‘റിസ്റ്റ് ബാൻഡ് വേണം, മൊബൈല്‍ പാടില്ല’; ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

‘റിസ്റ്റ് ബാൻഡ് വേണം, മൊബൈല്‍ പാടില്ല’; ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. രോഗികള്‍ക്ക് ശസ്ത്രക്രിയ വിവരങ്ങള്‍ അടങ്ങിയ റിസ്റ്റ് ബാന്‍ഡ് ധരിപ്പിച്ചിരിക്കണം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുന്‍കൂട്ടി അടയാളപ്പെടുത്തണം. ഓപ്പറേഷന്‍ തിയേറ്ററില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ മാര്‍ഗരേഖയില്‍ ഉള്‍പ്പെടുന്നു.

ശസ്ത്രക്രിയയ്ക്ക് മുമ്പ് വൈറ്റ് ബോര്‍ഡില്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം. ശസ്ത്രക്രിയയ്ക്ക് ശേഷം ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ച് ചെക്ക്‌ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണമെന്നും നിര്‍ദേശിക്കുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്‌സും രോഗിയുടെ ഐപി നമ്പര്‍, കേസ് റെക്കോര്‍ഡ് എന്നിവ പൂര്‍ത്തിയാക്കണം.

വാര്‍ഡ് ഡോക്ടറും നഴ്‌സ് ഇന്‍ ചാര്‍ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം. തിയേറ്റര്‍ ചുമതലയുള്ള നഴ്‌സിങ്ങ് ഓഫീസര്‍ ഇതു വായിച്ച് വ്യക്തത വരുത്തി ഒപ്പിടണം. അതിനുശേഷം മാത്രമേ തീയേറ്ററിനുള്ളിലേക്ക് രോഗിയെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂവെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. ചെറുതും വലുതുമായ എല്ലാത്തരം ശസ്ത്രക്രിയയ്ക്കും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

നിതിന്‍ രാജിന്റെ മരണം: ഡോ. റാം ആന്ധ്രയിലെന്ന് സൂചന, ഡോ. സംഗീതയും കേരളം വിട്ടുവെന്ന് പൊലീസ് കണ്ടെത്തല്‍

നിതിന്‍ രാജിന്റെ മരണം: ഡോ. റാം ആന്ധ്രയിലെന്ന് സൂചന, ഡോ. സംഗീതയും കേരളം വിട്ടുവെന്ന് പൊലീസ് കണ്ടെത്തല്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍, ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപകര്‍ കേരളം വിട്ടെന്ന് പൊലീസ്. അധ്യാപകനും ഓറല്‍ പതോളജി ആന്റ് മൈക്രോബയോളജി വിഭാഗം മേധാവിയായിരുന്ന ഡോ. എം കെ റാം ആന്ധ്രയിലാണെന്ന് പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രതി ചേര്‍ക്കപ്പെട്ട അധ്യാപിക ഡോ. സംഗീത നമ്പ്യാറും കേരളത്തില്‍ ഇല്ലെന്ന് പൊലീസ് കണ്ടെത്തി.

നിതിന്റെ മരണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ ആയിരുന്ന ഡോ. റാമിനെ 16 ന് കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു. ആന്ധ്ര സ്വദേശിയാണ് ഇയാള്‍. ഈ മാസം 10 ന് ഉച്ചയ്ക്കാണ് നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത്. ഈ മാസം 12 നാണ് പ്രത്യേക അന്വേഷണ സംഘം അധ്യാപകരായ ഡോ. റാമിനും ഡോ. സംഗീതയ്ക്കുമെതിരെ കേസെടുത്തത്. ആത്മഹത്യാ പ്രേരണ, ജാതീയ അധിക്ഷേപം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. നിതില്‍ മരിച്ച് 10 ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

ലോണ്‍ ആപ്പ് കാരണമാണ് നിതിന്‍ രാജ് മരിച്ചതെന്ന് വരുത്തിതീര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. കേസെടുത്തതിന് പിന്നാലെ അധ്യാപകരായ ഡോ. റാം, ഡോ. സംഗീത എന്നിവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതി അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഈ മാസം 22 ന് പരിഗണിക്കുന്നുണ്ട്. നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പിലെ മൂന്നു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കസ്റ്റഡി അപേക്ഷ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നു പരിഗണിക്കും.

