കാറമേലില്‍ പ്രവര്‍ത്തിച്ചിരുന്ന ഐക്യനാണയ സംഘം വെള്ളൂരിലേക്ക് കൊണ്ടുവന്ന് വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കായി ഉയര്‍ത്തുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഭാര്യ: പി ടി ജാനകി. മക്കള്‍: പ്രൊഫ: പി ടി ജയചന്ദ്രന്‍ (യൂണിവേഴ്സിറ്റി ഓഫ് ന്യൂ ബ്രൂണ്‍സ്വിക് കാനഡ), പി ടി ശ്രീലത (റിട്ട. അദ്ധ്യാപിക, മുത്തത്തി എസ് വിയുപി സ്‌കൂള്‍), അഡ്വ. പിടി സുധീര്‍ കുമാര്‍ (പയ്യന്നൂര്‍). മരുമക്കള്‍: ദീപ (വാരം) മുരളീചന്ദ്രന്‍ (റിട്ട. സീനിയര്‍ മാനേജര്‍ എസ്ബിഐ), ബേബി രൂപശ്രീ (ജിഎം യുപി സ്‌കൂള്‍ പെരുമ്പ). മറ്റു സഹോദരങ്ങള്‍: വി. നാരായണന്‍ (പ്രസിഡണ്ട് പയ്യന്നൂര്‍ സഹകരണ ആശുപത്രി), പരേതയായ വണ്ണാടില്‍ മാധവി (കരിവെള്ളൂര്‍ നിടുവപ്പുറം).

മുതലപ്പൊഴി ഹാർബർ വികസനം കുറ്റമറ്റതാക്കാൻ ഇടപെടണമെന്ന് ആവിശ്യപ്പെട്ട് രാജീവ്‌ ചന്ദ്രശേഖറിന് നിവേദനം

മുതലപ്പൊഴി ഹാർബർ വികസനം കുറ്റമറ്റതാക്കാൻ ഇടപെടണമെന്ന് ആവിശ്യപ്പെട്ട് രാജീവ്‌ ചന്ദ്രശേഖറിന് നിവേദനം

മുതലപ്പൊഴി ഹാർബർ വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കുവാൻ ഇടപെടൽ നടത്തണമെന്ന ആവിശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിനാണ് നിവേദനം നൽകിയത്.

കേന്ദ്ര ഫിഷറീഷ് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തിൽ 177 കോടി രൂപയുടെ പദ്ധതിക്ക് 60:40 അനുപാതത്തിൽ കേന്ദ്ര സർക്കാർ അംഗീകാരം നല്‍കിയിരുന്നു. ( 106.2 കോടി കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (പിഎംഎംസി) വഴിയും ബാക്കി തുക സംസ്ഥാന സർക്കാരും) പദ്ധതി പ്രകാരം – പുലിമുട്ട് വിപുലീകരണം, ഇന്റേണല്‍ റോഡ് നവീകരണം, പാര്‍ക്കിംഗ് ഏരിയ, പുതിയ ഡ്രെയിനേജ്, ലോഡിംഗ് ഏരിയ നവീകരണം, വാര്‍ഫ് വിപുലീകരണം, ലേല ഹാള്‍, ഓവര്‍ഹെഡ്വാട്ടര്‍ ടാങ്ക് നിര്‍മ്മാണം, തൊഴിലാളികളുടെ വിശ്രമകേന്ദ്രം, കടകള്‍, ഡോര്‍മിറ്ററി, ഗേറ്റ്, ലേല ഹാള്‍, ലാന്‍ഡ്‌സ്‌കേപ്പിംഗ്, നിലവിലുള്ള ഘടനകളുടെ നവീകരണം, വൈദ്യുതീകരണം, യാര്‍ഡ്ലൈറ്റിംഗ്, പ്രഷര്‍ വാഷറുകള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍ നിരീക്ഷണ സംവിധാനം സ്ഥാപിക്കല്‍, നാവിഗേഷന്‍ ലൈറ്റ്, മെക്കാനിക്കല്‍ കണ്‍വെയര്‍ സിസ്റ്റം ആന്‍ഡ് ഓട്ടോമേഷന്‍, സ്മാര്‍ട്ട് ഗ്രീന്‍ തുറമുഖം, തീരദേശ സംരക്ഷണം തുടങ്ങിയ മുതലപ്പൊഴി തുറമുഖത്തിന്റെ അടിസ്ഥാന വികസനമായിരുന്നു ലക്ഷ്യം.