അക്ഷയ തൃതീയ: സംസ്ഥാനത്ത് വിറ്റത് 1260 കോടിയുടെ സ്വര്‍ണം, 900 കിലോ

അക്ഷയ തൃതീയ: സംസ്ഥാനത്ത് വിറ്റത് 1260 കോടിയുടെ സ്വര്‍ണം, 900 കിലോ

കൊച്ചി: അക്ഷയ തൃതീയ ദിനമായ ഞായറാഴ്ച വില്‍പ്പനയില്‍ നേട്ടവുമായി സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരികള്‍. കേരളമെമ്പാടുമുള്ള 12,000 ജ്വല്ലറികളില്‍ നിന്നായി ഞായറാഴ്ച വൈകീട്ട് വരെ ഏകദേശം 1260 കോടി രൂപയുടെ വ്യാപാരം നടന്നതായാണ് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കണക്ക്.

ഏകദേശം 900 കിലോയുടെ സ്വര്‍ണമാണ് വിറ്റുപോയത്. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായില്ലെന്നത് വാങ്ങാനെത്തിയവര്‍ക്ക് ആശ്വാസമായതായും ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് അബ്ദുള്‍ നാസര്‍ പറഞ്ഞു.

വീണ്ടും യുദ്ധത്തിലേക്ക് ?, ഇറാന്‍ കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക; തിരിച്ചടിക്കുമെന്ന് ടെഹ്‌റാന്‍

വീണ്ടും യുദ്ധത്തിലേക്ക് ?, ഇറാന്‍ കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക; തിരിച്ചടിക്കുമെന്ന് ടെഹ്‌റാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷ സ്ഥിതി വീണ്ടും വഷളാകുന്നു. ഹോര്‍മുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാന്‍ ശ്രമിച്ച ഇറാന്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്തതായി അമേരിക്ക. ഇറാനിയന്‍ പതാക നാട്ടിയ കപ്പലാണ് ഒമാന്‍ തീരത്തിന് സമീപത്ത് നിന്ന് പിടിച്ചെടുത്തതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ അറിയിച്ചു.

ടൗസ്‌ക എന്നു പേരുള്ള 900 അടി നീളവും വിമാനത്തോളം ഭാരവുമുള്ള കപ്പലാണ് പിടിച്ചെടുത്തിട്ടുള്ളതെന്നും ട്രംപ് അറിയിച്ചു. അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രുവാന്‍സ് ഇറാനിയന്‍ കപ്പലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അതു ചെവിക്കൊണ്ടില്ല. എഞ്ചിന്‍ റൂം തുളച്ച് ഞങ്ങള്‍ അതിനെ തടഞ്ഞുവെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കാലയളവ് അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് യുഎസ് നീക്കം. അമേരിക്കയുടെ നടപടി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്ന് ഇറാന്‍ അഭിപ്രായപ്പെട്ടു. കപ്പല്‍ പിടിച്ചെടുത്ത അമേരിക്കയ്‌ക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ സൂചിപ്പിച്ചു. യുഎസിന്റെ നടപടി കടല്‍ക്കൊള്ളയാണെന്നും ഇറാന്‍ വിശേഷിപ്പിച്ചു. ആവശ്യമെങ്കില്‍ പൂര്‍ണയുദ്ധത്തിന് തയ്യാറാണെന്നും ഇറാന്‍ സൈന്യം സൂചിപ്പിച്ചു.

സ്വര്‍ണവില കുറഞ്ഞു; 1,14,000ല്‍ താഴെ

സ്വര്‍ണവില കുറഞ്ഞു; 1,14,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 14,235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പശ്ചിമേഷ്യയില്‍ സംഘര്‍ഷ സ്ഥിതി വീണ്ടും വഷളായി എന്ന് സൂചന നല്‍കി ഇറാന്‍ ചരക്കുകപ്പല്‍ അമേരിക്ക പിടിച്ചെടുത്തത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. എണ്ണവില ഉയര്‍ന്നതോടെ സ്വാഭാവികമായി ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുകയായിരുന്നു. ഇതാണ് കേരളത്തിലെ സ്വര്‍ണവില്‍പ്പനയില്‍ പ്രതിഫലിച്ചത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.