എന്നാൽ ഈ പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുകയാണ്, നിലവിൽ പുലിമുട്ട് ആശാസ്ത്രീയത പരിഹരിക്കാനായുള്ള പ്രവർത്തികൾ മാത്രമാണ് നടന്നു വരുന്നത് ഇതാകട്ടെ, പൂർണ്ണ തോതിൽ നടക്കുന്നുമില്ല. മാത്രവുമല്ല, ഈ നിർമ്മാണ പ്രവർത്തികളിൽ കൂടുതൽ അപകടകരമായ സ്ഥിതിക്ക് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികൾ ഇതിനോടകം രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്. ഇതോടെ വരുന്ന മെയ്‌ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷവും ഇവിടെ വൻതോതിൽ അപകടങ്ങളും മരണങ്ങളും ഉണ്ടാകുമെന്ന ഭീതിയിലാണ് മത്സ്യത്തൊഴിലാളികൾ. വീണ്ടും അഴിമുഖം മൂടുവാനും ഇത്, സമീപ പഞ്ചായത്ത്കളെ വെള്ളത്തിൽ നിക്കുന്നതിനും കാരണമായിത്തീരുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇത് തീരപ്രദേശത്തെ വീണ്ടും പട്ടിണിയിലേക്ക് നയിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഉടൻ തന്നെ മുതലപ്പൊഴി സന്ദർശിച്ച് സ്ഥിതിഗതികൾ പരിശോധിച്ച് ആവിശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നിവേദനം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിന് കൈമാറുകയായിരുന്നു. ബിഎംഎസ് മത്സ്യത്തൊഴിലാളി യൂണിയൻ അഞ്ചുതെങ്ങ് പ്രതിനിധി അലോഷ്യസ് ഒപ്പമുണ്ടായിരുന്നു.

പുതുവൈപ്പിനില്‍ ബോട്ട് മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു; അഞ്ച് പേരെ രക്ഷപ്പെടുത്തി

പുതുവൈപ്പിനില്‍ ബോട്ട് മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു; അഞ്ച് പേരെ രക്ഷപ്പെടുത്തി

കൊച്ചി: പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. നീര്‍ക്കുന്നം സ്വദേശി രഞ്ജനാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ‘സെന്റ് സേവ്യര്‍’ എന്ന ബോട്ട് അപകടത്തില്‍പ്പെട്ടതെന്ന് തീരദേശ പൊലീസ് അറിയിച്ചു.

അപകടം നടന്ന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും കരയ്‌ക്കെത്തിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും രഞ്ജന്റെ ജീവന്‍ രക്ഷിക്കാനായില്ല. കടലില്‍ മുങ്ങിയ ബോട്ട് വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങി. സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. അപകടത്തിന്റെ കാരണം വ്യക്തമല്ല.

2024 ആവര്‍ത്തിക്കുമോ?, ഇത്തവണയും റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത് ഫീല്‍ഡ് അംപയർ

2024 ആവര്‍ത്തിക്കുമോ?, ഇത്തവണയും റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത് ഫീല്‍ഡ് അംപയർ

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഫൈനൽ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ചയാണ് നടക്കുന്നത്. അതിനിടെ മത്സരം നിയന്ത്രിക്കുന്ന ഒഫീഷ്യൽസിന്റെ പട്ടിക ഐസിസി പുറത്തിറക്കി.

മത്സരത്തിനായി ഐസിസിയുടെ എമിറേറ്റ്സ് എലിറ്റ് പാനൽ ഓഫ് മാച്ച് ഒഫീഷ്യൽസിൽ നിന്നുള്ള പരിചയസമ്പന്നരായ അംപയർമാരെയാണ് നിയമിച്ചിരിക്കുന്നത്. ഇംഗ്ലണ്ടുകാരായ റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത്,അലക്സ് വാർഫ് എന്നിവർ ആയിരിക്കും ഓൺ ഫീൽഡ് അംപയർമാർ. സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള അല്ലാഹുദിൻ പലേക്കർ ആണ് മത്സരത്തിൽ തേർഡ് അംപയർ. ഫോർത്ത് അംപയർ അഡ്രിയാൻ ഹോൾഡ്‌സ്റ്റോക്കും മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റുമാണെന്ന് ഐസിസി അറിയിച്ചു. റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത് തുടർച്ചയായ രണ്ടാം തവണയാണ് ടി20 ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്നത്. 2024ലെ ക്രിസ് ഗഫാനിയ്‌ക്കൊപ്പമായിരുന്നു അദ്ദേഹം ടി20 ലോകകപ്പ് ഫൈനൽ മത്സരം നിയന്ത്രിച്ചത്. ഈ മത്സരത്തിൽ ഇന്ത്യ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി കപ്പ് നേടിയിരുന്നു. ഇതിനുമുമ്പ് ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് 2023 ഫൈനലിലും ചാംപ്യൻസ് ട്രോഫി 2025 ഫൈനലിലും അംപയറിങ് ടീമിന്റെ ഭാഗമായും റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത് പ്രവർത്തിച്ചിരുന്നു.

എണ്ണ വില ബാരലിന് 150 ഡോളറാവും, മുന്നറിയിപ്പുമായി ഖത്തര്‍ ഊര്‍ജ്ജമന്ത്രി; പെട്രോള്‍ വില ഉയരുമോ?

എണ്ണ വില ബാരലിന് 150 ഡോളറാവും, മുന്നറിയിപ്പുമായി ഖത്തര്‍ ഊര്‍ജ്ജമന്ത്രി; പെട്രോള്‍ വില ഉയരുമോ?

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 90 ഡോളര്‍ കടന്ന് കുതിച്ചു. രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില. സംഘര്‍ഷം വരുംദിവസങ്ങളിലും തുടരുകയാണെങ്കില്‍ ഗള്‍ഫിലെ എല്ലാ എണ്ണ, വാതക കയറ്റുമതിക്കാരും ദിവസങ്ങള്‍ക്കുള്ളില്‍ ഉല്‍പ്പാദനം നിര്‍ത്തുമെന്ന് ഖത്തര്‍ ഊര്‍ജ്ജ മന്ത്രി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് വിലയിലെ കുതിപ്പ്.

ആഗോള ഊര്‍ജ്ജ വിതരണത്തിലും ഷിപ്പിങ് റൂട്ടുകളിലും പ്രധാന പങ്ക് വഹിക്കുന്ന മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ലോകത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്ന് ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് അല്‍-കാബി പറഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ വെള്ളിയാഴ്ച മാത്രം ഒന്‍പത് ശതമാനത്തിലധികമാണ് ഉയര്‍ന്നത്. ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 93 ഡോളറിലെത്തി. 2023ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്.

എണ്ണവില ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണെങ്കില്‍, യുകെ, യുഎസ് പോലുള്ള പ്രധാന ലോക സമ്പദ്വ്യവസ്ഥകളില്‍ പണപ്പെരുപ്പം ഉയരാന്‍ കാരണമായേക്കാം. ഇറാന്‍ സംഘര്‍ഷം വരുന്ന ആഴ്ചകളിലും തുടര്‍ന്നാല്‍ എണ്ണ വില ബാരലിന് 150 ഡോളറിലെത്തുമെന്നും കാബി പ്രവചിച്ചു. ഈ യുദ്ധം ഏതാനും ആഴ്ചകള്‍ തുടര്‍ന്നാല്‍, ലോകമെമ്പാടുമുള്ള ജിഡിപി വളര്‍ച്ചയെയും ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. 12.2 ശതമാനം ഉയര്‍ന്ന് ബാരലിന് 90ന് മുകളില്‍ എത്തിയിരിക്കുകയാണ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ്. 2020 ഏപ്രിലിന് ശേഷം ഒരാഴ്ച ഉണ്ടാവുന്ന ഏറ്റവും വലിയ മുന്നേറ്റമാണിത്.